Wednesday, February 24, 2010

യേശു ഖുര്‍ആന്‍ സൂക്തങ്ങളില്‍ (2)

ഇവിടെ നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. വിശുദ്ധഖുര്‍ആന്‍ അഞ്ചാം അധ്യായത്തിലെ 109 മുതല്‍ 119 വരെയുള്ള സൂക്തങ്ങളാണ്. രംഗം പരലോകമാണ്. ദൈവം തന്റെ ദൂതന്‍മാരെ വിചാരണ ചെയ്യുകയാണ്. അതില്‍ യേശുവിന്റെ ഊഴം. വായിക്കുക :

'അല്ലാഹു ദൈവദൂതന്മാരെയെല്ലാം സമ്മേളിപ്പിച്ച്, എന്തുത്തരമാണ് നിങ്ങള്‍ക്ക് ലഭിച്ചത് എന്ന് അവരോട് ചോദിക്കുംനാളില്‍ അവര്‍ ബോധിപ്പിക്കും: 'ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം നീ മാത്രം അറിയുന്നുവല്ലോ.' ഇനി അല്ലാഹു അരുള്‍ചെയ്യുന്ന സന്ദര്‍ഭം സങ്കല്‍പിച്ചുനോക്കുക: ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: നാം പരിശുദ്ധാത്മാവിനാല്‍ നിന്നെ ബലപ്പെടുത്തിയത്. നീ തൊട്ടിലില്‍വെച്ച് ജനങ്ങളോടു സംസാരിച്ചു. പ്രായമായിട്ടും നീ ജനങ്ങളോടു സംസാരിച്ചിരുന്നു. ഞാന്‍ നിനക്ക് വേദവും ദര്‍ശനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചതും ഓര്‍ക്കുക. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കുകയും അതില്‍ ഊതുകയും അപ്പോള്‍ എന്റെ ഹിതത്താല്‍ അതു പക്ഷിയായിത്തീര്‍ന്നതും; ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും എന്റെ അനുമതിയോടെ സുഖപ്പെടുത്തിയതും; എന്റെ ഹിതത്താല്‍ നീ ശവങ്ങളെ പുറപ്പെടുവിച്ചതും; പിന്നീട് തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി നീ ഇസ്രയേല്‍ജനത്തില്‍ ചെന്നെത്തുകയും അവരിലെ സത്യനിഷേധികള്‍, ഈ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായ ആഭിചാരമല്ലാതൊന്നുമേയല്ലെന്നു തള്ളിപ്പറയുകയും ചെയ്തപ്പോള്‍ അവരില്‍നിന്നു ഞാന്‍ നിന്നെ രക്ഷിച്ചതും; എന്നിലും എന്റെ ദൂതനിലും വിശ്വസിക്കണമെന്നു ഞാന്‍ ഹവാരികള്‍ക്കു സൂചന നല്‍കിയതും. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളെന്നു നീ സാക്ഷ്യം വഹിക്കുക.'

(ഹവാരികളുടെ വിഷയത്തില്‍) ഈ സംഭവംകൂടി ഓര്‍ക്കുക; എന്തെന്നാല്‍ ഹവാരികള്‍ പറഞ്ഞു: 'ഓ ഈസാ, വിണ്ണില്‍നിന്നു ഞങ്ങള്‍ക്കൊരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ നാഥനു കഴിയുമോ?' അപ്പോള്‍ ഈസാ പറഞ്ഞു: 'നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍.' അവര്‍ പറഞ്ഞു: 'ആ തളികയില്‍നിന്നു ഭുജിക്കുവാനും അങ്ങനെ ഞങ്ങളുടെ ഹൃദയം സംതൃപ്തമാവുകയും താങ്കള്‍ ഞങ്ങളോടു പറഞ്ഞതു സത്യമെന്ന് ദൃഢബോധ്യമാവുകയും അതിനു നേരിട്ട് സാക്ഷികളാവുകയും ചെയ്യുവാനും ഞങ്ങള്‍ ആശിക്കുന്നു.' അപ്പോള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ പ്രാര്‍ഥിച്ചു: 'ഞങ്ങളുടെ നാഥനായ ദൈവമേ, വിണ്ണില്‍നിന്നു ഞങ്ങള്‍ക്കൊരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. അതു ഞങ്ങളുടെ ആദിമര്‍ക്കും അന്തിമര്‍ക്കും ഒരു ആഘോഷവും നിന്നില്‍നിന്നുള്ള ഒരു ദൃഷ്ടാന്തവുമാകട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നദാതാക്കളില്‍ അത്യുത്തമന്‍ നീയല്ലോ!' അല്ലാഹു മറുപടി നല്‍കി: 'ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. പക്ഷേ, അനന്തരം നിങ്ങളിലാരെങ്കിലും നിഷേധിക്കുന്നപക്ഷം അവന്നു ഞാന്‍ ലോകത്താര്‍ക്കും നല്‍കാത്ത ശിക്ഷ നല്‍കുന്നതാകുന്നു.'

(ഈ അനുഗ്രഹങ്ങളെല്ലാം ഓര്‍മിപ്പിച്ചുകൊണ്ട്) അല്ലാഹു ചോദിക്കും, 'ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ.' അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം.'

Monday, February 22, 2010

യേശു ഖുര്‍ആന്‍ സൂക്തങ്ങളില്‍ (1)

യേശുവും ബൈബിളുമൊക്കെ ചര്‍ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. മതവിശ്വാസികളുടെ ബ്ലോഗില്‍ ആരോഗ്യകരമായ രീതിയില്‍ തന്നെ ചര്‍ചമുന്നോട്ട് നീങ്ങുന്നു. ഈ സന്ദര്‍ഭത്തില്‍ എന്താണ് വിശുദ്ധഖുര്‍ആന്‍ ഈ സംവാദത്തില്‍ പറയുന്നതെന്ന് അറിയാന്‍ താല്‍പര്യം കാണുക സ്വാഭാവികമാണ്. ഇസ്‌ലാം മതവിശ്വാസികളും ക്രൈസ്തവമത വിശ്വാസികളും ഈ ഭാഗങ്ങള്‍ പാരായണം ചെയ്യേണ്ടതുണ്ട്. അതിനാല്‍ അധ്യായം ആലുഇംറാനിലെ എതാനും സൂക്തങ്ങള്‍ വ്യാഖ്യാനമില്ലാതെ ഇവിടെ നല്‍കുകയാണ്. 
 
(3:42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്‍യമിനോട് ഓതിയതോര്‍ക്കുക: 'അല്ലയോ മര്‍യം! അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു. തന്നെ സേവിക്കുന്നതിനുവേണ്ടി അവന്‍ നിന്നെ ലോകനാരികളില്‍ മികച്ചവളായി തെരഞ്ഞെടുത്തിരിക്കുകയാകുന്നു. മര്‍യമേ! നിന്റെ നാഥനെ വണങ്ങുക. അവനെ പ്രണമിക്കുക. അവനെ നമിക്കുന്ന ദാസന്മാരോടൊപ്പം നമിക്കുകയും ചെയ്യുക!'

(44) പ്രവാചകാ, ഇവ മറഞ്ഞ വാര്‍ത്തകളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് നിനക്ക് അറിയിച്ചുതരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്രപരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍43 നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ ഉണ്ടായിരുന്നില്ല.

