Wednesday, March 31, 2010

പ്രവാചകനെതിരെയുള്ള ശത്രുത

ഇയ്യിടെയായി പ്രവാചകനെതിരെയുള്ള പരിഹാസവും ആക്ഷേപവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പത്രത്താളുകളെ കറുപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. കര്‍ണാടകയില്‍ കന്നടപ്രഭ എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും. കേരളത്തില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍, അതിന് കുറച്ചു മുമ്പ് പത്തനം തിട്ടയിലെ ചുങ്കപ്പാറയില്‍ പിന്‍വാതു പാലം എന്ന പ്രവാചകനിന്ദ അടങ്ങിയ പുസ്തകം വിതരണം ചെയ്തതുമാണ് ഇപ്പോള്‍ പ്രവാചകന്‍ കൂടുതല്‍ ചര്‍ചചെയ്യപ്പെടാനിടയാക്കിയത്. കേരളത്തിലെ സമാധാനാന്തരീക്ഷം പുലരുന്നതില്‍ കടുത്ത അസംതൃപ്തിയുള്ള ഒരു വിഭാഗം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന് പുറത്ത് സംഭവിച്ചത് പോലെ എന്നാല്‍ ഇതൊരു വലിയ സാമൂഹ്യപ്രശ്‌നമായി ഉയരാതെ കേരളത്തിലെ സമാധാനം സംരക്ഷിക്കാന്‍ ഗവണ്‍മെന്റിന്റെ സമയോജിതമായ നടപടികൊണ്ട് സാധിച്ചു, ജനങ്ങളുടെ പ്രബുദ്ധത കേരളത്തില്‍ വേണ്ടത്ര വേരോട്ടം ഇനിയും വര്‍ഗീയതക്ക് ലഭിച്ചിട്ടില്ലെന്നും ഇത് തെളിയിച്ചു. കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നെങ്കില്‍ അക്രമാസക്തമായ ഒരു പ്രതികരണം കൂടാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുവിധം പ്രതികരണം രൂക്ഷമാകുന്നത് അംഗീകരിക്കാനാവില്ല. അതേ പ്രകാരം പ്രതികരണത്തിനെതിരെ മാത്രം പ്രതികരണം വരുന്നതും ആരോഗ്യകരമായ ഒരു സാമൂഹ്യന്തരീക്ഷത്തിന് യോജിച്ചതല്ല. പലപ്പോഴും ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആനില്‍നിന്ന് ചില പാഠങ്ങള്‍ വിശ്വാസികള്‍ ഉള്‍കൊള്ളേണ്ടതുണ്ട്.
ആ പ്രശ്‌നത്തെ വിശകലനം ചെയ്യുക എന്നതല്ല ഈ പോസ്റ്റിന്‍െ ഉദ്ദേശ്യം. ഇത്തരം സംഭവങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്‍െ പത്തിരട്ടി ഗൗരവത്തില്‍ പ്രവാചകന്‍ ജീവിച്ചിരിക്കെത്തന്നെ സംഭവിച്ചിട്ടുണ്ട്. പ്രവാചക ശത്രുക്കള്‍ അദ്ദേഹത്തെ വിളിച്ച വിളിപ്പേരുകള്‍ ഖുര്‍ആനില്‍ തന്നെ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പ്രവാചകനെ ചതിച്ചുകൊല്ലാന്‍ ഒരു ജൂത സ്ത്രീ വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ നല്‍കുകയുണ്ടായി. എന്നാല്‍ അതില്‍നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചു. അദ്ദേഹത്തിന്റ വിരോധികളിലൂടെയാണ് അദ്ദേഹത്തിന് ജനശ്രദ്ധ കൂടുതല്‍ ലഭിച്ചതും കൂടുതല്‍ ജനങ്ങളിലേക്ക് ഈ സന്ദേശം പ്രചരിച്ചതും.

പ്രവാചകനെ ആക്ഷേപിക്കുന്നതോടൊപ്പം തങ്ങള്‍ വിശ്വസിക്കാതിരിക്കുന്നത് തെളിവ് പോരാത്തതുകൊണ്ടാണെന്ന് അവര്‍ നിരന്തരം പറയുകയും കൂടുതല്‍ തെളിവ് ആവശ്യപ്പെടുകയും ചെയ്തു. ചിലരെങ്കിലും ആഗ്രഹിച്ചു അത്തരത്തിലുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെട്ടെങ്കില്‍ എന്ന്. എന്നാല്‍ സര്‍വരഹസ്യങ്ങളും അറിയുന്ന അല്ലാഹു പ്രവാചകന് ഇപ്രകാരം ദിവ്യബോധനം നല്‍കി. തുടര്‍ന്ന് വായിക്കുക. 

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു.  നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല. ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (6:109-115)
**************************************

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്.

'അടയാളം'കൊണ്ട് വിവക്ഷിച്ചിട്ടുള്ളത് ദൃഷ്ടിഗോചരമായ അത്ഭുത സംഭവമാണ്. നബിയുടെ സത്യതയേയും പ്രവാചകത്വത്തേയും അംഗീകരിക്കുവാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്ന അമാനുഷിക സംഭവം.

പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.'

അതായത്, ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുവാനോ നിര്‍മിക്കുവാനോ ഉളള ശക്തി എനിക്കു ലഭിച്ചിട്ടില്ല. അതിനധികാരം അല്ലാഹുവിനെയുളളു. അവന്‍ ഇഛിച്ചാല്‍ കാട്ടിത്തരും, അല്ലെങ്കില്‍ കാട്ടിത്തരുന്നതുമല്ല.

അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും?

മുസ്‌ലിംകളോടാണ് അഭിസംബോധനം. തങ്ങളുടെ വഴിപിഴച്ച സഹോദരന്മാരെ നേര്‍മാര്‍ഗത്തിലേക്കാനയിക്കുന്ന ഏതെങ്കിലുമൊരു ദിവ്യാടയാളം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്നവര്‍ ആഗ്രഹിക്കുകയും ചിലപ്പോഴൊക്കെ അത് വാക്കാല്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ഇതേ ആശയും അഭിലാഷവും മുന്‍നിറുത്തിയാണ് അല്ലാഹു പറയുന്നത്: നിങ്ങള്‍ക്കെന്തറിയാം? ഇവരുടെ വിശ്വാസം ഒരു ദിവ്യാടയാളത്തെ ആശ്രയിച്ചുനില്‍ക്കുന്നതൊന്നുമല്ല.”

അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ.

പ്രഥമഘട്ടത്തില്‍ മുഹമ്മദ്‌നബി(സ)യുടെ പ്രബോധനം കേട്ടിട്ടു വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നതിന് കാരണമായ അതേ മനഃസ്ഥിതിയാണ് ഇപ്പോഴും അവരില്‍ കുടികൊള്ളുന്നത്. അവരുടെ വീക്ഷണഗതിയില്‍ മാറ്റമൊന്നും വന്നു കഴിഞ്ഞിട്ടില്ല. സത്യം ഗ്രഹിക്കാനും കാണാനും തങ്ങള്‍ക്കു തടസ്സമായിരുന്ന അതേ തലതിരിഞ്ഞ ചിന്താഗതിയും വളഞ്ഞ വീക്ഷണവും ഇപ്പോഴും അവരില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു.  നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ.

അതായത്, അല്ലാഹു മനുഷ്യവംശത്തിന് പ്രത്യേകമായി പ്രദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യവും ഇഛാശക്തിയും ഉപയോഗിച്ചുകൊണ്ട് ഇവര്‍ അസത്യമാര്‍ഗം കൈവെടിഞ്ഞ് സത്യത്തിന്റെ മാര്‍ഗം അംഗീകരിക്കുകയെന്ന പ്രശ്‌നമേ ഉളവാകുന്നില്ല. ഇവരെ സത്യവിശ്വാസികളാക്കുവാന്‍ ഇനി വല്ല മാര്‍ഗവുമുണ്ടെങ്കില്‍ ഇതൊന്നു മാത്രമാണ്; അല്ലാഹു മറ്റെല്ലാ അസ്വതന്ത്ര സൃഷ്ടികളെയും പോലെ ഇവരെയും ജന്മനാ സത്യവാദികളായി സൃഷ്ടിക്കുക. എന്നാല്‍ അല്ലാഹു മനുഷ്യസൃഷ്ടിയില്‍ ദീക്ഷിച്ച യുക്തിക്കും ലക്ഷ്യത്തിനും വിപരീതമത്രെ അത്. അതിനാല്‍ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം അല്ലാഹു ഇവരെ സത്യവിശ്വാസികളാക്കിവിടുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അസ്ഥാനത്താണ്.

പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്.

ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലുമുളള പിശാചുക്കളില്‍നിന്ന് തങ്ങള്‍ക്കെതിരില്‍ ഏകോപിച്ചണിനിരന്നിട്ടുണ്ടെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല. താങ്കള്‍ക്കുമാത്രം അഭിമുഖീകരിക്കേണ്ടിവന്ന ഒരു സ്ഥിതി വിശേഷമല്ല ഇത്. ഏതുകാലത്തും ഒരു പ്രവാചകന്‍ ലോകത്തിനു നേര്‍വഴി കാട്ടുവാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ആ സംരംഭത്തെ പരാജയപ്പെടുത്തുവാന്‍ പൈശാചികശക്തികള്‍ ഒന്നടങ്കം ഒരുമ്പെട്ടിട്ടുണ്ട്.
സത്യപ്രബോധനത്തിനും സത്യപ്രബോധകനുമെതിരായി പൊതുജനങ്ങളെ ഇളക്കിവിടുവാനും പ്രകോപിപ്പിക്കുവാനും അവരുപയോഗിക്കുന്ന സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും മറ്റുമാണ് ഇവിടെ “ മോഹനവാക്യങ്ങള്‍' കൊണ്ടു വിവക്ഷ. അതിനെയെല്ലാം പൊതുവില്‍ വഞ്ചനയെന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സത്യത്തെ എതിര്‍ക്കുവാനായി സത്യവിരോധികള്‍ പ്രയോഗിക്കാറുള്ള അത്തരം അടവുകള്‍ പ്രത്യക്ഷത്തില്‍ വളരെ ഫലപ്രദമായും വിജയകരമായും കണ്ടേക്കാമെങ്കിലും യാഥാര്‍ഥ്യവും പരിണാമവും കൊണ്ട് നോക്കുമ്പോള്‍ കേവലം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഇതര ജനങ്ങളെ സംബന്ധിച്ച് മാത്രമല്ല, സ്വന്തത്തെ, സംബന്ധിച്ചിടത്തോളവും അത് വഞ്ചനയാണ്.

അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.

മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?

ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു.

സംബോധകന്‍ നബിതിരുമേനിയാണ്. മുസ്‌ലിംകളോടാണ് സംബോധന. ഉദ്ദേശ്യമിതാണ്: അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യങ്ങളെല്ലാം വളരെ വ്യക്തമായി വിവരിച്ചു തന്നിരിക്കുന്നു. പ്രകൃത്യതീതമായ ഇടപെടല്‍ കൂടാതെ, പ്രകൃതിപരമായ മാര്‍ഗേണയാവണം സത്യത്തെ വിജയിപ്പിക്കുക എന്നവന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് അല്ലാഹുവിന്റെ പ്രസ്തുത തീരുമാനത്തില്‍ പുനഃപരിശോധന നടത്തിക്കുവാന്‍, അതേ ഒരമാനുഷിക സംഭവം കാണിച്ച് ഇവരെ ആശ്വസിപ്പിക്കുവാന്‍ മറ്റേതെങ്കിലും ഒരധികാര ശക്തിയെ ഞാന്‍ അന്വേഷിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?

(നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്.

അതായത്, സംഭവങ്ങളെ വ്യാഖ്യാനിക്കുവാന്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന പുതിയൊരു കാര്യമല്ലിത്. ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത് തികച്ചും പരമാര്‍ഥമാണെന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത ശാശ്വതയാഥാര്‍ഥ്യമാണതെന്നും ദൈവഗ്രന്ഥങ്ങളെപ്പറ്റി അറിവുള്ളവരും പ്രവാചകദൗത്യത്തെക്കുറിച്ച് പരിചയമുള്ളവരുമായ വേദക്കാര്‍ക്കെല്ലാം നന്നായറിയുന്നതാണ്.

നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. 

(വ്യാഖ്യാനം: തഫ്ഹീമുല്‍ ഖുര്‍ആന്‍ )
 

Sunday, March 28, 2010

സന്യാസത്തിന്റെ പ്രത്യേകതകള്‍

ഖുര്‍ആനും സന്യാസവും എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത്. ദൈവത്തിനാവശ്യം മനുഷ്യന്‍ കൂറെ കഷ്ടപ്പെടുക എന്നതല്ല. മനുഷ്യന് ആരാധനാകര്‍മങ്ങളിലുടെ ആത്മീയമായ ശക്തിയാണ് ദൈവം ഉദ്ദേശിക്കുന്നത്. എന്നാല്‍ ആത്മീയത എന്നാല്‍ അതിന്റെ പൂര്‍ണത സന്യാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ പുതുതായുണ്ടായ സന്യാസത്തിന്റെ പ്രത്യേകതകള്‍ മൗദൂദി ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. ക്രൈസ്തവമതത്തില്‍ സന്യാസം രൂപം കൊണ്ടതും അതില്‍ ചില പുണ്യാളന്‍മാര്‍ സഹിച്ച ത്യാഗവും മറ്റുമാണ് ഇവിടെ വിശദീകരിക്കുന്നത്. പലതും അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പലതും ക്രൂരതയായി നമ്മുക്ക് തോന്നുമെങ്കിലും ആ മഹത്തുക്കള്‍ ശരീരത്തെയും മനസ്സിനെയും അവര്‍ വിശ്വസിക്കുന്ന ദൈവത്തിന് വേണ്ടി അങ്ങനെ മെരുക്കിയെടുത്തു എന്ന് വേണം പറയാന്‍. മൗദൂദി അവലംബിച്ച ചരിത്രഗ്രന്ഥമല്ല ഇവിടെ ലിങ്കായി നല്‍കിയിരിക്കുന്നത് എന്നത് പറയേണ്ടതില്ല. ഗൂഗിളില്‍ സര്‍ചിയപ്പോള്‍ ലഭിച്ച ഏതാനും ലിങ്കുകളാണ്. പലതിലും വളരെ ചുരുക്കിയാണ് വിവരിച്ചിരിക്കുന്നത്. മൗദൂദി പറഞ്ഞ ചില സംഭവങ്ങള്‍ അവയില്‍ അതുകൊണ്ടുതന്നെ കാണാന്‍ കഴിയുന്നില്ല. സമാന സംഭവങ്ങള്‍ കാണുകയും ചെയ്യുന്നു. വായിക്കുക:

