Tuesday, January 26, 2010

ഖുര്‍ആനിന്റെ അനുയായികളിലെ ഭിന്നിപ്പ്

   ഖുര്‍ആനെ സംബന്ധിച്ച് പൊതുവേ ജനമനസ്സില്‍ തറച്ചുനില്‍ക്കുന്ന മറ്റൊരു ചോദ്യമിതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുര്‍ആന്‍ അതികഠിനായി ഭര്‍ത്സിക്കുന്നുണ്ട്; അതേസമയം, ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്‍ക്കാല പണ്ഡിതന്മാര്‍ക്കിടയില്‍ മാത്രമല്ല, പൂര്‍വികരായ 'ഇമാമു'കള്‍ക്കും 'താബിഇ'കള്‍ക്കും ഇടയില്‍തന്നെ, നബിയുടെ സഖാക്കള്‍ക്കിടയില്‍പോലും! ഇതെത്രത്തോളമെന്നാല്‍, നിയമപ്രധാനമായ ഒരു സൂക്തത്തിനെങ്കിലും സര്‍വാംഗീകൃതമായ ഒരു വ്യാഖ്യാനമുള്ളതായി കാണുന്നില്ല. അപ്പോള്‍ മതഭിന്നതയെ സംബന്ധിച്ച ഖുര്‍ആനികാധിക്ഷേപം ഇവര്‍ക്കെല്ലാം ബാധകമാണോ? അല്ലെങ്കില്‍ ഖുര്‍ആന്‍ വിരോധിച്ച കക്ഷിത്വവും ഭിന്നതയും എവ്വിധമുള്ളതാണ്!

   ഇതൊരു വിപുലമായ പ്രശ്‌നമാണ്. സവിസ്തര ചര്‍ച്ചക്ക് സന്ദര്‍ഭമില്ലാത്തതുകൊണ്ട് ഒരു സാമാന്യവായനക്കാരന്റെ സംശയനിവൃത്തിക്കാവശ്യമായ ചില കാര്യങ്ങള്‍ മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ. ദീനില്‍ യോജിച്ചവരും ഇസ്‌ലാമിക സംഘടനയില്‍ ഒന്നിച്ചവരുമായിരിക്കെ, കേവലം നിയമവിധികളുടെ വ്യാഖ്യാനങ്ങളില്‍ സത്യസന്ധമായ ഗവേഷണഫലമായുണ്ടാകാവുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതകള്‍ക്ക് ഖുര്‍ആന്‍ ഒരിക്കലും എതിരല്ല. മറിച്ച് വക്രവീക്ഷണത്തില്‍നിന്നുയിര്‍കൊണ്ടതും കക്ഷിമാത്സര്യത്തിലേക്ക് നയിക്കുന്നതുമായ സ്വേഛാ പ്രേരിതമായ ഭിന്നിപ്പിനെയാണത് ഭര്‍ത്സിക്കുന്നത്. ഈ രണ്ടുതരം ഭിന്നതകള്‍ അതതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തമായതുപോലെ, അനന്തരഫലങ്ങളെ വിലയിരുത്തുമ്പോഴും അവതമ്മില്‍ തീരെ സാമ്യതയില്ല. അതുകൊണ്ടുതന്നെ അവയെ ഒരേ മാനദണ്ഡംകൊണ്ടളക്കാനും പാടുള്ളതല്ല. ആദ്യം പറഞ്ഞ ഭിന്നത ഉദ്ഗമനത്തിന്റെ അന്തസ്സത്തയും ചലനബദ്ധമായ ജീവിതത്തിന്റെ ചൈതന്യവുമാണ്. പ്രത്യുല്‍പന്നമതികളും പ്രതിഭാശാലികളുമടങ്ങിയ ഏതു സമൂഹത്തിലും  അതുണ്ടായിരിക്കും.  ബുദ്ധിയുള്ള മനുഷ്യരുടെയല്ലാത്ത കേവലം പൊങ്ങുതടികളുടേതായ സമൂഹം മാത്രമേ അതില്‍നിന്നൊഴിവാകൂ. പക്ഷേ, അങ്ങനെയല്ല, രണ്ടാമതു പറഞ്ഞ ഭിന്നത. അതേതൊരു ജനവിഭാഗത്തില്‍ തലപൊക്കിയിട്ടുണ്ടെങ്കിലും അവരെ ശിഥിലമാക്കിക്കളഞ്ഞിട്ടുണ്ട്. അത്തരം ഭിന്നതകള്‍ ആരോഗ്യത്തിന്റെ ലക്ഷണമല്ല; രോഗലക്ഷണമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു സമുദായത്തിനും ഗുണപ്രദമായിരിക്കുകയുമില്ല. ഈ ദ്വിവിധമായ ഭിന്നതകളുടെ അന്തരം വ്യക്തമായി മനസ്സിലാക്കപ്പെടേണ്ടതാണ്.

