Wednesday, March 31, 2010

പ്രവാചകനെതിരെയുള്ള ശത്രുത

ഇയ്യിടെയായി പ്രവാചകനെതിരെയുള്ള പരിഹാസവും ആക്ഷേപവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പത്രത്താളുകളെ കറുപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. കര്‍ണാടകയില്‍ കന്നടപ്രഭ എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും. കേരളത്തില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍, അതിന് കുറച്ചു മുമ്പ് പത്തനം തിട്ടയിലെ ചുങ്കപ്പാറയില്‍ പിന്‍വാതു പാലം എന്ന പ്രവാചകനിന്ദ അടങ്ങിയ പുസ്തകം വിതരണം ചെയ്തതുമാണ് ഇപ്പോള്‍ പ്രവാചകന്‍ കൂടുതല്‍ ചര്‍ചചെയ്യപ്പെടാനിടയാക്കിയത്. കേരളത്തിലെ സമാധാനാന്തരീക്ഷം പുലരുന്നതില്‍ കടുത്ത അസംതൃപ്തിയുള്ള ഒരു വിഭാഗം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന് പുറത്ത് സംഭവിച്ചത് പോലെ എന്നാല്‍ ഇതൊരു വലിയ സാമൂഹ്യപ്രശ്‌നമായി ഉയരാതെ കേരളത്തിലെ സമാധാനം സംരക്ഷിക്കാന്‍ ഗവണ്‍മെന്റിന്റെ സമയോജിതമായ നടപടികൊണ്ട് സാധിച്ചു, ജനങ്ങളുടെ പ്രബുദ്ധത കേരളത്തില്‍ വേണ്ടത്ര വേരോട്ടം ഇനിയും വര്‍ഗീയതക്ക് ലഭിച്ചിട്ടില്ലെന്നും ഇത് തെളിയിച്ചു. കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നെങ്കില്‍ അക്രമാസക്തമായ ഒരു പ്രതികരണം കൂടാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുവിധം പ്രതികരണം രൂക്ഷമാകുന്നത് അംഗീകരിക്കാനാവില്ല. അതേ പ്രകാരം പ്രതികരണത്തിനെതിരെ മാത്രം പ്രതികരണം വരുന്നതും ആരോഗ്യകരമായ ഒരു സാമൂഹ്യന്തരീക്ഷത്തിന് യോജിച്ചതല്ല. പലപ്പോഴും ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആനില്‍നിന്ന് ചില പാഠങ്ങള്‍ വിശ്വാസികള്‍ ഉള്‍കൊള്ളേണ്ടതുണ്ട്.
ആ പ്രശ്‌നത്തെ വിശകലനം ചെയ്യുക എന്നതല്ല ഈ പോസ്റ്റിന്‍െ ഉദ്ദേശ്യം. ഇത്തരം സംഭവങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്‍െ പത്തിരട്ടി ഗൗരവത്തില്‍ പ്രവാചകന്‍ ജീവിച്ചിരിക്കെത്തന്നെ സംഭവിച്ചിട്ടുണ്ട്. പ്രവാചക ശത്രുക്കള്‍ അദ്ദേഹത്തെ വിളിച്ച വിളിപ്പേരുകള്‍ ഖുര്‍ആനില്‍ തന്നെ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പ്രവാചകനെ ചതിച്ചുകൊല്ലാന്‍ ഒരു ജൂത സ്ത്രീ വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ നല്‍കുകയുണ്ടായി. എന്നാല്‍ അതില്‍നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചു. അദ്ദേഹത്തിന്റ വിരോധികളിലൂടെയാണ് അദ്ദേഹത്തിന് ജനശ്രദ്ധ കൂടുതല്‍ ലഭിച്ചതും കൂടുതല്‍ ജനങ്ങളിലേക്ക് ഈ സന്ദേശം പ്രചരിച്ചതും.

പ്രവാചകനെ ആക്ഷേപിക്കുന്നതോടൊപ്പം തങ്ങള്‍ വിശ്വസിക്കാതിരിക്കുന്നത് തെളിവ് പോരാത്തതുകൊണ്ടാണെന്ന് അവര്‍ നിരന്തരം പറയുകയും കൂടുതല്‍ തെളിവ് ആവശ്യപ്പെടുകയും ചെയ്തു. ചിലരെങ്കിലും ആഗ്രഹിച്ചു അത്തരത്തിലുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെട്ടെങ്കില്‍ എന്ന്. എന്നാല്‍ സര്‍വരഹസ്യങ്ങളും അറിയുന്ന അല്ലാഹു പ്രവാചകന് ഇപ്രകാരം ദിവ്യബോധനം നല്‍കി. തുടര്‍ന്ന് വായിക്കുക. 

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു.  നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല. ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (6:109-115)
**************************************

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്.

