Wednesday, February 24, 2010

യേശു ഖുര്‍ആന്‍ സൂക്തങ്ങളില്‍ (2)

ഇവിടെ നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. വിശുദ്ധഖുര്‍ആന്‍ അഞ്ചാം അധ്യായത്തിലെ 109 മുതല്‍ 119 വരെയുള്ള സൂക്തങ്ങളാണ്. രംഗം പരലോകമാണ്. ദൈവം തന്റെ ദൂതന്‍മാരെ വിചാരണ ചെയ്യുകയാണ്. അതില്‍ യേശുവിന്റെ ഊഴം. വായിക്കുക :

'അല്ലാഹു ദൈവദൂതന്മാരെയെല്ലാം സമ്മേളിപ്പിച്ച്, എന്തുത്തരമാണ് നിങ്ങള്‍ക്ക് ലഭിച്ചത് എന്ന് അവരോട് ചോദിക്കുംനാളില്‍ അവര്‍ ബോധിപ്പിക്കും: 'ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം നീ മാത്രം അറിയുന്നുവല്ലോ.' ഇനി അല്ലാഹു അരുള്‍ചെയ്യുന്ന സന്ദര്‍ഭം സങ്കല്‍പിച്ചുനോക്കുക: ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: നാം പരിശുദ്ധാത്മാവിനാല്‍ നിന്നെ ബലപ്പെടുത്തിയത്. നീ തൊട്ടിലില്‍വെച്ച് ജനങ്ങളോടു സംസാരിച്ചു. പ്രായമായിട്ടും നീ ജനങ്ങളോടു സംസാരിച്ചിരുന്നു. ഞാന്‍ നിനക്ക് വേദവും ദര്‍ശനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചതും ഓര്‍ക്കുക. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കുകയും അതില്‍ ഊതുകയും അപ്പോള്‍ എന്റെ ഹിതത്താല്‍ അതു പക്ഷിയായിത്തീര്‍ന്നതും; ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും എന്റെ അനുമതിയോടെ സുഖപ്പെടുത്തിയതും; എന്റെ ഹിതത്താല്‍ നീ ശവങ്ങളെ പുറപ്പെടുവിച്ചതും; പിന്നീട് തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി നീ ഇസ്രയേല്‍ജനത്തില്‍ ചെന്നെത്തുകയും അവരിലെ സത്യനിഷേധികള്‍, ഈ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായ ആഭിചാരമല്ലാതൊന്നുമേയല്ലെന്നു തള്ളിപ്പറയുകയും ചെയ്തപ്പോള്‍ അവരില്‍നിന്നു ഞാന്‍ നിന്നെ രക്ഷിച്ചതും; എന്നിലും എന്റെ ദൂതനിലും വിശ്വസിക്കണമെന്നു ഞാന്‍ ഹവാരികള്‍ക്കു സൂചന നല്‍കിയതും. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളെന്നു നീ സാക്ഷ്യം വഹിക്കുക.'

(ഹവാരികളുടെ വിഷയത്തില്‍) ഈ സംഭവംകൂടി ഓര്‍ക്കുക; എന്തെന്നാല്‍ ഹവാരികള്‍ പറഞ്ഞു: 'ഓ ഈസാ, വിണ്ണില്‍നിന്നു ഞങ്ങള്‍ക്കൊരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ നാഥനു കഴിയുമോ?' അപ്പോള്‍ ഈസാ പറഞ്ഞു: 'നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍.' അവര്‍ പറഞ്ഞു: 'ആ തളികയില്‍നിന്നു ഭുജിക്കുവാനും അങ്ങനെ ഞങ്ങളുടെ ഹൃദയം സംതൃപ്തമാവുകയും താങ്കള്‍ ഞങ്ങളോടു പറഞ്ഞതു സത്യമെന്ന് ദൃഢബോധ്യമാവുകയും അതിനു നേരിട്ട് സാക്ഷികളാവുകയും ചെയ്യുവാനും ഞങ്ങള്‍ ആശിക്കുന്നു.' അപ്പോള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ പ്രാര്‍ഥിച്ചു: 'ഞങ്ങളുടെ നാഥനായ ദൈവമേ, വിണ്ണില്‍നിന്നു ഞങ്ങള്‍ക്കൊരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. അതു ഞങ്ങളുടെ ആദിമര്‍ക്കും അന്തിമര്‍ക്കും ഒരു ആഘോഷവും നിന്നില്‍നിന്നുള്ള ഒരു ദൃഷ്ടാന്തവുമാകട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നദാതാക്കളില്‍ അത്യുത്തമന്‍ നീയല്ലോ!' അല്ലാഹു മറുപടി നല്‍കി: 'ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. പക്ഷേ, അനന്തരം നിങ്ങളിലാരെങ്കിലും നിഷേധിക്കുന്നപക്ഷം അവന്നു ഞാന്‍ ലോകത്താര്‍ക്കും നല്‍കാത്ത ശിക്ഷ നല്‍കുന്നതാകുന്നു.'

(ഈ അനുഗ്രഹങ്ങളെല്ലാം ഓര്‍മിപ്പിച്ചുകൊണ്ട്) അല്ലാഹു ചോദിക്കും, 'ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ.' അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം.'

