Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Monday, August 30, 2010

ഖുര്‍ആന്റെ അമാനുഷികത

ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവിലത്തെ വേദവും ഏറ്റവും അവസാനത്തെ മാര്‍ഗനിര്‍ദ്ദേശപത്രികയുമാണത്.

ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍  അംഗീകരിച്ചിട്ടുണ്ട്.  ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?. 

ഒന്നാമത്തെ തെളിവ്:

ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. (26:192-203)
ഖുര്‍ആന്‍ ദൈവികമാണെന്ന അതിന്റെ വാദംകൊണ്ട് അത് ദൈവികമാണെന്നതിന് തെളിവാകുമോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെയാണ് എന്റെയും മറുപടി. എന്നാല്‍ 'പ്രാഥമികവും അനിവാര്യവുമായ തെളിവ്' എന്ന നിലപാടതിനുണ്ട്. പ്രസ്തുത വാദത്തിന്റെ അഭാവത്തില്‍ വാദസ്ഥാപനവും വാദത്തിന് തെളിവ് കൊണ്ടുവരലും ഒന്നും സാധ്യമാവുകയില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന വാദത്തെ വ്യവസ്ഥാപിതവും ശ്രദ്ധാര്‍ഹവുമാക്കുന്നത് പ്രസ്തുത പ്രസ്ഥാവന തന്നെയാണ്. ആ വാദം ചര്‍ചായോഗ്യമായി തീരുന്നുതും ആ അടിസ്ഥാനത്തിലാണ്.

ഖുര്‍ആന്‍ ദൈവികമാണെന്നതിനെ സംബന്ധിച്ച ചര്‍ചക്ക് അടിസ്ഥാനം ഖുര്‍ആന്‍ സ്വന്തമായി വ്യക്തമായ ഭാഷയില്‍, അങ്ങനെ വാദിക്കുന്നുണ്ടോ ഇല്ലേ എന്നായിരിക്കം. ഉണ്ടെങ്കില്‍ പ്രസ്തുത ചര്‍ച പരിഗണനീയവും പരിശോധനാര്‍ഹവും പഠനാര്‍ഹവുമാണെന്ന് മനസ്സിലാക്കാം. ഇല്ലെങ്കില്‍ നാം അതിന് മിനക്കെടേണ്ടുതുമില്ല. ഇതാണ് പ്രഥമികവും അനിവാര്യവുമായ ഒന്നാമത്തെ തെളിവ് സ്വയം അവകാശവാദം തന്നെയാണ് എന്ന് പറയാന്‍ കാരണം.

ഒന്നുകൂടി വിശദമാക്കാം. ഒരു ഗ്രന്ഥം ദൈവികമാണ് എന്ന് വാദിക്കേണ്ടത് ഒന്നാമതായി ആ ഗ്രന്ഥമോ അതുകൊണ്ടു വന്ന പ്രവാചകനോ ആയിരിക്കണം. അനുയായികളാകരുത്. അനുയായി എന്ന് വെച്ചാല്‍ ആ വാദം അംഗീകരിക്കുന്നവന്‍ മാത്രമാണ്. അതിന് സാക്ഷ്യം വഹിക്കുന്നവനാണ്. മറിച്ച് വാദം അവന്റെ ഉത്തരവാദിത്തമല്ല. വ്യവസ്ഥാപിതമായ ഒരു വാദം മുമ്പില്‍ വന്നുകഴിഞ്ഞാല്‍ മാത്രമേ സാക്ഷ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രസക്തിതന്നെ നിലവില്‍ വരികയുള്ളൂ. അതില്ലെങ്കില്‍ പിന്നെ സാക്ഷ്യത്തിന് എന്തര്‍ഥം. ദിവ്യഗ്രന്ഥമാണെന്ന് സ്വയം വാദമില്ലാതെ അതിന് വേണ്ടി തെളിവുകള്‍ ഉന്നയിക്കപ്പെടാം. ജനങ്ങളുടെ വിശ്വാസപരമായ അതിരുകവിച്ചില്‍ കാരണമായി ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ വേദങ്ങളാവുകയും മനുഷ്യര്‍ ദൈവമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വയം ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവില്ല.
 
പ്രാഥമികമായ  തെളിവ് ഈ സ്വയം അവകാശവാദം തന്നെ.

