Wednesday, November 11, 2009

ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ തിന്‍മ ചെയ്യുമായിരുന്നില്ല !!!

(നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.'124 അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.'125 (6:148-149)

124. തങ്ങളുടെ അബദ്ധചെയ്തികള്‍ ന്യായീകരിക്കുവാന്‍ വേണ്ടി എക്കാലത്തും കുറ്റവാളികളും കേഡികളും ഉന്നയിക്കാറുള്ള ഒരൊഴികഴിവാണിത്: ഞങ്ങള്‍ ബഹുദൈവത്വം സ്വീകരിക്കുകയും ചില വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു ദൈവത്തിന്റെ വേണ്ടുകയോടെയാണ്. അല്ലാഹു ഇഛിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളില്‍നിന്ന് ഇത്തരം പ്രവൃത്തികള്‍ എങ്ങനെ ഉണ്ടാവും? അപ്പോള്‍ പടച്ചവന്റെ വേണ്ടുകയായതുകൊണ്ടു ഇതൊന്നും ഒരു തെറ്റല്ല; കുറ്റവുമല്ല. അഥവാ വല്ല കുറ്റവുമുണ്ടെങ്കില്‍ അതു ഞങ്ങളുടെതല്ല, അവന്റെതാണ്. ഞങ്ങള്‍ എന്തൊന്നു ചെയ്തുവോ അതു ദൈവം ചെയ്യിച്ചതാണ്. മറ്റൊന്നു ചെയ്യുക ഞങ്ങളുടെ കഴിവിന്നതീതമായിരുന്നു.

125. പ്രസ്തുത ഒഴികഴിവിന്നുള്ള പൂര്‍ണ്ണമായ മറുപടിയത്രെ ഇത്. ഈ വിശകലനത്തില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. ഒന്നാമതായി അല്ലാഹു പറഞ്ഞു: സ്വന്തം തെറ്റുകുറ്റങ്ങള്‍ക്ക് പടച്ചവന്റെ വേണ്ടുകയെന്നു ഒഴികഴിവ് പറയുന്നതും ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിക്കാതിരിക്കുന്നതും പണ്ടുമുതല്‍ക്കേ കുറ്റവാളികള്‍ സ്വീകരിച്ചുപോന്ന ഒരടവാണ്. അതിന്റെ പരിണാമമോ നാശവും. സത്യത്തിന്നെതിരായി ജീവിച്ചതിന്റെ ദുഷ്ഫലം അവരനുഭവിക്കുക തന്നെ ചെയ്തു.
രണ്ടാമതായി, അല്ലാഹു പറഞ്ഞു: ഒഴികഴിവിനായി നിങ്ങളുന്നയിക്കുന്ന ഈ ന്യായം ശരിയായ ജ്ഞാനത്തെ ആധാരമാക്കിയുള്ളതല്ല. വെറും ഊഹവും അനുമാനവും മാത്രമാണ്. അല്ലാഹുവിന്റെ വേണ്ടുകയെന്നൊരു പ്രയോഗം നിങ്ങള്‍ എവിടെനിന്നോ കേട്ടു. അതിന്മേല്‍ അനുമാനങ്ങളുടെ ഒരു കോട്ട കെട്ടിപ്പടുക്കുകയും ചെയ്തു. മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ വേണ്ടുക എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയതേയില്ല. ദൈവേഛയെ നിങ്ങള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരുത്തന്‍ അല്ലാഹുവിന്റെ വേണ്ടുകയോടെ മോഷണം നടത്തുന്നുവെങ്കില്‍ മോഷ്ടാവ് കുറ്റക്കാരനല്ല. കാരണം, ദൈവേഛക്ക് വിധേയമാണ് അവനത് ചെയ്തിരിക്കുന്നത്. വാസ്തവമാകട്ടെ, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ ഒരിക്കലും അതല്ല. മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്‌നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്ര്യം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൗകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൗകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൗകര്യവും നല്‍കുന്നു. അതാണ് വേണ്ടുകയുടെ ശരിയായ സാരം. അതിനാല്‍ ശിര്‍ക്ക് പ്രവര്‍ത്തിപ്പാനും വിശുദ്ധ ഭോജ്യങ്ങളെ നിഷിദ്ധമാക്കാനും മറ്റും നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികന്മാര്‍ക്കും ഉതവി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ല, ദൈവത്തിനാണെന്ന് പറയുന്നതിനര്‍ഥമില്ല. രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കിയിരിക്കെ തെറ്റായത് തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനുത്തരവാദികള്‍ നിങ്ങള്‍ മാത്രമാണ്.
അവസാനമായി ഒരൊറ്റവാക്കില്‍ കാര്യത്തിന്റെ കഴമ്പ് എടുത്തുകാണിക്കുകയും ചെയ്യുന്നു.