i) കര്‍ക്കശമായ അനുഷ്ഠാനങ്ങളുടെ പുതിയ പുതിയ രീതികളിലൂടെ സ്വദേഹത്തെ പീഡിപ്പിക്കുക. ഇക്കാര്യത്തില്‍ ഓരോ സന്യാസിയും മറ്റുള്ളവരെ കവച്ചുവയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. ക്രൈസ്തവ പുണ്യാളചരിതങ്ങളില്‍ ഇത്തരം ആളുകളുടെ യോഗ്യതകള്‍ വര്‍ണിച്ചിട്ടുള്ളതിന്റെ സ്വഭാവം ഏതാണ്ടിങ്ങനെയാണ്. അലക്‌സാണ്ട്‌റിയയിലെ സെന്റ് മക്കാരിയോസ് സദാ തന്റെ ശരീരത്തില്‍ എണ്‍പതു പൗണ്ട് ഭാരം ചുമന്നിരുന്നു. ആറുമാസക്കാലത്തോളം അദ്ദേഹം ഒരു ചതുപ്പുനിലത്താണ് അന്തിയുറങ്ങിയത്. വിഷപ്രാണികള്‍ അദ്ദേഹത്തിന്റെ നഗ്നശരീരത്തില്‍ കടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്‍ സെന്റ് യൂസിപിയൂസ് ഗുരുവര്യനെയും കവച്ചുവയ്ക്കുന്ന പീഡനങ്ങളാണേറ്റിരുന്നത്. നൂറ്റമ്പത് പൗണ്ട് ഭാരവും ചുമന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. മൂന്നു വര്‍ഷത്തോളം ഒരു വരണ്ട കിണറ്റിലായിരുന്നു ഉറക്കം. സെന്റ് സാബിനൂസ്, മാസം  മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് ദുര്‍ഗന്ധം വമിക്കുന്ന ചോളം മാത്രമായിരുന്നു ആഹരിച്ചിരുന്നത്. സെന്റ് ബസാരിയോന്‍ നാല്‍പതുനാള്‍ മുള്ളുനിറഞ്ഞ പുല്ലില്‍ കിടന്നു. നാല്‍പതാണ്ടോളം അദ്ദേഹം ഭൂമിയില്‍ പുറം തൊടീച്ചിട്ടില്ല. സെന്റ് പാഖൂമിയോസ് പതിനഞ്ചാണ്ടാണ് (അമ്പതാണ്ടാണെന്നും പ്രസ്താവമുണ്ട്) ഭൂമിയില്‍ പുറം തൊടീക്കാതെ കഴിച്ചുകൂട്ടിയത്. സെന്റ് ജോണ്‍ മൂന്നു വര്‍ഷത്തോളം ആരാധനയില്‍ നില്‍പായിരുന്നു. ഇക്കാലത്ത് അദ്ദേഹം ഇരുന്നിട്ടേയില്ല. വിശ്രമത്തിന് ഒരു പാറയില്‍ ചാരുകയായിരുന്നു. ഞായറാഴ്ചതോറും അദ്ദേഹത്തിനു വേണ്ടി കൊണ്ടുവന്നിരുന്ന നിവേദ്യം മാത്രമായിരുന്നു ആഹാരം. പ്രമുഖ ക്രൈസ്തവ പുണ്യവാളന്മാരില്‍പ്പെട്ട സൈമണ്‍ സ്റ്റൈലൈറ്റ്  (390-449) ഓരോ ഈസ്റ്ററിനു മുമ്പും നാല്‍പതുനാള്‍ ഉപവസിക്കുമായിരുന്നു. ഒരിക്കല്‍ ഒരാണ്ടുകാലം അദ്ദേഹം ഒരു ജലസംഭരണിയില്‍ നിന്നു. പലപ്പോഴും മഠം വിട്ടുപോയി ഒരു കിണറ്റില്‍ വസിക്കാറുണ്ടായിരുന്നു. അവസാനകാലത്ത് ഉത്തര സിറിയയിലെ സൈമണ്‍ കോട്ടയ്ക്കടുത്ത് 60 അടി ഉയരമുള്ള സ്തംഭമുണ്ടാക്കിച്ചു. അതിന്റെ മുകള്‍ത്തലപ്പിന് മൂന്നടി മാത്രമായിരുന്നു വിസ്തീര്‍ണം. ഈ സ്തംഭത്തിനു മുകളിലാണദ്ദേഹം മൂന്നുവര്‍ഷം കഴിച്ചുകൂട്ടിയത്. വെയിലും മഴയും മഞ്ഞും തണുപ്പുമൊക്കെ അദ്ദേഹത്തെ കടന്നുപോയിക്കൊണ്ടിരുന്നു. അദ്ദേഹം താഴെ ഇറങ്ങിയില്ല. ശിഷ്യന്‍ കയറില്‍ കെട്ടിയാണ് ഭക്ഷണമെത്തിച്ചിരുന്നതും വിസര്‍ജ്യങ്ങള്‍ ശുചീകരിച്ചിരുന്നതും. പിന്നീട് അദ്ദേഹം ഒരു കയറില്‍ തന്നെ സ്തംഭവുമായി കൂട്ടിക്കെട്ടി. അങ്ങനെ കയര്‍ അദ്ദേഹത്തിന്റെ മാംസവുമായി ഒട്ടിപ്പിടിച്ചു. അവിടെ വ്രണമായി. വ്രണത്തില്‍ കീടങ്ങള്‍ നിറഞ്ഞു. വ്രണത്തില്‍നിന്ന് കീടങ്ങള്‍ വീണുപോകുമ്പോള്‍, ദൈവം നിനക്ക് തന്നത് തിന്നുകൊള്ളുക എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം അതിനെയെടുത്ത് വ്രണത്തില്‍തന്നെ വയ്ക്കുമായിരുന്നു. ദൂരദിക്കുകളില്‍നിന്ന് സാധാരണ ക്രിസ്ത്യാനികള്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ക്രൈസ്തവ പുണ്യവാളന്റെ ഏറ്റവും ഉല്‍കൃഷ്ടമായ മാതൃകയാണ് അദ്ദേഹമെന്ന് സാധാരണക്കാര്‍ വിധിച്ചു.

ഈ കാലഘട്ടത്തിലെ ക്രൈസ്തവ പുണ്യവാളന്മാര്‍ക്ക് ഉണ്ടായിരുന്നതായി വര്‍ണിക്കപ്പെട്ടിട്ടുള്ള മഹത്ത്വങ്ങള്‍ ഇതുപോലുള്ള ഉദാഹരണങ്ങളാല്‍ നിറഞ്ഞതാണ്. ഒരു പുണ്യവാളന്‍ പ്രസിദ്ധനായത് 30 വര്‍ഷം മൗനവ്രതമനുഷ്ഠിച്ചതിന്റെ പേരിലാണ്. അദ്ദേഹം മിണ്ടുന്നതു കണ്ടിട്ടേയില്ല. മറ്റൊരാള്‍ തന്നെ ഒരു പാറയുമായി കൂട്ടിക്കെട്ടി. ഇനിയൊരാള്‍ വനത്തില്‍ ഇലയും പുല്ലും തിന്ന് അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞുകൂടി. വേറൊരാള്‍ സദാ വലിയൊരു ഭാരവും ചുമന്നാണ് നടന്നത്. ചില മഹാന്മാര്‍ സ്വന്തം കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ചു. ചില പുണ്യവാളന്മാര്‍ കാലിത്തൊഴുത്തിലോ പൊട്ടക്കിണറുകളിലോ പഴയ കല്ലറകളിലോ പാര്‍ത്തു. ചില മഹാന്മാര്‍ സദാ ദിഗംബരരായി വാണു. വളര്‍ന്നു നീണ്ട സ്വന്തം മുടികൊണ്ട് നഗ്നത മറച്ചുകൊണ്ട് അവര്‍ മണ്ണിലലഞ്ഞുനടന്നു. ഇത്തരം ഔലിയാക്കളുടെ കറാമത്തുകള്‍ (അദ്ഭുതസിദ്ധികള്‍ സര്‍വത്ര പ്രചരിച്ചിരുന്നു. മരണാനന്തരം അവരുടെ അസ്ഥികള്‍ മഠങ്ങളില്‍ സൂക്ഷിച്ചുപോന്നു. ഇത്തരം അസ്ഥികളുടെ നല്ലൊരു ലൈബ്രറി സീനാ പര്‍വതത്തിനു താഴെയുള്ള സെന്റ് കാഥറിന്‍ മഠത്തില്‍ എനിക്കുതന്നെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ചില പുണ്യവാളന്മാരുടെ അസ്ഥികള്‍ ക്രമപ്പെടുത്തിവച്ചിരിക്കുന്നു. ചിലരുടെ കൈകാലുകളുടെ അസ്ഥികള്‍ മാത്രമേയുള്ളൂ. ഒരു പുണ്യാളന്റെ പൂര്‍ണമായ അസ്ഥികൂടം ഒരു ഗ്ലാസ് അലമാരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ii) സദാ അഴുക്കില്‍ കുളിച്ചു നടക്കുക ഇതിന്റെ മറ്റൊരു സവിശേഷതയായിരുന്നു. ശുചിത്വത്തില്‍നിന്ന് അവര്‍ സൂക്ഷ്മതയോടെ അകന്നുനിന്നു. കുളിക്കുകയോ ശരീരത്തില്‍ വെള്ളം തൊടുകയോ ചെയ്യുന്നത് അവരുടെ വീക്ഷണത്തില്‍ ദൈവബോധത്തിന് എതിരായിരുന്നു. ശരീരത്തിന്റെ ശുചിത്വത്തെ അവര്‍ ആത്മാവിന്റെ മാലിന്യമായി കരുതി. മരണം വരെ കാലുകഴുകിയിട്ടില്ല എന്ന സെന്റ് ആന്റണിയുടെ മഹത്ത്വം സെന്റ് അഥനേഷ്യസ് വളരെ ആദരപൂര്‍വമാണ് വര്‍ണിച്ചിട്ടുള്ളത്. സെന്റ് അബ്രഹാം അമ്പത് വര്‍ഷക്കാലം മുഖമോ കാലോ കഴുകിയിട്ടില്ല. പ്രശസ്ത സന്യാസിനിയായ സില്‍വിയ കന്യക ജീവിതകാലം മുഴുവന്‍ വിരലുകളല്ലാത്ത ശരീരഭാഗങ്ങളിലൊന്നും വെള്ളം തൊടീച്ചിട്ടില്ല. 130 സന്യാസികളുടെ കഥ രേഖപ്പെടുത്തിയ ഒരു പുസ്തകത്തില്‍, അവര്‍ ഒരിക്കലും കാലു കഴുകിയിട്ടില്ലെന്നും കുളിയെന്നു കേട്ടാല്‍തന്നെ അവരുടെ ശരീരത്തിന് വിറയല്‍ ബാധിച്ചിരുന്നുവെന്നും പ്രസ്താവിച്ചിരുന്നു.

iii) ഈ റുഹ്ബാനിയ്യത്ത് വൈവാഹിക ജീവിതം തികച്ചും നിഷിദ്ധമാക്കി. ദാമ്പത്യബന്ധം പൊട്ടിച്ചെറിയുന്നതില്‍ അതികര്‍ക്കശമായ നിലപാടാണ് കൈക്കൊണ്ടത്. നാലും അഞ്ചും നൂറ്റാണ്ടുകളിലെ മതലേഖനങ്ങളിലെല്ലാംതന്നെ അവിവാഹിത ജീവിതം മഹത്തായ ഒരു ധര്‍മമാണെന്നും ഭാര്യാഭര്‍ത്താക്കളായാല്‍ പോലും ലൈംഗികബന്ധം പൂര്‍ണമായി വര്‍ജിക്കുകയാണ് സദാചാരശുദ്ധിയെന്നുമുള്ള സങ്കല്‍പം മുഴച്ചുകാണാം. മനുഷ്യന്‍ അവന്റെ മനസ്സിനെ, ശാരീരികസുഖത്തിനുവേണ്ടിയുള്ള യാതൊരു താല്‍പര്യവും അവശേഷിക്കാത്തവിധം കീഴടക്കുന്നതിലാണ് ആത്മീയജീവിതത്തിന്റെ സമ്പൂര്‍ണതയെന്നു കരുതപ്പെട്ടിരുന്നു. അഭിലാഷങ്ങളിലൂടെ മൃഗീയത ശക്തി പ്രാപിക്കുമെന്നതിനാല്‍ അതിനെ നിഗ്രഹിക്കേണ്ടത് അവരുടെ ദൃഷ്ടിയില്‍ അനിവാര്യമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സുഖവും പാപവും ഒരേ അര്‍ഥത്തിലുള്ള പദങ്ങളായിരുന്നു. സന്തോഷം പോലും അവര്‍ ദൈവവിസ്മൃതിയുടെ പര്യായമായി കരുതി. സെന്റ് ബസീല്‍ പുഞ്ചിരിയും മന്ദഹാസവും വരെ വിലക്കപ്പെട്ടതായി വിധിച്ചു. ഈ സങ്കല്‍പപ്രകാരം സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹബന്ധം തികച്ചും മ്ലേഛമായി കരുതപ്പെട്ടു. സന്യാസി വിവാഹം ചെയ്യുന്നതുപോകട്ടെ, സ്ത്രീരൂപം ദര്‍ശിക്കാന്‍ പോലും പാടുണ്ടായിരുന്നില്ല. വിവാഹിതനാണെങ്കില്‍ ഭാര്യയെ ഉപേക്ഷിച്ചു വരണം. ദൈവരാജ്യത്തു പ്രവേശനം കിട്ടണമെങ്കില്‍ എന്നെന്നും കന്യകയായി വാഴണമെന്ന് പുരുഷന്മാരെപ്പോലെ സ്ത്രീകളും ധരിച്ചുവശായി. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവില്‍നിന്നകന്നു കഴിയണം. സെന്റ് ജെറോമിനെപ്പോലുള്ള പ്രമുഖ ക്രൈസ്തവ പണ്ഡിതന്മാര്‍ പറയുന്നു: യേശുവിനുവേണ്ടി സന്യാസം സ്വീകരിച്ചു ജീവിതകാലമത്രയും കന്യകയായി കഴിയുന്ന സ്ത്രീ യേശുവിന്റെ മണവാട്ടിയാകുന്നു. അവളുടെ അമ്മയ്ക്ക് ദൈവത്തിന്റെ അമ്മായിയമ്മ അഥവാ യേശുവിന്റെ ശ്വശുര എന്ന ശ്രേഷ്ഠതയുണ്ട്. സെന്റ് ജെറോം മറ്റൊരിടത്ത് പ്രസ്താവിക്കുന്നു: സദാചാരശുദ്ധിയെന്ന കോടാലികൊണ്ട് ദാമ്പത്യബന്ധമാകുന്ന മരത്തടി മുറിച്ചുമാറ്റുക സന്യാസം സ്വീകരിക്കുന്നവന്റെ പ്രഥമ കര്‍ത്തവ്യമാകുന്നു. ഇത്തരം അധ്യാപനങ്ങള്‍ മൂലം മതവികാരം വിജൃംഭിക്കുന്ന ക്രിസ്ത്യന്‍ പുരുഷനിലും സ്ത്രീയിലും ഉളവായിരുന്ന ഒന്നാമത്തെ പ്രതികരണം ഇതാണ്: സന്തുഷ്ടമായ കുടുംബജീവിതം ഉടനെ അവസാനിപ്പിക്കുക. ക്രിസ്തുമതത്തില്‍ വിവാഹമോചനം നിഷിദ്ധമായതിനാല്‍ വിവാഹബന്ധമുള്ളവര്‍ പരസ്പരം അകന്നു കഴിയുകയേ അതിനു നിവൃത്തിയുണ്ടായിരുന്നുള്ളൂ. രണ്ടു കുട്ടികളുടെ  അച്ഛനായിരുന്ന സെന്റ് നൈറ്റസ് സന്യാസം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നകന്നു വിലപിച്ചു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. സെന്റ് അമോന്‍ വിവാഹിതനായ പ്രഥമരാത്രിയില്‍ തന്നെ ദാമ്പത്യബന്ധം മ്ലേച്ഛമാണെന്ന് തന്റെ മണവാട്ടിയെ ഉപദേശിച്ചു. അങ്ങനെ ജീവിതം മുഴുവന്‍ പരസ്പരം അകന്നുകഴിയാന്‍ ഇരുവരും ഒന്നിച്ചു തീരുമാനിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് പ്രഥമ രാത്രിയില്‍തന്നെ ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോവുകയാണ് സെന്റ് അബ്രഹാം ചെയ്തത്. സെന്റ് അലക്‌സിസും ഇപ്രകാരം ചെയ്യുകയുണ്ടായി. ഇത്തരം സംഭവങ്ങളാല്‍ നിറഞ്ഞുകിടക്കുകയാണ് ക്രൈസ്തവ മഹച്ചരിതമാലകള്‍.

