Saturday, November 7, 2009

വിധിവിശ്വാസത്തിന്റെ പ്രയോജനം

ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങളില്‍ ആറാമതായി വരുന്ന വിശ്വാസമാണ് വിധിയിലുള്ള വിശ്വാസം. മനുഷ്യന് സംഭവിക്കുന്നതെന്തും അത് നന്‍മയാകട്ടേ തിന്‍മയാകട്ടേ ദൈവത്തിന്റെ മുന്‍കൂട്ടിയുള്ള നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണത്. ഒരര്‍ഥത്തില്‍ ദൈവവിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വിശ്വാസം ഒരു വലിയ ശക്തി പ്രധാനം ചെയ്യുന്നു എന്നതായിരിക്കാം പ്രവാചകവചനങ്ങളില്‍ അത് എടുത്ത് പറയാന്‍ കാരണം. ദൈവത്തിന് തന്റെ സൃഷ്ടിക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് നിലപാടാണ് ഉണ്ടാവുക. അതിലൊന്ന് സൃഷ്ടിക്കുകയും പിന്നീട് യാതൊരു നിലക്കും അതില്‍ ഇടപെടാതിരിക്കുകയും ചെയ്യുക. സൃഷ്ടിക്കുന്നതിന് മുമ്പോ ശേഷമോ പ്രത്യേകിച്ച് ഒരു തീരുമാനമോ ആസൂത്രണമോ യുക്തിയോ ഒന്നുമില്ല. അതിന്റെ ഭാവിയെക്കുറിച്ച് തീര്‍ത്തും അജ്ഞന്‍. മനുഷ്യനെ സൃഷ്ടിച്ചു പക്ഷേ അവനെ തെരഞ്ഞെടുപ്പിന് പൂര്‍ണ സ്വാതന്ത്യ്രം നല്‍കി. അവന്‍ എങ്ങനെ ജീവിക്കുമെന്നോ ഏത് മാര്‍ഗം തെരഞ്ഞെടുക്കുമെന്നോ അവനറിയില്ല. അവന്‍ സല്‍കര്‍മങ്ങള്‍ ചെയ്ത് സ്വര്‍ഗാവകാശിയാകുമെന്നോ ദുഷ്കര്‍മങ്ങള്‍ ചെയ്ത് നരകാവകാശിയാകുമെന്നോ അവനറിയില്ല. തീര്‍ത്തും നിര്‍ഗുണന്‍. നിര്‍വികാരന്‍. ഇതാണ് ഒരു നിലപാട്. അല്ലെങ്കില്‍ ദൈവത്തിന്റെ അവസ്ഥ.

മറ്റൊന്ന്, ദൈവം ത്രികാലജ്ഞനാണ്. കാലം അവന്റെ അറിവില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. അവന് ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു പോലെ. കാരണം അവനാണ് കാലത്തിന്റെയും ഉടമ. ഓരോ സൃഷ്ടിയെയും സൃഷ്ടിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒരോ ജീവിയെക്കുറിച്ചും അതിന്റ ജനനവും അതിന്‍ ജീവിതവും അതിന്റെ ഭക്ഷണവും അവനറിയാം. അതിന്റെ മരണവും അതിന്റെ കര്‍മങ്ങളുടെ പ്രതികരണവും അവന്‍ മുന്‍കൂട്ടി അറിയാം.