(45-51) മലക്കുകള്‍ അവളോട് പറഞ്ഞതോര്‍ക്കുക: 'അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മസീഹ് ഈസബ്‌നു മര്‍യം എന്നാകും. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. ദൈവത്തിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍തന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.' ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.' മറുപടി ലഭിച്ചു: അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.' (മലക്കുകള്‍ തുടര്‍ന്നു പറഞ്ഞു:)  അല്ലാഹു അവന് വേദവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. ഇസ്രാഈല്‍ വംശത്തിലേക്കു ദൈവദൂതനായി നിയോഗിക്കുകയും ചെയ്യും.' (അദ്ദേഹം ഇസ്രാഈല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു:) ഞാന്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായി വന്നവനാകുന്നു. ഞാന്‍ നിങ്ങളുടെ മുമ്പില്‍വച്ചു കളിമണ്ണുകൊണ്ട് ഒരു പക്ഷിരൂപമുണ്ടാക്കാം. എന്നിട്ട് അതില്‍ ഊതാം. അപ്പോള്‍ ദൈവഹിതത്താല്‍, അതൊരു പക്ഷിയായിത്തീരും. ദൈവഹിതത്താല്‍, ജന്മനാ അന്ധനായവന്നും പാണ്ഡുരോഗിക്കും രോഗശാന്തി നല്‍കാം. അവന്റെ ഹിതത്താല്‍, ഞാന്‍ മരിച്ചവരെ ജീവിപ്പിക്കാം. നിങ്ങള്‍ ആഹരിക്കുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവച്ചിട്ടുള്ളതെന്തെന്നും ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം. ഇതില്‍ മതിയായ  ദൃഷ്ടാന്തമുണ്ട്-നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. തൗറാത്തില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള ന്യായപ്രമാണങ്ങളെ സത്യപ്പെടുത്തുന്നവനുമായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോടു ഭക്തിയുള്ളവരായിരിക്കുവിന്‍, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ റബ്ബാകുന്നു. നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്റെ മാത്രം അടിമത്തം സ്വീകരിപ്പിന്‍, അതാകുന്നു നേരായ മാര്‍ഗം.'

(52-53) ഇസ്രാഈല്‍വംശം നിഷേധിക്കാനും എതിര്‍ക്കാനുമാണൊരുങ്ങുന്നതെന്നു കണ്ടപ്പോള്‍, ഈസാ ചോദിച്ചു: 'ദൈവികസരണിയില്‍ എന്നെ സഹായിക്കാനാരുണ്ട്?' ഹവാരികള്‍ മറുപടി പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകള്‍(അല്ലാഹുവിന്റെ മുമ്പില്‍ അനുസരണത്തോടെ സര്‍വാര്‍പ്പണം ചെയ്തവര്‍) ആണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും. നാഥാ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ദൈവദൂതനെ അനുഗമിക്കുവാന്‍ സന്നദ്ധരാവുകയും ചെയ്തിരിക്കുന്നു. നീ ഞങ്ങളുടെ നാമം സാക്ഷ്യം നല്‍കുന്നവരോടൊപ്പം രേഖപ്പെടുത്തേണമേ!'

(54) പിന്നെ, ഇസ്രാഈല്‍വംശം (മസീഹിനെതിരായി) ഗൂഢതന്ത്രങ്ങളിലേര്‍പ്പെട്ടു. അല്ലാഹു അവന്റേതായ ഗൂഢതന്ത്രങ്ങളും ഒരുക്കി. തന്ത്രശാലികളില്‍ ഏറ്റം മികച്ചവന്‍ അല്ലാഹുവത്രെ.

(55-57) അല്ലാഹു ഈവിധം പ്രഖ്യാപിച്ചതോര്‍ക്കുക: (ഇത് അല്ലാഹുവിന്റെ രഹസ്യതന്ത്രം തന്നെയായിരുന്നു). ഈസാ, ഇപ്പോള്‍ ഞാന്‍ നിന്നെ മടക്കിവിളിക്കുന്നതും എന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. സത്യനിഷേധികളില്‍നിന്ന് (അവരുടെ സാന്നിധ്യത്തില്‍നിന്നും, വൃത്തികെട്ട ചുറ്റുപാടുകളില്‍ അവരോടൊപ്പം വസിക്കുന്നതില്‍നിന്നും) നിന്നെ ശുദ്ധീകരിക്കുന്നതുമാകുന്നു. നിന്നെ പിന്തുടര്‍ന്നവരെ അന്ത്യനാള്‍വരെ, നിന്നെ നിഷേധിച്ചവരേക്കാള്‍ ഉയര്‍ത്തിവക്കുന്നതുമാകുന്നു. നിങ്ങളൊക്കെയും ഒടുവില്‍ എന്നിലേക്കു മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ ഞാന്‍ അപ്പോള്‍ തീര്‍പ്പുകല്‍പിക്കും. എന്നാല്‍ സത്യനിഷേധികളായവരെ ഞാന്‍ ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അവരെ തുണക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായും നല്‍കപ്പെടും.  (നന്നായറിഞ്ഞുകൊള്ളുക:) അധര്‍മികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

(58-60) പ്രവാചകനെ നാം ഈ കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നത്, ദൈവിക ദൃഷ്ടാന്തങ്ങളും സാരോപദേശങ്ങളുമാകുന്നു. അല്ലാഹുവിങ്കല്‍ ഈസായുടെ ഉദാഹരണം ആദമിനെപോലെയാകുന്നു. അവന്‍ അദ്ദേഹത്തെ മണ്ണില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ടതിനോടു പറഞ്ഞു, ഉണ്ടാവുക. അപ്പോഴവന്‍ ഉണ്ടായി. ഇതത്രെ നിന്റെ റബ്ബിങ്കല്‍നിന്നു വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൗലിക യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തില്‍ ശങ്കിക്കുന്നവരുടെ കൂട്ടത്തില്‍ നീ പെട്ടുപോകരുത്.  (തുടരും)

Friday, February 12, 2010

ഖുര്‍ആന്റെ ക്രോഡീകരണം

   അല്‍പം ചിന്തിക്കുന്നപക്ഷം, നബിതിരുമേനി ഖുര്‍ആന്‍ അവതരിച്ച ക്രമത്തില്‍ തന്നെ അത് ക്രോഡീകരിക്കാതിരുന്നതെന്തുകൊണ്ട് എന്ന പ്രശ്‌നവും ഇതേ വിവരണംകൊണ്ട് പരിഹൃതമാവുന്നുണ്ട്.

   ഇരുപത്തിമൂന്ന് വര്‍ഷക്കാലം ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നത് പ്രബോധനം ആരംഭിക്കുകയും വികസിക്കുകയും ചെയ്ത ക്രമത്തിലാണെന്ന് മുകളിലെ വിവരണത്തില്‍നിന്ന് മനസ്സിലായിക്കഴിഞ്ഞുവല്ലോ. പ്രബോധനത്തിന്റെ വളര്‍ച്ചക്കനുസരിച്ചുള്ള ഈ ക്രമം പ്രസ്ഥാനം പരിപൂര്‍ണത പ്രാപിച്ചശേഷവും ഉചിതമായിരിക്കയിെല്ലന്ന് അതിനാല്‍ സ്പഷ്ടമാണ്. അനന്തര സ്ഥിതിവിശേഷങ്ങള്‍ക്കനുഗുണമായ മറ്റൊരു ക്രമീകരണമാണ് പ്രബോധന പരിപൂര്‍ത്തിക്കുശേഷം ആവശ്യമായിട്ടുളളത്. ഖുര്‍ആന്റെ പ്രഥമ സംബോധിതര്‍ ഇസ്‌ലാമിനെക്കുറിച്ച് തീരെ അജ്ഞരും അപരിചിതരുമായിരുന്നതുകൊണ്ട് പ്രാരംഭ ബിന്ദുവില്‍നിന്നുതന്നെ അധ്യാപനം തുടങ്ങേണ്ടതുണ്ടായിരുന്നു. പ്രബോധന പരിപൂര്‍ത്തിക്ക് ശേഷമാവട്ടെ, അവര്‍ ഖുര്‍ആനില്‍ വിശ്വസിച്ച് ഒരു പാര്‍ട്ടിയായി രൂപംകൊണ്ട ജനമായിത്തീര്‍ന്നിരുന്നു. പ്രവാചകന്‍ താത്വികമായും പ്രായോഗികമായും സമ്പൂര്‍ണമാക്കി തങ്ങളെ വഹിപ്പിച്ച ബാധ്യത തുടര്‍ന്ന് നിര്‍വഹിക്കുവാന്‍ അവര്‍ ബാധ്യസ്ഥരുമായിരുന്നു. അതിനാല്‍, ഇപ്പോള്‍ പ്രഥമവും പ്രധാനവുമായ ആവശ്യം, വിശ്വാസികളുടെ ഈ സമൂഹം സ്വന്തം ബാധ്യതകളും ജീവിത നിയമങ്ങളും പൂര്‍വപ്രവാചകരുടെ  സമുദായങ്ങളില്‍ പ്രകടമായിരുന്ന വൈകല്യങ്ങളും നല്ലപോലെ അറിഞ്ഞിരിക്കുകയും, അങ്ങനെ ഇസ്‌ലാമിനെക്കുറിച്ച് അപരിചിതമായ ലോകത്തിന് ദൈവികനിര്‍ദേശം എത്തിച്ചുകൊടുക്കാന്‍ മുന്നോട്ടു വരുകയും ചെയ്യുക എന്നതായിത്തീര്‍ന്നു.