'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല.' എന്ന നിങ്ങളുടെ ഒഴികഴിവും ന്യായീകരണവും കൊണ്ട് വാദം പൂര്‍ണമാകുന്നില്ല. വാദം പൂര്‍ത്തീകരിച്ചുകൊണ്ട് നിങ്ങള്‍ പറയേണ്ടിയിരുന്നത് ഇപ്രകാരമാണ്. 'അല്ലാഹു ഇഛിച്ചെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു'. മറ്റൊരുവിധം പറഞ്ഞാല്‍ നിങ്ങള്‍ സ്വന്തം തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി നേര്‍വഴിക്ക് നടപ്പാന്‍ ഒരുക്കമില്ല. മലക്കുകളെയെന്നപോലെ നിങ്ങളെയും അല്ലാഹു ജന്മനാ സന്മാര്‍ഗികളാക്കണമെന്നാണ് നിങ്ങളുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇഛ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവനതു ചെയ്യുമായിരുന്നു. പക്ഷേ, ദൈവേഛ അതല്ല. അതുകൊണ്ടാണ് നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്ന ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ നിങ്ങളെ അനുവദിച്ചത്.

ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.'30 ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു.31 സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്? നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്തു ചെയ്യുന്നത് വര്‍ജിക്കുവിന്‍.'32 അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു.33 നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്.34 അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37)

31. അതായത്, ഇന്ന് നിങ്ങള്‍ നിങ്ങളുടെ അപഥസഞ്ചാരത്തിനും ദുര്‍വൃത്തികള്‍ക്കും കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യമാണെന്ന ന്യായവാദം ചെയ്യുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ദുര്‍വൃത്തരായ ആളുകള്‍ തങ്ങളുടെ മനഃസാക്ഷിയെ വഞ്ചിക്കുവാനും അവരെ ഉപദേശിക്കുന്നവരുടെ വായ മൂടിക്കെട്ടുവാനും എപ്പോഴും ഉപയോഗിച്ചുവന്ന പഴകിപ്പുളിച്ച ഒരു വാദമാണത്. മുശ്‌രിക്കുകളുടെ ന്യായവാദത്തിനുള്ള ആദ്യത്തെ മറുപടിയാണിത്. ഈ മറുപടിയുടെ സൗകുമാര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ മുശ്‌രിക്കുകള്‍ ഖുര്‍ആന്നെതിരില്‍ നടത്തിക്കൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെക്കുറിച്ച് തൊട്ടുമുന്നില്‍ പറഞ്ഞതുകൂടി ഓര്‍മയില്‍ വേണം. ഖുര്‍ആനെക്കുറിച്ച് അവര്‍ പറയുകയുണ്ടായി: അത് കേവലം പൂര്‍വികന്‍മാരുടെ കെട്ടുകഥകളാണ്. അതായത് നൂഹ് നബിയുടെ കാലം മുതല്‍ ആയിരക്കണക്കിന് പ്രാവശ്യം പാടിക്കൊണ്ടിരുന്നത് ആവര്‍ത്തിക്കയല്ലാതെ മുഹമ്മദ് നബി(സ) പുതുതായി ഒന്നും പറയുന്നില്ല എന്നായിരുന്നു അവരുടെ ആക്ഷേപം. അതിന് മറുപടിയായി ഇവിടെ അവരുടെ ഒരു ന്യായവാദം- അത് വളരെ ശക്തമായ ഒരു തെളിവെന്ന നിലയിലാണ് അവര്‍ ഉന്നയിക്കുന്നത്-ഉദ്ധരിച്ച ശേഷം സൂക്ഷ്മമായ ഒരു സൂചന നല്‍കിയിരിക്കയാണ്: ഹേ, ചങ്ങാതിമാരേ, നിങ്ങള്‍ എന്ത് ആധുനികന്‍മാരാണ്? നിങ്ങള്‍ വലിയ കോളായി ഉന്നയിക്കുന്ന ഈ തെളിവിലുമില്ല ഒരു പുതുമയും. ആയിരക്കണക്കിന് കൊല്ലങ്ങളായി അപഥ സഞ്ചാരികളായ ആളുകള്‍ ഉന്നയിച്ചുകൊണ്ടിരുന്ന അതേ പുരാതന വാദങ്ങള്‍ തന്നെയാണിത്. നിങ്ങള്‍ അതാവര്‍ത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

9 comments:

  1. വിധിവിശ്വാസത്തെക്കുറിച്ചുള്ള ചര്‍ചയില്‍ ആദ്യവസാനം മുഴങ്ങിക്കേട്ട ഒരു ആരോപണമാണ് ദൈവം ഇഛിച്ചതുകൊണ്ടാണ് മനുഷ്യന്‍ തിന്‍മചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന വാദം. ഈ വാദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുഹമ്മദ് നബിയുടെ ജനതയില്‍ ഒരു വിഭാഗം മാത്രമല്ല. അദ്ദേഹത്തിന് മുമ്പ് അയക്കപ്പെട്ട പ്രവാചകന്‍മാരുടെ അനുയായികളും അതുതന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അത് അന്ത്യദിനം വരെ തുടരുകയും ചെയ്യും. വിധിവിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ചയില്‍ ഏതാനും സഹോദരങ്ങള്‍ നല്‍കിയ അഭിപ്രായങ്ങള്‍ ചില സൗകര്യം പരിഗണിച്ച് ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്. മാന്യ സഹോദരങ്ങള്‍ ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ.