Tuesday, December 29, 2009

ഖുര്‍ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശി

ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഒരാള്‍ക്ക് കാണാന്‍കഴിയുന്നത്. ചിലപ്പോഴൊക്കെ അത് മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യവര്‍ഗത്തിന് മാര്‍ഗദര്‍ശകമായി വന്ന ഒരു ഗ്രന്ഥത്തില്‍ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന് വായനക്കാരന്‍ ചിന്തിച്ചുപോവുന്നു. പ്രശ്‌നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുര്‍ആന്‍ സമകാലികരായ അറബികളുടെ ഉദ്ധാരണാര്‍ഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാര്‍ഗദര്‍ശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാള്‍ സംശയിക്കാനിടവരുന്നു.

കേവലം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്‌നം യഥാര്‍ഥമായും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് ഉപദേശിക്കാനുള്ളത്, ആദ്യമായി ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്. അറബികള്‍ക്ക് പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികള്‍കൊണ്ട് പരിമിതമെന്നോ സത്യത്തില്‍ തോന്നാവുന്ന വല്ല ആദര്‍ശസിദ്ധാന്തവും ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കില്‍ അതത് സ്ഥാനങ്ങളില്‍ അതെല്ലാം ഒന്ന് അടയാളപ്പെടുത്തട്ടെ.

ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമര്‍ഥനത്തിന് അവര്‍ക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ചുകൊണ്ട് ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുര്‍ആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന് വിധികല്പിക്കാന്‍ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്: ബഹുദൈവത്വഖണ്ഡനമായി ഖുര്‍ആന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അറേബ്യന്‍ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയില്‍ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന് ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. 'അതെ' എന്നാണ് മറുപടിയെങ്കില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക സമുദായെത്ത അഭിമുഖീകരിച്ച് ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാര്‍വലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താന്‍ യാതൊരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (Abstract) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ യാതൊരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ് പരമാര്‍ഥം. ഒന്നാമത്: അത്രമേല്‍ സമ്പൂര്‍ണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കില്‍തന്നെ, ആ രീതിയില്‍ ഉന്നീതമായ ആദര്‍ശസിദ്ധാന്തങ്ങള്‍ ഗ്രന്ഥത്താളുകളില്‍ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്.

ചിന്താപരവും ധാര്‍മികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കില്‍ തുടക്കത്തില്‍തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാന്‍ ശ്രമിച്ചുകൊള്ളണമെന്നില്ല. അത് ഫലപ്രദവുമല്ല എന്നതാണ് പരമാര്‍ഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയില്‍തന്നെ പൂര്‍ണശക്തിയോടെ സമര്‍പ്പിക്കുകയാണ് യഥാര്‍ഥത്തിലേറ്റവും ശരിയായ മാര്‍ഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സില്‍ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവര്‍ത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയും തദടിസ്ഥാനത്തില്‍ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃക സമര്‍പ്പിക്കുകയാണ് കരണീയമായിട്ടുള്ളത്. അപ്പോള്‍, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട് ശ്രദ്ധതിരിക്കുന്നതും ചിന്താശീലരായ ആളുകള്‍ മുന്നോട്ടുവന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളില്‍ അതിനെ നടപ്പില്‍വരുത്താനും ശ്രമിക്കുന്നതുമാണ്.

ചുരുക്കത്തില്‍, ഒരു ചിന്താ-കര്‍മപദ്ധതി ആരംഭത്തില്‍ ഒരു പ്രത്യേകജനതയില്‍ സമര്‍പ്പിക്കപ്പെട്ടതും ന്യായസമര്‍ഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാരാക്കാന്‍ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന് തെളിവാകുന്നില്ല. ഒരു ദേശീയ-സാമുദായിക വ്യവസ്ഥയെ സാര്‍വദേശീയവും സാര്‍വജനീനവുമായ വ്യവസ്ഥയില്‍നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയില്‍നിന്നും വേര്‍തിരിക്കുന്ന സവിശേഷതകള്‍ യഥാര്‍ഥത്തില്‍ ഇവയാണ്: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടി അവരുടെ പ്രത്യേക അവകാശതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും ബാധിക്കുന്നു. ഇതര ജനസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനരുതാത്ത ആദര്‍ശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വിപരീതമായി, സാര്‍വദേശീയ വ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദര്‍ശ-സിദ്ധാന്തങ്ങളില്‍ സാര്‍വലൗകികത ഉള്‍കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകള്‍ക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദര്‍ശ-സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്)