4 comments:

  1. ഒരു ദൃക്‌സാക്ഷിയെപ്പോലെ എത്ര തെളിഞ്ഞ വിവരണം. ബൈബിള്‍ളില്‍നിന്ന് തനിക്കാവശ്യമുള്ളത് കുത്തിത്തുന്നി അവതരിപ്പിച്ചതോ ഇത്. നാല്‍പത് വയസുവരെ ഇതിനെകുറിച്ചൊന്നും പറയാതെ പെട്ടെന്നോരുനാള്‍ ഇതൊക്കെ പറയാന്‍ തുടങ്ങുകയോ. തുടര്‍ന്ന് ഇതിന്റെ പ്രചരണം ആരംഭിച്ചതോടുകൂടി. നേരിട്ട പരീക്ഷണങ്ങള്‍, പീഢനം, മൂന്ന് വര്‍ഷത്തെ ഉപരോധം, തുടര്‍ന്ന് മദീനയിലേക്കുള്ള പലായനം ഇതിനിടയിലൊക്കെ യുക്തിഭദ്രമായ രൂപത്തില്‍ അതുല്യമായ സാഹിത്യ ശോഭയോടെ ഈ ഖുര്‍ആന്‍ നിരന്തരം അനര്‍ഘളമായി ആ നാവിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുക. അതിനൊക്കെ നിമിത്തമായത് 9ാം വയസില്‍ കുട്ടിയായിരിക്കെ പിതൃവ്യനോട് കൂടെ ശാമിലേക്കുള്ള ഒരു കച്ചവടയാത്രയും അതില്‍ പരിചയപ്പെട്ട ബഹീറാ (ബുഹൈറ) എന്ന ക്രിസ്തിയ പുരോഹിതനുമായിരുന്നുവെന്നാണെങ്കില്‍ മനുഷ്യബുദ്ധിയെയും യുക്തിയെയും നാം വല്ലാതെ പരിഹസിക്കുന്നു എന്ന് പറയേണ്ടിവരും. ഇത് കേവലമൊരു മനുഷ്യന്റെ കഴിവ് മാത്രമാണെങ്കില്‍ ലോകത്തെ മറ്റേത് മനുഷ്യന്റെയും തത്വദര്‍ശനങ്ങളെക്കാള്‍ നാം പിന്‍പറ്റാന്‍ നിര്‍ബന്ധിതനാകുക ഈ അതുല്യ പ്രതിഭാശാലിയുടെതാകും.

    ഓര്‍ത്തുനോക്കുക എന്തൊരു വൈരുദ്ധ്യം സ്വന്തം കാര്യത്തില്‍ പോലും 40 വയസ്സുവരെ ഒരു കളവ് പോലും പറഞ്ഞിട്ടില്ലെന്ന് ശത്രുക്കള്‍ പോലും സാക്ഷ്യം വഹിച്ച ഒരാള്‍ ഇപ്രാകരം ഒരു കളവ് കെട്ടിപ്പറയാന്‍ കാരണം. 53 വയസിന് ശേഷം ഏതാനും വിവാഹങ്ങള്‍ നടത്തുന്നതിന് വേണ്ടിയോ. വളര്‍ത്തുപുത്രന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിന് വേണ്ടിയോ. ഖുര്‍ആന്‍ അതിന് വേണ്ടികെട്ടിയുണ്ടാക്കിയതാണ് എന്നാണല്ലോ നിഷേധികളുടെ ഭാഷ്യം. നാം ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ തോമസ് കാര്‍ലൈന്‍ സൂചിപ്പിച്ച പോലെ മാനവതെയെക്കുറിച്ച് നാം പുനരാലോചന നടത്തേണ്ടിവരും. അദ്ദേഹത്തിന്റെ വാക്കുകള്‍:

    'മുഹമ്മദിന്റ മേലില്‍ ചാര്‍ത്തുന്ന തിളക്കമാര്‍ന്ന മുഴുവന്‍ പ്രശംസകളും ഹീനവും വഞ്ചനാപരവുമായ ജാലവിദ്യാണെന്നാണോ നാം ധരിക്കേണ്ടത്‌ - എന്നെ സംബന്ധിച്ചിടത്തോളം അങ്ങെനെ വിഭാവനം ചെയ്യാന്‍ കഴിയില്ല - വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്‌താല്‍ മാനവതയെക്കുറിച്ച്‌ എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും.'

    ReplyDelete
  2. യേശു ജീവിച്ചിരിക്കുന്നെങ്കില്‍ നബിക്കെതിരെ കോപ്പി റൈറ്റ് നു കേസ് കൊടുക്കുമായിരുന്നു..

    ReplyDelete
  3. യേശു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ പിന്‍പറ്റുമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യത്തില്‍ സഹായിക്കുകയും ചെയ്യുമായിരുന്നു. കാരണം യേശു അപ്രകാരം ദൈവവുമായി കരാര്‍ ചെയ്തിട്ടുണ്ട്. ബൈബിളിന്റെ കോപ്പിയാണ് ഖുര്‍ആന്‍ എന്ന് തോന്നുന്നത് രണ്ടും യഥാവിധി വായക്കാത്തതുകൊണ്ടാണ്.

    ReplyDelete
  4. കാരണം യേശു അപ്രകാരം ദൈവവുമായി കരാര്‍ ചെയ്തിട്ടുണ്ട്

    അങ്ങിനെ ഖുറാനില്‍ ഉണ്ട് എന്ന് പറയുന്നതല്ലേ കൂടുതല്‍ ശരിയായ പ്രസ്താവന?

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...