    ReplyDelete
  2. nandana , "ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും" ഇങ്ങനെയൊരു അഭിപ്രായമിട്ടു:

    'ദൈവം പ്രവാചകന്‍മാരെ അയച്ചതില്‍ നിന്നും നന്‍മതിന്‍മകളുടെ രണ്ടുമാര്‍ഗങ്ങള്‍ കാണിച്ചുതരികയും ദൈവത്തിന്റെ തൃപ്തി നന്‍മ തെരഞ്ഞെടുക്കുന്നതിലാണ് എന്നറിയിക്കുകയും ചെയ്തതും നമ്മുടെ ആ ഇഛയുടെ മേല്‍ ദൈവത്തിന്റെ നിയന്ത്രണമില്ല എന്നതിന്റെ മതിയായ തെളിവാണ്. നമ്മുടെ ഈ കഴിവ് എല്ലാര്‍ക്കും ലഭിച്ചിട്ടുണ്ട്.'
    ഹിറ്റ്‌ലറുടെ ചെയ്തികള്‍ ദൈവത്തിന് മുന്‍കൂട്ടി അറിയാമായിരുന്നു. ദൈവവിധിയനുസരിച്ചാണ് അത് സംഭവിച്ചത്
    "എല്ലാദ്ദേശങ്ങളുടെയും ഉദ്ദേശം അല്ലാഹു തീരുമാനിക്കുന്നു"
    'മനുഷ്യന്‍ ചെയ്യാനാശിക്കുകയോ ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ ചെയ്തതുതന്നെ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ മശീഅത്ത് ഉണ്ടെങ്കിലേ അവന്നത് ചെയ്യാന്‍ കഴിയൂ. മനുഷ്യന്‍ എത്രതന്നെ ശ്രമിച്ചാലും അല്ലാഹുവിന്റെ മശീഅത്തും അനുമതിയുമില്ലാതെ അവന്ന് ഒന്നും ചെയ്യാനാവില്ല.'
    ('അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.')

    ReplyDelete
  3. M.A Bakar , "ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും" ഇങ്ങനെയൊരു അഭിപ്രായമിട്ടു:

    ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്ന സമയത്ത്‌ മനപ്പൂര്‍വ്വം ഒരു കൌണ്ടര്‍ കമണ്റ്റ്‌ ഒരു വിധത്തിലും ഞാന്‍ ആഗ്രഹിച്ചുകൊണ്ടല്ല ഇതെഴുതുന്നതു. എണ്റ്റെ ചില മനസ്സിലാക്കലുകള്‍ പങ്കുവയ്ക്കണമെന്നു തോന്നി അത്രമാത്രം.

    ഈ വിഷയത്തില്‍ ഞാനൊരു കടുവയല്ല. കിടുവ പോലുമല്ല. ഒരുപക്ഷേ നിഷ്കളങ്കമായ ഒരു കുഞ്ഞിണ്റ്റെ ചോദ്യത്തിനു മുന്നില്‍ മഹാനെന്നു കരുതുന്നവര്‍ പോലും അപ്പിയിട്ട്‌ പോകാവുന്ന വിഷയമാണിതു.

    അതിനര്‍ഥം ചിലപ്പോല്‍ അവര്‍ അശക്തരാവുന്നതു ചിന്തയെയും ബോധങ്ങളെയും വാക്കുകളില്‍ അപ്പടി പ്രകടമാക്കാന്‍ ആ സന്ദര്‍ഭത്തില്‍ പരിമിതപ്പെടുന്നതുമാവാം. ആ പരിമിതി എനിക്കും വലിയതോതിലുണ്ട്‌. എന്നാലും..