Tuesday, October 13, 2009

ഖുര്‍ആന്‍ ഒരു നിസ്തുല ഗ്രന്ഥം

ദൈവികസന്ദേശങ്ങളുടെ പ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്‍മാര്‍ക്ക് അവരുടെ പ്രവാചകത്വം ബോധ്യപ്പെടുത്താനാവശ്യമായ ചില ആമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിരുന്നു. മൂസാനബിക്ക് നല്‍കപ്പെട്ട വടിയും ഇസാനബിക്ക് നല്‍കപ്പെട്ട ചിലപ്രത്യേക കഴിവുകളും ഈ ഇനത്തില്‍ പെടുന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട അമാനുഷിക ദൃഷ്ടാന്തം പ്രധാനമായും വിശുദ്ധഖുര്‍ആനാണ്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് ഈ ദൈവികസന്ദേശമെത്തിക്കാനുള്ള ചുമതല അതിന്റെ വിശ്വാസികളില്‍ ചുമത്തപ്പെട്ടതിനാല്‍ അവര്‍ക്കുകൂടി ലഭ്യമാകുന്ന ഒരു അമാനുഷിക തെളിവ് മുഹമ്മദ് നബിക്ക് നല്‍കപ്പെട്ടത്. ആ ഖുര്‍ആനിന്റെ സംരക്ഷണം അത് അവതരിപ്പിച്ച അല്ലാഹുതന്നെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖുര്‍ആനിന്റെ ദൈവികത ഉള്‍കൊള്ളുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുന്നത്. അത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക തെളിവ്. അത് മനസ്സിലാക്കിയവര്‍ വിശ്വാസികളെക്കാള്‍ യുക്തിവാദികളാണ് എന്ന് തോന്നുന്നു. അതിനാല്‍ അവരുടെ ഒന്നാമത്തെ ഉന്നം വിശുദ്ധഖുര്‍ആന്‍ വെറുമൊരു ചവറാണ് എന്ന് വരുത്തിതീര്‍ക്കലാണ്. ഖുര്‍ആന്‍ വായിക്കുന്നതിന് മുമ്പ് ചിലമുന്നറിവുകള്‍ ഇല്ലാതിരുന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ യഥാര്‍ഥസന്ദേശം ഗ്രഹിക്കാന്‍ വായനക്കാരന് കഴിയില്ല. ഈ വിഷയകമായി ലോകത്ത് എഴുതപ്പെട്ട ഏറ്റവും ഉപകാരപ്രദവും ഗഹനവുമായ പ്രബന്ധം തഫ്ഹീമുല്‍ ഖുര്‍ആനിന്റെ മുഖവുരയില്‍ ഉള്‍പ്പെടുന്ന ഖുര്‍ആന്‍പഠനത്തിന് ഒരു മുഖവുര എന്ന് പ്രസിദ്ധമായ ലേഖനമാണ്. ഈ ബ്ലോഗില്‍ ഏതാനും പോസ്റ്റുകള്‍ ആ പഠനത്തെ അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്. നെറ്റിലേക്ക് ആവശ്യമായ ചില മാറ്റങ്ങളോടെയായിരിക്കും ഇതില്‍ ചേര്‍ക്കുന്നത്. ആ പഠനത്തില്‍ എന്തെങ്കിലും കുറവുണ്ടായത് കൊണ്ടല്ല. ചിലവിശദീകരണം നെറ്റ് വായനക്കാര്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ ലേഖനം സംക്ഷിപ്തമാക്കുന്നതിനു വേണ്ടിയാണ് അത് ചെയ്തിട്ടുള്ളത്. ലേഖനങ്ങള്‍ പൂര്‍ണമായി വായിക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

'പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായത് വായിക്കാനുദ്യമിക്കുമ്പോള്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധാരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായംതന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്, ആദ്യമായി പ്രതിപാദ്യം എന്തെന്ന് നിര്‍ണയിച്ചിരിക്കും; തുടര്‍ന്ന്, മുഖ്യവിഷയം വിവിധ അധ്യായങ്ങളും ഉപശീര്‍ഷകങ്ങളുമായി വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ചചെയ്തിരിക്കും; അതേപോലെ, ബഹുമുഖമായ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കും-ഇതൊക്കെയാവും അയാളുടെ പ്രതീക്ഷ. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം തീരെ വിപരീതമായി, തനിക്കിതുവരെ അന്യവും അപരിചിതവുമായ മറ്റൊരു പ്രതിപാദനരീതിയാണ് ഖുര്‍ആനില്‍ അയാള്‍ കണ്ടുമുട്ടുന്നത്. ഇവിടെ വിശ്വാസപരമായ പ്രശ്‌നങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്‌വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് സൂചനകള്‍ എന്നിവയെല്ലാം ഇടവിട്ട്, മാറിമാറി വരുന്നു; ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, മറ്റൊരു വിഷയം കടന്നുവരുന്നു; സംബോധകനും സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു; വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണ്‍മാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല പ്രതിപാദനം. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ-ശാസ്ത്രവിവരണരീതിയിലോ, നാഗരിക -രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൗലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതന്മാരുടെതില്‍നിന്ന് തീരെ ഭിന്നമായ ഭാഷയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാകട്ടെ, അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയനിവൃത്തിക്ക് കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന 'ക്രമരാഹിത്യ'ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്കി സ്വയം സംതൃപ്തിയടയുന്നു, ചിലപ്പോളവര്‍. വേറെചിലപ്പോള്‍ കൃത്രിമമാര്‍ഗേണ വാക്യങ്ങള്‍ക്ക് പരസ്പരബന്ധം കണ്ടുപിടിച്ച് വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു. ചിലപ്പോള്‍ 'ശാകലികത്വം' ഒരു സിദ്ധാന്തമായിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഫലമോ? ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്, രചയിതാവിന്റെ ഉദ്ദേശ്യത്തിനു വിപരീതമായ അര്‍ഥ കല്പനകള്‍ക്കിരയായി ഭവിക്കുന്നു!'.

അതോടൊപ്പം സൂക്തങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ധരിക്കുന്നതും ശരിയല്ല. അതിസൂക്ഷമമായ അത്ഭുതകരമായ ചിലബന്ധങ്ങള്‍ വിഷയങ്ങളും സൂക്തങ്ങളും മാറിമാറി വരുമ്പോള്‍ അവയിലുള്ളതായി മനസ്സിലാക്കി അതിനനുസരിച്ച് മൗദൂദി സാഹിബ് സൂചിപ്പിച്ച വിധം അതിര് കവിയാതെ എഴുതപ്പെട്ട മലയാളം ഖുര്‍ആന്‍ വ്യാഖ്യാനമാണ് ടി.കെ ഉബൈദ് സാഹിബിന്റെ ഖുര്‍ആന്‍ ബോധനം എന്ന വ്യാഖ്യാനഗ്രന്ഥം.

ചുരുക്കത്തില്‍ പറഞ്ഞുവരുന്നത്, ഖുര്‍ആന്‍ വായിക്കുമ്പോള്‍ സാമ്പ്രദായിക ഗ്രന്ഥങ്ങളെ പോലെ കാണരുതെന്നും, ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രമേ ഉള്ളൂ എന്നുമാണ്. ഇതിന് വല്ല പ്രയോജനവുമുണ്ടോ?. തീര്‍ച്ചയായും ഉണ്ട്. കാരണം ഇത് അവതരിപ്പിച്ചത് മനുഷ്യരുടെ സ്രഷ്ടാവായ അല്ലാഹുവാണ്.

Friday, October 9, 2009

പ്രതിക്രിയാനിയമത്തിലെ യുക്തിശൂന്യത !!!