   വിശുദ്ധഖുര്‍ആന്‍ എവ്വിധമുള്ള ഗ്രന്ഥമാണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍, ഓരോ വിഷയം ഓരോ സ്ഥലത്തായി സ്വരൂപിക്കുകയെന്നത് അതിന്റെ പ്രകൃതിയുമായി  പൊരുത്തപ്പെടുന്നതല്ലെന്ന്  സ്വയംതന്നെ വ്യക്തമാവുന്നതാണ്. മദീനാകാലത്തെ പ്രതിപാദനങ്ങള്‍ മക്കാജീവിതാധ്യാപനങ്ങള്‍ക്ക് മധ്യേയും 'മക്കീ'കാലഘട്ടത്തിലെ പ്രമേയങ്ങള്‍ 'മദനീ' ശിക്ഷണങ്ങള്‍ക്കിടയിലും പ്രാരംഭകാല പ്രഭാഷണങ്ങള്‍ പില്‍ക്കാല പ്രബോധനങ്ങള്‍ക്ക് നടുവിലും മറിച്ചും മാറിമാറി വന്നുകൊണ്ടിരിക്കണമെന്നാണ് ഖുര്‍ആന്റെ പ്രകൃതി താല്‍പര്യപ്പെടുന്നത്. അങ്ങനെ, സമ്പൂര്‍ണ ഇസ്‌ലാമിന്റെ സമഗ്രമായൊരു ചിത്രം അനുവാചകദൃഷ്ടിയില്‍ തെളിഞ്ഞുവരണം; ഒരിക്കലും ഒരിടത്തും അത് അപൂര്‍ണമോ ഭാഗികമോ ആവരുത്. ഖുര്‍ആനിക പ്രബോധനം അതിന്റെ സമ്പൂര്‍ണതക്ക് ശേഷം ഇതാണാവശ്യപ്പെടുന്നത്.
  
ഇനി, ഖുര്‍ആന്‍ അവതരണക്രമത്തില്‍ ക്രോഡീകരിച്ചാല്‍തന്നെ പില്‍ക്കാലത്തെ ജനങ്ങള്‍ക്കത് പ്രയോജനപ്രദമാകണമെങ്കില്‍ ഓരോ സൂക്തവും അവതരിച്ച കാലവും തിയ്യതിയും അവതരണ പശ്ചാത്തലവും പരിതഃസ്ഥിതിയും രേഖപ്പെടുത്തി, ഖുര്‍ആന്റെ അഭേദ്യമായ ഒരനുബന്ധമായി പ്രസിദ്ധീകരിക്കേണ്ടിവരുമായിരുന്നു. ഇതാകട്ടെ, ദിവ്യവചനങ്ങളുടെ ഒരു സമാഹാരം  എന്നെന്നേക്കുമായി  ക്രോഡീകരിച്ചു സുരക്ഷിതമാക്കിവച്ചതുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചതെന്തോ അതിനുതന്നെ വിരുദ്ധമായിട്ടുള്ളതാണ്. അന്യവചനങ്ങളുടെ യാതൊരു കലര്‍പ്പും പങ്കാളിത്തവുമില്ലാതെ ദിവ്യവചനങ്ങള്‍ തനതായ സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിക്കപ്പെടണമെന്നാണ് അല്ലാഹു ഉദ്ദശിച്ചിരുന്നത്. കുട്ടികളും വൃദ്ധരും, സ്ത്രീകളും പുരുഷന്മാരും നഗരവാസികളും ഗ്രാമീണരും പണ്ഡിതരും പാമരരുമെല്ലാം അതുവായിക്കണം; എല്ലാ കാലത്തും എല്ലാദേശത്തും എല്ലാതരം പരിതഃസ്ഥിതികളിലും അതു വായിക്കപ്പെടണം; ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യര്‍, തങ്ങളില്‍നിന്ന് ദൈവം എന്താഗ്രഹിക്കുന്നു, എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അതുമുഖേന അറിഞ്ഞിരിക്കണം-ഇതായിരുന്നു അല്ലാഹുവിന്റെ ഇംഗിതം. ദിവ്യവചനങ്ങളുടെ ഇത്തരമൊരു സമാഹാരത്തോടൊപ്പം ഒരു നീണ്ട ചരിത്രവും എഴുതിപ്പിടിപ്പിക്കേണ്ടിവന്നാല്‍, അനിവാര്യമായി അതും വായിക്കണമെന്നുവന്നാല്‍, പ്രസ്തുത ദൈവികാഭീഷ്ടംതന്നെ വിഫലമായിത്തീരുമെന്ന് വ്യക്തമാണ്.

   ഖുര്‍ആന്റെ നിലവിലുള്ള ക്രോഡീകരണക്രമത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ആ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടെന്നതാണ് പരമാര്‍ഥം. കേവലം ചരിത്ര-സാമൂഹികശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുവേണ്ടി അവതീര്‍ണമായൊരു ഗ്രന്ഥമാണിതെന്നുവരെ അവര്‍ ധരിച്ചുവെച്ചതായി തോന്നുന്നു.

   ഖുര്‍ആന്റെ ക്രമത്തെ സംബന്ധിച്ച് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്. പ്രത്യുത, നബിതിരുമേനി തന്നെയാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന്‍ ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണവതരിക്കുന്നതെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖപ്പെടുത്തണമെന്ന് അവിടന്ന് നിര്‍ദേശം നല്‍കും. അനന്തരം അതേ ക്രമമനുസരിച്ച് തിരുമേനി തന്നെ നമസ്‌കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. അതേക്രമത്തില്‍ അവിടത്തെ സഖാക്കളും അത് ഹൃദിസ്ഥമാക്കി. ഇതായിരുന്നു ഖുര്‍ആന്റെ ക്രോഡീകരണത്തിന് സ്വീകരിച്ചുവന്ന സമ്പ്രദായം. ആകയാല്‍, വിശുദ്ധഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായിട്ടുണ്ടെന്നത് ഒരു അംഗീകൃത ചരിത്രയാഥാര്‍ഥ്യമാണ്. അതിന്റെ അവതാരകനായ  അല്ലാഹു തന്നെയാണ് അതിന്റെ സമാഹര്‍ത്താവും. അത് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പ്രവാചകന്റെ കൈയായിത്തന്നെയാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ഇതിലൊന്നും ആര്‍ക്കും കൈകടത്താന്‍ കഴിയുമായിരുന്നില്ല. (അവലംബം: ഖുര്‍ആന്‍ പഠനത്തിനൊരു മഖവുര)

Wednesday, February 10, 2010

നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു?