Tuesday, January 19, 2010

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

ഖുര്‍ആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാര്‍ഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത് വായിച്ചുനോക്കുമ്പോള്‍ സാമൂഹിക-നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികള്‍ അതില്‍ കാണുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ആവര്‍ത്തിച്ചൂന്നുന്ന നമസ്‌കാരം, സകാത് മുതലായ നിര്‍ബന്ധ കര്‍മങ്ങളെക്കുറിച്ചുപോലും ആവശ്യമായ വിശദാംശങ്ങളുടെ ഒരു നിയമാവലി അത് സമര്‍പ്പിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതും വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുര്‍ആന്‍ ഏതര്‍ഥത്തിലുള്ള സാന്മാര്‍ഗിക ഗ്രന്ഥമാണെന്ന് അയാള്‍ ചിന്തിച്ചുപോകുന്നു.

വസ്തുതയുടെ ഒരു വശം നമ്മുടെ കാഴ്ചപ്പാടില്‍ തീരെ പെടാതിരുന്നതാണ് ഈ ചിന്താക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ ഗ്രന്ഥത്തിന്റെ വക്താവും പ്രയോക്താവുമായി ഒരു പ്രവാചകനെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാണാവശം. ജനങ്ങള്‍ക്ക് ഒരു പ്ലാന്‍ നല്‍കി, തദനുസൃതമായ കെട്ടിടം അവര്‍തന്നെ നിര്‍മിച്ചുകൊള്ളണമെന്നായിരുന്നു ദൈവഹിതമെങ്കില്‍ തീര്‍ച്ചയായും നിര്‍മാണത്തിന്റെ എല്ലാ വിശദാംശങ്ങളും അവര്‍ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, നിര്‍മാണസംബന്ധമായ നിര്‍ദേശങ്ങള്‍ക്കൊപ്പം ഔദ്യോഗികമായിത്തന്നെ ഒരു എഞ്ചിനീയറെക്കൂടി നിശ്ചയിച്ചുതരുകയും നിര്‍ദിഷ്ടപദ്ധതിയനുസരിച്ച് അദ്ദേഹം കെട്ടിടനിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിച്ചുതരുകയും ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ; എഞ്ചിനീയറെയും അദ്ദേഹത്താല്‍ നിര്‍മിതമായ കെട്ടിടത്തെയും അവഗണിച്ചുകൊണ്ട്, രൂപരേഖയില്‍തന്നെ ശാഖാപരമായ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതും അതവിടെയില്ലെന്നുകണ്ട് ആ രൂപരേഖയുടെ അപൂര്‍ണതയെ പഴിക്കുന്നതും തെറ്റാണ്. ഖുര്‍ആന്‍ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലികതത്ത്വങ്ങളുടെ ഗ്രന്ഥമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാര്‍മികവുമായ അടിത്തറകളെ പൂര്‍ണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമര്‍ഥനംകൊണ്ടും വൈകാരികമായ സമീപനംകൊണ്ടും അവയെ മേല്‍ക്കുമേല്‍ ഭദ്രമാക്കുകയുമാണ് അതിന്റെ സാക്ഷാല്‍ കൃത്യം. അതിനപ്പുറം, ഇസ്‌ലാമിക ജീവിതത്തിന്റെ പ്രായോഗികരൂപത്തെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം ഓരോ ജീവിതത്തെയുംപറ്റി സവിസ്തരം നിയമ-ചട്ടങ്ങള്‍ പഠിപ്പിച്ചുകൊണ്ടല്ല; പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെയും നാലതിരുകള്‍ നിര്‍ണയിക്കുകയും ചില പ്രത്യേകസ്ഥാനങ്ങളില്‍ പ്രകടമാംവണ്ണം നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ആ ജീവിതമേഖലകള്‍ ദൈവഹിതാനുസാരം എങ്ങനെ സംവിധാനിക്കപ്പെടണമെന്നു നിര്‍ദേശിച്ചുതരുകയാണതു ചെയ്യുന്നത്. ഈ നിര്‍ദ്ദേശാനുസൃതമായി ഇസ്‌ലാമികജീവിതത്തിന് പ്രാവര്‍ത്തികരൂപം നല്‍കുക പ്രവാചകന്റെ കര്‍ത്തവ്യമായിരുന്നു. അതായത്, ഖുര്‍ആന്‍ അവതരിപ്പിച്ച മൗലികതത്ത്വങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് വൈയക്തിക സ്വഭാവ-ചര്യകളുടെയും സാമൂഹിക-രാഷ്ട്രീയ സംവിധാനത്തിന്റെയും സമൂര്‍ത്തമാതൃകകള്‍ സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു, അവിടന്ന് നിയോഗിതനായതുതന്നെ. (ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര)