ഖുര്‍ആന്‍ ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട രാഷ്ട്രനിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും അത് നല്‍കിയിരിക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ട സംഗതി ലോകവസാനം വരെ ഉണ്ടാകാനിടയുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും നേരത്തെത്തന്നെ വിശദാംശങ്ങളോടെ നിയമം നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതാണ്. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യരുടെയും മാതൃകയുള്‍കൊണ്ട് പണ്ഡിതന്‍മാര്‍ക്ക് നിയമം ആവിഷ്‌കരിക്കാവുന്നതാണ്. ഇത് കേവലം യുക്തിയുടെ പിന്‍ബലത്തിലല്ലാത്തതിനാല്‍ എങ്കില്‍ പിന്നെ എന്തിന് കാലഹരണപ്പെട്ട ഖുര്‍ആന്‍ എന്ന് ചോദിക്കുന്നത് അജ്ഞത മാത്രമാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ നല്‍കിയ നിയമങ്ങളില്‍ ദീക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും നടപടിക്രമങ്ങളും പണ്ഡിതന്‍മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കുക. ഖുര്‍ആന്‍ നല്‍കിയ ക്രിമിനല്‍ നിയമങ്ങളില്‍ ഏറ്റവും യുക്തിഭദ്രമായ നിയമമത്രേ പ്രതിക്രിയാനിയമം. യുക്തിവാദികള്‍ അതില്‍ തന്നെ പിടികൂടി ഇസ്്‌ലാമിനെ അവഹേളിക്കുന്നതിന്റെ സാമ്പിള്‍ ഈ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തത് വായിക്കുക. അതിന് മുമ്പ് ആ വിഷയം സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തവും അതിന് ആധുനിക ഇസ്ലാം ചിന്തകനും ലോകപണ്ഡിതനുമായ മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനവും നല്‍കുന്നു. മൗദൂദി ഈ ആയത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന ആരോപണമുന്നയിച്ചത് കൊണ്ടാണ് അത് ഇവിടെ മുഴുവനായി ചേര്‍ക്കേണ്ടിവന്നത്. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൗദൂദിയുടെ വ്യാഖ്യാനക്കുറിപ്പുകള്‍.

'വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം176 രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം.177 എന്നാല്‍ ഒരു കൊലയാളിയോട് അയാളുടെ സഹോദരന്‍ ദയ കാണിക്കാന്‍ തയാറായാല്‍,178 അപ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിന്മേല്‍ ഒത്തുതീരേണ്ടതാകുന്നു. കൊലയാളി നല്ല നിലയില്‍ ആ നഷ്ടപരിഹാരം നല്‍കേണ്ടതുമാകുന്നു.179 നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഒരു ഇളവും അനുഗ്രഹവുമാണിത്. എന്നിട്ടും വല്ലവനും അതിക്രമം കാണിക്കുകയാണെങ്കില്‍180 അവനു നോവുന്ന ശിക്ഷയുണ്ട്. ബുദ്ധിയും ബോധവുമുള്ളവരേ, പ്രതിക്രിയാനിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്.181 ഈ നിയമത്തിന്റെ ലംഘനം നിങ്ങള്‍ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.' (2:178,179)

176. ഖിസാസ്: വധത്തിനുള്ള പ്രതിക്രിയ. അതായത്, ഒരുവന്‍ അപരനോട് ചെയ്തത് അവനോടും ചെയ്യുക എന്നാല്‍ ഘാതകന്‍ ഏതുവിധത്തില്‍ മറ്റൊരുവനെ കൊന്നുവോ അതേവിധത്തില്‍ ഘാതകനെയും കൊല്ലണമെന്ന് അതിനര്‍ഥമില്ല. പ്രത്യുത, ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഘാതകന്റെ ജീവനും നഷ്ടപ്പെടുത്തണമെന്നേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.