    ഇവിടെ ഞാന്‍ എഴുതാന്‍ തീരുമാനിച്ചതു നമ്മുടെ ലത്തീഫ്‌ ഒരു പോസ്റ്റ്‌ ഈ വിഷയത്തില്‍ 2009 നവംബര്‍ മാസം ഇടുമെന്നും ഞാന്‍ അതില്‍ ഈ കമണ്റ്റ്‌ ചേര്‍ക്കുമെന്നുമുള്ള എണ്റ്റെ ഭാഗദേയം അള്ളാഹു മുന്‍ നിശ്ച്ചയിച്ചിരുന്നോ എന്ന്‌ ചോദിച്ഛാല്‍ , അങ്ങനെ ഉണ്ടായിരിക്കും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നതോടൊപ്പം, ഞാന്‍ ഇതെഴുതാന്‍ തീരുമാനിച്ചില്ലെങ്കില്‍ ഈ സമയം ചായ കൂടിച്ച്‌ വിശ്രമിക്കുകയായിരിക്കും എന്നും അല്ലാഹു തീരുമാനിച്ചിരിക്കാം..

    ഇവിടെ സംഭവിച്ചതു എഴുത്തായതു കൊണ്ട്‌ എണ്റ്റെ വിവേചനാധികാരം ദൈവത്തിണ്റ്റെ അറിവിനെ കവച്ചു വച്ഛു എന്നു എനിക്കു നിരൂപിക്കാനാവില്ല. അതേ സമയം എണ്റ്റെ വിവേചനാധികാരത്തില്‍ ദൈവം അവണ്റ്റെ ഉദ്ധേശം നിര്‍ബന്ധപൂര്‍വ്വം ചെലുത്തിയിരിക്കുന്നു എന്നും എനിക്ക്‌ നിരൂപിക്കാനാവില്ല.

    കാരണം...
    "നിശ്ചയമായും നാം അവനു വഴികാണിച്ചിട്ടുണ്ട്‌.. അവനു നന്ദിയുള്ളവനാവാം, അല്ലെങ്കില്‍ നന്ദികെട്ടവനുമാവാം.." - വി. ഖുര്‍-ആന്‍ 76:3

    ഈ വഴിയിലാണു ദൈവം എന്നെ നിര്‍ത്തിയിരിക്കുന്നതു. എണ്റ്റെ ഭാഗദേയം എന്ന ത്രാസ്‌ നല്‍കി, എണ്റ്റെ നിര്‍ണ്ണയം എന്ന ധിഷണത നല്‍കി.

    അതായത്‌ ഞാന്‍ തിരഞ്ഞെടുക്കുന്ന വഴി എന്തു തന്നെ ആയാലും ത്രികാല ജ്ഞാനിയായ അല്ലാഹു അതു മുന്നേ അറിഞ്ഞിരിക്കുന്നു എന്നതുകൊണ്ട്‌ എണ്റ്റെ ധിഷണതയുടെ നിര്‍ണ്ണയം/ വിവേചന തീരുമാനം/ ഞാന്‍ ബോധത്തോടെ തെരെഞ്ഞെടുത്തതു അല്ലാഹുവിണ്റ്റെ തീരുമാനത്തിനു എതിരാവുന്നു എന്നോ, അല്ലെങ്കില്‍ ദൈവ ഹിതം എണ്റ്റെ തീരുമാനത്താല്‍ നടന്നിരിക്കുന്നു എന്നോ തീരുമാനിക്കാനുതകുന്ന ഒരു മാനദണ്ടവും നമ്മുടെ കയ്യിലില്ല.

    ReplyDelete
  4. M.A Bakar , "ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും" ഇങ്ങനെയൊരു അഭിപ്രായമിട്ടു:

    ഇതു ഒന്നുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. മുന്‍പേ പറഞ്ഞതു പോലെ അഴിക്കുന്തോറും കുരുങ്ങാവുന്ന വിഷയമാണിതു.

    ഖുര്‍-ആന്‍ 18:29പറയുന്നു: "ഇഷ്ടമുള്ളവന്‍ സത്യം വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ"

    ഇതിനര്‍ഥം മനുഷ്യണ്റ്റെ തീരുമാനങ്ങളുടെ പരിസമാപ്തി രണ്ടായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു എന്ന്‌ ബാഹ്യാര്‍ഥത്തില്‍ നിന്നും രൂപപ്പെടുന്നതായി തോന്നാം. ഒരുവന്‍ വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ സന്‍മാര്‍ഗ്ഗത്തിലായി, അങ്ങനെ ഒരു സാധ്യത. അവിശ്വസിച്ചാല്‍ ദുര്‍മാര്‍ഗ്ഗത്തിലുമായി അങ്ങനെ മറ്റൊരു സാധ്യത. ഇതില്‍ ദൈവം എന്തായിരിക്കും നിര്‍ണ്ണയിച്ചിട്ടുണ്ടായിരിക്കുക.

    ഇനി രണ്ടൂ സാധ്യതയുമാണോ. അങ്ങനെയെങ്കില്‍ ദൈവം സന്ദേഹവാദിയാണോ.