മനുഷ്യന്റെ കാര്യത്തിന്‍ അവനെ സൃഷ്ടിക്കുക മാത്രമല്ല. അവന്റെ സൃഷ്ടിപ്പിന് പിന്നില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങളും വെച്ചിട്ടുണ്ട്. അവ പൂര്‍ത്തീകരിക്കാനാവശ്യമായ ശരീരഘടനയും ചുറ്റുപാടും നല്‍കി. ബുദ്ധിയും വിവേചന ശക്തിയും നല്‍കി. നന്‍മ തിന്‍മകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും കഴിവും നല്‍കി. നന്‍മയുടെയും തിന്‍മയുടെയും പാതകള്‍ വ്യക്തമാക്കിക്കൊടുത്തു. അവന് ഏത് തെരഞ്ഞെടുക്കുമെന്നും അവന്റെ പര്യവസാനം എങ്ങനെയായിരിക്കുമെന്നും അവനറിയാം. ഒരു വിശ്വാസി ഇത്തരം ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെയും മുന്‍കൂട്ടി രേഖപ്പെടുത്തപ്പെട്ട ഒരു ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ ലോകത്തില്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വിശ്വസിക്കുന്നത് കൊണ്ട് വല്ല പ്രയോജനവുമുണ്ടോ. ദൈവമില്ലെന്നും സംഗതികള്‍ കേവലം യാദൃക്ഷികമായി സംഭവിക്കുന്നതാണെന്നും വലകാര്യങ്ങളും തനിക്കനുകൂലമാകാതെ സംഭവിച്ചാല്‍ അത് തന്റെ മാത്രം കഴിവ് കേടുകൊണ്ടാണെന്ന് വിശ്വസിക്കുകയും ചെയ്താല്‍ എന്താണ് സംഭവിക്കുക. ഖുര്‍ആന്‍ ആ കാര്യങ്ങളിലേക്കാണ്. വെളിച്ചം വീശുന്നത്. അത്യാഹിതങ്ങളും അപകടങ്ങളും സംഭവിക്കുമ്പോള്‍ ഈ വിശ്വാസം നല്‍കുന്ന ആശ്വാസം അതനുഭവിച്ചവര്‍ക്കേ അറിയാന്‍ കഴിയൂ.

ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ. (57:22-24)

പ്രധാനമായും രണ്ടുപ്രയോജനങ്ങളാണ് വിധിവിശ്വാസത്തിനുള്ളത്:

1. നഷ്ടപ്പെട്ടുപോയ അനുഗ്രങ്ങളില്‍ വിഷാദിക്കാതിരിക്കാന്‍ അത് മനുഷ്യനെ സഹായിക്കുന്നു. തനിക്ക് നഷ്ടപ്പെട്ടത് ദൈവത്തിന്റെ മുന്‍ തീരുമാനമനുസരിച്ചാണ് എന്ന് സമാധാനമടയാന്‍ അവന് അതുമൂലം കഴിയുന്നു.
ഇതില്‍ സംഭവിക്കുന്ന തെറ്റിദ്ധാരണ ഇപ്രകാരമാണ്. ഒരാള്‍ ഇപ്രകാരം ചിന്തിക്കും. ദൈവം എനിക്ക് വിധിച്ചത് സംഭവിക്കും അത് നന്‍മയാണെങ്കിലും തിന്‍മയാണെങ്കിലും. അതിനാല്‍ ഞാന്‍ പ്രവര്‍ത്തിച്ചത് കൊണ്ടെന്ത് പ്രയോജനം. ഞാന്‍ ഒരു മല്‍സരപ്പരീക്ഷയില്‍ തോറ്റു ദൈവം എനിക്കതാണ് വിധിച്ചത് അഥവാ ഇത് ലഭിക്കരുതെന്ന് അതിനാല്‍ ഇനി ഞാന്‍ പരീക്ഷ എഴുതുന്നില്ല. ഇവിടെ മനസ്സിലാക്കേണ്ട സംഗതി വിധി എന്തായാലും മനുഷ്യനത് അജ്ഞാതമാണ് എന്നതാണ്. വിധി പ്രവര്‍ത്തനത്തില്‍ നിഷ്ക്രിയമാകാനുള്ള പ്രേരണയല്ല. പ്രചോദനമാണ് ആകേണ്ടത്. കാരണം ആദ്യത്തെ പ്രശ്നത്തില്‍ ഒരാള്‍ അപ്രകാരം നിലപാട് എടുക്കുകയും നിഷ്ക്രിയനായിരുന്ന് തന്റെ ഭാവി അപകടത്തിലാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ അദ്ദേഹത്തിന്റെ വിധി അങ്ങനെ ചിന്തിക്കാനും ജീവിതം നഷ്ട്പ്പെടാനുമായിരുന്നു എന്ന്. രണ്ടാമത്തെ പ്രശ്നത്തില്‍ സംഭവിക്കുന്നതും അതേ പ്രകാരം തന്നെ ഒന്നാമത്തെ പരാജയത്തില്‍ വിധിയെ പഴിച്ച് കഴിഞ്ഞുകൂടി വിജയം നേടാതിരിക്കാനാണ് അദ്ദേഹത്തിന്റെ വിധി. ഇനി അദ്ദേഹം കൂടുതല്‍ വാശിയോടു കൂടി പഠിച്ച് വിജയം കരസ്ഥമാക്കിയാല്‍ അതാണ് വിധി എന്ന് നാം പറയും. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ കര്‍മങ്ങള്‍ക്ക് ഒരു പ്രതികരണവും സാധ്യമല്ലാത്തതുണ്ടാകും നമ്മുടെ വേണ്ടപ്പെട്ടവരുടെ മരണം ഉദാഹരണം. ഈ കാര്യത്തില്‍ വിശ്വാസിക്ക് സമാധാനിക്കാന്‍ ഇങ്ങനെയുള്ള ഒരു വിശ്വാസമുണ്ട്. അതോടൊപ്പം അത് ദൈവത്തിന്റെ ഒരു പരീക്ഷണമാണെന്നും അതില്‍ എനിക്ക് ക്ഷമ കൈകൊള്ളുന്നതിലൂടെ മഹത്തായ പ്രതിഫലമുണ്ടെന്നുമുള്ള സന്തോഷം അവനെ ഒരു ദൈവനിഷേധിയെക്കാള്‍ പതിന്‍മടങ്ങ് ശക്തവാനാക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ അവന്‍ പറയുന്നത് ഇപ്രകാരമായിരിക്കും. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒരു നല്ല ഡോക്ടറെ സമീപ്പിച്ചിരുന്നുവെങ്കില്‍, ആ വാഹനത്തില്‍ യാത്രചെയ്യാതിരുന്നുവെങ്കില്‍ മരണപ്പെടുകയില്ലായിരുന്നു. ഇങ്ങനെ ഓര്‍ത്ത് വിഷാദിക്കാനിടയാകും എന്നാണ് ദൈവം ഇവിടെ അറിയിക്കുന്നത്.