177. ഒരു സമുദായത്തിലെയോ ഗോത്രത്തിലെയോ ആളുകള്‍ തങ്ങളില്‍ നിന്ന് വധിക്കപ്പെട്ട ആളുടെ ജീവന് എത്ര വിലമതിച്ചിരുന്നുവോ അതേ വിലയ്ക്കുള്ള ജീവന്‍ ഘാതകന്റെ സമുദായത്തില്‍നിന്നോ ഗോത്രത്തില്‍നിന്നോ ഹനിക്കുക എന്ന സമ്പ്രദായമാണ് അനിസ്‌ലാമിക കാലത്ത് നടപ്പുണ്ടായിരുന്നത്. വധിക്കപ്പെട്ടവന് പകരം ഘാതകനെ മാത്രം കൊല്ലുന്നതുകൊണ്ട് അവരുടെ രോഷം അടങ്ങിയിരുന്നില്ല. ഒരാള്‍ക്ക് പകരം പത്തോ നൂറോ ആളുകളോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ മുതിര്‍ന്നിരുന്നു. തങ്ങളുടെ കക്ഷിയിലെ ഒരുന്നത വ്യക്തി മറുവിഭാഗത്തിലെ ഒരു സാധാരണക്കാരന്റെ കൈയാല്‍ വധിക്കപ്പെടുന്നപക്ഷം ഘാതകനെ വധിക്കുന്നതുകൊണ്ട് അവര്‍ തൃപ്തിയടഞ്ഞിരുന്നില്ല. പ്രത്യുത, വധിക്കപ്പെട്ടവന്ന് പകരമായി ഘാതകന്റെ ഗോത്രത്തിലെ അതുപോലുള്ളൊരു ഉന്നത വ്യക്തി വധിക്കപ്പെടണമെന്നോ അല്ലെങ്കില്‍ കുറെ വ്യക്തികള്‍ വധിക്കപ്പെടണമെന്നോ ആയിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇനി, വധിക്കപ്പെട്ടവന്‍ അവരുടെ ദൃഷ്ടിയില്‍ നിസ്സാരനും ഘാതകന്‍ വലിയ സ്ഥാനമാനങ്ങളുള്ളവനുമാണെങ്കില്‍ വധിക്കപ്പെട്ടവന്ന് പകരം ആ ഘാതകനെ കൊല്ലുന്നതവര്‍ക്ക് അസഹ്യമായിരുന്നു. ഇത് പഴയ 'ജാഹിലിയ്യാ' കാലത്ത് മാത്രം നടപ്പുണ്ടായിരുന്ന അവസ്ഥയല്ല. ഇക്കാലത്ത് ഏറ്റവും പരിഷ്‌കൃതരെന്ന് ഗണിക്കപ്പെടുന്ന ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്‍പോലും ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്; 'ഞങ്ങളില്‍ ഒരു വ്യക്തി വധിക്കപ്പെടുന്നപക്ഷം ഘാതകന്റെ സമുദായത്തിലെ അമ്പതു വ്യക്തികളെ ഞങ്ങള്‍ കൊല്ലു'മെന്ന്. ഒരു വ്യക്തിയെ കൊന്നതിന് ഘാതകന്റെ സമുദായത്തിലെ ഇത്ര തടവുകാരെ വെടിവെച്ചു കൊന്നുവെന്ന് പലപ്പോഴും കേള്‍ക്കാം. ഒരു 'പരിഷ്‌കൃത' ജനത ഈ ഇരുപതാം നൂറ്റാണ്ടില്‍ തങ്ങളുടെ ഒരു വ്യക്തിയെ
(സര്‍, ലീസ്‌റ്റേക്ക്) വധിച്ചതിന് പകരം ഈജിപ്ഷ്യന്‍ ജനതയോടാകമാനം പ്രതികാരം ചെയ്യുകയുണ്ടായി. മറുവശത്ത് ഘാതകന്‍, ഭരണകര്‍ത്താക്കളുടെയും വധിക്കപ്പെട്ടവന്‍, ഭരണീയരുടെയും സമുദായത്തില്‍ പെട്ടവരാണെങ്കില്‍ വധശിക്ഷ വിധിക്കാതെ ഒഴിഞ്ഞുമാറുകയെന്ന നയം ഇന്നത്തെ നാമമാത്ര പരിഷ്‌കൃത രാഷ്ട്രങ്ങളിലെ കോടതികള്‍ പോലും അനുവര്‍ത്തിച്ചുവരാറുണ്ട്. ഈ തകരാറുകളുടെ പഴുതടച്ചുകളയാനുള്ള വിധിയാണ് ഈ വാക്യത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നത്. അവന്‍ അരുള്‍ ചെയ്യുന്നു: 'കൊന്നവനാര്, കൊല്ലപ്പെട്ടവനാര് എന്ന് പരിഗണിക്കാതെ കൊല്ലപ്പെട്ടവന് പകരം കൊന്നവനെ മാത്രം വധിക്കേണ്ടതാണ്.'

178. 'സഹോദരന്‍' എന്ന പദം പ്രയോഗിച്ചതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള പരോക്ഷമായ ഒരു ശുപാര്‍ശയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത്, ഘാതകനോട് നിങ്ങള്‍ക്ക് പിതാവിനെ കൊന്നവനോടെന്നപോലുള്ള അമര്‍ഷവും വെറുപ്പും ഉണ്ടായിരുന്നാലും മനുഷ്യരെന്ന നിലക്ക് നിങ്ങള്‍ സഹോദരങ്ങളാണ്. അതിനാല്‍, അപരാധിയായ സഹോദരന്റെ നേര്‍ക്കുള്ള പ്രതികാര വികാരം അടക്കിവെക്കുകയാണ് മനുഷ്യത്വത്തിന് കൂടുതല്‍ അനുയോജ്യം. ഈ വാക്യത്തില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാകുന്നുണ്ട്: ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ കൊലപാതകക്കേസുപോലും ഒത്തുതീരാവുന്നതാണ്. ഘാതകന് മാപ്പുനല്‍കാന്‍ വധിക്കപ്പെട്ടവന്റെ പിന്‍ഗാമികള്‍ക്ക് അവകാശമുണ്ട്. അവര്‍ മാപ്പു ചെയ്താല്‍ ഘാതകനെ വധിക്കണമെന്ന് ശഠിക്കാന്‍ കോടതിക്കനുവാദമില്ല. എന്നാല്‍ താഴെ വാക്യത്തില്‍ വിവരിക്കുന്നതുപോലെ വധിക്കപ്പെട്ടവന്റെ അവകാശികള്‍ മാപ്പു ചെയ്യുന്നപക്ഷം ഘാതകന്‍ അവര്‍ക്ക് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.