    ഒന്നുകൂടി നോക്കാം..
    ഖുര്‍-ആന്‍ പറയുന്നു 99:7-8
    "ആര്‍ അണുത്തൂക്കം നന്‍മ പ്രവര്‍ത്തിച്ചോ അതു അവന്‍ കാണും. തിന്‍മയാണെങ്കില്‍ അതിണ്റ്റെ ഫലവും അവന്‍ കാണും"

    ഇതാണു കര്‍മ്മ ഫലം. അതായതു മനുഷ്യണ്റ്റെ തീരുമാനത്തിനനുഗുണമായി അല്ലാഹു രക്ഷാ-ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതു മനുഷ്യണ്റ്റെ ഇച്ഛയുടെ വിവേചന മാപിനിയില്‍ തന്നെയാണു.

    അതിനര്‍ഥം മനുഷ്യന്‍ തെരെഞ്ഞെടുക്കുന്നതു ദൈവം മുന്നേ അറിയുന്നു വെന്നും അതില്‍ നിര്‍ബന്ധപൂര്‍വ്വം ദൈവേച്ഛ (അത്‌ നമുക്ക്‌ നിരൂപിക്കാനാവില്ല) എതിരായി നടപ്പാക്കുന്നുമില്ല എന്നാണു മനുഷ്യനു അല്ലാഹു ഉറപ്പു നല്‍കുന്നതു.

    ഖുര്‍-ആന്‍ പറയുന്നതു എല്ലാമനുഷ്യരിലും ദൈവീക ബോധം നിറക്കുകയും, ഗുണകാംക്ഷ അല്ലഹു ആഗ്രഹിക്കുന്നുവെന്നുമാണു.

    ഇവിടെയാണു ഖുര്‍-ആന്‍ പറയുന്ന 81:29 പ്രസക്തമാവുന്നതു:
    "അല്ലാഹു ഉദ്ധേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല"

    അല്ലാഹുവിണ്റ്റെ ഉദ്ധേശം ഗുണകാംക്ഷ മാത്രമാണെന്നു മുന്‍പു പറഞ്ഞുവല്ലോ. ഇനി ദുര്‍മാര്‍ഗ്ഗവും തിന്‍മയും മനുഷ്യന്‍ തെരെഞ്ഞെടുക്കുന്നുവെങ്കില്‍ അല്ലാഹു ഉദ്ധേശിക്കുന്നതു കൊണ്ടൂകൂടിയാണു അതു മനുഷ്യനു സാദ്ധ്യമാവുന്നതു .

    അപ്പോല്‍ ദുര്‍നടപ്പ്‌ അല്ലാഹു മനുഷ്യനു വേണ്ടി മനപ്പൂര്‍വ്വം ഉദ്ധേശിക്കുന്നതാണോ. അല്ല.
    അതു പൈശാചികമാണു. ആ കരാര്‍ മനുഷ്യനെ സൃഷ്ടിക്കുന്ന അവസരത്തില്‍ ഇബ്‌ ലീസ്‌ മനുഷ്യനെ വഴിപിഴപ്പിക്കാനായി നേടി എടുത്തതാണു.

    അതു ഖുര്‍-ആന്‍ 7:16 -ല്‍ വായിക്കാം.
    "അവന്‍ (ഇബ്‌ ലീസ്‌ ) പറഞ്ഞു : നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിണ്റ്റെ സന്‍മാര്‍ഗ്ഗത്തില്‍ മനുഷ്യര്‍ പ്രവേശിക്കുന്നതു തടയന്‍ ഞാന്‍ കാത്തിരിക്കും. "

    അതുകൊണ്ടാണു ദൈവം മുന്നറിയിപ്പ്‌ നല്‍കുന്നതു. പ്രവാചകന്‍മാരിലൂടെ, വേദങ്ങളിലൂടെ.

    അപ്പോല്‍ മറ്റൊരു ചോദ്യം ചോദിച്ചേക്കാം, അല്ലാഹുവിനു മനുഷ്യണ്റ്റെ മേല്‍ മറ്റൊരു അധികാരവുമില്ലേ എന്നു. അതു ഖുര്‍-ആനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ ദുര്‍മന്ത്രണമല്ലാതെ മനുഷ്യണ്റ്റെ മേല്‍ മറ്റൊരു അധികാരവും ഇബ്‌ ലീസിനു ഉണ്ടായിരിക്കുന്നതല്ല.

    അപ്പോല്‍ ഹിറ്റ്ലറിണ്റ്റെ കാര്യത്തിലും യേശുദാസിണ്റ്റെ കാര്യത്തിലും മുന്‍ വിധിയോടെയല്ല അല്ലാഹു പെരുമാറുന്നതു. രണ്ടുപേര്‍ക്കും ഗുണകാംക്ഷയാണു ദൈവം ആഗ്രഹിക്കുന്നതു. പക്ഷേ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ മനുഷ്യണ്റ്റെ തീരുമാനം പൈശാചികമാവുമ്പോല്‍ അതിണ്റ്റെ ഉത്തരവാദിത്തം ദൈവത്തിണ്റ്റെ കരങ്ങള്‍ക്കല്ല. അല്ലാഹുവിണ്റ്റെ ജ്ഞാനം എല്ലാം ചൂഴ്‌ന്നു നില്‍ക്കുന്നതുകൊണ്ടും ഉത്തരവാദിത്തം വന്നു ചേരുന്നില്ല.