വിശുദ്ധ ഖുര്‍ആനിലെ അധ്യായം 27 (അന്നംല്) 63 മുതല്‍ 65 വരെ സൂക്തങ്ങള്‍ വ്യാഖ്യാനത്തോടെ ഇവിടെ നല്‍കുകയാണ്. തഫ്ഹീമുല്‍ ഖുര്‍ആനെയാണ് അവലംബിച്ചിരിക്കുന്നത്. ദൈവനിഷേധികള്‍ക്കും ബഹുദൈവാരാധകരോടും ചില ചോദ്യങ്ങളാണ് പ്രധാനമായും ഇതിലെ പരാമര്‍ശങ്ങള്‍. ദൈവവിശ്വാസം മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ് എന്നാണ് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. ദൈവനിഷേധം സ്വീകരിക്കാന്‍ മനുഷ്യന്‍ തന്റെ മനസ്സിനോട് വല്ലാതെ കലഹിക്കേണ്ടിവരും. ദൈവനിഷേധികള്‍ അത് പുറമെ അംഗീകരിച്ചില്ലെങ്കിലും. അറിയുക ദൈവസ്മരണ കൊണ്ടേ മനഃശാന്തി കൈവരൂ എന്ന് ഖുര്‍ആന്‍ പ്രഖ്യാപനത്തില്‍ അതുകൂടി ഉദ്ദേശിച്ചിട്ടുണ്ടാകാം. സൂക്തങ്ങളും അവയുടെ വിശദീകരണവും വായിക്കുക. അല്‍പം ദീര്‍ഘിച്ചതാണെങ്കിലും ഇത്തരം വായനയെ ഗൗരവത്തിലെടുത്തവര്‍ക്ക് അത് അധികമാകില്ലെന്ന് കരുതുന്നു.
 

(63)     കരയിലെയും കടലിലെയും കൂരിരുട്ടുകളില്‍ നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു? തന്റെ കാരുണ്യത്തിനു മുന്നാലെ, കാറ്റുകളെ സുവാര്‍ത്തയുമായി അയക്കുന്നത് ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം അത് ചെയ്യുന്നുണ്ടോ? ഈ ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങള്‍ക്കെല്ലാം അതീതനും അത്യുന്നതനുമത്രെ അല്ലാഹു.

(64)     സൃഷ്ടി ആരംഭിക്കുന്നതും പിന്നീടത് ആവര്‍ത്തിക്കുന്നതും ആരാകുന്നു? വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവത്തിന് (ഈ സംഗതികളില്‍) പങ്കുണ്ടോ? പറയുക: 'നിങ്ങള്‍ സത്യവാന്മാരെങ്കില്‍ തെളിവ് ഹാജരാക്കുവിന്‍.'

(65)     അവരോട് പറയുക: 'അല്ലാഹുവല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതിഭൗതിക കാര്യങ്ങള്‍ അറിയുന്നില്ല. (നിങ്ങളുടെ ആരാധ്യരാണെങ്കില്‍) എപ്പോഴാണ് തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുപോലും അറിയാത്തവരാകുന്നു.'

*****************************************

കരയിലെയും കടലിലെയും കൂരിരുട്ടുകളില്‍ നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു?

(അന്ധകാരങ്ങളില്‍ താരകങ്ങള്‍ മുഖേന നിങ്ങള്‍ക്ക് വഴി കണ്ടെത്തുന്നതിന് ഏര്‍പ്പാട് ചെയ്തവന്‍ അല്ലാഹുവാണ് എന്നര്‍ഥം. കരയിലും കടലിലും സഞ്ചരിക്കുവാന്‍, ദിശയും മാര്‍ഗവും അറിയാനുള്ള മാധ്യമങ്ങളുണ്ടാക്കി എന്നതും അല്ലാഹുവിന്റെ യുക്തിസമ്പൂര്‍ണമായ ആസൂത്രണങ്ങളില്‍പെട്ടതാണ്. പകല്‍വേളയില്‍ ഭൂമിയുടെ വൈവിധ്യമാര്‍ന്ന അടയാളങ്ങളും ഉദയാസ്തമയദിശകളും അതിന് സഹായിക്കുന്നു. ഇരുണ്ട രാത്രികളില്‍ നക്ഷത്രങ്ങള്‍ അവന് വഴി കാട്ടുന്നു. സൂറ അന്നഹ്‌ലില്‍ ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യങ്ങളായി എണ്ണിയിട്ടുണ്ട്. )

സൃഷ്ടി ആരംഭിക്കുന്നതും പിന്നീടത് ആവര്‍ത്തിക്കുന്നതും ആരാകുന്നു?

(ഈ സരളമായവാക്യം അഗാധമായ ഒരാശയപ്രപഞ്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ അഗാധതയിലേക്ക് മനുഷ്യന്‍ എത്രത്തോളം ഇറങ്ങിച്ചെല്ലുന്നുവോ, അത്രത്തോളംതന്നെ അവന് ദൈവത്തിന്റെ ആസ്തിക്യത്തിന്റെയും ഏകത്വത്തിന്റെയും സാക്ഷ്യങ്ങള്‍ കണ്ടെത്താനാകും. ഒന്നാമതായി സ്വന്തം സൃഷ്ടി തന്നെ നോക്കുക. ജീവന്‍ എവിടെനിന്ന് എങ്ങനെ വന്നെത്തുന്നു എന്ന് കണ്ടെത്താന്‍ ഇന്നും മനുഷ്യന്റെ ജ്ഞാനത്തിന് സാധിച്ചിട്ടില്ല. നിര്‍ജീവ പദാര്‍ഥങ്ങളുടെ സംഘാതംകൊണ്ടുമാത്രം ജീവന്‍ ഉല്‍ഭവിക്കുക സാധ്യമല്ല എന്നാണ് ഇന്നുവരെയുള്ള അംഗീകൃത ശാസ്ത്രസത്യം. ജീവോല്‍പത്തിക്കാവശ്യമായ ഘടകങ്ങളെല്ലാം കൃത്യമായ അനുപാതത്തില്‍ കണിശമായ ചേര്‍ച്ചയോടെ തികച്ചും യാദൃഛികമായി ഒത്തുകൂടി ജീവന്‍ നിലവില്‍വന്നു എന്ന നാസ്തികരുടെ വാദം ഒരു അശാസ്ത്രീയ സങ്കല്‍പം മാത്രമാണ്. യാദൃഛിക സംഭവ്യതയുടെ നിയമമനുസരിച്ചു ഗണിച്ചുനോക്കിയാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കേവലം പൂജ്യമാണ്. നിര്‍ജീവ പദാര്‍ഥങ്ങളില്‍നിന്ന് ജീവികളെ ഉല്‍പാദിപ്പിക്കാന്‍ ശാസ്ത്ര ഗവേഷണാലയങ്ങളില്‍ ഇന്നുവരെ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം സാധ്യമായ സൂത്രങ്ങളൊക്കെ പ്രയോഗിച്ചിട്ടും പരാജയപ്പെട്ടിട്ടേ ഉള്ളൂ. ആകെക്കൂടി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള വസ്തു സാങ്കേതികമായി ഡി.എന്‍.എ എന്നു വിളിക്കപ്പെടുന്ന ഒരു ഘടകം മാത്രമാണ്. ജീവകോശങ്ങളില്‍ കണ്ടുവരുന്ന ഒരു പദാര്‍ഥമാണത്. ഇതു തീര്‍ച്ചയായും ജീവന്റെ അടിസ്ഥാന ഘടകം തന്നെ. പക്ഷേ, ഇതിനും സ്വയം ജീവനില്ല. ജീവന്‍ ഇന്നും ഒരു അദ്ഭുത ദൃഷ്ടാന്തമാണ്. ഭൗതികശാസ്ത്രത്തിന് അതു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിന്റെയും കല്‍പനയുടെയും പരിപാടിയുടെയും ഫലമാണ് അതെന്നു മാത്രമേ പറയാനാകൂ.