2. ദൈവം നല്‍ക്കുന്ന അനുഗ്രങ്ങളില്‍ മതിമറന്നാഹ്ളാദിക്കാതിരിക്കാനും നിഗളിക്കാതിരിക്കാനും വിധിവിശ്വാസം മനുഷ്യനെ സഹായിക്കുന്നു. ഇതൊരു വലിയ കാര്യമാണ്. അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും അടിത്തറയാണ് ആ നിഗളിപ്പ്. താന്‍ നേടിയ നേട്ടങ്ങള്‍ തന്റെ കഴിവിന്റെ ഫലമാണെന്നു, അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു. തനിക്കുപരിയായ തീരുമാനമോ ആസൂത്രണമോ അതിന് പിന്നിലില്ലെന്നും ചിന്തിക്കുന്നതോടെ അവന്റെ അഹങ്കാരം ആരംഭിക്കുകയായി. അത് ആദ്യമായി പ്രകടമാകുന്നത് ദൈവനിഷേധത്തിലാണ്. നേരെമറിച്ച് തനിക്ക് ലഭിച്ചത് ദൈവത്തിന്റെ ഇഛപ്രകാരമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതമായ പങ്കാണുള്ളതെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരാള്‍ ഒരിക്കലും ഗര്‍വിഷ്ടരാവുകയില്ല. അതോടൊപ്പം തനിക്ക് ലഭിച്ച അനുഗ്രത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും അതിന് താന്‍ കണക്കുപറയേണ്ടിവരുമെന്നുമുള്ള വിശ്വാസം അവനെ വിനയാന്വിതനും ഉദാരനും പരോപകാര തല്‍പരനുമാക്കുന്നു. ഞാനിവിടെ വിശദീകരിച്ച കാര്യങ്ങളാണ് പ്രസ്തുത സൂക്തങ്ങളുടെ അവസാന ഭാഗം വ്യക്തമാക്കുന്നത്.

6 comments:

  1. ഈ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ ഇത് വായിച്ചതിന് ശേഷമാകുന്നത് നന്നായിരിക്കും.