Thursday, January 7, 2010

ഊഹങ്ങളെ പിന്‍പറ്റുന്നവര്‍

സത്യനിഷേധികളായ ആളുകള്‍ പലപ്പോഴും അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ പ്രവാചകന്‍മാരെ പിന്‍പറ്റാമെന്ന് അവര്‍ അണയിട്ട് പറഞ്ഞിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ വിശ്വാസികളും അത്തരമൊന്ന് ആഗ്രഹിച്ചു. അവരോട് നിഷേധികളുടെ യഥാര്‍ഥ അവസ്ഥ വിശദീകരിക്കുകയാണിവിടെ തുടര്‍ന്ന് വായിക്കുക. അധ്യായം (6) അല്‍അന്‍ആം:

നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ.1 പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്.2 അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.3 ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (6:111-115)

1. അതായത്, അല്ലാഹു മനുഷ്യവംശത്തിന് പ്രത്യേകമായി പ്രദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യവും ഇഛാശക്തിയും ഉപയോഗിച്ചുകൊണ്ട് ഇവര്‍ അസത്യമാര്‍ഗം കൈവെടിഞ്ഞ് സത്യത്തിന്റെ മാര്‍ഗം അംഗീകരിക്കുകയെന്ന പ്രശ്‌നമേ ഉളവാകുന്നില്ല. ഇവരെ സത്യവിശ്വാസികളാക്കുവാന്‍ ഇനി വല്ല മാര്‍ഗവുമുണ്ടെങ്കില്‍ ഇതൊന്നു മാത്രമാണ്; അല്ലാഹു മറ്റെല്ലാ അസ്വതന്ത്ര സൃഷ്ടികളെയും പോലെ ഇവരെയും ജന്മനാ സത്യവാദികളായി സൃഷ്ടിക്കുക. എന്നാല്‍ അല്ലാഹു മനുഷ്യസൃഷ്ടിയില്‍ ദീക്ഷിച്ച യുക്തിക്കും ലക്ഷ്യത്തിനും വിപരീതമത്രെ അത്. അതിനാല്‍ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം അല്ലാഹു ഇവരെ സത്യവിശ്വാസികളാക്കിവിടുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അസ്ഥാനത്താണ്.

2. ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലുമുളള പിശാചുക്കളില്‍നിന്ന് തങ്ങള്‍ക്കെതിരില്‍ ഏകോപിച്ചണിനിരന്നിട്ടുണ്ടെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല. താങ്കള്‍ക്കുമാത്രം അഭിമുഖീകരിക്കേണ്ടിവന്ന ഒരു സ്ഥിതി വിശേഷമല്ല ഇത്. ഏതുകാലത്തും ഒരു പ്രവാചകന്‍ ലോകത്തിനു നേര്‍വഴി കാട്ടുവാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ആ സംരംഭത്തെ പരാജയപ്പെടുത്തുവാന്‍ പൈശാചികശക്തികള്‍ ഒന്നടങ്കം ഒരുമ്പെട്ടിട്ടുണ്ട്.
സത്യപ്രബോധനത്തിനും സത്യപ്രബോധകനുമെതിരായി പൊതുജനങ്ങളെ ഇളക്കിവിടുവാനും പ്രകോപിപ്പിക്കുവാനും അവരുപയോഗിക്കുന്ന സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും മറ്റുമാണ് ഇവിടെ “ മോഹനവാക്യങ്ങള്‍' കൊണ്ടു വിവക്ഷ. അതിനെയെല്ലാം പൊതുവില്‍ വഞ്ചനയെന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സത്യത്തെ എതിര്‍ക്കുവാനായി സത്യവിരോധികള്‍ പ്രയോഗിക്കാറുള്ള അത്തരം അടവുകള്‍ പ്രത്യക്ഷത്തില്‍ വളരെ ഫലപ്രദമായും വിജയകരമായും കണ്ടേക്കാമെങ്കിലും യാഥാര്‍ഥ്യവും പരിണാമവും കൊണ്ട് നോക്കുമ്പോള്‍ കേവലം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഇതര ജനങ്ങളെ സംബന്ധിച്ച് മാത്രമല്ല, സ്വന്തത്തെ, സംബന്ധിച്ചിടത്തോളവും അത് വഞ്ചനയാണ്.

3. മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?


പ്രവാചകാ, നീ ഭൂവാസികളില്‍ ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചു നടക്കുകയാണെങ്കില്‍, അവര്‍ നിന്നെ ദൈവികസരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതാകുന്നു. അവരോ, കേവലം ഊഹങ്ങളെ പിന്‍പറ്റുകയും അനുമാനങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്.1 വാസ്തവത്തില്‍, നിന്റെ നാഥന്‍തന്നെയാകുന്നു, അവന്റെ മാര്‍ഗത്തില്‍നിന്നു തെറ്റിയവരാരെന്നും സന്മാര്‍ഗം പ്രാപിച്ചവരാരെന്നും ഏറ്റവും അറിയുന്നവന്‍.(6:116-117)


1. അതായത്, ഭൂലോകത്തുള്ള 'ഭൂരിപക്ഷം ജനങ്ങളും വിജ്ഞാനത്തിനു പകരം അനുമാനത്തെയും ഊഹാപോഹത്തെയുമാണ് പിന്തുടരുന്നത്. അവരുടെ വിശ്വാസാദര്‍ശങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, ജീവിത തത്വങ്ങള്‍, നിയമങ്ങള്‍ എല്ലാം തന്നെ അനുമാനാധിഷ്ഠിതങ്ങളാണ്. ദൈവിക പദ്ധതി, അതായത് ദൈവപ്രീതിക്കൊത്ത് ജീവിപ്പാനുള്ള പദ്ധതി ഒന്നുമാത്രമാണ് ശരിയായ വിജ്ഞാനത്തില്‍ അധിഷ്ഠിതമായിരിക്കുന്നത്. തികച്ചും വിശ്വാസയോഗ്യമായ ഒരു കേന്ദ്രത്തില്‍നിന്നു വിശ്വാസയോഗ്യമായ മാര്‍ഗേണ നമുക്കു ലഭിച്ചിട്ടുണ്ട്, ആ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍. അതില്‍ സംശയത്തിന് യാതൊരു പഴുതുമില്ല. വല്ലവരും തങ്ങളുടെ ഊഹങ്ങളെ ആസ്പദമാക്കി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു പദ്ധതിയല്ല അത്. തികച്ചും ദൈവനിര്‍ദ്ദിഷ്ടമാണ്. അതിനാല്‍ ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഭൂരിപക്ഷം ചരിക്കുന്ന മാര്‍ഗ്ഗമേതെന്ന് നോക്കേണ്ട ആവശ്യമില്ല. അല്ലാഹു നിര്‍ദേശിച്ച ജീവിത പന്ഥാവേതെന്ന് നോക്കിയാല്‍ മതി. ദൈവിക മാര്‍ഗം കണ്ടെത്തിയാല്‍ അതില്‍ സ്ഥിരചിത്തനായി മുന്നോട്ടു പോകണം- ആ മാര്‍ഗത്തില്‍ ചരിക്കുവാന്‍ താനൊരുത്തനെയുള്ളൂവെന്നു കണ്ടാലും ശരി.

(തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്)

Tuesday, December 29, 2009

ഖുര്‍ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശി

ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഒരാള്‍ക്ക് കാണാന്‍കഴിയുന്നത്. ചിലപ്പോഴൊക്കെ അത് മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യവര്‍ഗത്തിന് മാര്‍ഗദര്‍ശകമായി വന്ന ഒരു ഗ്രന്ഥത്തില്‍ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന് വായനക്കാരന്‍ ചിന്തിച്ചുപോവുന്നു. പ്രശ്‌നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുര്‍ആന്‍ സമകാലികരായ അറബികളുടെ ഉദ്ധാരണാര്‍ഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാര്‍ഗദര്‍ശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാള്‍ സംശയിക്കാനിടവരുന്നു.

കേവലം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്‌നം യഥാര്‍ഥമായും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് ഉപദേശിക്കാനുള്ളത്, ആദ്യമായി ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്. അറബികള്‍ക്ക് പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികള്‍കൊണ്ട് പരിമിതമെന്നോ സത്യത്തില്‍ തോന്നാവുന്ന വല്ല ആദര്‍ശസിദ്ധാന്തവും ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കില്‍ അതത് സ്ഥാനങ്ങളില്‍ അതെല്ലാം ഒന്ന് അടയാളപ്പെടുത്തട്ടെ.

ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമര്‍ഥനത്തിന് അവര്‍ക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ചുകൊണ്ട് ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുര്‍ആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന് വിധികല്പിക്കാന്‍ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്: ബഹുദൈവത്വഖണ്ഡനമായി ഖുര്‍ആന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അറേബ്യന്‍ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയില്‍ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന് ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. 'അതെ' എന്നാണ് മറുപടിയെങ്കില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക സമുദായെത്ത അഭിമുഖീകരിച്ച് ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാര്‍വലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താന്‍ യാതൊരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (Abstract) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ യാതൊരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ് പരമാര്‍ഥം. ഒന്നാമത്: അത്രമേല്‍ സമ്പൂര്‍ണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കില്‍തന്നെ, ആ രീതിയില്‍ ഉന്നീതമായ ആദര്‍ശസിദ്ധാന്തങ്ങള്‍ ഗ്രന്ഥത്താളുകളില്‍ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്.

ചിന്താപരവും ധാര്‍മികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കില്‍ തുടക്കത്തില്‍തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാന്‍ ശ്രമിച്ചുകൊള്ളണമെന്നില്ല. അത് ഫലപ്രദവുമല്ല എന്നതാണ് പരമാര്‍ഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയില്‍തന്നെ പൂര്‍ണശക്തിയോടെ സമര്‍പ്പിക്കുകയാണ് യഥാര്‍ഥത്തിലേറ്റവും ശരിയായ മാര്‍ഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സില്‍ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവര്‍ത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയും തദടിസ്ഥാനത്തില്‍ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃക സമര്‍പ്പിക്കുകയാണ് കരണീയമായിട്ടുള്ളത്. അപ്പോള്‍, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട് ശ്രദ്ധതിരിക്കുന്നതും ചിന്താശീലരായ ആളുകള്‍ മുന്നോട്ടുവന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളില്‍ അതിനെ നടപ്പില്‍വരുത്താനും ശ്രമിക്കുന്നതുമാണ്.