സഭാവ്യവസ്ഥയുടെ മൂന്നു നൂറ്റാണ്ടോളം സ്വന്തം പരിധിയില്‍ ഈ ആത്യന്തിക സങ്കല്‍പങ്ങള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് പുരോഹിതന് (അച്ചന്‍) ബ്രഹ്മചര്യം അനിവാര്യമായിരുന്നില്ല. പൗരോഹിത്യപ്പട്ടം നേടുന്നതിനു മുമ്പുതന്നെ വിവാഹിതനായിരുന്നുവെങ്കില്‍ അയാള്‍ക്ക് ഭാര്യയോടൊത്തു ജീവിക്കാം. പുരോഹിതനായി നിശ്ചയിക്കപ്പെട്ട ശേഷം വിവാഹം ചെയ്യുന്നതേ നിഷിദ്ധമായിരുന്നുള്ളൂ. വിവാഹമുക്തയെയോ വിധവയെയോ വിവാഹം ചെയ്തവരെ പുരോഹിതന്മാരായി നിശ്ചയിക്കാന്‍ പാടുണ്ടായിരുന്നില്ല. രണ്ടു ഭാര്യമാരുള്ളവരുടെയും വീട്ടില്‍ വെപ്പാട്ടികളെ പുലര്‍ത്തുന്നവരുടെയും കാര്യവും അപ്രകാരംതന്നെ. നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രമേണയായി, മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന വ്യക്തി വിവാഹിതനാകുന്നത് തീരെ അനാശാസ്യമാണെന്ന ചിന്ത സഭയില്‍ ശക്തി പ്രാപിച്ചു. ക്രി. 362-ല്‍ ഗന്‍ഗ്രാ കൗണ്‍സിലിന്റെ (THE COUNCIL OF GANGRA) അവസാന സമ്മേളനം നടന്നു. അതില്‍ ഇത്തരം ചിന്തകള്‍ മതവിരുദ്ധമാണെന്ന തീരുമാനമുണ്ടായി. പക്ഷേ, കുറച്ചു കാലത്തിനു ശേഷം 376-ല്‍ നടന്ന സിനഡ് (Synod) എല്ലാ പാതിരിമാരെയും ദാമ്പത്യബന്ധങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഉപദേശിക്കുകയാണുണ്ടായത്. അടുത്ത വര്‍ഷം പോപ്പ് സൈറീസ്യസ് (Siricius) എല്ലാ പുരോഹിതന്മാരോടുമായി, വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരോ വിവാഹിതരായിക്കൊണ്ട്  ഭാര്യമാരുമായി ബന്ധപ്പെട്ടു കഴിയുന്നവരോ ആയ പാതിരിമാര്‍ സ്ഥാനത്യാഗം ചെയ്യണമെന്ന് കല്‍പിച്ചു. സെന്റ് ജേറോം, സെന്റ് അഗസ്റ്റിന്‍, സെന്റ് അംബ്രാസ് തുടങ്ങിയ പ്രമുഖ ക്രൈസ്തവ  പണ്ഡിതന്മാര്‍ ഈ തീരുമാനത്തെ സഹര്‍ഷം പിന്താങ്ങുകയുണ്ടായി. ചില്ലറ എതിര്‍പ്പുകള്‍ക്കുശേഷം പാശ്ചാത്യ സഭയില്‍ ഇത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ നേരത്തെ വിവാഹിതരായിരിക്കുന്നവര്‍ പുരോഹിതരായി നിശ്ചയിക്കപ്പെട്ട ശേഷവും തങ്ങളുടെ ഭാര്യമാരുമായി 'അവിഹിത' ബന്ധങ്ങള്‍ പുലര്‍ത്തുന്നതു സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനു വേണ്ടി നിരവധി കൗണ്‍സിലുകള്‍ ചേരുകയുണ്ടായിട്ടുണ്ട്. ഒടുവില്‍ അവരെ സംസ്‌കരിക്കുന്നതിന് ഇങ്ങനെ ഒരു ചട്ടമുണ്ടാക്കി. അവര്‍ തുറന്ന സ്ഥലത്ത് ഉറങ്ങണം. ഭാര്യയുമായി തനിച്ചാവാന്‍ അവസരമുണ്ടാകരുത്. അവര്‍ കണ്ടുമുട്ടുന്നത് ചുരുങ്ങിയത് മറ്റു രണ്ടാളുടെയെങ്കിലും സാന്നിധ്യത്തിലാവണം. സെന്റ് ഗ്രിഗ്രറി ഒരു പുരോഹിതനെ പ്രശംസിച്ചുകൊണ്ടെഴുതുന്നു: നാല്‍പതാണ്ട് അദ്ദേഹം സ്വന്തം ഭാര്യയില്‍നിന്നകന്ന് ജീവിച്ചു. മരണവേളയില്‍ ഭാര്യ അടുത്തുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സ്ത്രീ! ദൂരെ മാറിപ്പോവുക!'

iv) ഈ സന്യാസത്തിന്റെ ഏറ്റവും വേദനാജനകമായ വശം ഇതായിരുന്നു: മനുഷ്യന്‍ തന്റെ മാതാപിതാക്കളോടും മക്കളോടും സഹോദരീ സഹോദരന്മാരോടുമുള്ള ബന്ധം വരെ ഛേദിച്ചുകളയുന്നു. ക്രൈസ്തവ പുണ്യവാളന്‍മാരുടെ ദൃഷ്ടിയില്‍ മക്കളെ മാതാപിതാക്കളും മാതാപിതാക്കളെ മക്കളും സഹോദരന്മാരെ സഹോദരികളും സ്‌നേഹിക്കുന്നതുവരെ പാപമായിരുന്നു. ഇത്തരം ബന്ധങ്ങളെല്ലാം മുറിച്ചുകളയേണ്ടത് അവരെ സംബന്ധിച്ചിടത്തോളം ആത്മീയോല്‍ക്കര്‍ഷത്തിന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ക്രൈസ്തവ പുണ്യവാള ചരിതങ്ങളില്‍ അത്തരം മനസ്സലിയിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. അവ വായിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കും. ഇവാഗ്രിയസ് (Evagrius) എന്ന പുണ്യവാളന്‍ വര്‍ഷങ്ങളോളം മരുഭൂമിയില്‍ അനുഷ്ഠാനങ്ങളുമായി കഴിഞ്ഞുകൂടി. ഒരുനാള്‍ ആകസ്മികമായി അദ്ദേഹത്തിന് സ്വന്തം മാതാപിതാക്കളുടെ കത്തു കിട്ടി. വര്‍ഷങ്ങളായി തങ്ങളില്‍നിന്നകന്നു കഴിയുന്ന പുത്രനെക്കുറിച്ചുള്ള പിടച്ചിലായിരുന്നു അതില്‍. ആ കത്തു വായിച്ചാല്‍ തന്നില്‍ മനുഷ്യസ്‌നേഹ വികാരം ഉണര്‍ന്നുപോയെങ്കിലോ എന്നദ്ദേഹം പേടിച്ചുപോയി. അദ്ദേഹം കത്തു തുറക്കാതെ കത്തിച്ചുകളഞ്ഞു. സെന്റ് തിയോഡോറിന്റെ മാതാവും സഹോദരിയും ഒരുപാട് പുരോഹിതന്മാരുടെ ശുപാര്‍ശക്കത്തുകളുമായാണ് സന്യാസിമഠത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നത്. മകനെ, സഹോദരനെ ഒരുനോക്കു കാണുക മാത്രമായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ, അദ്ദേഹം അവരുടെ മുമ്പില്‍ വരാന്‍ പോലും കൂട്ടാക്കിയില്ല. സെന്റ് മാര്‍ക്യൂസിനെ കാണാന്‍ മാതാവ് അദ്ദേഹത്തിന്റെ മഠത്തില്‍ ചെന്നു. അവര്‍ മഠാധിപനെ (abbot) പ്രീതിപ്പെടുത്തുകയും പുത്രനോട് മാതാവിന്റെ മുമ്പില്‍ വരാന്‍ കല്‍പിക്കാന്‍ സമ്മതിപ്പിക്കുകയും ചെയ്തതാണ്. പക്ഷേ, മകന്‍ ഒരു നിലയ്ക്കും മാതാവിനെ കാണാന്‍ ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ അദ്ദേഹം ആചാര്യന്റെ കല്‍പന പ്രാവര്‍ത്തികമാക്കിയത് വേഷം മാറി കണ്ണുകെട്ടിക്കൊണ്ട് അവരുടെ മുന്നില്‍ വന്നിട്ടാണ്. അങ്ങനെ പുത്രന്‍ മാതാവിനെയോ മാതാവ് പുത്രനെയോ പരസ്പരം തിരിച്ചറിയാത്ത നിലയില്‍ തമ്മില്‍ കാണാന്‍! മറ്റൊരു പുണ്യാളനായ സെന്റ് പോയ്മനും (St. Poemen) ആറു സഹോദരന്മാരും ഈജിപ്ഷ്യന്‍ മരുഭൂമിയിലെ ഒരു സന്യാസിമഠത്തിലാണ് പാര്‍ത്തിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ വൃദ്ധമാതാവ് അവരെപ്പറ്റി അറിയുകയും ഒരു നോക്കുകാണാന്‍ മഠത്തിലെത്തുകയും ചെയ്തു. അമ്മയെ ദൂരെനിന്നു കണ്ട മക്കള്‍ ഉടനെ ഓടി സ്വന്തം മുറിയില്‍ കയറി വാതിലടച്ചു. അമ്മ പുറത്തിരുന്ന് കരയാന്‍ തുടങ്ങി. അവര്‍തേങ്ങിത്തേങ്ങി പറയുന്നുണ്ടായിരുന്നു: ''ഈ കിളവി ഇത്രയും ദൂരം യാത്രചെയ്തു വന്നത് നിങ്ങളെ ഒരുനോക്കു കാണാന്‍ മാത്രമാണ്. ഞാനൊന്നു കണ്ടതുകൊണ്ട് നിങ്ങള്‍ക്കെന്തു കുറവു പറ്റാന്‍? ഞാന്‍ നിങ്ങളുടെ അമ്മയല്ലേ?'' പക്ഷേ, പുണ്യവാളന്മാര്‍ വാതില്‍ തുറന്നില്ല. അവര്‍ വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ നിങ്ങളെ ദൈവത്തിന്റെ സന്നിധിയില്‍ വെച്ചു കണ്ടുമുട്ടുന്നതായിരിക്കും.'' ഇതിനേക്കാള്‍ ദാരുണമാണ് സെന്റ് സൈമണ്‍ സ്റ്റെലിറ്റസിന്റെ കഥ. അദ്ദേഹം 27 വര്‍ഷം മാതാപിതാക്കളെ വെടിഞ്ഞ് അപ്രത്യക്ഷനായി. ആ ദുഃഖത്താല്‍ പിതാവ് മരിച്ചുപോയി. ജീവിച്ചിരുന്ന മാതാവ് മകന്റെ ദിവ്യത്വത്തെക്കുറിച്ച് ദൂരദൂരം പരന്ന കീര്‍ത്തികളിലൂടെ അവന്‍ എവിടെയാണെന്നു മനസ്സിലാക്കി. അവര്‍ അക്ഷമയോടെ മകന്റെ മഠത്തില്‍ പാഞ്ഞെത്തി. എന്നാല്‍, അവിടെ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. പുത്രന്‍ തന്നെ അകത്തേക്കു വിളിച്ചോ അല്ലെങ്കില്‍ പുറത്തേക്കു വന്നോ ഒന്നു കാണാന്‍ അനുവദിക്കണമെന്ന് അവര്‍ ഒരായിരം വട്ടം കെഞ്ചിനോക്കി. പക്ഷേ, ആ ദിവ്യപുരുഷന്‍ അതെല്ലാം നിസ്സങ്കോചം നിഷേധിക്കുകയായിരുന്നു. മൂന്നു രാപകലുകള്‍ അങ്ങനെ അവര്‍ മഠത്തിന്റെ പടിക്കല്‍  ചടഞ്ഞുകൂടി. ഒടുവില്‍ അവിടെക്കിടന്നുതന്നെ ജീവന്‍ വെടിഞ്ഞു. അപ്പോള്‍ പുണ്യാളന്‍ പുറത്തുവന്ന് മാതാവിന്റെ മൃതദേഹത്തില്‍ കണ്ണീര്‍ തൂകിക്കൊണ്ട് അവരുടെ പാപമുക്തിക്കുവേണ്ടി പ്രാര്‍ഥിച്ചു.

ഈ വിധമുള്ള ഹൃദയശൂന്യത തന്നെയാണ് പുണ്യാളന്മാര്‍ സ്വന്തം മക്കളോടും സഹോദരിമാരോടും അനുവര്‍ത്തിച്ചിരുന്നത്. മൂഷ്യസിന്റെ (Mutius) കഥ ഒരാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ഒരു സന്തുഷ്ടനായിരുന്നു. പെട്ടെന്ന് അയാളില്‍ ആത്മീയചിന്തയുണര്‍ന്നു. തന്റെ ഏഴുവയസ്സു പ്രായമുള്ള കുഞ്ഞിനെയും കൂട്ടി അയാള്‍ ഒരു സന്യാസിമഠത്തിലെത്തി. അവിടെ അയാളുടെ ആത്മീയോല്‍ക്കര്‍ഷത്തിന് പുത്രസ്‌നേഹം മനസ്സില്‍നിന്നും തുടച്ചുനീക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ആദ്യം പുത്രനെ അയാളില്‍നിന്നു വേര്‍പ്പെടുത്തി. അനന്തരം അയാളുടെ കണ്‍മുമ്പില്‍ വെച്ച് ആ പാവം കുഞ്ഞിന്റെ മേല്‍ നാനാവിധ പീഡനങ്ങള്‍ ഏല്‍പിച്ചുകൊണ്ടിരുന്നു. അയാള്‍ അതെല്ലാം നിസ്സംഗനായി നോക്കിക്കൊണ്ടിരുന്നു. പിന്നെ മഠത്തിലെ ആത്മീയാചാര്യന്‍ അയാളോടു കല്‍പിച്ചു, അയാളുടെ കൈകൊണ്ടുതന്നെ മകനെ എടുത്തുകൊണ്ടുപോയി പുഴയിലെറിയണമെന്ന്. അയാള്‍ ഈ കല്‍പന നടപ്പാക്കാന്‍ തയ്യാറാവുകയും കുഞ്ഞിനെ പുഴയിലെറിയാന്‍ തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ സന്യാസിമാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് അയാള്‍ യഥാര്‍ഥത്തില്‍ പുണ്യാളപദവി പ്രാപിച്ചതായി അംഗീകരിക്കപ്പെട്ടത്.