    അപ്പോല്‍ ഹിറ്റ്ലര്‍ കൊന്നൊടുക്കിയ ഇരകളെ കുറിച്ച്‌ ചോദ്യം വരും.. (അതു മറ്റൊരു ചര്‍ച്ചയുടെ വഴി തുറക്കുന്നതാണു, ദൈവത്തിണ്റ്റെ പരീക്ഷണങ്ങള്‍ക്ക്‌ പാത്രമാവാത്ത ഒരു മനുഷ്യനും മരിച്ച്‌ പോകുന്നില്ലെന്ന് ഖുര്‍-ആന്‍ പറയുന്നതു വിശ്വസിക്കാന്‍ ഒരു വിശ്വാസി കടപ്പെട്ടിരിക്കുന്നു. അത്രമാത്രം അതു സംബന്ധമായി പറയുന്നു)


    മനുഷ്യനു മാത്രമാണു വിവേചനാധികാരം ദൈവം നല്‍കിയിട്ടുള്ളതു. മാലഖമാര്‍ക്കോ മറ്റ്‌ ജീവജാലങ്ങള്‍ക്കോ അതില്ല.

    അപ്പോല്‍ മനുഷ്യനെ ഇവ്വിദം എന്തിനു സൃഷ്ടിച്ചു എന്ന്‌ ചോദിച്ഛാല്‍, ഈ ചോദ്യം മാലഖമാരും അല്ലാഹുവിനോട്‌ ചോദിച്ചിരുന്നതാണു...

    അതിനുത്തരം ദൈവം അവര്‍ക്ക്‌ നല്‍കിയതു : "നിങ്ങളറിയാത്തതു ഞാന്‍ അറിയുന്നു എന്നാണു (2:30)"

    അതു തന്നെയാണു ഈ വിഷയത്തിലും ഒരു വിശ്വാസിയെ സംബന്ധിച്ച്‌ അഭികാമ്യമായതു. ഒരു സന്ദേഹവാദിയോ യുക്തിവാദിയോ ആണെങ്കില്‍ അവര്‍ ഇങ്ങനെ ചോദിക്കുമെന്നു ഖുര്‍-ആന്‍ പറഞ്ഞിട്ടുണ്ട്‌.

    "അവര്‍ അല്ലാഹുവിനെ കുറിച്ച്‌ ചോദിച്ചേക്കാം.. അവരോട്‌ അല്ലാഹു പറയുന്നു :
    " നാം മനുഷ്യണ്റ്റെ കണ്ഠനാഡിയേക്കാള്‍ അവനോട്‌ അടുത്തവനാണു (50:16) " ..

    അവര്‍ ആത്മാവിനെ കുറിച്ച്‌ ചോദിച്ചേക്കാം ... "അതില്‍ നിന്ന്‌ കുറച്ച്‌ അറിവേ മനുഷ്യനു അല്ലാഹു നല്‍കിയിട്ടുല്ലു (17:85) " എന്നും അല്ലാഹു പറയുന്നു

    ഈ കുറച്ചറിവ്‌ വച്ച്‌ നാം നടത്തുന്ന ഇന്‍ഡ്രപ്രെട്ടേഷനുകള്‍ എത്രത്തോളം കുരുക്ക്‌ അഴിക്കാന്‍ കഴിയുമെന്നു നാം തന്നെ അലോചിക്കണം..

    ReplyDelete
  5. വിധിവിശ്വാസം മനസ്സിലാക്കാന്‍ വളരെ പ്രയാസമാണെന്നും. നമ്മുടെ പരിമിതമായ അറിവുകൊണ്ട് അതിന് സാധിക്കുകയില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി നില്‍ക്കുന്നത് ശരിയായ നിലപാടായി എനിക്ക് തോന്നുന്നില്ല. സത്യത്തില്‍ വിശ്വാസിക്കാന്‍ കൂട്ടാക്കാത്തവര്‍ നിരന്തരമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന അനാവശ്യ ചോദ്യത്തിന്റെ പ്രചോദനത്താലാണ്. പ്രശ്‌നം അതിസങ്കീര്‍ണമാണ് എന്ന ധാരണ രൂപപ്പെടുന്നത്. ഇവിടെ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങളില്‍ മുമ്പുള്ള സമൂഹം തങ്ങളുടെ പ്രവാചകന്‍മാരോട് ഇത്തരം ഒഴികഴിവ് പറഞ്ഞിരുന്നു. അല്ലാഹു അത് അംഗീരിച്ചിട്ടില്ല. അവരോട് അത് ബുദ്ധിപരമായി സമര്‍ഥിക്കാന്‍ മിനക്കെടുന്നില്ല. കാരണം നാം സൂചിപ്പിച്ച ഒരു പരിമിതി ഈ വിഷയത്തിനുണ്ട്. അതിനാല്‍ നിങ്ങളുടെ തെരഞ്ഞെടുപ്പിനെ എന്റെ തീരുമാനം ബാധിക്കുന്നില്ല എന്ന ശക്തമായ ഉണര്‍ത്തലാണ് ഈ സൂക്തം ഉള്‍കൊള്ളുന്നത്. ശക്തവാനും സൂക്ഷമജ്ഞനും യുക്തിമാനുമായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് വിധിവിശ്വാസത്തില്‍ സന്ദേഹിക്കാന്‍ ഒരു കാര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