ഇനിയും നോക്കുക: ജീവന്‍ ഒരൊറ്റ രൂപത്തിലും ഘടനയിലും മാത്രമല്ല ഉള്ളത്. അത് കണക്കറ്റ വിജാതീയ രൂപങ്ങളില്‍ കാണപ്പെടുന്നു. ഇന്നേവരെ ഭൂമുഖത്ത് പത്തുലക്ഷത്തോളം ജീവിവര്‍ഗങ്ങളും രണ്ടുലക്ഷത്തോളം സസ്യവര്‍ഗങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ ലക്ഷോപലക്ഷം വര്‍ഗങ്ങള്‍ ഓരോന്നും അവയുടെ ആകാരത്തിലും വര്‍ഗസവിശേഷതകളിലും തികച്ചും സ്പഷ്ടമായ പരസ്പര വ്യതിരിക്തത പുലര്‍ത്തുന്നു. അതിപുരാതന കാലംമുതലേ അവ തങ്ങളുടെ വര്‍ഗരൂപം ഇതേ വിധം തുടര്‍ന്നുവരികയാണ്. ഒരു സ്രഷ്ടാവിന്റെ നിര്‍മാണ കൗശലം എന്നംഗീകരിക്കുകയല്ലാതെ ജീവന്റെ ഈ അതിവിപുലമായ വര്‍ഗീകരണത്തെ വ്യാഖ്യാനിക്കുക ഒരു ഡാര്‍വിന്റെയൊന്നും കഴിവില്‍പെട്ടതല്ല. രണ്ടുവര്‍ഗങ്ങളില്‍ ഒരുവര്‍ഗം സ്വന്തം ഘടനയും സവിശേഷതകളും  ഉപേക്ഷിച്ച്  മറ്റേവര്‍ഗത്തിന്റെ ഘടനാവിശേഷങ്ങളിലേക്ക് പ്രയാണം ചെയ്യുന്നതിനിടയ്ക്കുള്ള ഒരു കണ്ണിയും കാണാന്‍ കഴിയുന്നില്ല. ഫോസില്‍ രേഖകളും അതിനുള്ള തെളിവുകളില്‍നിന്ന് മുക്തമാണ്. നിലവിലുള്ള ജന്തുക്കളില്‍ ഇത്തരം നപുംസകങ്ങള്‍ തീരെയുമില്ല. ഇന്നുവരെ കാണപ്പെട്ടിട്ടുള്ള ഏതു ജന്തുവര്‍ഗവും അതിന്റെ  സമ്പൂര്‍ണമായ വര്‍ഗഘടനയോടുകൂടിത്തന്നെയാണ് കാണപ്പെട്ടിട്ടുള്ളത്. ഏതെല്ലാം ജന്തുക്കളെക്കുറിച്ച് അവ പരിണാമപ്രയാണത്തിലെ നഷ്ടപ്പെട്ട കണ്ണിയാണെന്ന് അപ്പപ്പോള്‍ വാദിക്കപ്പെട്ടുവോ, ആ വാദങ്ങളെയെല്ലാം അല്‍പകാലത്തിനു  ശേഷം  യാഥാര്‍ഥ്യങ്ങള്‍ ഊതിപറത്തിക്കളഞ്ഞിരിക്കുന്നു. ജീവന് ഈ ലക്ഷക്കണക്കിലുള്ള വിജാതീയ രൂപങ്ങള്‍ പ്രദാനം ചെയ്തവന്‍, യുക്തിമാനും ഈ അണ്ഡകടാഹത്തെയാസകലം നിര്‍മിച്ചു പരിപാലിക്കുന്നവനും അജയ്യനുമായ ഒരു സ്രഷ്ടാവ് തന്നെയാണെന്ന യാഥാര്‍ഥ്യത്തിന് ഇളക്കം തട്ടിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഇതാണ് സൃഷ്ട്യുല്‍പത്തിയുടെ സ്ഥിതി. ഇനി സൃഷ്ടിയുടെ ആവര്‍ത്തനത്തെകുറിച്ചാലോചിക്കുക: ഓരോ ജീവിയുടെയും സസ്യത്തിന്റെയും ആകാരത്തിലും ഘടനയിലും അദ്ഭുതാവഹമായ യന്ത്രവ്യവസ്ഥയാണ് ദൈവം നിക്ഷേപിച്ചിട്ടുള്ളത്. ഓരോ വര്‍ഗത്തിലെയും എണ്ണമറ്റ അംഗങ്ങള്‍ അതേ രൂപവും ഘടനയും കണിശമായി പിന്തുടരുന്നു. കീടങ്ങളുടെപോലും കോടിക്കണക്കിലുള്ള ആ നിര്‍മാണ ശാലകളില്‍ ഒരു വിസ്മൃതിയും ഉണ്ടാകുന്നില്ല. ഒരു വര്‍ഗത്തിന്റെ വംശോല്‍പാദനശാലയില്‍ ഒരിക്കലും മറ്റൊരു വര്‍ഗത്തിന്റെ സന്തതി ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ആധുനിക പ്രജനനശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ ഇവ്വിഷയകമായി അമ്പരപ്പിക്കുന്ന വസ്തുതകളാണ് വെളിപ്പെടുത്തുന്നത്. ഓരോ ധാന്യമുളയിലും അതിന്റെ വര്‍ഗശൃംഖല ഭാവിതലമുറകളിലേക്കു വ്യാപിപ്പിക്കുന്നതിനാവശ്യമായ സമ്പൂര്‍ണമായ ഏര്‍പ്പാടുകളുണ്ട്. അതുമൂലം വരുംതലമുറ അതിന്റെ വര്‍ഗപരമായ സവിശേഷതകള്‍ മുഴുവനായും വഹിക്കുന്നു. അതിലെ ഓരോ അംഗവും മറ്റംഗങ്ങളില്‍നിന്ന് തന്റേതായ രൂപത്തിലും സ്വഭാവത്തിലും വ്യതിരിക്തവുമായിരിക്കും.  ഈ വര്‍ഗസ്ഥിരതയുടെയും പ്രജനനത്തിന്റെയും മാധ്യമങ്ങള്‍ ഓരോ മുളയിലും ഒരു കോശത്തിന്റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ശക്തിയേറിയ ഭൂതക്കണ്ണാടിയിലൂടെ മാത്രമേ അത് കാണാന്‍ കഴിയൂ. ഈ ചെറിയ എഞ്ചിനീയര്‍ തികഞ്ഞ കൃത്യതയോടെ മുളയുടെ ചലനങ്ങളെ സ്വന്തം വര്‍ഗഗുണങ്ങളുടെ മാര്‍ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു ഗോതമ്പു വിത്തില്‍നിന്ന് ഇന്നുവരെയുണ്ടായ ഓരോ മുളയും ഗോതമ്പുചെടിതന്നെയായത്. ഏത് കാലാവസ്ഥയിലും ഭൂപ്രകൃതിയിലും അത് അങ്ങനെതന്നെ തുടരുന്നു. ഇത് തന്നെയാണ് മനുഷ്യന്റെയും മറ്റു ജന്തുക്കളുടെയും അവസ്ഥയും. അവയിലൊരു വര്‍ഗവും മുഴുവനായി ഒറ്റയടിക്ക് സൃഷ്ടിക്കപ്പെട്ടതല്ല. പ്രത്യുത, സങ്കല്‍പാതീതമാംവണ്ണം വിപുലമായ തോതില്‍ നാനാവശത്തും സൃഷ്ടിയുടെ ആവര്‍ത്തനപ്രക്രിയ അതിഗംഭീരമായ തോതില്‍ അനുസ്യൂതം തുടരുകയാണ്. ഓരോ വര്‍ഗവും സ്വവര്‍ഗത്തില്‍ എണ്ണമറ്റ അംഗങ്ങളെ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ പ്രജനനത്തിന്റെയും വംശവര്‍ധനയുടെയും അതിസൂക്ഷ്മ ബീജത്തെ നിരീക്ഷിക്കുന്നുവെന്നു വെക്കുക. അതു തന്റെ നിസ്സാരമായ ഉണ്‍മയുടെ തന്നെ ഒരു ഭാഗത്ത് സ്വന്തം വര്‍ഗത്തിന്റെ വ്യതിരിക്തതകളും പൈതൃകഗുണങ്ങളുമഖിലം സൂക്ഷിച്ചുവെച്ചിരിക്കുന്നു. അതിസൂക്ഷ്മവും ലഘുവുമാണ് അതുള്‍ക്കൊള്ളുന്ന അവയവ വ്യവസ്ഥ. അതിസമര്‍ഥമാണ് അതിന്റെ പ്രക്രിയ. ഈ വ്യവസ്ഥയും പ്രക്രിയയും വഴിയാണ് ഓരോ വംശബീജവും അതിന്റെ വര്‍ഗാംഗങ്ങള്‍ക്ക് അസ്തിത്വം നല്‍കുന്നത്. ഇതെല്ലാം കാണുന്ന ഒരാള്‍ക്ക് അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ഈ പ്രക്രിയകളൊക്കെ സ്വയം നിലവില്‍ വരികയും അതിനുപുറമെ വിജാതീയ വര്‍ഗങ്ങളിലെ കോടാനുകോടി അംഗങ്ങളോരോന്നും സ്വയം ശരിയായി പ്രവര്‍ത്തിക്കുക കൂടി ചെയ്യുക സാധ്യമാണെന്ന് ഒരു നിമിഷം പോലും സങ്കല്‍പിക്കാനാവുകയില്ല. ഇതിന്റെ ആരംഭത്തിന് അഭിജ്ഞനായ ഒരു നിര്‍മാതാവുണ്ടാവുകതന്നെ വേണം. അനുനിമിഷം ഇവ ശരിയായ രീതിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നതിന് യുക്തിമാനും ശക്തനും അജയ്യനുമായ ഒരു നിയന്താവും വേണം; ഒരു നിമിഷംപോലും ഈ പ്രവര്‍ത്തനശാലയുടെ മേല്‍നോട്ടം വിസ്മരിക്കാത്ത ഒരു മേലധികാരി.