ക്രൈസ്തവ സന്യാസത്തിന്റെ ഇവ്വിഷയകമായ കാഴ്ചപ്പാട് ഇതായിരുന്നു: ദൈവത്തിന്റെ സ്‌നേഹം കാംക്ഷിക്കുന്നവന്‍ ഈ ലോകത്ത് അവനെ തന്റെ മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടും പുത്രകളത്രാദികളോടും ബന്ധിപ്പിക്കുന്ന മാനവിക സ്‌നേഹത്തിന്റെ സകല ചങ്ങലകളും പൊട്ടിച്ചെറിയണം. സെന്റ് ജെറോം പറയുന്നു: നിന്റെ അരുമമകള്‍ കഴുത്തില്‍ കൈയിട്ടു നിന്നെ പുണര്‍ന്നാലും നിന്റെ അമ്മ മുലപ്പാലിന്റെ പേരു പറഞ്ഞ് നിന്നെ തടഞ്ഞാലും നിന്റെ അപ്പന്‍ നിന്നെ തടയുന്നതിനായി നിന്റെ മുന്നില്‍ കിടന്നാലും നീ അവരെയെല്ലാം വെടിഞ്ഞ് അച്ഛന്റെ ശരീരം ചുറ്റിക്കടന്ന്, ഒരു തുള്ളി ബാഷ്പം വീഴ്ത്താതെ കുരിശു പതാകയുടെ നേരെ ഓടിവരുക. ഇക്കാര്യത്തില്‍ കരുണയില്ലായ്മയാകുന്നു ദൈവഭക്തി. സെന്റ് ഗ്രിഗറി എഴുതി: ഒരു യുവസന്യാസിക്ക് അമ്മയപ്പന്മാരോടുള്ള സ്‌നേഹം മനസ്സില്‍നിന്ന് തുടച്ചുമാറ്റാനായില്ല. ഒരു രാത്രി അയാള്‍ ആരുമറിയാതെ ഓടിപ്പോയി അവരെ കണ്ടുവന്നു. മഠത്തിലെത്തിയപാടെ അയാള്‍ മരിച്ചുപോയി എന്നതായിരുന്നു ദൈവം ആ കുറ്റത്തിനു നല്‍കിയ ശിക്ഷ. അയാളുടെ ശരീരം മണ്ണില്‍ കുഴിച്ചുമൂടിയപ്പോള്‍ ഭൂമി അതു സ്വീകരിച്ചില്ല. പലവട്ടം അയാളുടെ ശവമടക്കിയെങ്കിലും അപ്പോഴൊക്കെ ഭൂമി അതിനെ പുറന്തള്ളിക്കളഞ്ഞു. അവസാനം സെന്റ് ബെനഡിക്ട് അയാളുടെ മാറിടത്തില്‍ അനുഗ്രഹം നിക്ഷേപിച്ചപ്പോഴാണ് ഭൂമി അയാളെ സ്വീകരിച്ചത്. സ്വന്തം അമ്മയോടുള്ള സ്‌നേഹം മനസ്സില്‍നിന്ന് കഴുകിക്കളയാന്‍ കഴിയാതിരുന്ന മറ്റൊരു സന്യാസി മരണാനന്തരം മൂന്നുദിവസം ദണ്ഡനത്തിനു വിധേയനാവുകയുണ്ടായി. വേറൊരു പുണ്യവാളനെ പ്രകീര്‍ത്തിച്ചുകൊണ്ടെഴുതിയിട്ടുള്ളതിങ്ങനെയാണ്: ''അദ്ദേഹം തന്റെ ബന്ധുക്കളോടല്ലാതെ ആരോടും നിര്‍ദയമായി പെരുമാറിയിട്ടില്ല.''

v) തങ്ങളുടെ ഉറ്റബന്ധുക്കളോട് നിര്‍ദയമായും സങ്കുചിതമായും പെരുമാറിക്കൊണ്ടുള്ള ഈയാളുകളുടെ പരിശീലനം മൂലം അവരുടെ മാനുഷിക വികാരങ്ങള്‍ മരിച്ചുപോയി.  അതിന്റെ ഫലമായി അവരോട് മതപരമായി അഭിപ്രായവ്യത്യാസങ്ങള്‍ പുലര്‍ത്തിയവരെ അതികഠിനമായ അക്രമമര്‍ദനങ്ങളിലൂടെ നേരിടാന്‍ അവര്‍ ഒട്ടും മടിച്ചില്ല. നാലാം നൂറ്റാണ്ടുവരെ ക്രൈസ്തവതയില്‍ ഏതാണ്ട് 80/90 വിഭാഗങ്ങള്‍ ഉളവായിക്കഴിഞ്ഞിരുന്നു. സെന്റ് അഗസ്റ്റിന്‍ തന്റെ കാലത്തെ 88 ഗ്രൂപ്പുകളെ എണ്ണിയിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ പരസ്പരം രൂക്ഷമായ വിദ്വേഷം പുലര്‍ത്തിയിരുന്നു. ഈ വിദ്വേഷാഗ്നി ആളിക്കത്തിക്കാനും അതില്‍ എതിര്‍ഗ്രൂപ്പുകളെ ചാമ്പലാക്കാനും ശ്രമിച്ചിരുന്നതും പ്രധാനമായും സന്യാസിമാരായിരുന്നു. ഈ കക്ഷിസംഘട്ടനത്തിന്റെ വലിയൊരു വേദിയായിരുന്നു അലക്‌സാണ്ട്‌റിയ. അവിടെ ആദ്യം ആരിയന്‍ (Arian) വിഭാഗത്തിന്റെ ബിഷപ്പ് അഥനേഷ്യസിന്റെ കക്ഷിയെ ആക്രമിച്ചു. അവരുടെ മഠങ്ങളില്‍നിന്ന് കന്യാസ്ത്രീകളെ പിടിച്ചു പുറത്താക്കി. അവരെ നഗ്നരാക്കി മുള്‍മരങ്ങളോടു ചേര്‍ത്തുകെട്ടി. സ്വന്തം വിശ്വാസത്തില്‍നിന്നു പശ്ചാത്തപിച്ചു മടങ്ങുന്നതിനു വേണ്ടി അവരുടെ ശരീരത്തില്‍ അടയാളമിട്ടിരുന്നു. പിന്നീട് കത്തോലിക്കാ വിഭാഗത്തിന് ആധിപത്യം കിട്ടിയപ്പോള്‍ അവര്‍ ആരിയന്‍ വിഭാഗത്തോടും ഇതൊക്കെത്തന്നെയാണ് ചെയ്തത്. എത്രത്തോളമെന്നാല്‍, അരിയൂസി(Arius)നെത്തന്നെ വിഷം കൊടുത്തു കൊന്നതായി അനുമാനിക്കപ്പെടുന്നുണ്ട്. അലക്‌സാണ്ട്‌റിയയില്‍തന്നെ ഒരിക്കല്‍ സെന്റ് സിറിലിന്റെ (St. Syril) ശിഷ്യന്മാരായ സന്യാസിമാര്‍ വമ്പിച്ച കലാപം സൃഷ്ടിക്കുകയുണ്ടായി. അവര്‍ എതിര്‍ ഗ്രൂപ്പിലെ ഒരു സന്യാസിയെ പിടിച്ചു തങ്ങളുടെ ചര്‍ച്ചില്‍ കൊണ്ടുപോയി കൊന്നുകളഞ്ഞു. ശവശരീരം വെട്ടിനുറുക്കി ദഹിപ്പിച്ചു. റോമിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ക്രി. 366-ല്‍ പോപ്പ് ലിബറസ് (Liberous) മരിച്ചതിനെത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകള്‍ മാര്‍പ്പാപ്പാസ്ഥാനത്തേക്ക് താന്താങ്ങളുടെ സ്ഥാനാര്‍ഥികളെ നിറുത്തി. ഇരുവരും തമ്മില്‍ രക്തരൂഷിതമായ സംഘട്ടനം നടന്നു. ഒരൊറ്റ ദിവസം തന്നെ ചര്‍ച്ചില്‍നിന്ന് 137 ശവങ്ങള്‍ നീക്കം ചെയ്യേണ്ടിവന്നു.

vi) ഈ സംസാരവിരക്തിയും സന്യാസവും ബ്രഹ്മചര്യവുമൊന്നും ഭൗതികവിഭവങ്ങള്‍ സംഭരിക്കുന്നതില്‍ കുറവു വരുത്തിയില്ല. 5-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചക്രവര്‍ത്തിമാരെപ്പോലെ സ്വന്തം കൊട്ടാരത്തിലാണ് റോമാ ബിഷപ്പ് വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനം പട്ടണത്തിലേക്ക് പുറപ്പെടുമ്പോള്‍ അവയുടെ ധാടിയും മോടിയും സീസറിന്റെ വാഹനങ്ങളുടേതില്‍നിന്ന് ഒട്ടും കുറവായിരുന്നില്ല. സെന്റ് ജെറോം തന്റെ കാലത്തെ (നാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം) കുറിച്ച് ഇങ്ങനെ പരാതിപ്പെട്ടിട്ടുണ്ട്: ''പല ബിഷപ്പുമാരുടെയും സല്‍ക്കാരം ഗവര്‍ണര്‍മാരുടെ സല്‍ക്കാരങ്ങളെ നാണിപ്പിക്കുന്നതാണ്.'' ചര്‍ച്ചുകളിലേക്കും മഠങ്ങളിലേക്കുമുള്ള സമ്പത്തിന്റെ ഈ ഒഴുക്ക് ഏഴാം നൂറ്റാണ്ട് (ഖുര്‍ആന്റെ അവതരണകാലം) ആയപ്പോഴേക്കും വളര്‍ന്നുവളര്‍ന്നു പ്രചണ്ഡരൂപം പ്രാപിച്ചുകഴിഞ്ഞിരുന്നു. ഇത് സാധാരണക്കാരില്‍ ഇങ്ങനെയുള്ള ധാരണ വളര്‍ത്തി: ഒരാള്‍ ഒരു വന്‍പാപം ചെയ്തുപോയാല്‍ അതിനു പ്രായശ്ചിത്തമായി ഏതെങ്കിലും പുണ്യവാളന്റെ സന്നിധാനത്തിലേക്ക് വഴിപാട് നേരുകയോ അല്ലെങ്കില്‍ ഒരു മഠത്തിലോ ചര്‍ച്ചിലോ സംഭാവന സമര്‍പ്പിക്കുകയോ ചെയ്താല്‍ മതി. അങ്ങനെ ഏതൊന്നില്‍നിന്നുള്ള ഓടിപ്പോക്കാണോ സന്യാസിമാരുടെ മുഖ്യ സവിശേഷത, അതുതന്നെ അവരുടെ കാല്‍ക്കീഴില്‍ വന്നുകൊണ്ടിരുന്നു. ഈ തരംതാഴ്ചയ്ക്ക് സവിശേഷമായി ആക്കംകൂട്ടിയ സംഗതി ഇതായിരുന്നു: സന്യാസിമാരുടെ അസാധാരണ സാധനകളും ആത്മീയയോഗ്യതകളും കണ്ട ജനത്തിന് അവരില്‍ അപാരമായ വിശ്വാസമുളവായപ്പോള്‍ ഭൗതികപ്രമത്തരായ പലരും സന്യാസിക്കുപ്പായമിട്ട് അവരുടെ കൂട്ടത്തില്‍ ചേരുകയും ഭൗതികവിരക്തന്റെ വേഷം ധരിച്ച് ഭൗതികവിഭവങ്ങള്‍ നേടാനുള്ള ഏര്‍പ്പാടുകള്‍ വികസിപ്പിക്കുകയും ചെയ്തു. നേര്‍ക്കുനേരെ സമ്പത്തു തേടി പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാര്‍ പോലും അവരുടെ മുമ്പില്‍ അടിയറവു പറഞ്ഞിരുന്നു.

vii) സദാചാരക്കാര്യത്തിലും പ്രകൃതിയോടു പടവെട്ടിയ സന്യാസം പലവട്ടം തോറ്റുപോയി. തോറ്റപ്പോള്‍ വഷളാംവണ്ണം തോറ്റു. മഠങ്ങളില്‍ ആത്മനിയന്ത്രണത്തിന് ചില പരിശീലനങ്ങള്‍ ഇങ്ങനെയുമുണ്ടായിരുന്നു: സന്യാസിമാരും സന്യാസിനിമാരും ഒരേ സ്ഥലത്തു വസിക്കുക. ചിലപ്പോള്‍ അല്‍പം കൂടുതല്‍ പരിശീലിക്കുന്നതിനുവേണ്ടി അവര്‍ ഒരേ മെത്തയില്‍ അന്തിയുറങ്ങി. സെന്റ് ഇവാഗ്രിയസ് (St. Evagrious) എന്ന പ്രശസ്ത സന്യാസി ഫലസ്തീനിലെ ചില സന്യാസിമാരുടെ ആത്മനിയന്ത്രണത്തെ ഏറെ പ്രശംസിക്കുന്നു. അവര്‍ സ്ത്രീകളോടൊപ്പം കുളിച്ചിരുന്നു. പരസ്പര ആലിംഗനം ചെയ്യുന്നതുകൊണ്ടുപോലും പ്രകൃതിവാസനക്ക് അവരെ ജയിക്കാനാവാത്തത്ര വികാരനിയന്ത്രണമുള്ളവരായിരുന്നു അവര്‍. കുളി സന്യാസത്തില്‍ അനഭിലഷണീയമാണെങ്കിലും ആത്മനിയന്ത്രണ പരിശീലനാര്‍ഥം ഇത്തരം കുളികളും നടക്കാറുണ്ടായിരുന്നു. ഒടുവില്‍ ഇതേ ഫലസ്തീനികളെക്കുറിച്ച് നിസ്സായിലെ സെന്റ് ഗ്രിഗറി (മരണം 347) എഴുതി: ''അത് ദുര്‍വൃത്തിയുടെ കൂടാരമായിത്തീര്‍ന്നു. മനുഷ്യപ്രകൃതി അതിനോട് യുദ്ധം ചെയ്യുന്നവരോട് പ്രതികാരം വീട്ടാതിരിക്കില്ല. സന്യാസം അതിനോട് സമരംചെയ്ത് ഒടുവില്‍ അധാര്‍മികതയുടെ ഏതു ഗര്‍ത്തത്തിലാണാപതിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന കഥകള്‍ എട്ടുമുതല്‍ 11 വരെ നൂറ്റാണ്ടുകളിലെ ക്രിസ്തുമത ചരിത്രത്തെ ഏറ്റവും മോശമായ മട്ടില്‍ മലിനമാക്കിയിട്ടുള്ളതായി കാണാം.'' പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതുന്നു. ''മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവരെ ദുര്‍നടപ്പിന്റെ പേരില്‍ ശിക്ഷിക്കാനുള്ള നിയമം സഭ പ്രായോഗികമായി നടപ്പാക്കുകയാണെങ്കില്‍ കുട്ടികള്‍ മാത്രമേ ശിക്ഷയില്‍നിന്നു മുക്തരാകൂ. അവിഹിത സന്തതികളെ കൂടി ദൈവിക സേവനങ്ങളില്‍നിന്നു മാറ്റിനിറുത്താനുള്ള നിയമം നടപ്പാക്കുകയാണെങ്കില്‍ പള്ളിയുടെ പരിപാലകരില്‍ ഒറ്റ കുട്ടിയും ബാക്കിയാവില്ല. മധ്യനൂറ്റാണ്ടുകളില്‍ വിരചിതമായ ഗ്രന്ഥങ്ങളില്‍ സന്യാസിമഠങ്ങള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിത്തീര്‍ന്നുവെന്ന പരാതികള്‍ മുഴച്ചുകാണാം. അതിന്റെ നാലു ചുവരുകള്‍ക്കകത്ത് നവജാതശിശുക്കളുടെ കൊല പതിവായിരുന്നു. പാതിരിമാരും സഭയുടെ വൈദിക പ്രവര്‍ത്തകരും വിവാഹം നിഷിദ്ധമായ രക്തബന്ധുക്കളായ സ്ത്രീകളുമായി വരെ അവിഹിതബന്ധം പുലര്‍ത്തിപ്പോന്നു. മഠങ്ങളില്‍ പ്രകൃതിവിരുദ്ധ ബീജങ്ങള്‍ വ്യാപിച്ചു. ചര്‍ച്ചിലെ കുമ്പസാരച്ചടങ്ങ് (Confession) ദുര്‍നടപ്പിന്റെ മാധ്യമമായിത്തീര്‍ന്നു."