ചുരുക്കത്തില്‍, ഒരു ചിന്താ-കര്‍മപദ്ധതി ആരംഭത്തില്‍ ഒരു പ്രത്യേകജനതയില്‍ സമര്‍പ്പിക്കപ്പെട്ടതും ന്യായസമര്‍ഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാരാക്കാന്‍ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന് തെളിവാകുന്നില്ല. ഒരു ദേശീയ-സാമുദായിക വ്യവസ്ഥയെ സാര്‍വദേശീയവും സാര്‍വജനീനവുമായ വ്യവസ്ഥയില്‍നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയില്‍നിന്നും വേര്‍തിരിക്കുന്ന സവിശേഷതകള്‍ യഥാര്‍ഥത്തില്‍ ഇവയാണ്: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടി അവരുടെ പ്രത്യേക അവകാശതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും ബാധിക്കുന്നു. ഇതര ജനസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനരുതാത്ത ആദര്‍ശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വിപരീതമായി, സാര്‍വദേശീയ വ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദര്‍ശ-സിദ്ധാന്തങ്ങളില്‍ സാര്‍വലൗകികത ഉള്‍കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകള്‍ക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദര്‍ശ-സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്)

Saturday, December 26, 2009

കൊടുങ്കാറ്റില്‍പെട്ട ചാരം

സൂറത്തു ഇബ് റാഹീമിലെ ഏതാനും സൂക്തങ്ങള്‍ ഇവിടെ വിശദീകരണമില്ലാതെ നല്‍കുകയാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് വേണ്ടിയല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് ദൈവവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. വായിക്കുക:

(18-20) തങ്ങളുടെ റബ്ബിനെ നിഷേധിച്ചവരുടെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം: അവര്‍ ഒരു പ്രളയനാളിലെ കൊടുങ്കാറ്റില്‍പെട്ട ചാരം പോലെയാകുന്നു. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. ഇതുതന്നെയാകുന്നു വിദൂരമായ വഴിതെറ്റല്‍. അല്ലാഹു ആകാശഭൂമികളുടെ സൃഷ്ടി യാഥാര്‍ഥ്യമായി നിലനിര്‍ത്തിയത് നിങ്ങള്‍ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ പോക്കിക്കളയുകയും തല്‍സ്ഥാനത്ത് പുതിയൊരു സൃഷ്ടിയെ കൊണടുവരികയും ചെയ്യുന്നതാകുന്നു. അവ്വിധം പ്രവര്‍ത്തിക്കുക അവന് പ്രയാസകരമല്ല.

(21) ഈ ജനങ്ങള്‍ ഒന്നായി അല്ലാഹുവിന്റെ മുന്നില്‍ മറയില്ലാതെ വെളിപ്പെടുന്നു. അന്നേരം ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍ വമ്പന്മാരായി ചമഞ്ഞവരോട് പറയും: 'ഇഹലോകത്ത് ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. ഇപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനെങ്കിലും നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമോ?' അവര്‍ പ്രതിവചിക്കും: 'അല്ലാഹു വല്ല രക്ഷാമാര്‍ഗവും ഞങ്ങള്‍ക്ക് കാണിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളത് നിങ്ങള്‍ക്കു കാണിച്ചുതരുമായിരുന്നു. ഇപ്പോഴാകട്ടെ നാം വെപ്രാളംകൊണട് വിലപിച്ചാലും ക്ഷമിച്ചാലും തുല്യമാകുന്നു. ഏതു നിലക്കും നമുക്ക് രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല.'

(22)വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: 'യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.' ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു.

(23-27) നേരെമറിച്ച് ഈ ലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരോ, അവര്‍ കീഴ്വശങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാകുന്നു. അവിടെ റബ്ബിന്റെ അനുമതിയോടെ അവര്‍ ശാശ്വതമായി വസിക്കും. അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത് സമാധാനാശംസകളോടെയായിരിക്കും. അല്ലാഹു പരിശുദ്ധവചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണടിട്ടില്ലേ? പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്.