ഈ യാഥാര്‍ഥ്യങ്ങള്‍ ബഹുദൈവവിശ്വാസിയുടെ ശിര്‍ക്കിനെയെന്ന പോലെ നാസ്തികന്റെ ദൈവനിഷേധത്തെയും കടപുഴക്കുന്നു. ഇത്തരം ദൈവികകാര്യങ്ങളില്‍ ഏതെങ്കിലും മലക്കിനോ ജിന്നിനോ പുണ്യവാളനോ പങ്കുണ്ടെന്ന് ഏതൊരു വിഡ്ഢിക്കാണ് കരുതാനാവുക? അതുപോലെ യുക്തിപൂര്‍ണവും വ്യവസ്ഥാപിതവുമായ ഈ തൊഴില്‍ശാലയഖിലം യാദൃഛികമായി നിലവില്‍വരികയും  സ്വയം ചലിച്ചുകൊണ്ടിരിക്കുകയുമാണെന്ന് പറയാന്‍ പക്ഷപാതമുക്തനായ ഏതൊരു സാമാന്യബുദ്ധിക്കാണ് സാധിക്കുക?)


വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാകുന്നു?

(അന്നം നല്‍കുക എന്നതും ഈ സംക്ഷിപ്ത വാക്യത്തിന്റെ ഒറ്റവായനയിലൂടെ ഒരാള്‍ക്ക് പെട്ടെന്ന് ഗ്രാഹ്യമാകുന്നത്ര ലളിതമായ കാര്യമല്ല. ഈ ഭൂമിയില്‍ ലക്ഷക്കണക്കിന് ജീവികളും സസ്യങ്ങളുമുണ്ട്. ഓരോ വര്‍ഗത്തിലും കോടാനുകോടി അംഗങ്ങളുമുണ്ട്. ഓരോന്നിന്റെയും ഭക്ഷണാവശ്യം വ്യത്യസ്തമാണ്. സ്രഷ്ടാവ് ഓരോന്നിന്റെയും അന്നം ഓരോന്നിനും കൈയെത്തുംവണ്ണം സുലഭമായി സജ്ജീകരിച്ചുവെച്ചിരിക്കുന്നു. ഒരു വര്‍ഗത്തിലേയും അംഗങ്ങള്‍ക്ക് ഇവിടെ അന്നം തടയപ്പെട്ടിട്ടില്ല. ഈ സംവിധാനത്തിനായി ആകാശത്തിലെയും ഭൂമിയിലെയും വിവിധ ശക്തികള്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. താപം, പ്രകാശം, വായു, വെള്ളം, ഭൂമിയിലെ വിവിധ ധാതുക്കള്‍ എന്നിവ തികച്ചും ഉചിതമായ അനുപാതത്തില്‍ പരസ്പരം സഹകരിക്കുന്നില്ലെങ്കില്‍ അണുഅളവ് അന്നംപോലും ഉണ്ടായിത്തീരുക സാധ്യമല്ല.
യുക്തിബന്ധുരമായ ഈ സംവിധാനം ബോധപൂര്‍വമായ ഒരാസൂത്രണമോ പ്ലാനോ ഇല്ലാതെ യാദൃഛികമായി ഉണ്ടായതാണെന്ന് ആര്‍ക്കാണ് സങ്കല്‍പിക്കാനാവുക? ഈ സംവിധാനത്തില്‍ ഏതെങ്കിലും മലക്കിനോ ജിന്നിനോ പുണ്യാത്മാവിനോ കൈയുണ്ടെന്ന് ബുദ്ധിയും ബോധവുമുള്ള ആര്‍ക്കാണ് വിചാരിക്കാനാവുക?)

അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവത്തിന് (ഈ സംഗതികളില്‍) പങ്കുണ്ടോ? പറയുക: 'നിങ്ങള്‍ സത്യവാന്മാരെങ്കില്‍ തെളിവ് ഹാജരാക്കുവിന്‍.'


( ഈ സംഗതികളില്‍ മറ്റു വല്ലവര്‍ക്കും പങ്കുണ്ടെന്നതിന് തെളിവു കാണിക്കുവിന്‍. ഇല്ലെങ്കില്‍ പിന്നെ, ഇതൊക്കെ അല്ലാഹുവിന്റേത് മാത്രമാണെങ്കില്‍ ആരാധനയും വിധേയത്വവുമര്‍ഹിക്കുന്നത് അവനല്ലാത്തവരാണെന്നതിനു, അല്ലെങ്കില്‍ അവനോടൊപ്പം മറ്റു ചിലരും കൂടി ഇത് അര്‍ഹിക്കുന്നുണ്ട് എന്നതിന് തെളിവ് കാണിച്ചുതരുവിന്‍ എന്നു സാരം.)

അവരോട് പറയുക: 'അല്ലാഹുവല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതിഭൗതിക കാര്യങ്ങള്‍ അറിയുന്നില്ല.

(സ്രഷ്ടാവ്, പരിപാലകന്‍, അന്നദാതാവ് എന്നീ നിലകളില്‍ അല്ലാഹു മാത്രമാണ്  ഏകദൈവം  (ഒരേയൊരു  ദൈവവും ആരാധനാര്‍ഹനുമായിട്ടുള്ളവന്‍) എന്നതിന്റെ തെളിവുകളാണല്ലോ മുകളില്‍ പറഞ്ഞത്. ദിവ്യത്വത്തിന്റെ മറ്റൊരു ഗുണമായ ജ്ഞാനത്തിലും അല്ലാഹു പങ്കാളികളില്ലാത്തവനാണ് എന്നാണിവിടെ പറയുന്നത്. പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളുടെയും- അത് മലക്കുകളാവട്ടെ, ജിന്നുകളാവട്ടെ, പ്രവാചകന്‍മാരാകട്ടെ, പുണ്യവാളന്‍മാരാകട്ടെ- ജ്ഞാനം പരിമിതമാണ്. എല്ലാവര്‍ക്കും ചിലതൊക്കെ അജ്ഞാതമായിട്ടുണ്ട്. എല്ലാം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്നറിയാത്തതായി യാതൊന്നുമില്ല. അവന്‍ ത്രികാലജ്ഞനാണ്.