ഖുര്‍ആന്‍ ഇവിടെ, റുഹ്ബാനിയ്യത്ത് എന്ന ബിദ്അത്ത് ആവിഷ്‌കരിക്കുകയും എന്നിട്ടതിനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് ക്രിസ്ത്യാനിസത്തിലെ ഏതു വീഴ്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ഈ വിശദീകരണങ്ങളില്‍നിന്ന് ശരിക്കും മനസ്സിലാക്കാവുന്നതാണ്.

Friday, March 26, 2010

ഖുര്‍ആനും സന്യാസവും

വിശുദ്ധഖുര്‍ആനിലെ അല്‍ ഹദീദ് (57)അധ്യായത്തിലെ രണ്ട് സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം ഇവിടെ നല്‍കുകയാണ്. ഇപ്പോള്‍ ബ്ലോഗില്‍ ഇസ്്‌ലാമിനോടൊപ്പം ക്രിസ്തുമതവും ചര്‍ചയായിക്കൊണ്ടിരിക്കുകയാണ്. യുക്തിവാദികള്‍ വിമര്‍ശനം വിട്ട് വെറും പരിഹാസത്തിലേക്ക് മാറി. ഇസ്ലം ചര്‍ചചെയ്യുന്ന ബ്ലോഗുകളില്‍ ബൈബിളും ഖുര്‍ആനും മറിച്ച് ക്രൈസ്തവ ബ്ലോഗുകളിലും സമാനമായ ചര്‍ചകള്‍ നടക്കുന്നു. ചര്‍ച എന്നൊക്കെ ഇതിനെ പറയാന്‍ കഴിയുമോ എന്ന് സംശയമുള്ളവരുണ്ട്. പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നുന്നത് കൊണ്ട് ആ പദം പ്രയോഗിച്ചു എന്നുമാത്രം. ഇസ്‌ലാം അവസാന ദര്‍ശനമായതുകൊണ്ടും മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായതിനാലും അന്ന് നിലവിലിരുന്ന വ്യവസ്ഥകളെയും മതങ്ങളെയും ചിന്താധാരകളെയും നിരൂപണം ചെയ്യുകയുണ്ടായിട്ടുണ്ട്. ഒരു ദൈവിക ഗ്രന്ഥത്തിനെ അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ആരുടെയും അനുമതി ആവശ്യമില്ല. ബുദ്ധിയുള്ള ചിന്തിക്കുന്ന ഒരു വിഭാഗം അതില്‍ അസ്വസ്തരാകുകയുമില്ല. സന്യാസം  ഒരു പ്രവാചക മതവും പഠിപ്പിച്ചതല്ല.  ഇസ്്‌ലാമിന്റെ സന്യാസത്തോടുള്ള കാഴ്ചപ്പാട് താത്വികമാണ്. എന്നാള്‍ ഒരാള്‍ക്ക് സന്യസിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിക വ്യവസ്ഥ വകവെച്ചുകൊടുക്കുന്നു. എന്നാല്‍ തങ്ങളുണ്ടാക്കിയ  സന്യാസം അവര്‍ക്ക് പാലിക്കാന്‍ സാധിച്ചതുമില്ല. അത് മറ്റെന്തൊക്കെയോ ആയി രൂപം മാറി. പ്രസ്തത കാര്യം ചരിത്രത്തിന്റെ പിന്‍ബലത്തില്‍ മൗദൂദി വിശദീകരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട വ്യാഖ്യാനക്കുറിപ്പ് മാത്രമേ നല്‍കുന്നുള്ളൂ. ചിന്തനീയമായ ഈ പഠനം തുടര്‍ന്ന് വായിക്കുക

നാം നൂഹിനെയും ഇബ്‌റാഹീമിനെയും നിയോഗിച്ചു. അവരുടെ വംശത്തില്‍ പ്രവാചകത്വവും വേദവും വെച്ചു. പിന്നെ അവരുടെ മക്കളില്‍ ചിലര്‍ സന്മാര്‍ഗം കൈക്കൊണ്ടു. വളരെപ്പേര്‍ ധിക്കാരികളായിപ്പോയി. അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹത്തിനു ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു. അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.* അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. (57:26-27)
-----------------------------------------------------------------------

*   അതായത്, അവര്‍ ഇരട്ടതെറ്റില്‍ അകപ്പെട്ടു. ഒന്ന്: അവര്‍ തങ്ങളുടെ മേല്‍ അല്ലാഹു കല്‍പ്പിച്ചിട്ടില്ലാത്ത നിയമങ്ങള്‍ ചുമത്തി. രണ്ട്: ദൈവപ്രീതിക്കുള്ള മാര്‍ഗങ്ങളെന്നു കരുതി സ്വയം ചുമത്തിയ നിയമങ്ങള്‍ പാലിക്കാതിരിക്കുകയും ദൈവപ്രീതിക്കു പകരം ദൈവകോപത്തിനു നിമിത്തമാകുന്ന കര്‍മങ്ങള്‍ അനുവര്‍ത്തിച്ചുകളയുകയും ചെയ്തു.

ഈ ഭാഗം പൂര്‍ണമായി ഗ്രഹിക്കുന്നതിന് ക്രൈസ്തവ സന്യാസത്തിന്റെ ചരിത്രത്തിലേക്കൊന്ന് എത്തിനോക്കുന്നത് സഹായകമായിരിക്കും.

ഹ. ഈസാ(അ)ക്കുശേഷം രണ്ടു നൂറ്റാണ്ടുകള്‍ വരെ ക്രൈസ്തവസമൂഹത്തിന് സന്യാസം അപരിചിതമായിരുന്നു. എങ്കിലും തുടക്കം മുതലേ ക്രിസ്ത്യാനിസത്തില്‍ സന്യാസത്തിന്റെ ബീജങ്ങള്‍ ദൃശ്യമായിരുന്നു. സന്യാസത്തിന് ജന്മം നല്‍കുന്ന സങ്കല്‍പങ്ങളെ അതുള്‍ക്കൊള്ളുകയും ചെയ്തിരുന്നു. വിരക്തിയും സുഖവര്‍ജനവും ധാര്‍മികമൂല്യങ്ങളായി അംഗീകരിക്കലും വിവാഹത്തെയും വ്യാവഹാരിക ജീവിതത്തെയും അപേക്ഷിച്ച് ഏകാന്തവും പീഡിതവുമായ ജീവിതം ഏറെ ശ്രേഷ്ഠമാണെന്ന വിശ്വാസവുമാണല്ലോ സന്യാസത്തിന്റെ അടിത്തറ. ഈ രണ്ടു സംഗതികളും ക്രിസ്ത്യാനിസത്തില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ബ്രഹ്മചര്യത്തെ 'വിശുദ്ധി'യുടെ പര്യായമായി കരുതുക മൂലം ക്രൈസ്തവസഭയില്‍ മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവര്‍ വിവാഹം ചെയ്യുന്നതും കുടുംബം പുലര്‍ത്തുന്നതും കുടുംബകാര്യങ്ങളുടെ ബദ്ധപ്പാടുകളിലകപ്പെടുന്നതും നന്നല്ല എന്ന വിചാരവുമുണ്ടായിരുന്നു. ഈ ബീജങ്ങളാണ് മൂന്നാം നൂറ്റാണ്ടുവരെ  വളര്‍ന്നു വളര്‍ന്ന് ഒരു മഹാവിപത്തായി രൂപം കൊള്ളുകയും ക്രൈസ്തവതയെയാസകലം ഗ്രസിക്കുകയും ചെയ്തത്. ചരിത്രപരമായി ഇതിന് മൂന്ന് മുഖ്യ കാരണങ്ങളുണ്ടായിരുന്നു:

i) പൗരാണിക ബഹുദൈവത്വ സമൂഹങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ജഡിക പ്രവണതകളെയും ദുര്‍വൃത്തികളെയും ഭൗതികപ്രമത്തതയെയും വിപാടനം ചെയ്യുന്നതിന് ക്രൈസ്തവ പണ്ഡിതന്മാര്‍ മിതമായ മാര്‍ഗം സ്വീകരിക്കാതെ ആത്യന്തികവും തീവ്രവുമായ നിലപാടു സ്വീകരിച്ചു. ലൈംഗിക സദാചാരത്തെ ഊന്നിപ്പറഞ്ഞപ്പോള്‍ അവര്‍ സ്ത്രീ പുരുഷബന്ധംതന്നെ-അത് നിയമാനുസൃത വിവാഹത്തിലൂടെയായാല്‍ പോലും-മ്ലേഛമാണെന്നുദ്‌ഘോഷിച്ചു. ഭൗതികപ്രേമത്തോടുള്ള എതിര്‍പ്പ് വളര്‍ന്നു വളര്‍ന്ന് ഒടുവില്‍ മതബോധമുള്ള മനുഷ്യന്‍ എന്തെങ്കിലും സ്വത്ത് കൈവശം വയ്ക്കുന്നതേ പാപമാണ് എന്ന നിലപാടോളമെത്തി. തികഞ്ഞ നിസ്വനും ലോകവിരക്തനുമായിരിക്കുക എന്നതായിത്തീര്‍ന്നു ധാര്‍മികതയുടെ മാനദണ്ഡം. ബഹുദൈവ സമൂഹത്തിലെ സുഖാഡംബരഭ്രമത്തെ കര്‍ക്കശവും ആത്യന്തികവുമായി നേരിട്ടതിന്റെ ഫലമായി സുഖവര്‍ജനവും ആത്മപീഡനവും ആഗ്രഹനിഗ്രഹവും ധാര്‍മികതയുടെ ലക്ഷ്യമായും പരിണമിച്ചു. പലതരം അനുഷ്ഠാനങ്ങളിലൂടെ ശരീരത്തെ പീഡിപ്പിക്കുന്നത് ആത്മീയവികാസവും വിശ്വാസദാര്‍ഢ്യവുമായി കരുതപ്പെട്ടു.

ii) ക്രിസ്ത്യാനിസം അതിന്റെ വിജയകാലത്തേക്കു പ്രവേശിക്കുകയും സാമാന്യജനങ്ങള്‍ അതു സ്വീകരിച്ചുതുടങ്ങുകയും ചെയ്തപ്പോള്‍ മതത്തിന്റെ വികസനത്തിലും പ്രചാരത്തിലും വ്യഗ്രതപൂണ്ട സഭ, സാമാന്യജനങ്ങള്‍ക്ക് സ്വീകാര്യമായ എല്ലാ തിന്മകളെയും സ്വന്തം വൃത്തത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഴയ പൂജാവിഗ്രഹങ്ങളുടെ സ്ഥാനം പുണ്യവാളന്മാര്‍ ഏറ്റെടുത്തു. ഹോറസി(Horus)ന്റെയും ഐസിസിന്റെയും പ്രതിഷ്ഠകളുടെ സ്ഥാനത്ത് മിശിഹായുടെയും മേരിയുടെയും വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടുതുടങ്ങി. ഭോഗമഹോത്സവ(Saturnalia)ത്തിനു പകരമായി ക്രിസ്മസ് ആഘോഷമാരംഭിച്ചു. പുരാതനകാലത്തെ മന്ത്രവും മാരണവും ഉറുക്കും ശകുനം നോക്കലും അദൃശ്യപ്രവചനവും ജ്യോത്സ്യവും എല്ലാം ക്രൈസ്തവ സിദ്ധന്മാരും സ്വന്തമാക്കി. അങ്ങനെ വൃത്തിഹീനനും നഗ്നനുമായി ഏതെങ്കിലും കാട്ടിലോ ഗുഹയിലോ കഴിയുന്നവരെ ദൈവവുമായി നേരിട്ടു ബന്ധമുള്ള പുണ്യാളന്മാരായി ബഹുജനം കരുതി. സഭയില്‍ പുണ്യാളത്തിന്റെ അംഗീകൃത സങ്കല്‍പമായി അതു പരിണമിച്ചു. അത്തരം ആളുകളുടെ ദിവ്യസിദ്ധികള്‍ വിവരിക്കുന്ന പുണ്യാളചരിത്രകൃതികള്‍ ക്രൈസ്തവ സഭയിലെങ്ങും ധാരാളമായി പ്രചരിച്ചു.