Sunday, December 13, 2009

ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും

ഖുര്‍ആന്റെ പ്രതിപാദനരീതി നിലവിലുള്ള ഒരു ഗ്രന്ഥത്തിന്റെയും രൂപത്തിലല്ല. എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു വ്യത്യസ്ഥ രൂപം ഖുര്‍ആനിന് നല്‍കപ്പെട്ടത്, വിഷയങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന, കഥകളും സംഭവങ്ങളും ഇടകലര്‍ന്ന് വരുന്ന പ്രസ്തുത രീതികൊണ്ട് ഖുര്‍ആന്‍ സാധിച്ചതെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു മൗലാനാ മൗദൂദി.

'എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌നബിക്ക് എഴുതി അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ച് ഒരു സവിശേഷ ജീവിതരീതിയിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നുദ്‌ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്. അതിനാല്‍, ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ അവതരണം ചുവടെ വിവരിക്കുംവിധമാണുണ്ടായത്.

ഈ വിവരണത്തില്‍നിന്ന്, ഖുര്‍ആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. പ്രാരംഭം മുതല്‍ പരിപൂര്‍ത്തിവരെയുള്ള ഇരുപത്തിമൂന്ന് സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തില്‍ ഡോക്ടറേറ്റുബിരുദത്തിന്റെ തിസീസിലെന്നപോലുള്ള രചനാരീതി കാണുകയില്ലെന്നത് സ്പഷ്ടമാണ്. പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങള്‍ക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ചെറുതുംവലുതുമായ ഭാഗങ്ങള്‍ തന്നെ പ്രബന്ധങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവ ശൈലി പ്രഭാഷണശൈലിയിലാണ്. ഈ പ്രഭാഷണങ്ങളാവട്ടെ ഒരു കോളേജ് പ്രഫസറുടെ ലക്ചര്‍ രീതിയിലായിരുന്നില്ല; ഒരു ആദര്‍ശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തേയും മസ്തിഷ്‌കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു, ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രാസ്ഥാനികപ്രവര്‍ത്തനങ്ങള്‍ക്കു മധ്യേ അസംഖ്യം ഭിന്ന പരിതസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കുക, വിചാരഗതികളില്‍ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുക, പ്രതിപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികള്‍ക്ക് സംസ്‌കരണ പരിശീലനങ്ങള്‍ നല്‍കുക, അവരില്‍ ആവേശവും ആത്മധൈര്യവും വളര്‍ത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകര്‍ക്കുകയും അവരുടെ ധാര്‍മികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദര്‍ശത്തിന്റെ പ്രബോധകന്, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന് അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു പ്രവാചകന്നവതരിപ്പിച്ച പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും ഒരു ആദര്‍ശ പ്രബോധനത്തിന് പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ് ലക്ചററുടെ രീതി അതിലന്വേഷിക്കുന്നത് ശരിയല്ല.

ഖുര്‍ആനില്‍ വിഷയങ്ങളുടെ ഇത്രയേറെ ആവര്‍ത്തനം എന്തുകൊണ്ടാണെന്ന കാര്യവും ഇവിടെവെച്ച് നല്ലപോലെ മനസ്സിലാക്കാവുന്നതാണ്. ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം, അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് പറയേണ്ട സംഗതികള്‍തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും, പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനാമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്, ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍, വാക്കുകളും ശൈലികളും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം, ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പ്പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനരുതാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.'

Sunday, November 29, 2009

മനുഷ്യരെകൊണ്ട് ദൈവം ചെയ്യിക്കുന്നത്‌ ?

എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?. മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്ത്?. എല്ലാം അറിയുന്ന ദൈവം മനുഷ്യനെ പരീക്ഷിക്കുന്നതെന്തിന്?. തുടങ്ങിയ ചോദ്യങ്ങള്‍ അവഗണിക്കാവുന്നതല്ല. ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന മറുപടി മൌദൂദി ഇങ്ങനെ സംഗ്രഹിക്കുന്നു. വായിക്കുക:

'മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്‍മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം-ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്‍മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.'

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...