ഇന്ദ്രിയഗോചരമല്ലാത്ത അജ്ഞേയമായ കാര്യങ്ങള്‍ എന്നാണ് അതിന്റെ സാങ്കേതികമായ ആശയം. ചില ആളുകള്‍ക്ക് അറിയാവുന്നതും മറ്റുചില ആളുകള്‍ക്ക് അജ്ഞാതവുമായ ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്. മനുഷ്യവര്‍ഗത്തിന് തീരെ അജ്ഞാതമായ കുറേ സംഗതികളും ഈ ലോകത്തുണ്ട്. അവ ഇന്നുവരെ ആരും അറിഞ്ഞിട്ടില്ല. നാളെ ആരും അറിയുകയുമില്ല. ഇതുതന്നെയാണ് മലക്കുകളുടെയും ജിന്നുകളുടെയും മറ്റു സൃഷ്ടികളുടെയും അവസ്ഥയും. അവര്‍ക്കും അറിയുന്നതും അറിയാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. നിരവധി കാര്യങ്ങള്‍ അജ്ഞേയമായതും ഉണ്ട്. ഇങ്ങനെയുള്ള എല്ലാവിധ അദൃശ്യകാര്യങ്ങളും കേവലം ഒരു സത്ത മാത്രം അറിയുന്നു. അത് അല്ലാഹുവാണ്. അവന്‍ യാതൊന്നും അറിയാതെയില്ല. എല്ലാറ്റിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നവനാണവന്‍.

സ്രഷ്ടാവ്, പരിപാലകന്‍, അന്നദാതാവ് എന്നീ നിലപാടുകള്‍ സമര്‍ഥിക്കാന്‍ സ്വീകരിച്ച ചോദ്യരീതിയല്ല ഈ യാഥാര്‍ഥ്യം സമര്‍ഥിക്കാന്‍ സ്വീകരിച്ചിട്ടുള്ളത്. ആ ഗുണങ്ങളുടെ ലക്ഷണങ്ങള്‍ ഓരോ മനുഷ്യനും കാണത്തക്കവിധം പ്രകടമായതുകൊണ്ടാണത്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നവന്‍ അല്ലാഹു മാത്രമാണെന്ന കാര്യം മക്കയിലെ ബഹുദൈവവിശ്വാസികള്‍ വരെ പണ്ടേ വിശ്വസിച്ചിരുന്നതും ഇപ്പോഴും വിശ്വസിച്ചുവരുന്നതുമാണ്. അതിനാല്‍ അവിടത്തെ സമര്‍ഥനശൈലി ഇങ്ങനെയായിരുന്നു: ഈ കാര്യങ്ങളെല്ലാം അല്ലാഹു തനിച്ചു നടത്തിക്കൊണ്ടിരിക്കുന്നു, അതിലൊന്നും അവന്നു പങ്കുകാരാരുമില്ല എന്നാണെങ്കില്‍ പിന്നെ ഇതരന്‍മാരെ അവന്റെ പങ്കാളികളാക്കുന്നതും ഇബാദത്തിനര്‍ഹരാക്കുന്നതും എന്തടിസ്ഥാനത്തിലാണ്? എന്നാല്‍ ജ്ഞാനം എന്ന ഗുണം അങ്ങനെ അടയാളങ്ങളിലൂടെ ചൂണ്ടിക്കാണിച്ചു സമര്‍ഥിക്കാവുന്ന ഒന്നല്ല. അഗാധമായ ചിന്തയിലൂടെ മാത്രമേ ഇക്കാര്യം ഗ്രഹിക്കാനാകൂ. അതുകൊണ്ടാണ് ഇവിടെ സംവാദശൈലി ഉപേക്ഷിച്ച് പ്രബോധനശൈലി സ്വീകരിച്ചത്. ചിന്തിക്കുന്ന ബുദ്ധിശാലികള്‍ ആര്‍ക്കെങ്കിലും, സര്‍വജ്ഞനായി അല്ലാഹുവല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് കരുതാനാവുമോ? പ്രപഞ്ചത്തെ സംബന്ധിച്ച് ത്രികാല ജ്ഞാനം ഉള്ളവരെന്ന് മറ്റാരെയെങ്കിലും വിശേഷിപ്പിക്കാനാകുമോ? സര്‍വജ്ഞനായി അല്ലാഹു മാത്രമേയുള്ളൂ. മറ്റാരും ഉണ്ടാവുക സാധ്യമല്ല. എങ്കില്‍ പിന്നെ, യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണമായി അറിവില്ലാത്തവര്‍ക്ക് മറ്റു സൃഷ്ടികളുടെ ആര്‍ത്തത്രാണരാകാനും കാര്യങ്ങള്‍ സാധിച്ചുകൊടുക്കാനും ക്ലേശങ്ങളകറ്റാനും സാധ്യമാകുമെന്ന് കരുതുന്നത് ബുദ്ധിപൂര്‍വകമാണോ?

ദിവ്യത്വവും അതിഭൗതികജ്ഞാനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ദിവ്യത്വം ആരോപിക്കപ്പെട്ടവരെക്കുറിച്ചെല്ലാം, അവര്‍ സര്‍വജ്ഞരാണെന്നും അവര്‍ക്കജ്ഞാതമായി യാതൊന്നുമില്ലെന്നും ഉള്ള ഒരു വിശ്വാസം പണ്ടുമുതലേ മനുഷ്യര്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഭാഗധേയങ്ങള്‍ നന്നാക്കുകയും ചീത്തയാക്കുകയും ചെയ്യുക, പ്രാര്‍ഥനകള്‍ കേള്‍ക്കുക, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, ആര്‍ത്തന്‍മാര്‍ക്കു തുണയേകുക തുടങ്ങിയ കാര്യങ്ങള്‍ സര്‍വജ്ഞനായ ഒരസ്തിത്വത്തിനു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മനുഷ്യമനസ്സിനു ബോധ്യപ്പെട്ടിരിക്കുന്നു. ഈയടിസ്ഥാനത്തില്‍ മനുഷ്യന്‍ ആരില്‍ ദൈവിക ഗുണങ്ങള്‍ ആരോപിക്കുന്നുവോ അവനെ അനിവാര്യമായും സര്‍വജ്ഞനായി സങ്കല്‍പിക്കുന്നു. കാരണം, ദിവ്യത്വവും സര്‍വജ്ഞതയും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അവന്റെ ബുദ്ധി നിസ്സംശയം സാക്ഷ്യം വഹിക്കുന്നു. ഇപ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം സ്രഷ്ടാവും പരിപാലകനും അന്നദാതാവും ആര്‍ത്തത്രാണനും അല്ലാഹു മാത്രമാണെങ്കില്‍, അവനെ കൂടാതെ മറ്റാര്‍ക്കും അധികാരങ്ങളൊന്നുമില്ലെങ്കില്‍ അവന്‍ സര്‍വജ്ഞന്‍ കൂടിയാണെന്ന യാഥാര്‍ഥ്യം സ്വയം വ്യക്തമാകുന്നു. ഏതെങ്കിലും ജിന്നിനോ മലക്കിനോ പ്രവാചകനോ പുണ്യവാളനോ വായുവിലും വെള്ളത്തിലും ഭൂഗര്‍ഭത്തിലും ഉപരിതലത്തിലും ഏതേതു ജീവികള്‍ എവിടെവിടെ ജീവിക്കുന്നു എന്ന് അറിവുണ്ടെന്ന് സങ്കല്‍പിക്കുവാന്‍ ബുദ്ധിയും ബോധവുമുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ? ഉപരിലോകത്തിലെ കണക്കറ്റ ഗോളങ്ങളുടെ കൃത്യമായ എണ്ണം എത്രയാണെന്നറിയുന്നവര്‍ ആരാണുള്ളത്? ഓരോ ഗോളത്തിലും ഏതെല്ലാം തരം ജീവികളുണ്ടെന്ന് ആര്‍ക്കറിയാം? ആ ജീവികളോരോന്നും എവിടെയെല്ലാം കഴിയുന്നുവെന്നും അവയുടെ ആവശ്യങ്ങളെന്തൊക്കെയെന്നും വല്ലവര്‍ക്കും അറിയാമോ? എന്നാല്‍ അല്ലാഹു ഇതെല്ലാം അനിവാര്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ അവനാണവയെ സൃഷ്ടിച്ചത്. അവയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും അവന്‍ തന്നെ. അവയുടെ ആഹാരത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തവനും അവനാണ്. എന്നാല്‍ അവനല്ലാത്ത മറ്റാര്‍ക്കെങ്കിലും ഈ അപാരമായ ജ്ഞാനം ആര്‍ജിക്കാനാകുന്നതെങ്ങനെയാണ്? ഈ വസ്തുക്കളുടെ നിലനില്‍പ്പിന്നാധാരമായ സ്രഷ്ടാവിനോടും അന്നദാതാവിനോടും മാത്രം ബന്ധപ്പെട്ട കാര്യമാണത്.