    ReplyDelete
  6. ഈ വിഷയത്തില്‍ വിശദമായ ചര്‍ച ഇവിടെ വായിക്കുക.

    ReplyDelete
  7. ഈ വിഷയ്ത്തിൽ എത്ര ചർച്ച നടന്നാലും അതുകൊണ്ട് യാതൊരു പ്രയോജനവും കിട്ടുകയില്ല. കാതലായ പ്രശ്നം അന്ന് ബഹു ദൈവ വിശ്വാസികൾ ഉന്നയിച്ചതാണ്. 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്വി്കരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്പിതക്കുകയുമില്ലായിരുന്നു.' ഇത് അംഗീകരിച്ചാൽ തിന്മകതൾക്ക് ഉത്തരവാദി അല്ലാഹുവാകും. ഇല്ലെങ്കിൽ ബഹു ദൈവവിശ്വാസികൾ ഇച്ഛിക്കുന്നതു പോലെ കാര്യങ്ങൾ നടക്കും. ഇത് രണ്ടും വിശ്വാസികൾക്ക് സ്വീകാര്യമല്ല. അപ്പോൾ പിന്നെ മൂന്നാമതൊരു പോംവഴി വേണം. അതാണ് ഈ ലേഖനത്തിൽ ഉടനീളമുള്ളത്. പക്ഷേ യുക്തിവാദികൾ “ഉണ്ട്, ഇല്ല” എന്ന് മാത്രം ഉത്തരമുള്ള ഒരു ചോദ്യത്തിന് മൂന്നാമതൊരു ഉത്തരം അംഗീകരിക്കുന്നില്ല. രണ്ടു കൂട്ടരും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. 1400 കൊല്ലമായി ഇതാണ് സ്ഥിതിയെങ്കിൽ ലോകാവസാനം വരെ അത് തുടരും. ചർച്ച ഒട്ടും മുന്നോട്ട് പോവുകയില്ല.

    ReplyDelete
  8. ഈ വിഷയം ചര്‍ചചെയ്യപ്പെട്ടപ്പോഴൊക്കെ യുക്തിവാദികളും വിശ്വാസികളില്‍ ചിലരും ഉയര്‍ത്തിയ ആശങ്കയാണ് ഈ വിഷയം ചര്‍ചചെയ്താല്‍ എവിടെയുമെത്തില്ല എന്നത്. മനുഷ്യയുക്തിക്ക് യോജിക്കാന്‍ കഴിയാത്തതോ മനുഷ്യന് ഉപകാരമില്ലാത്തതോ ആയ ഒരു കാര്യം ദൈവം മനുഷ്യന് വിശ്വാസകാര്യമായി നിശ്ചയിക്കുമെന്ന ചിന്ത ഖുര്‍ആനികമല്ല. ലോകത്തെ വിധിവിശ്വാസികളെല്ലാം യുക്തിഭദ്രമായ നിലയില്‍ മാത്രം അത് അംഗീകരിച്ചവരാണ് എന്നെനിക്ക് വാദമില്ലെങ്കിലും ഇതിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യബുദ്ധിയെയും യുക്തിയെയും തൃപ്തിപ്പെടുത്താനവശ്യമായ സകല കാര്യങ്ങളും ഖുര്‍ആന്‍ നല്‍കിയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ദൈവമുണ്ടോ ഇല്ലേ എന്ന ചര്‍ചയോടൊപ്പം ഇതും തുടരും എന്നത് ശരി. വിധിവിശ്വാസത്തെ അംഗീകരിക്കുന്നവരും നിരസിക്കുന്നവരുമുണ്ടാകും എന്നതും അതിലേറെ ശരി.