    ReplyDelete
  2. താങ്കളുടെ പഴയ പോസ്റ്റും അതിൽ അപ്പൂട്ടൻ, നന്ദന,തുടങ്ങിയവരുടെ ക്രിയാത്മകമായ കമന്റ്സ്സും വായിച്ചു. വിജ്ഞാനപ്രദമായ ചർച്ച. അഗാധ പണ്ഡിതന്മാർ വരെ അടി തെറ്റി വീണ വിഷയമാണു എന്റെ മാന്യ സ്നേഹിതൻ ലത്തീഫ്‌ കൈകാര്യം ചെയ്യുന്നതു. അതിൽ ശ്രീ.അപ്പൂട്ടൻ ഉന്നയിക്കുന്ന സംശയങ്ങൾ നൂറ്റാണ്ടുകളായി ഏറെ പേർ ഉന്നയിച്ചിട്ടുള്ളതാണു.വിഷയത്തിൽ കടന്നു കൂടി പലരും പല വഴിക്കും തിരിഞ്ഞു പോയിട്ടുള്ളതായി ചരിത്രം പറയുന്നു. അവിടെ ഒരു വിശ്വാസിക്കു വി.ഖുർ ആനിലെ "മറഞ്ഞിരിക്കുന്നതിൽ വിശ്വസിക്കുക" എന്ന സൂക്തത്തിൽ(അതായതു മന്നുഷ്യന്റെ തലച്ചോറിനു അപ്രാപ്യമായ കാര്യങ്ങളിൽ കിടന്നു കുഴങ്ങാതെ പറയുന്നതു അതപ്പടി വിശ്വസിക്കുക എന്നു-ഏറ്റവും ബുദ്ധിപൂർവ്വവും യുക്തി പൂർവ്വവുമായ നിർദ്ദേശമാണതു) അഭയം പ്രാപിക്കേണ്ടി വരുമ്പോൾ അതല്ലാത്തവർക്കു നിരാശയാണു ബാക്കി.
    ഇവിടെ വേറിട്ടൊരു ആശയം മനസ്സിൽ കടന്നു വരുന്നു. അതു ശരിയാകണമെന്നില്ല.അതു ഇപ്രകാരമാണു.
    ഒരു കോശം. അതിലെ ജീനുകൾ കോശത്തിന്റെ പ്രവർത്തി പരിധിയെ നിച്ചയിക്കുന്നു.ആ ജീനിന്റെ ഭാവി എന്താണെന്നു പ്രവചിക്കാൻ ഇപ്പോൾ ശാസ്ത്രജ്ഞന്മാർക്കു കഴിയുമെന്നു അടുത്ത കാലത്തു വായിക്കുകയുണ്ടായി.(ഡീ.എൻ.എ.യുടെ തലയിലെഴുത്തു വായിക്കാമെന്നോ മറ്റോ ആയിരുന്നു ലേഖനത്തിന്റെ തലക്കെട്ടു) അപ്രകാരം ഡി.എൻ.എ.യുട്രെ ഘടനക്കു മാറ്റം വരുത്തിയാൽ അതിന്റെ സ്വാഭാവികമായ ഭാവിയിലും മാറ്റം വരുത്താൻ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞേക്കാം എന്നും വായിക്കുകയുണ്ടായി.
    ഇനി വിഷയത്തിലേക്കു; ഒരു മനുഷ്യൻ ജനിച്ചതു മുതൽ മരണം വരെ എല്ല കാര്യങ്ങളും ദൈവം മുൻ കൂട്ടി തീരുമാനിച്ചു വെച്ചിരിക്കുന്നു എങ്കിൽ പിന്നെ നന്മ ചെയ്താലെന്തു തിന്മ ചെയ്താലെന്തു നമ്മുടെ ഇഛക്കനുസ്രുതമല്ലല്ലോ കാര്യങ്ങളുടെ പോക്കു എന്നിടത്താണു പലരും ചെന്നു നിൽക്കുന്നതു. കേൾക്കുമ്പോൾ യുക്തി ഭ്ദ്രമായ ചോദ്യമായി അനുഭവപ്പെടുകയും ചെയ്യും. ഇവിടെ മറ്റൊരു കാര്യം പലരും വിട്ടു കളയുന്നു. ഈ ആശയം ഉടലെടുത്തതു എവിടെ നിന്നാണെന്നു നോക്കുക. അതു വി.ഖുർ ആനിൽ നിന്നുമാണു. ഖുർ ആനിൽ തന്നെ നന്മ ചെയ്യണമെന്നും തിന്മ വിരോധിക്കണമെന്നും കർശനമായി നിർദ്ദേശിക്കുകയും ചെയ്യുന്നു.