കൂടാതെ ഏതെങ്കിലും ഒരു സൃഷ്ടി ഭൂമിയെക്കുറിച്ചു മാത്രമെങ്കിലും; ഭൂമിയില്‍ തന്നെ കേവലം മനുഷ്യനെക്കുറിച്ചെങ്കിലും അതിഭൗതികജ്ഞാനിയായിരിക്കുക എന്നത് പരിശോധനാര്‍ഹമായ കാര്യംപോലുമല്ല. സൃഷ്ടി-സ്ഥിതി-സംഹാരാദി കാര്യങ്ങളില്‍ ദൈവത്തിന്റെ അവസ്ഥയെന്തോ, ആ അവസ്ഥയുമായി സമന്വയിപ്പിക്കുമ്പോള്‍ പരിഗണനാര്‍ഹമല്ല എന്നാണ് പറയുന്നത്. ഈ ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ളവരും ഇനി ഉണ്ടാകാനിരിക്കുന്നവരുമായ മനുഷ്യരില്‍ ഓരോരുത്തരും മാതാക്കളുടെ ഗര്‍ഭാശയത്തില്‍ രൂപപ്പെടാന്‍ തുടങ്ങിയതു മുതല്‍ അന്ത്യനിമിഷം വരെ ഏതെല്ലാം അവസ്ഥകളെയും രൂപങ്ങളെയും പിന്നിട്ടു എന്ന് അറിയാന്‍ കഴിയുന്നവര്‍ ആരാണുള്ളത്? അതൊക്കെ ഏതെങ്കിലും ഒരാള്‍ക്ക് അറിയാനാകുന്നതെങ്ങനെയാണ്? അയാള്‍ ഈ എണ്ണമറ്റ സൃഷ്ടികളുടെ സ്രഷ്ടാവാണോ? പിതാക്കളുടെ ശുക്ലത്തില്‍ അവരുടെ ബീജങ്ങള്‍ക്ക് ഉണ്‍മയേകിയതയാളാണോ? ഗര്‍ഭാശയങ്ങളില്‍ അവരെ രൂപപ്പെടുത്തിയതയാളാണോ? അവര്‍ ജീവനോടെ പ്രസവിക്കപ്പെടാന്‍ ഏര്‍പ്പാടുകള്‍ ചെയ്തതയാളാണോ? അവരില്‍ ആരുടെയെങ്കിലും ഭാഗധേയം നിര്‍ണയിച്ചതയാളാണോ? അവരുടെ ജനിമൃതികളുടെയും രോഗാരോഗ്യങ്ങളുടെയും സന്തോഷസന്താപങ്ങളുടെയും ഉത്ഥാനപതനങ്ങളുടെയും വിധി നിര്‍ണയത്തിനുത്തരവാദി അയാളായിരുന്നുവോ? എപ്പോള്‍, എങ്ങനെയാണയാള്‍ അതിനൊക്കെ ഉത്തരവാദിയായത്? തന്റെ ജനനത്തിനു മുമ്പോ പിമ്പോ? തന്റെ ഈ ഉത്തരവാദിത്വം മനുഷ്യരില്‍ മാത്രം പരിമിതമായതെങ്ങനെ? ഈ വക സംഗതികളാണെങ്കില്‍, ആകാശഭൂമികളുള്‍പ്പെടെയുള്ള പ്രപഞ്ചസംവിധാനത്തിന്റെ അഭേദ്യമായ ഭാഗമാണല്ലോ. അതുകൊണ്ട് മുഴുവന്‍ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനാരോ, അവന്നു മാത്രമേ മനുഷ്യന്റെയും ജനിമൃതികളുടെയും ക്ഷേമക്ഷാമങ്ങളുടെയും മറ്റു ഭാഗധേയങ്ങളുടെയും ഉത്തരവാദിത്വമേറ്റെടുക്കാന്‍ കഴിയൂ.

ഈ അടിസ്ഥാനത്തില്‍, അതിഭൗതികജ്ഞാനം അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമില്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാകുന്നു. അല്ലാഹു താനിഛിക്കുന്ന ചില വ്യക്തികള്‍ക്ക് തന്റെ വിജ്ഞാനത്തിന്റെ ചില വശങ്ങള്‍ തുറന്നുകൊടുത്തേക്കാം. ചില അതിഭൗതിക കാര്യങ്ങള്‍ അറിയിച്ചുകൊടുത്തേക്കാം. പക്ഷേ, അതിഭൗതിക ജ്ഞാനത്തില്‍ സാകല്യേന മറ്റാര്‍ക്കും പങ്കില്ല. 'ആലിമുല്‍ഗൈബ്' -അതിഭൗതികജ്ഞന്‍- എന്ന ഗുണം അല്ലാഹുവിന്റേതു മാത്രമാണ്.

(അതിഭൗതിക യാഥാര്‍ഥ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കലാകുന്നു. അവനല്ലാതാരും അതറിയുന്നില്ല. -ഖുര്‍ആന്‍ )

(പുനരുത്ഥാനനിമിഷം സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവനത്രെ മഴ പെയ്യിക്കുന്നത്. ഗര്‍ഭാശയങ്ങളിലുള്ളത് അറിയുന്നു. നാളെ താന്‍ എന്തു നേടാന്‍ പോകുന്നു എന്ന് യാതൊരാളും അറിയുന്നില്ല. താന്‍ ഏതു മണ്ണില്‍ മരിക്കുമെന്നും യാതൊരുവനും അറിയുന്നില്ല-ഖുര്‍ആന്‍ ).

(സൃഷ്ടികളുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് യാതൊന്നും തന്നെ അവര്‍ക്ക് അറിയാവതല്ല- അവന്‍ അവരെ അറിയിക്കണമെന്നുദ്ദേശിച്ചതല്ലാതെ-ഖുര്‍ആന്‍).

(നിങ്ങളുടെ ആരാധ്യരാണെങ്കില്‍) എപ്പോഴാണ് തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുപോലും അറിയാത്തവരാകുന്നു.'

(നിങ്ങള്‍ അതിഭൗതിക ജ്ഞാനമുള്ളവരാണെന്നു കരുതുകയും തദടിസ്ഥാനത്തില്‍ ദിവ്യത്വത്തില്‍ പങ്കാളിത്തം കല്‍പിക്കുകയും ചെയ്യുന്ന ദൈവേതരന്‍മാരുണ്ടല്ലോ, കേവലം നിസ്സഹായരായ അവരൊന്നും സ്വന്തം ഭാവിയെക്കുറിച്ചുപോലും അറിവുള്ളവരല്ല. അല്ലാഹു തങ്ങളെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന പുനരുത്ഥാനവേള എപ്പോഴാണെന്ന് അവര്‍ക്കജ്ഞാതമാണ്.)

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...