    തങ്ങളുടെ ചിന്തക്ക് അപ്രാപ്യമെന്ന് തോന്നുന്നവര്‍ ഇതിന്റെ ചര്‍ചയില്‍നിന്ന് സ്വയം പിന്‍മാറുന്നതാണ് ഭംഗി. ദൈവവിശ്വാസിയാണെങ്കില്‍ വിധിയില്‍ അവിശ്വസിക്കുന്നതിന് ന്യായമൊന്നുമില്ല. ദൈവനിഷേധിയാണെങ്കില്‍ അവന്‍ വിധിയില്‍ വിശ്വസിച്ചുകൊള്ളണം എന്നത് ഒരാവശ്യമല്ല. പ്രസക്തവുമല്ല.

    ഇതുകൂടി വായിക്കുക.

    ReplyDelete
  9. വാസ്തവത്തിൽ ബഹു ദൈവ വിശ്വാസികളുടെ വാദത്തിനു മുമ്പിൽ അല്ലഹുവിന് ഉത്തരം മുട്ടി. ഇങ്ങനെയുള്ള അവസരങ്ങളിൽ ഭീഷണി മുഴക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും ഞൊട്ടു ന്യായം പറഞ്ഞ് തടി തപ്പുകയോ ആണ് സധാരണ മനുഷ്യർ ചെയാറ്. അതു തന്നെയാണ് അല്ലാഹുവും ചെയ്തത്. ദണ്ഡനം ആസ്വദിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവർക്ക് ജ്ഞാനമില്ല, അവരുടെത് കേവലം ഊഹങ്ങളും അനുമാനങ്ങളുമാണെന്ന് വെറുതെ തട്ടിവിടുകയും ചെയ്യുന്നു.
    മനുഷ്യബുദ്ധിയെയും യുക്തിയെയും തൃപ്തിപ്പെടുത്താനവശ്യമായ സകല കാര്യങ്ങളും ഖുര്ആ ന്‍ നല്കിായിട്ടില്ല എന്ന് കാണാന്‍ കഴിയും. അല്ലാഹു നൽകിയ സ്വാതന്ത്ര്യമുപയോഗിച്ച് ഒരാൽ ചീത്ത മാർഗ്ഗം തിരഞ്ഞെടുക്കുന്നത് അല്ലാഹു അങ്ങനെ ഇഛിച്ചതു കൊണ്ടാണ്. അതിന് ആ പാവം മനുഷ്യനെ ശിക്ഷിക്കുന്നത് മനുഷ്യബുദ്ധിയെയും യുക്തിയെയും തൃപ്തിപ്പെടുത്തുകയില്ല. ശിക്ഷ നടപ്പാക്കുന്നത് പരലോകത്താണ്. കുറ്റം ചെയ്യാൻ ഇഛിച്ചയാളാണ് അവിടത്തെ ജഡ്ജി. അതു കൊണ്ട് അവിടെ നീതി ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. ഇതൊന്നും മനുഷ്യബുദ്ധിയെയും യുക്തിയെയും തൃപ്തിപ്പെടുത്തുകയില്ല.
    നിങ്ങൾ ഒരു പക്ഷേ പേടിച്ചു കാണും. ധൈര്യമായി ഇരിക്കൂ. ഇതെല്ലാം വെറും കെട്ടു കഥകളാണെന്ന് ലതീഫ് സാഹിബിന്റെ ബ്ലോഗുകൾ തന്നെ തെളിയിക്കുന്നുണ്ട്. ഒരാൾ മേശപ്പുറത്തു നിന്ന് കള്ളാണ് തിരഞ്ഞെടുക്കുക എന്നാണ് അല്ലാഹുവിന്റെ അറിവ്. പക്ഷേ അല്ലാഹു നൽകിയ സ്വാതന്ത്ര്യമുപയോഗിച്ച് അയാൾ തിരഞ്ഞെടുത്തത് പാലാണ്. അല്ലാഹുവിന്റെ അറിവ് തെറ്റായിരുന്നു. അല്ലാഹു സർവ്വജ്ഞാനിയല്ല. ഒരു സർവ്വജ്ഞാനിക്ക് നിലനിൽപില്ല. അല്ലാഹു എന്നൊരാൾ ഇല്ല. അതുകൊണ്ട് തന്നെ പരലോകവുമില്ല വിചാരണയുമില്ല. അ തെല്ലാം വെറും കെട്ടു കഥകൾ. ഇനി മനസ്സമാധാനത്തോടെ ജീവിക്കൂ.
    ഈ ചർച്ച ഇവിടെ അവസാനിക്കേണ്ടതാണ്. പക്ഷേ ഒരു വിശ്വാസിയെ ഇതംഗീകരിക്കാൻ മത നിയമങ്ങൾ അനുവദിക്കുന്നില്ല. അതു കൊണ്ടു ചർച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങൾ പിന്നെയും പിന്നെയും ചർച്ചക്കു വരും. 1400 കൊല്ലമായി ഇതാണ് സ്ഥിതി. ലോകാവസാനം വരെ അതു തുടരും.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...