iii) ദീനിന്റെ അതിരുകള്‍ നിര്‍ണയിക്കുന്ന വിശദമായ ശരീഅത്തോ (നിയമസംഹിത) വ്യക്തമായ സുന്നത്തോ (പ്രവാചകന്റെ ചര്യ) ക്രൈസ്തവസഭയുടെ പക്കലുണ്ടായിരുന്നില്ല. മൂസാ(അ)യുടെ ശരീഅത്തിനെ അവര്‍ തള്ളിക്കളഞ്ഞിരുന്നു. ഇന്‍ജീലില്‍നിന്ന് (പുതിയ നിയമം) മാത്രമായി സമ്പൂര്‍ണ മാര്‍ഗദര്‍ശനം ലഭിച്ചതുമില്ല. അതുകൊണ്ട് ക്രൈസ്തവ പണ്ഡിതന്മാര്‍ കുറച്ചൊക്കെ ഇതര തത്ത്വശാസ്ത്രങ്ങളാലും രീതികളാലും സ്വാധീനിക്കപ്പെട്ടും കുറച്ചൊക്കെ സ്വന്തം അഭിമതങ്ങളനുസരിച്ചും പലതരം ബിദ്അത്തുകള്‍ (പുത്തന്‍ ആചാരങ്ങള്‍) ദീനില്‍ കൂട്ടിച്ചേര്‍ത്തു. ഈ ബിദ്അത്തുകളുടെ കൂട്ടത്തിലൊന്നാണ് സന്യാസം. ബൗദ്ധഭിക്ഷുക്കളില്‍നിന്നും ഹൈന്ദവയോഗികളില്‍നിന്നും സന്യാസികളില്‍നിന്നും പൗരാണിക ഈജിപ്ഷ്യന്‍ ഫഖീറുകളില്‍ (Anchorites) നിന്നും ഇറാനിലെ മാനവികളില്‍നിന്നും പ്ലാറ്റോവിന്റെയും പ്ലാറ്റോണിസത്തിന്റെയും പൗരസ്ത്യ ശിഷ്യരില്‍നിന്നുമാണ് ക്രൈസ്തവാചാര്യന്മാര്‍ അതിന്റെ തത്ത്വശാസ്ത്രവും രീതിയും സ്വീകരിച്ചത്. അതിനെ അവര്‍ ആത്മസംസ്‌കരണോപാധിയും ആത്മീയോല്‍ക്കര്‍ഷമാധ്യമവും ദൈവസാമീപ്യമാര്‍ഗവുമൊക്കെയായി അംഗീകരിക്കുകയായിരുന്നു. ഈ അബദ്ധമനുവര്‍ത്തിച്ചത് സാധാരണക്കാരായിരുന്നില്ല. മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ടു (ഖുര്‍ആന്റെ അവതരണകാലം) വരെ പശ്ചിമദേശത്തും പൗരസ്ത്യദേശത്തും ക്രിസ്ത്യാനിസത്തിന്റെ മഹാപണ്ഡിതന്മാരും പുണ്യാത്മാക്കളായ ആചാര്യന്‍മാരുമായിരുന്ന സെന്റ് അഥനേഷ്യസ്, സെന്റ് ബസീല്‍, സെന്റ് ഗ്രിഗറി, സെന്റ് ക്രൈന്‍സ്റ്റം, സെന്റ് അംബ്രോസ്, സെന്റ് ജെറോം, സെന്റ് അഗസ്റ്റിന്‍, സെന്റ് ബെനഡിക്ട്, ഗ്രിഗറി ദ ഗ്രേറ്റ് തുടങ്ങിയവരൊക്കെത്തന്നെ സ്വയം സന്യാസിമാരും സന്യാസത്തിന്റെ ധ്വജവാഹകരുമായിരുന്നു. അവരുടെ പരിശ്രമങ്ങളുടെ ഫലമായാണ് സഭയില്‍ പൗരോഹിത്യത്തിന് പ്രചാരം സിദ്ധിച്ചത്.

ക്രിസ്ത്യാനികളില്‍ സന്യാസത്തിന് തുടക്കം കുറിച്ചത് ഈജിപ്തിലാണെന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാകുന്നു. സെന്റ് ആന്റണി (ക്രി. 250-350)യായിരുന്നു അതിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം പ്രഥമ ക്രൈസ്തവ സന്യാസിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഫയ്യൂം പ്രദേശത്തെ പസ്ഫിര്‍ (ഇന്ന് ദൈറുല്‍ മയ്മൂന്‍ എന്നറിയപ്പെടുന്നു) എന്ന സ്ഥലത്ത് ഇദ്ദേഹം ഒന്നാമത്തെ  ക്രൈസ്തവ സന്യാസാശ്രമം സ്ഥാപിച്ചു. അനന്തരം ചെങ്കടല്‍തീരത്ത് (ഇന്ന് ദൈര്‍ മാര്‍ അന്റോണിയോസ് എന്നറിയപ്പെടുന്ന സ്ഥലത്ത്) മറ്റൊരാശ്രമവും കൂടി സ്ഥാപിച്ചു. ക്രൈസ്തവ സന്യാസത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത് ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍നിന്നും മാര്‍ഗദര്‍ശനങ്ങളില്‍ നിന്നുമാകുന്നു. ഇതിനുശേഷം അതിന്റെ പരമ്പര ഒരു വെള്ളപ്പൊക്കമെന്നോണം ഈജിപ്തിലെങ്ങും പരന്നു. സകലയിടത്തും സന്യാസികളുടെയും സന്യാസിനികളുടെയും മഠങ്ങള്‍ ഉയര്‍ന്നുവന്നു. അവയില്‍ ചിലതില്‍ ഒരേസമയം മൂവായിരത്തോളം സന്യാസിമാര്‍ പാര്‍ത്തിരുന്നു. ക്രി. 325-ല്‍ ഈജിപ്തില്‍തന്നെ പ്രത്യക്ഷപ്പെട്ട  മറ്റൊരു  ക്രൈസ്തവ പുണ്യാളനായ പാഖൂമിയൂസ് സന്യാസികള്‍ക്കും സന്യാസിനികള്‍ക്കുമായി പത്തു വന്‍ മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അനന്തരം ഈ പ്രവണത സിറിയയിലും ഫലസ്തീനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും പ്രചരിച്ചുകൊണ്ടിരുന്നു. ആദ്യഘട്ടത്തില്‍ ക്രൈസ്തവസഭയില്‍ സന്യാസസംബന്ധമായി സങ്കീര്‍ണമായ ആശയക്കുഴപ്പങ്ങളുളവായിരുന്നു. ഏകാന്തതയെയും  പീഡാനുഭവങ്ങളെയും ദാരിദ്ര്യത്തെയും മാതൃകാപരമായ ആത്മീയജീവിതത്തിന്റെ ഭാഗങ്ങളായി അവരംഗീകരിച്ചിരുന്നുവെങ്കിലും സന്യാസികളെപ്പോലെ വിവാഹവും സന്താനപ്രജനനവും സ്വത്ത് കൈവശം വയ്ക്കലും പാപങ്ങളായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ സെന്റ് അഥനേഷ്യസ് (മരണം 373), സെന്റ് ബസില്‍ (മരണം 379), സെന്റ് ആഗസ്റ്റിന്‍ (മരണം 609) തുടങ്ങിയവരുടെ സ്വാധീനത്താല്‍ സന്യാസത്തിന്റെ വളരെയേറെ നിയമങ്ങള്‍ സഭാചട്ടങ്ങളുടെ ഭാഗമായിത്തീര്‍ന്നു. (തുടരും)

Sunday, March 7, 2010

പ്രവാചകന് ക്ലേശമുണ്ടാവാതിരിക്കാന്‍

വിശുദ്ധഖുര്‍ആനിലെ അഹ്‌സാബ് അധ്യായത്തിലെ 50 സൂക്തം വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സൂക്തങ്ങളിലൊന്നാണ്. ഈ അവസരത്തില്‍ അതിന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കുന്നത് നന്നായിരിക്കും. മൗദൂദിയുടെ വ്യാഖ്യാന സഹിതം പ്രസ്തുത സൂക്തങ്ങള്‍ ഇവിടെ നല്‍കുന്നു. വ്യാഖ്യാനത്തില്‍നിന്ന് ഒന്നും നീക്കം ചെയ്യുകയോ കൂട്ടിചേര്‍ക്കുകയോ ചെയ്തിട്ടില്ല. തുടര്ന്ന് വായിക്കുക.
അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ. (33:50)

***************************************************


അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു.

(ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നത് വിലക്കുന്ന മുഹമ്മദ് നബി(സ), സ്വയം ഈ അഞ്ചാം ഭാര്യയെ സ്വീകരിച്ചതെങ്ങനെ എന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് യഥാര്‍ഥത്തിലിത്. ഹ. സൈനബിനെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്ക് വേറെ നാലു ഭാര്യമാരുണ്ടായിരുന്നു എന്നതാണിതിനടിസ്ഥാനം. (1) അദ്ദേഹം ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്തിരുന്ന സൗദ (2) ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്യുകയും ഹിജ്‌റ 1-ാം വര്‍ഷം ശവ്വാലില്‍ ദാമ്പത്യജീവിതം തുടങ്ങുകയും ചെയ്ത ഹ. ആഇശ (3) ഹിജ്‌റ മൂന്നാംവര്‍ഷം ശഅബാനില്‍ വിവാഹം ചെയ്ത ഹ. ഹഫ്‌സ. (4) ഹിജ്‌റ നാലാം വര്‍ഷം ശവ്വാലില്‍ തിരുമേനിയുടെ പത്‌നീപദംകൊണ്ടനുഗൃഹീതയായ ഉമ്മുസലമ ഈയടിസ്ഥാനത്തില്‍ ഹ. സൈനബ് തിരുമേനിയുടെ അഞ്ചാമത്തെ പത്‌നിയായിരുന്നു. ഇതേക്കുറിച്ച് സത്യനിഷേധികളും കപടവിശ്വാസികളും ഉന്നയിച്ച വിമര്‍ശനത്തിന് അല്ലാഹു മറുപടി നല്‍കുന്നതിങ്ങനെയാണ്: താങ്കള്‍ വിവാഹമൂല്യം നല്‍കി വേട്ട ഈ അഞ്ചു ഭാര്യമാരെയും നാം താങ്കള്‍ക്ക് അനുവദിച്ചുതന്നിരിക്കുന്നു.' മറ്റു വാക്കുകളില്‍, മറുപടിയുടെ താല്‍പര്യമിതാണ്: സാധാരണ മുസ്‌ലിംകള്‍ക്ക് നാല് എന്ന പരിധി നിശ്ചയിച്ചത് നാമാണ്. താങ്കളെ ആ പരിധിയില്‍നിന്ന് ഒഴിവാക്കിയതും നാം തന്നെ. നമുക്ക് ആ പരിധി നിശ്ചയിക്കാന്‍ അധികാരമുണ്ടെങ്കില്‍ ഈ ഒഴിവാക്കലിന് എന്തുകൊണ്ടധികാരമില്ല?

ഈ മറുപടിയെ സംബന്ധിച്ചിടത്തോളം ഒരുകാര്യം സവിശേഷം ഓര്‍ക്കേണ്ടതുണ്ട്. കാഫിറുകളെയും കപടന്മാരെയും തൃപ്തിപ്പെടുത്താനുള്ളതല്ല ഈ മറുപടി. പ്രത്യുത ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മുസ്‌ലിംകളെ തൃപ്തിപ്പെടുത്താനുള്ളതാണ്. ഖുര്‍ആന്‍ ദൈവികവചനമാണെന്നും അല്ലാഹുവിന്റെ വാക്കുകളില്‍തന്നെ ഇറക്കപ്പെടുന്നതാണെന്നും ഏതായാലും അവര്‍ക്ക് ദൃഢബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഖുര്‍ആനിലെ സുവ്യക്തമായ ഒരു സൂക്തത്തിലൂടെ അല്ലാഹു വിളംബരംചെയ്തു: ഭാര്യമാരുടെ എണ്ണം സംബന്ധിച്ച പരിധിയില്‍നിന്ന് നബി(സ) തന്നിഷ്ടപ്രകാരം ഒഴിഞ്ഞുമാറിയതല്ല. അദ്ദേഹത്തെ അതില്‍നിന്നൊഴിവാക്കാനുള്ള തീരുമാനം നാം കൈക്കൊണ്ടതാകുന്നു.


യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍.

(തിരുമേനിക്ക് അഞ്ചു പത്‌നിമാരെ അനുവദിച്ചുകൊടുത്തതിനുപുറമെ ഈ സൂക്തം ഏതാനും ചിലയിനം സ്ത്രീകളെക്കൂടി ഇനിയും വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നു:

i) തിരുമേനിയുടെ അധീനത്തില്‍ വരുന്ന അടിമസ്ത്രീകള്‍. ഈ അനുവാദമനുസരിച്ച് നബി(സ) ബനൂഖുറൈള യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളില്‍നിന്ന് ഹ. റൈഹാനയെയും ബനുല്‍മുസ്തലിഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. ജുവൈരിയ്യയെയും ഖൈബര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. സ്വഫിയ്യയെയും ഈജിപ്തില്‍നിന്ന് മുഖൗഖിസ് തിരുമേനിക്കയച്ചുകൊടുത്ത മാരിയ എന്ന കോപ്റ്റിക് വംശജയെയും തന്റെ സ്ത്രീകളാക്കിയിരുന്നു. ഇവരില്‍ ആദ്യത്തെ മൂന്നുപേരെ അദ്ദേഹം സ്വതന്ത്രകളാക്കി വിവാഹം ചെയ്തു. എന്നാല്‍, ഹ. മാരിയ തിരുമേനിയുമായി ദാമ്പത്യം പങ്കിട്ട ദാസിയായിരുന്നു. അവരെ സ്വതന്ത്രയാക്കി വിവാഹം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല.

ii) അദ്ദേഹത്തോടൊപ്പം ഹിജ്‌റ ചെയ്ത അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രിമാരും പിതൃസഹോദരീ പുത്രിമാരും മാതൃസഹോദര പുത്രിമാരും മാതൃസഹോദരീ പുത്രിമാരും സൂക്തത്തില്‍ 'അദ്ദേഹത്തോടൊപ്പം' എന്ന് പറഞ്ഞവരും. അവര്‍ ഹിജ്‌റ ചെയ്തത് അദ്ദേഹത്തിന്റെ കൂടെയായിരുന്നു എന്ന അര്‍ഥത്തിലല്ല. ദീനുല്‍ ഇസ്‌ലാമിനുവേണ്ടി ദൈവിക സരണിയില്‍ പലായനം ചെയ്തവരായിരിക്കണം എന്ന അര്‍ഥത്തിലാണ്. ഇത്തരം ബന്ധുക്കളില്‍നിന്ന് തനിക്കിഷ്ടമുള്ളവരെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കപ്പെട്ടു. അങ്ങനെ ഈ അനുവാദമനുസരിച്ചാണ് ഹിജ്‌റ 7-ാം ആണ്ടില്‍ ഹ. ഉമ്മുഹബീബയെ തിരുമേനി വിവാഹം ചെയ്തത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും പെണ്‍മക്കള്‍ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ടവരാണെന്നുകൂടി ഈ സൂക്തം സ്പഷ്ടമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് ജൂത-ക്രൈസ്തവ നിയമങ്ങളില്‍നിന്ന് ഭിന്നമാകുന്നു. ക്രൈസ്തവ നിയമപ്രകാരം പുരുഷന്റെ ഏഴ് തലമുറവരെ വംശബന്ധമുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ പാടില്ല. ജൂത നിയമപ്രകാരമാകട്ടെ സ്വന്തം സഹോദരിയുടെ പെണ്‍മക്കളെയും വിവാഹം ചെയ്യാവുന്നതാണ്.

iii) തിരുമേനിക്ക് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകള്‍. അതായത്, വിവാഹമൂല്യമില്ലാതെ, തിരുമേനിയുടെ ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ തിരുമേനി സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഈ അനുവാദപ്രകാരമാണ് ഹിജ്‌റ 7-ാം വര്‍ഷം ശവ്വാലില്‍ അദ്ദേഹം ഹ. മൈമൂനയെച762 ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍ വിവാഹമൂല്യം നല്‍കാതെ അവരെ അനുഭവിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും ആശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെതന്നെ അവിടുന്ന് അവര്‍ക്ക് വിവാഹമൂല്യം നല്‍കുകയുണ്ടായി. തിരുമേനിയുടെ ഭാര്യമാരില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട ആരുമുണ്ടായിരുന്നില്ലെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, അതിന്നര്‍ഥം തനിക്ക് സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളെ, വിവാഹമൂല്യം നല്‍കാതെ അവിടുന്ന് സ്വീകരിച്ചിട്ടില്ലെന്നാണ്.


ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല.

(ഈ വാക്യത്തിന്റെ ബന്ധം അടുത്ത വാക്യത്തോടാണ് എന്ന് കരുതുകയാണെങ്കില്‍ ആശയമിതായിരിക്കും: സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ വിവാഹമൂല്യമില്ലാതെ നികാഹ് ചെയ്യുകയെന്നത് മറ്റു മുസ്‌ലിംകള്‍ക്കൊന്നും അനുവദനീയമല്ല. ഇതിന്റെ ബന്ധം മുകളിലുള്ള മുഴുവന്‍ വചനത്തോടുമാണെന്നു വെക്കുകയാണെങ്കില്‍ സാരം ഇപ്രകാരമായിരിക്കും: നാലിലധികം ഭാര്യമാരെ വേള്‍ക്കാനുള്ള അനുവാദവും തിരുമേനി(സ)ക്ക് മാത്രമുള്ളതാണ്. സാധാരണ മുസ്‌ലിംകള്‍ക്കൊന്നും അതില്ല. സമുദായത്തിലെ മറ്റംഗങ്ങള്‍ക്കൊന്നും ബാധകമാകാത്തതും തിരുമേനി(സ)ക്ക് മാത്രം ബാധകമാകുന്നതുമായ ചില വിധികളുണ്ട് എന്നുകൂടി ഈ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്നു. ഖുര്‍ആനും സുന്നത്തും പരിശോധിച്ചുനോക്കിയാല്‍ ഇത്തരം പല വിധികളും കാണാം. ഉദാഹരണമായി തഹജ്ജുദ് നമസ്‌കാരം നബി(സ)ക്ക് നിര്‍ബന്ധമായിരുന്നു. മറ്റെല്ലാവര്‍ക്കും അത് ഐഛികമാണ്. തിരുമേനിക്കും കുടുംബത്തിനും സകാത്ത് സ്വീകരിക്കല്‍ നിഷിദ്ധമാണ്. മറ്റാര്‍ക്കും നിഷിദ്ധമല്ല. തിരുമേനിയുടെ അനന്തരസ്വത്തുക്കള്‍ വീതിക്കപ്പെടാവതല്ലായിരുന്നു. മറ്റെല്ലാവരുടെയും അനന്തര സ്വത്തുക്കള്‍ക്ക് സൂറതുന്നിസാഇല്‍ പറഞ്ഞ വിധികള്‍ ബാധകമാണ്. തിരുമേനിക്ക് നാലിലധികം ഭാര്യമാര്‍ അനുവദിക്കപ്പെട്ടു. ഭാര്യമാരോട് തുല്യത പാലിക്കല്‍ അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് സ്വയം സമര്‍പ്പിക്കപ്പെടുന്ന സ്ത്രീയെ വിവാഹമൂല്യമില്ലാതെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന്നനുവാദമുണ്ടായിരുന്നു. തിരുമേനിയുടെ മരണശേഷം സമുദായത്തിലെ മറ്റാരും അവിടത്തെ വിധവകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ടു. ഇത്തരം സവിശേഷതകളൊന്നുംതന്നെ തിരുമേനിയല്ലാത്ത മറ്റൊരു മുസ്‌ലിമിനും സിദ്ധിച്ചിട്ടില്ല. ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിലക്കപ്പെട്ടു എന്നൊരു പ്രത്യേകത കൂടി നബി(സ)ക്ക് ഉണ്ടായിരുന്നതായി മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. സമുദായത്തിലെ മറ്റംഗങ്ങള്‍ക്ക് അതനുവദനീയമാണ്.)


സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ.

(അല്ലാഹു നബി(സ)യെ പൊതുനിയമത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. 'യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍' എന്നതിന്റെ താല്‍പര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേര്‍ മാത്രമായാല്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല. പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിച്ച ഒരാള്‍ക്ക് മാത്രമേ ഈ വാക്യത്തിന് അങ്ങനെ അര്‍ഥം കല്‍പിക്കാനാകൂ. അതായത്, പ്രവാചകന്‍ തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ ഒരു വിധവയെയാണ് വിവാഹം ചെയ്തത്. 25 വര്‍ഷക്കാലം അദ്ദേഹം അവരോടൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചു. പിന്നെ അവര്‍ മരിച്ചശേഷം അദ്ദേഹം വിവാഹം ചെയ്തത് വൃദ്ധയായ സൗദയെയായിരുന്നു. നാലു വര്‍ഷക്കാലം അവര്‍ മാത്രമേ അവിടത്തെ ഭാര്യാപദത്തിലുണ്ടായിരുന്നുള്ളൂ. ഇതാണ് വസ്തുതയെങ്കില്‍ 53 വയസ്സുകഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ലൈംഗികാസക്തി ശക്തിപ്പെട്ടുവെന്നും അദ്ദേഹത്തിന് ധാരാളം ഭാര്യമാര്‍ അനിവാര്യമായിത്തീര്‍ന്നുവെന്നും സാമാന്യബുദ്ധിയും മനസ്സാക്ഷിയുമുള്ള വല്ലവര്‍ക്കും സങ്കല്‍പിക്കാനാകുമോ? 'ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍' എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. എതൊരു ചുറ്റുപാടിലാണോ അദ്ദേഹം ആ ഗുരുതരമായ ദൗത്യനിര്‍വഹണത്തിന് കല്‍പിക്കപ്പെട്ടിട്ടുള്ളത്, ആ ചുറ്റുപാടും മനസ്സിലാക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലാതെ ഈ രണ്ടു യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഭാര്യമാരുടെ കാര്യത്തില്‍ തിരുമേനിക്ക് നല്‍കപ്പെട്ട വിശാലമായ അനുവാദത്തിന്റെ ആവശ്യകതയും അത് നാലില്‍ പരിമിതമാകുന്നത് എന്തു വിഷമമാണ് സൃഷ്ടിക്കുകയെന്നും സ്വയം ബോധ്യപ്പെടുന്നതാണ്.

തിരുമേനിയെ ചുമതപ്പെടുത്തിയ ദൗത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

കൂടാതെ പഴയ ജാഹിലീവ്യവസ്ഥ അവസാനിപ്പിച്ച് പകരം ഇസ്‌ലാമിക ജീവിതവ്യവസ്ഥ സ്ഥാപിക്കേണ്ട ചുമതലയും നബി(സ)ക്കുണ്ടായിരുന്നു. ഈ ദൗത്യനിര്‍വഹണത്തില്‍ ജാഹിലീ വ്യവസ്ഥയുടെ ധ്വജവാഹകരോട് സമരം ചെയ്യാതെ കഴിയുമായിരുന്നില്ല. തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന ഗോത്രജീവിതരീതി നടമാടുന്ന ഒരു സമൂഹത്തിലായിരുന്നു ഈ സമരം നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ച് ധാരാളം ബന്ധുക്കളെ സമ്പാദിക്കേണ്ടതും ഒരുപാട് ശത്രുക്കളെ ഇല്ലായ്മ ചെയ്യേണ്ടതും അദ്ദേഹത്തിന്നത്യന്താപേക്ഷിതമായിത്തീര്‍ന്നു. അതുകൊണ്ട് അദ്ദേഹം വിവാഹം ചെയ്ത സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍, അവരുടെ വൈയക്തിക ഗുണങ്ങള്‍ക്ക് പുറമെ ഈ താല്‍പര്യവും ഏറിയും കുറഞ്ഞും ഉള്‍പ്പെട്ടിരുന്നു. ഹ. ഹഫ്‌സയോടൊപ്പം ഹ:ആഇശയെയും വിവാഹംചെയ്തുകൊണ്ട് ഹ. അബൂബക്കറിനോടും ഉമറിനോടും (റ) ഉള്ള ബന്ധം അവിടുന്ന് കൂടുതല്‍ ആഴവും ഉറപ്പുമുള്ളതാക്കി. അബൂജഹ്‌ലുമായുംച5 ഖാലിദുബ്‌നുല്‍ വലീദുമായും ബന്ധമുള്ള കുടുംബത്തിലെ വനിതയായിരുന്നു ഹ. ഉമ്മുസലമ ഉമ്മു ഹബീബ(റ)യാവട്ടെ അബൂസുഫ്‌യാന്റെ പുത്രിയായിരുന്നു. ഈ വിവാഹങ്ങള്‍ ആ കുടുംബങ്ങളുടെ ശത്രുതയുടെ രൂക്ഷത വലിയൊരളവോളം കുറയ്ക്കുകയുണ്ടായി. എന്നല്ല, ഉമ്മുഹബീബയെ നബി(സ) വിവാഹം ചെയ്തശേഷം അബൂസുഫ്‌യാന്‍ ഒരിക്കലും അദ്ദേഹത്തിന്നെതിരായി വന്നിട്ടില്ല. ഹ. സ്വഫിയ്യയും ജുവൈരിയ്യയും റൈഹാനയും ജൂത കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു. പ്രവാചകന്‍ അവരെ സ്വതന്ത്രകളാക്കി വിവാഹം ചെയ്തതോടെ അദ്ദേഹത്തിന്നെതിരായ ജൂതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ തണുത്തുപോയി. കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ വളരെ അപമാനകരവുമായിരുന്നു.

സമൂഹത്തെ ക്രിയാത്മകമായി സംസ്‌കരിക്കുകയും ജാഹിലീ ആചാരങ്ങള്‍ തുടച്ചുനീക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധ കടമകളില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ഈ സൂറയില്‍ നേരത്തെ വിശദീകരിച്ചതുപോലെ, ഒരു വിവാഹം ആ ലക്ഷ്യത്തിനുവേണ്ടിയും തിരുമേനി ചെയ്യേണ്ടിവന്നു.

ഈ നന്മകളെല്ലാം നബി(സ)ക്ക് വിവാഹകാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുക എന്നതിന്റെ താല്‍പര്യങ്ങളായിരുന്നു. താന്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തീകരണാര്‍ഥം അദ്ദേഹത്തിന് എത്ര വിവാഹങ്ങള്‍ വേണമെങ്കിലും ചെയ്യുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.

ബഹുഭാര്യത്വം ചില പ്രത്യേക വൈയക്തികാവശ്യങ്ങളുടെ പേരില്‍ മാത്രം അനുവദനീയമായതാണെന്നും ഇതനുവദനീയമാകുന്നതിന് അതില്‍പരം അര്‍ഥമൊന്നുമില്ലെന്നും ഉള്ള ചിലരുടെ ധാരണ തെറ്റാണെന്നുകൂടി ഈ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. നബി(സ) ഒന്നിലധികം വിവാഹം ചെയ്തതിന്റെ കാരണം, ആദ്യ ഭാര്യ വന്ധ്യയായതോ രോഗിണിയായതോ ആണ്‍കുട്ടികളെ പ്രസവിക്കാതിരുന്നതോ അല്ലെങ്കില്‍ കുറേ അനാഥക്കുട്ടികളെ പരിപാലിക്കേണ്ട പ്രശ്‌നമുണ്ടായതോ ഒന്നുമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇത്തരം വൈയക്തികമായ ആവശ്യങ്ങളുടെ പേരിലൊന്നുമല്ലാതെ, അദ്ദേഹത്തിന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു. അപ്പോള്‍ പ്രശ്‌നമിതാണ്: ബഹുഭാര്യത്വത്തെ ഇന്ന് പറയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും ചില ആവശ്യങ്ങളിന്മേല്‍ അല്ലാഹു പരിമിതമാക്കിയിട്ടില്ല. അല്ലാഹുവിന്റെ റസൂലാകട്ടെ, അതൊന്നുമല്ലാത്ത മറ്റു നിരവധി താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ബഹുഭാര്യത്വം കൈക്കൊണ്ടത്. എന്നിരിക്കെ, ഇക്കാര്യത്തില്‍ സ്വന്തം വക കുറേ നിയന്ത്രണങ്ങളുന്നയിക്കുവാനും അതെല്ലാം ശരീഅത്തിന്നനുസൃതമാണെന്ന് മുകളില്‍ കയറിനിന്ന് വാദിക്കാനും മറ്റു വല്ലവര്‍ക്കും എന്തവകാശമാണുള്ളത്? വാസ്തവത്തില്‍ ഈ നിയന്ത്രണങ്ങളുടെയെല്ലാം വേര്, ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യന്‍ സങ്കല്‍പമാകുന്നു. ഈ സങ്കല്‍പത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കില്‍തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കല്‍പത്തെ ഇസ്‌ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഖുര്‍ആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല.

Wednesday, March 3, 2010

പ്രവാചകന്റെ സൈനബുമായുള്ള വിവാഹം

വിശുദ്ധഖുര്‍ആനിലെ 33ാം അധ്യായമായ സൂറത്തുല്‍ അഹ്‌സാബിലെ 36 മുതല്‍ 40 വരെയുള്ള സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യുന്നത്. അറബികളില്‍ അന്ന് നിലനിന്നിരുന്ന ചില തെറ്റായ സമ്പ്രദായങ്ങളുടെയും അനാചാരങ്ങളെയും അവസാനിപ്പിക്കുന്നതിന് വേണ്ടി അല്ലാഹുവിന്റെ തീരുമാന പ്രകാരം കൈകൊണ്ട ചില നടപടികള്‍ ഇസ്‌ലാമിന്റെ വൈരികള്‍ ഏക്കാലത്തും ഒരു നല്ല അവസരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് പ്രസ്തുത സൂക്തങ്ങള് അവയ്ക് നല്‍കിയ വ്യാഖ്യാനങ്ങളുടെ വെളിച്ചതില്‍ സംക്ഷിപ്തമായി ഇവിടെ നല്‍കുന്നു. കൂടുതല്‍ പഠനമാഗ്രഹിക്കുന്നവര്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രസ്തുത സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം വായിക്കുക. അമാനി മൗലവിയുടെ വി.ഖുര്‍ആന്‍ വിവരണത്തിലും ഇത് വിശദമായി ചര്‍ച ചെയ്തിട്ടുണ്ട്. സൂക്തങ്ങള്‍ ഇതാണ്


(36-39) അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി. പ്രവാചകാ, അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട് നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: 'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.' അന്നേരം അല്ലാഹു വെളിപ്പെടുത്താനുദ്ദേശിച്ച കാര്യം നീ മനസ്സിലൊളിപ്പിക്കുന്നുണ്ടായിരുന്നു. നീ ആളുകളെ ഭയപ്പെടുകയായിരുന്നുവല്ലോ; ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവായിരിക്കെ. പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍ നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍-അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍- ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ടതുതന്നെയായിരുന്നു. അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല. ഇതുതന്നെയായിരുന്നു മുമ്പ് കഴിഞ്ഞുപോയ സകല പ്രവാചകന്മാരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നടപടി. അല്ലാഹുവിന്റെ കല്‍പനയോ, ഖണ്ഡിതമായ തീരുമാനമത്രെ. അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അവനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍, (അവരോടുള്ള അല്ലാഹുവിന്റെ നടപടിയാണിത്). വിചാരണക്കായി അല്ലാഹുതന്നെ എത്രയും മതിയായവനല്ലോ.