'അടയാളം'കൊണ്ട് വിവക്ഷിച്ചിട്ടുള്ളത് ദൃഷ്ടിഗോചരമായ അത്ഭുത സംഭവമാണ്. നബിയുടെ സത്യതയേയും പ്രവാചകത്വത്തേയും അംഗീകരിക്കുവാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്ന അമാനുഷിക സംഭവം.

പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.'

അതായത്, ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുവാനോ നിര്‍മിക്കുവാനോ ഉളള ശക്തി എനിക്കു ലഭിച്ചിട്ടില്ല. അതിനധികാരം അല്ലാഹുവിനെയുളളു. അവന്‍ ഇഛിച്ചാല്‍ കാട്ടിത്തരും, അല്ലെങ്കില്‍ കാട്ടിത്തരുന്നതുമല്ല.

അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും?

മുസ്‌ലിംകളോടാണ് അഭിസംബോധനം. തങ്ങളുടെ വഴിപിഴച്ച സഹോദരന്മാരെ നേര്‍മാര്‍ഗത്തിലേക്കാനയിക്കുന്ന ഏതെങ്കിലുമൊരു ദിവ്യാടയാളം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്നവര്‍ ആഗ്രഹിക്കുകയും ചിലപ്പോഴൊക്കെ അത് വാക്കാല്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ഇതേ ആശയും അഭിലാഷവും മുന്‍നിറുത്തിയാണ് അല്ലാഹു പറയുന്നത്: നിങ്ങള്‍ക്കെന്തറിയാം? ഇവരുടെ വിശ്വാസം ഒരു ദിവ്യാടയാളത്തെ ആശ്രയിച്ചുനില്‍ക്കുന്നതൊന്നുമല്ല.”

അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ.

പ്രഥമഘട്ടത്തില്‍ മുഹമ്മദ്‌നബി(സ)യുടെ പ്രബോധനം കേട്ടിട്ടു വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നതിന് കാരണമായ അതേ മനഃസ്ഥിതിയാണ് ഇപ്പോഴും അവരില്‍ കുടികൊള്ളുന്നത്. അവരുടെ വീക്ഷണഗതിയില്‍ മാറ്റമൊന്നും വന്നു കഴിഞ്ഞിട്ടില്ല. സത്യം ഗ്രഹിക്കാനും കാണാനും തങ്ങള്‍ക്കു തടസ്സമായിരുന്ന അതേ തലതിരിഞ്ഞ ചിന്താഗതിയും വളഞ്ഞ വീക്ഷണവും ഇപ്പോഴും അവരില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു.  നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ.

അതായത്, അല്ലാഹു മനുഷ്യവംശത്തിന് പ്രത്യേകമായി പ്രദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യവും ഇഛാശക്തിയും ഉപയോഗിച്ചുകൊണ്ട് ഇവര്‍ അസത്യമാര്‍ഗം കൈവെടിഞ്ഞ് സത്യത്തിന്റെ മാര്‍ഗം അംഗീകരിക്കുകയെന്ന പ്രശ്‌നമേ ഉളവാകുന്നില്ല. ഇവരെ സത്യവിശ്വാസികളാക്കുവാന്‍ ഇനി വല്ല മാര്‍ഗവുമുണ്ടെങ്കില്‍ ഇതൊന്നു മാത്രമാണ്; അല്ലാഹു മറ്റെല്ലാ അസ്വതന്ത്ര സൃഷ്ടികളെയും പോലെ ഇവരെയും ജന്മനാ സത്യവാദികളായി സൃഷ്ടിക്കുക. എന്നാല്‍ അല്ലാഹു മനുഷ്യസൃഷ്ടിയില്‍ ദീക്ഷിച്ച യുക്തിക്കും ലക്ഷ്യത്തിനും വിപരീതമത്രെ അത്. അതിനാല്‍ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം അല്ലാഹു ഇവരെ സത്യവിശ്വാസികളാക്കിവിടുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അസ്ഥാനത്താണ്.

പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്.

ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലുമുളള പിശാചുക്കളില്‍നിന്ന് തങ്ങള്‍ക്കെതിരില്‍ ഏകോപിച്ചണിനിരന്നിട്ടുണ്ടെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല. താങ്കള്‍ക്കുമാത്രം അഭിമുഖീകരിക്കേണ്ടിവന്ന ഒരു സ്ഥിതി വിശേഷമല്ല ഇത്. ഏതുകാലത്തും ഒരു പ്രവാചകന്‍ ലോകത്തിനു നേര്‍വഴി കാട്ടുവാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ആ സംരംഭത്തെ പരാജയപ്പെടുത്തുവാന്‍ പൈശാചികശക്തികള്‍ ഒന്നടങ്കം ഒരുമ്പെട്ടിട്ടുണ്ട്.
സത്യപ്രബോധനത്തിനും സത്യപ്രബോധകനുമെതിരായി പൊതുജനങ്ങളെ ഇളക്കിവിടുവാനും പ്രകോപിപ്പിക്കുവാനും അവരുപയോഗിക്കുന്ന സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും മറ്റുമാണ് ഇവിടെ “ മോഹനവാക്യങ്ങള്‍' കൊണ്ടു വിവക്ഷ. അതിനെയെല്ലാം പൊതുവില്‍ വഞ്ചനയെന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സത്യത്തെ എതിര്‍ക്കുവാനായി സത്യവിരോധികള്‍ പ്രയോഗിക്കാറുള്ള അത്തരം അടവുകള്‍ പ്രത്യക്ഷത്തില്‍ വളരെ ഫലപ്രദമായും വിജയകരമായും കണ്ടേക്കാമെങ്കിലും യാഥാര്‍ഥ്യവും പരിണാമവും കൊണ്ട് നോക്കുമ്പോള്‍ കേവലം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഇതര ജനങ്ങളെ സംബന്ധിച്ച് മാത്രമല്ല, സ്വന്തത്തെ, സംബന്ധിച്ചിടത്തോളവും അത് വഞ്ചനയാണ്.

അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.

മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?

ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു.

സംബോധകന്‍ നബിതിരുമേനിയാണ്. മുസ്‌ലിംകളോടാണ് സംബോധന. ഉദ്ദേശ്യമിതാണ്: അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യങ്ങളെല്ലാം വളരെ വ്യക്തമായി വിവരിച്ചു തന്നിരിക്കുന്നു. പ്രകൃത്യതീതമായ ഇടപെടല്‍ കൂടാതെ, പ്രകൃതിപരമായ മാര്‍ഗേണയാവണം സത്യത്തെ വിജയിപ്പിക്കുക എന്നവന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് അല്ലാഹുവിന്റെ പ്രസ്തുത തീരുമാനത്തില്‍ പുനഃപരിശോധന നടത്തിക്കുവാന്‍, അതേ ഒരമാനുഷിക സംഭവം കാണിച്ച് ഇവരെ ആശ്വസിപ്പിക്കുവാന്‍ മറ്റേതെങ്കിലും ഒരധികാര ശക്തിയെ ഞാന്‍ അന്വേഷിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?

(നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്.

അതായത്, സംഭവങ്ങളെ വ്യാഖ്യാനിക്കുവാന്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന പുതിയൊരു കാര്യമല്ലിത്. ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത് തികച്ചും പരമാര്‍ഥമാണെന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത ശാശ്വതയാഥാര്‍ഥ്യമാണതെന്നും ദൈവഗ്രന്ഥങ്ങളെപ്പറ്റി അറിവുള്ളവരും പ്രവാചകദൗത്യത്തെക്കുറിച്ച് പരിചയമുള്ളവരുമായ വേദക്കാര്‍ക്കെല്ലാം നന്നായറിയുന്നതാണ്.

നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. 

(വ്യാഖ്യാനം: തഫ്ഹീമുല്‍ ഖുര്‍ആന്‍ )
 

2 comments:

  1. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജൂതസ്ത്രീക്ക് അഥിതിയായി പ്രവാചകനെ ക്ഷണിക്കാനും അദ്ദേഹത്തിന് അത് സ്വീകരിക്കാനുമുള്ള അത്രയും അടുത്ത സാമൂഹിക ബന്ധം പ്രവാചകന്‍ ആ കടുത്ത യുദ്ധസന്ദര്‍ഭത്തില്‍ കൂടി പുലര്‍ത്തിയിരുന്നു എന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. ഇസ്ലാമിന് വേരോട്ടം ലഭിച്ചത് കുതന്ത്രങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കാത്ത വിധം പ്രവാച വ്യക്തിത്വം ഉയര്‍ന്ന് നിന്നത് കൊണ്ട് കൂടിയാണ് എന്ന് നാം മനസ്സിലാക്കണം.

    ReplyDelete
  2. പ്രിയ സുബൈര്‍ ,

    ഞാന്‍ ബഹുമാനിക്കുകയും, എന്റെ പല ലേഖനങ്ങള്‍ക്കും അവലംബിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. പൊതുവെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നതാണ്. പക്ഷെ ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ വസ്തുതകളെക്കാള്‍ സ്വാധീനിച്ചത് മറ്റുപലതുമാണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ളതാണ്. ഉദാ:അദ്ദേഹത്തിന്റെ ഇസ്ലാമിലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍. അത് വായിക്കുമ്പോള്‍ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ എത്രവികലമായിട്ടാണ് ഈ കാര്യങ്ങളെ നോക്കിക്കാണുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനോടുള്ള എന്റെ വിയോജിപ്പ് ഒരു അന്വേഷണ രൂപത്തില്‍ ഈ ബ്ലോഗില്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രബോധനമാര്‍ഗത്തില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രാര്‍ഥനനിറഞ്ഞ പിന്തുണ.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...