    ഒരുത്തനോടു പക തീർക്കണമെന്നു മനസ്സിലെ വിചാരം സ്രുഷ്ടി ആരംഭത്തിലെ അവനിൽ നിക്ഷിപ്തമായിരുന്നതാകാം. നമ്മുടെ ജീൻ കഥയിലെ ഡി.എൻ.എ.യുടെ തലയിലെഴുത്തുപോലെ. നന്മ യും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യനു ഒരു പരീക്ഷണമായി നൽകിയിരിക്കുനു. .( അതെന്തിനെന്നു ദൈവത്തിനു മാത്രമേ അറിയൂ) നന്മ ചെയ്യാനുള്ള ശ്രമം അവൻ നടത്തി പക തീർക്കാനുള്ള വിചാരമെന്ന തിന്മയെ അവൻ ദൂരീകരിക്കുന്നതു ശാസ്ത്രജ്ഞന്മാർ ഡീ.എൻ.എ.യുടെ സ്വാഭാവികമായ പ്രവർത്തനത്തിനു മാറ്റം വരുത്തുന്നതു പോലെ അല്ലേ. ഇവിടെ സൂചിപ്പിച്ച യുക്തി അവനു ലഭിച്ച സ്വാതന്ത്ര്യം അവൻ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നാണു. സ്വാഭാവികമായി അവനിൽ നിക്ഷിപ്തമായിരുന്ന പക വീട്ടണമെന്ന തിന്മയെ ദൈവിക നിർദ്ദേശാനുസരണം അവൻ മാറ്റം വരുത്തുന്നുണ്ടോ എന്നാണു പരീക്ഷണം. ഡി.എൻ.എ. സ്വാഭാവികമായി എങ്ങിനെ പുരോഗമിക്കും എന്നുംഘടനയിൽ മാറ്റം വരുത്തിയാൽ എന്തു സംഭവിക്കുമെന്നും ശാസ്ത്രജ്ഞൻ അറിയുന്നതു പോലെ മനുഷ്യനു സ്വാതന്ത്ര്യം നൽകി ,നന്മ ചെയ്താൽ നിനക്കു നല്ലതു തിന്മ ചെയ്താൽ അതിന്റെ ഫലവും നിനക്കു എന്നു ചൂണ്ടി കാണിക്കുകയാണു ദൈവം ചെയ്തതു. ഇവിടെ ഒരു മുട്ടാപ്പോക്കു ചോദ്യം ഉടലെടുക്കാം."എന്നാൽ ഈ ദൈവമെന്തിനു ആദ്യമേ തന്നെ അവനിൽ പക വീട്ടണമെന്ന സ്വഭാവ നിക്ഷേപിച്ചതു." ഈ മഹാ പ്രപഞ്ചത്തിലെ ആയിരമായിരം ക്ഷീരപഥങ്ങളിൽ ഒരു ചെറിയ ക്ഷീര പഥത്തിൽ ഭ്രമണം ചെയ്യുന്ന ഒരു ചെറു സൗരയൂഥത്തിലെ ചെറു ഗോളത്തിൽ ജീവിക്കുന്ന മനുഷ്യന്റെ കൊച്ചു തലച്ചോറിലെ കോശങ്ങൾക്കു അതിനു ഉത്തരം തരാൻ കഴിയില്ല. നടേ പറഞ്ഞവയെ എല്ലാം യുക്തി ഭദ്രമായി നിയന്ത്രിച്ചു പോകുന്ന ഒരു ശക്തി ഉണ്ടല്ലോ അ ശക്തിക്കു മാത്രമേ അതറിയൂ.
    ഞാൻ ഇതു ഇവിടെ കുറിച്ചതു പോസ്റ്റ്‌ വായിച്ചപ്പോൾ ഉണ്ടായ മനസ്സിലെ ചിന്തകൾ മാത്രം.

    ReplyDelete
  3. ഖുർ‌ആൻ തർജ്ജമയിലെ നമ്പറിം വേണോ? അത് വായനക്ക് തടസമുണ്ടാക്കുന്നു. ആശയം എഴുതിയാൽ പോരേ..
    ആശംസകൾ.

    ReplyDelete
  4. പ്രിയ ശരീഫ്, പള്ളിക്കുളം

    ഹാര്‍ദ്ദവമായ സ്വാഗതം, തുടര്‍ന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമല്ലോ. പള്ളിക്കുളം നമ്പറിംഗ് ഒഴിവാക്കിയിരിക്കുന്നു. നന്ദി.

    ReplyDelete
  5. തുടരുക ദൌത്യം...ദൈവീക വ്യവസ്ഥിതിയെ കുറിച്ചുള്ള ആധുനികതയുടെ സംശയങ്ങള്‍ക്ക് നിവാരണമാകട്ടെ താങ്കളുടെ ഓരോ പോസ്റ്റും....!!

    ആശംസകളോടെ......

    ReplyDelete
  6. ബീമാപള്ളിക്ക് സ്വാഗതം. കമന്റിന് നന്ദി.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...