Sunday, December 13, 2009

ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും

ഖുര്‍ആന്റെ പ്രതിപാദനരീതി നിലവിലുള്ള ഒരു ഗ്രന്ഥത്തിന്റെയും രൂപത്തിലല്ല. എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു വ്യത്യസ്ഥ രൂപം ഖുര്‍ആനിന് നല്‍കപ്പെട്ടത്, വിഷയങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന, കഥകളും സംഭവങ്ങളും ഇടകലര്‍ന്ന് വരുന്ന പ്രസ്തുത രീതികൊണ്ട് ഖുര്‍ആന്‍ സാധിച്ചതെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു മൗലാനാ മൗദൂദി.

'എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌നബിക്ക് എഴുതി അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ച് ഒരു സവിശേഷ ജീവിതരീതിയിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നുദ്‌ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്. അതിനാല്‍, ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ അവതരണം ചുവടെ വിവരിക്കുംവിധമാണുണ്ടായത്.

ഈ വിവരണത്തില്‍നിന്ന്, ഖുര്‍ആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. പ്രാരംഭം മുതല്‍ പരിപൂര്‍ത്തിവരെയുള്ള ഇരുപത്തിമൂന്ന് സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തില്‍ ഡോക്ടറേറ്റുബിരുദത്തിന്റെ തിസീസിലെന്നപോലുള്ള രചനാരീതി കാണുകയില്ലെന്നത് സ്പഷ്ടമാണ്. പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങള്‍ക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ചെറുതുംവലുതുമായ ഭാഗങ്ങള്‍ തന്നെ പ്രബന്ധങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവ ശൈലി പ്രഭാഷണശൈലിയിലാണ്. ഈ പ്രഭാഷണങ്ങളാവട്ടെ ഒരു കോളേജ് പ്രഫസറുടെ ലക്ചര്‍ രീതിയിലായിരുന്നില്ല; ഒരു ആദര്‍ശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തേയും മസ്തിഷ്‌കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു, ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രാസ്ഥാനികപ്രവര്‍ത്തനങ്ങള്‍ക്കു മധ്യേ അസംഖ്യം ഭിന്ന പരിതസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കുക, വിചാരഗതികളില്‍ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുക, പ്രതിപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികള്‍ക്ക് സംസ്‌കരണ പരിശീലനങ്ങള്‍ നല്‍കുക, അവരില്‍ ആവേശവും ആത്മധൈര്യവും വളര്‍ത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകര്‍ക്കുകയും അവരുടെ ധാര്‍മികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദര്‍ശത്തിന്റെ പ്രബോധകന്, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന് അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു പ്രവാചകന്നവതരിപ്പിച്ച പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും ഒരു ആദര്‍ശ പ്രബോധനത്തിന് പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ് ലക്ചററുടെ രീതി അതിലന്വേഷിക്കുന്നത് ശരിയല്ല.

ഖുര്‍ആനില്‍ വിഷയങ്ങളുടെ ഇത്രയേറെ ആവര്‍ത്തനം എന്തുകൊണ്ടാണെന്ന കാര്യവും ഇവിടെവെച്ച് നല്ലപോലെ മനസ്സിലാക്കാവുന്നതാണ്. ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം, അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് പറയേണ്ട സംഗതികള്‍തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും, പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനാമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്, ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍, വാക്കുകളും ശൈലികളും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം, ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പ്പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനരുതാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.'

No comments:

Post a Comment

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...