179. ന്യായം എന്നര്‍ഥം കൊടുത്ത മഅ്‌റൂഫ് എന്ന വാക്ക് ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന് പൊതുവെ പരിചയമുള്ള ശരിയായ കര്‍മനയമാണ് അതുെകാണ്ടുള്ള വിവക്ഷ. തന്റെ വ്യക്തിപരമായ താല്‍പര്യം ഏതെങ്കിലും പ്രത്യേക വശത്തിലൂടെ അതുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഏതൊരാളും അതാണ് സത്യമെന്നും നീതിയെന്നും ഉചിതമായ കര്‍മനയമെന്നും സമ്മതിച്ചു പറയുന്നതാണ്. പൊതു സമ്പ്രദായ(Common Law)ത്തിനും ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ ഉര്‍ഫ്, മഅ്‌റൂഫ് എന്നിങ്ങനെ പറയാറുണ്ട്. ശരീഅത്ത് പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടില്ലാത്ത എല്ലാ വിഷയങ്ങളിലും അത് പരിഗണനീയവുമാണ്.

180. ഉദാഹരണമായി, വധിക്കപ്പെട്ടവന്റെ അവകാശികള്‍ പിഴ വസൂലാക്കിയതിന് ശേഷം വീണ്ടും പ്രതികാരത്തിന് ശ്രമിക്കുക; അല്ലെങ്കില്‍ ഘാതകന്‍ പിഴ അടക്കുന്നതില്‍ വൈമനസ്യം കാണിക്കുകയും വധിക്കപ്പെട്ടവന്റെ അവകാശികള്‍ തന്നോട് കാണിച്ച ഔദാര്യത്തിന് നന്ദികേട് കാണിക്കുകയും ചെയ്യുക.

181. ഇത് മറ്റൊരു ജാഹിലിയ്യാ സമ്പ്രദായത്തിന്റെ ഖണ്ഡനമാണ്. മുമ്പെന്നപോലെ ഇന്നും എത്രയോ മസ്തിഷ്‌കങ്ങളില്‍ അത് സ്ഥലംപിടിച്ചതായി കാണപ്പെടുന്നുണ്ട്. 'ജാഹിലിയ്യാ'ക്കളില്‍ ഒരു വിഭാഗം പ്രതികാര നടപടിയില്‍ അതിര്‍കവിഞ്ഞിരുന്നതുപോലെ മറ്റൊരു വിഭാഗം വിട്ടുവീഴ്ചയുടെ വശത്തിലും അതിര്‍കവിഞ്ഞിരുന്നു. അവര്‍ വധശിക്ഷക്കെതിരായി നടത്തിയ പ്രചാരവേലയുടെ ഫലമായി വെറുക്കപ്പെടേണ്ട ഒരു ദുഷ്‌കൃത്യമാണതെന്ന് വളരെ പേര്‍ ധരിച്ചു തുടങ്ങി; ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ വധശിക്ഷാ നിയമം റദ്ദ് ചെയ്തു. അതിെനക്കുറിച്ചാണ് ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്ന് മനുഷ്യജീവനെ മാനിക്കാത്തവരുടെ ജീവനെ മാനിക്കുന്ന സമൂഹം തങ്ങളുടെ മടിത്തട്ടില്‍ സര്‍പ്പത്തെ വളര്‍ത്തുകയാണ്. ഒരു ഘാതകന്റെ ജീവനെ രക്ഷിച്ചുകൊണ്ട് എത്രയോ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയാണവര്‍.'

ഇതോടൊപ്പം ഒരു യുക്തിവാദി നേതാവിന്റെ ആരോപണങ്ങള്‍കൂടി വായിക്കുക.

“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം) ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം! എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല! ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!! ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ: “ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...