(40) ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ.
**************************************************

അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി.


പ്രവാചകാ, അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട്നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: 'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.'

നബി (സ) ഹ. സൈനബിനെ ഹ: സൈദിന് വിവാഹം ചെയ്തുകൊടുക്കുവാനാലോചിക്കുകയും ഹ. സൈനബും അവരുടെ ബന്ധുക്കളും അതില്‍ വിമ്മിട്ടം പ്രകടിപ്പിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തമാണിത്. ഇബ്‌നുഅബ്ബാസ് ഉദ്ധരിക്കുന്നു: നബി (സ) ഈ ആലോചനയറിയിച്ചപ്പോള്‍ ഹ: സൈനബ് പറഞ്ഞു: ഞാന്‍ അദ്ദേഹത്തെക്കാള്‍ കുലീനയാണ്.

അവരുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശും ഈ രീതിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. കാരണം, ഹ: സൈദ് നബി (സ) സ്വതന്ത്രനാക്കിയ അടിമയായിരുന്നു. ഹ: സൈനബാവട്ടെ നബി (സ)യുടെ സ്വന്തം പിതൃസഹോദരി(ഉമൈമ ബിന്‍തു അബ്ദില്‍ മുത്തലിബ്)യുടെ മകളും. ഇത്രയും ഉന്നതമായ കുടുംബത്തിലെ പെണ്‍കുട്ടി, അതും പുറത്താരുമല്ല, നബിയുടെ സ്വന്തം പിതൃസഹോദരിയുടെ പുത്രിതന്നെ. അവരെ താന്‍ സ്വതന്ത്രനാക്കിയ ഒരടിമക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുന്നത് അവര്‍ക്കൊക്കെ തീരെ അസഹ്യമായി തോന്നി. അതു സംബന്ധിച്ചാണ് ഈ സൂക്തമവതരിച്ചത്. ഇതു കേള്‍ക്കേണ്ട താമസം, ഹ: സൈനബും അവരുടെ കുടുംബാംഗങ്ങളെല്ലാവരും യാതൊരു സങ്കോചവുമില്ലാതെ അതനുസരിച്ചു. അനന്തരം നബി (സ) അവരുടെ നിക്കാഹ് നടത്തി. ഹ: സൈദിനുവേണ്ടി അവിടുന്നുതന്നെ പത്തു ദീനാറും അറുപതു ദിര്‍ഹമും വിവാഹമൂല്യം നല്‍കി. കല്യാണപ്പുടവ നല്‍കി. വീട്ടാവശ്യങ്ങള്‍ക്കായി കുറച്ചു സാധനങ്ങളും കൊടുത്തയച്ചു.

ഈ സൂക്തം ഒരു പ്രത്യേക സന്ദര്‍ഭത്തിലവതരിച്ചതാണെങ്കിലും ഇതില്‍ പറഞ്ഞ വിധി ഇസ്‌ലാമിക ദര്‍ശനത്തിന്റെ അതിപ്രധാനമായ അടിസ്ഥാന തത്വമാകുന്നു. മുഴുവന്‍ ഇസ്‌ലാമിക ജീവിതക്രമത്തിനും അത് ബാധകവുമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി വീക്ഷിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നും പ്രവാചകനില്‍ നിന്നും ഉള്ളതെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യത്തിലും സ്വാഭിപ്രായങ്ങള്‍ പ്രയോഗിക്കുവാന്‍ മുസ്‌ലിമായ വ്യക്തിക്കോ സമൂഹത്തിനോ കോടതിക്കോ പാര്‍ലമെന്റിനോ സ്റ്റേറ്റിനോ ഒന്നും യാതൊരധികാരവുമില്ല. മുസ്‌ലിമാവുക എന്നതിന്റെ അര്‍ഥം തന്നെ, ദൈവത്തിന്റെയും ദൈവദൂതന്റെയും മുമ്പില്‍ തന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അടിയറവെക്കുക എന്നാണല്ലോ. വല്ല വ്യക്തിയോ സമൂഹമോ മുസ്‌ലിമായിരിക്കുകയും അതോടൊപ്പം തെരഞ്ഞെടുപ്പധികാരം സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് പരസ്പര വിരുദ്ധമായ നിലപാടാണ്. ഈ രണ്ടു ലൈനുകളുടെയും സംയോജനം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിഭാവനം ചെയ്യാനേ സാധ്യമല്ല. ഒരുവന്‍ മുസ്‌ലിമാണെങ്കില്‍ അവന്‍ അനിവാര്യമായും ദൈവത്തിന്റെ മുമ്പില്‍ ശിരസ്സ് കുനിച്ചവനായിരിക്കും. ആര്‍ ഇങ്ങനെ തല കുനിക്കുന്നില്ലയോ അവന്‍ മുസ്‌ലിമല്ലെന്ന് നേര്‍ക്കുനേരെ മനസ്സിലാക്കാവുന്നതാണ്. ഞാന്‍ മുസ്‌ലിമാണെന്ന് അയാള്‍ എത്രമാത്രം ഉറപ്പിച്ചു പറഞ്ഞാലും അത് വിശ്വസിക്കാവതല്ല. ദൈവത്തിന്റെയും സൃഷ്ടികളുടെയും ദൃഷ്ടിയില്‍ അവന്‍ കപടനാണെന്നു തന്നെയായിരിക്കും തീരുമാനിക്കപ്പടുക.

(അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട്നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: 'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.') ഇതിനുശേഷം വെളിപ്പെടുത്തിപ്പറഞ്ഞിട്ടുള്ളതുപോലെ ഹ: സൈദാണ് ഉദ്ദേശ്യം. അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യമെന്തായിരുന്നു, നബി (സ)യില്‍ നിന്നുള്ള ഔദാര്യമെന്തായിരുന്നു? അതു മനസ്സിലാക്കുവാന്‍ അദ്ദേഹത്തിന്റെ ചരിത്രം സംക്ഷിപ്തമായെങ്കിലും പറയേണ്ടിയിരിക്കുന്നു. അദ്ദേഹം വാസ്തവത്തില്‍ കല്‍ബ് ഗോത്രത്തിലെ ഹാരിസത്തുബ്‌നു ശറാഹീലിന്റെ മകനായിരുന്നു. ത്വയ്യ് ഗോത്രത്തിന്റെ ഒരുപശാഖയായ മഅ്ന്‍ വംശത്തില്‍പ്പെട്ട ഥഅ്‌ലബയുടെ പുത്രി സുഅ്ദായായിരുന്നു മാതാവ്. സൈദിന്ന് എട്ട് വയസ്സുള്ളപ്പോള്‍ മാതാവ് അദ്ദേഹത്തെ പിതൃഗൃഹത്തില്‍ വിട്ടിട്ടുപോയി. അവിടെ വെച്ച് ഖൈനുബ്‌നു ജസര്‍ ഗോത്രക്കാര്‍ അവരുടെ സങ്കേതം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അവര്‍ അടിമകളായിപ്പിടിച്ചവരില്‍ ഹ: സൈദും ഉണ്ടായിരുന്നു. അവരദ്ദേഹത്തെ ത്വാഇഫിന്നടുത്തുള്ള ഉക്കാള് ചന്തയില്‍ കൊണ്ടുവന്നു വിറ്റു. ഹ: ഖദീജയുടെ മച്ചുനനായ ഹകീമുബ്‌നു ഹിസാമായിരുന്നു വാങ്ങിയത്. അദ്ദേഹം ആ അടിമക്കുട്ടിയെ മക്കയില്‍ കൊണ്ടുവന്നു. തന്റെ മച്ചുനിച്ചിയുടെ സേവനത്തിനായി നേര്‍ന്നു. നബി (സ) ഹ: ഖദീജയെ വിവാഹം ചെയ്തപ്പോള്‍ അവരോടൊപ്പം ഹ: സൈദും ഉണ്ടായിരുന്നു. ഹ: സൈദിന്റെ നടപടികളും പെരുമാറ്റവുമെല്ലാം തിരുമേനിക്ക് നന്നെ ഇഷ്ടപ്പെട്ടു. തിരുമേനി സൈദിനെ തനിക്ക് വേണമെന്ന് ഖദീജ(റ)യെ; അറിയിച്ചു. അങ്ങനെ ആ ഭാഗ്യവാനായ കുട്ടി, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാചകനാകാനിരിക്കുന്ന സൃഷ്ടി ശ്രേഷ്ഠനായ വ്യക്തിയുടെ സന്നിധിയിലെത്തി. അന്ന് ഹ: സൈദിന് 15 വയസ്സായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സൈദിന്റെ പിതാവും പിതൃവ്യനും തങ്ങളുടെ പുത്രന്‍ മക്കയിലുണ്ടെന്നറിഞ്ഞു; അവനെയുമന്വേഷിച്ച് മക്കയില്‍ വന്നു നബി (സ)യുടെ അടുത്തെത്തി. തിരുമേനിയോട് അവര്‍ അപേക്ഷിച്ചു: 'അങ്ങേക്ക് നഷ്ടപരിഹാരമായി എന്തുവേണമെങ്കിലും തരാം. ഞങ്ങളുടെ കുട്ടിയെ ഞങ്ങള്‍ക്ക് വിട്ടുതരുമാറാകണം.' തിരുമേനി പറഞ്ഞു: 'ഞാന്‍ കുട്ടിയെ വിളിച്ച് അവന്റെ ഇഷ്ടംപോലെ ചെയ്യാന്‍ പറയാം. അവന്‍ നിങ്ങളോടൊപ്പം വരാനോ എന്റെ കൂടെ കഴിയാനോ ഇഷ്ടപ്പെടുന്നത് എന്ന് സ്വയം തീരുമാനിക്കട്ട. നിങ്ങളോടൊപ്പം പോരാനാണാഗ്രഹിക്കുന്നതെങ്കില്‍ എനിക്ക് യാതൊരു നഷ്ടപരിഹാരവും വേണ്ട. ഞാന്‍ വെറുതെ തന്നെ നിങ്ങള്‍ക്കവനെ വിട്ടു തന്നേക്കാം. പക്ഷേ, അവന്‍ എന്റെ കൂടെ കഴിയാനാണാഗ്രഹിക്കുന്നതെങ്കില്‍, എന്റെ കൂടെ കഴിയാനിഷ്ടപ്പെടുന്ന ഒരുവനെ എങ്ങനെയെങ്കിലും ആട്ടിപ്പായിക്കുന്നവനല്ല ഞാന്‍.' അവര്‍ പറഞ്ഞു: 'ഏറ്റവും വിശിഷ്ടമായ ന്യായമാണല്ലോ അങ്ങു പറഞ്ഞത്. കുട്ടിയെ വിളിച്ചു ചോദിച്ചാലും.' തിരുമേനി സൈദിനെ വിളിച്ചു ആഗതരെ ചൂണ്ടിക്കൊണ്ടു ചോദിച്ചു: 'ഇവരെ അറിയുമോ?' അദ്ദേഹം പറഞ്ഞു: 'അറിയും, ഇതെന്റെ പിതാവാണ്. അത് പിതൃവ്യനും.' തിരുമേനി പറഞ്ഞു: 'നിനക്ക് ഇവരെയും എന്നെയും അറിയാമല്ലോ. ഇനി നിനക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ അവരുടെ കൂടെ പോകാം. അല്ലെങ്കില്‍ എന്റെ കൂടെ വസിക്കുകയും ചെയ്യാം.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അങ്ങയെ വിട്ട് ആരുടെ കൂടെയും പോകാന്‍ ആഗ്രഹിക്കുന്നില്ല.' അദ്ദേഹത്തിന്റെ പിതാവും പിതൃവ്യനും പറഞ്ഞു: 'ഓ സൈദ്, നീ സ്വാതന്ത്ര്യത്തെക്കാള്‍ അടിമത്തത്തെ ഇഷ്ടപ്പെടുന്നുവോ? നിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വെടിഞ്ഞ് അന്യരുടെ കൂടെ കഴിയാനാഗ്രഹിക്കുന്നുവെന്നോ?' സൈദ് മറുപടി പറഞ്ഞു: 'ഇദ്ദേഹത്തില്‍ കാണുന്ന മഹദ്ഗുണങ്ങള്‍ അനുഭവിച്ച എനിക്ക് ഇനി ഈ ലോകത്ത് യാതൊരാള്‍ക്കും അദ്ദേഹത്തേക്കാള്‍ മുന്‍ഗണന നല്‍കാന്‍ കഴിയില്ല.' സൈദിന്റെ ഈ മറുപടി അദ്ദേഹത്തിന്റെ പിതാവിനെയും പിതൃവ്യനെയും സന്തുഷ്ടരാക്കി. തിരുമേനി (സ) അപ്പോള്‍ തന്നെ സൈദിനെ സ്വതന്ത്രനാക്കുകയും ഹറമില്‍പോയി ഖുറൈശി സഭയില്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: 'എല്ലാ ജനങ്ങളും സാക്ഷികളാകുവിന്‍. ഇന്നു മുതല്‍ സൈദ് എന്റെ പുത്രനാകുന്നു. ഞാന്‍ അവനില്‍നിന്നും അവന്‍ എന്നില്‍നിന്നും അനന്തരാവകാശമെടുക്കുന്നതാകുന്നു.'  ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ അദ്ദേഹത്തെ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്നു വിളിച്ചുതുടങ്ങി. ഇതെല്ലാം പ്രവാചകത്വലബ്ധിക്ക് മുമ്പു നടന്ന സംഭവങ്ങളാണ്. പിന്നീട് മുഹമ്മദ്‌നബി(സ) പ്രവാചകത്വലബ്ധി കൊണ്ടനുഗൃഹീതനായപ്പോള്‍ ഒരുനിമിഷംപോലും സംശയിക്കാതെ അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കേട്ടമാത്രയില്‍ അംഗീകരിച്ച നാലാളുകളുണ്ടായിരുന്നു. ഖദീജ, സൈദ്, അലി, അബൂബക്റ്‍(റ) എന്നിവരായിരുന്നു അവര്‍. അന്ന് സൈദിന് 30 വയസ്സായിരുന്നു. ഹിജ്‌റക്കുശേഷം നാലാം ആണ്ടില്‍ നബി (സ) തന്റെ പിതൃസഹോദരീപുത്രിയായ സൈനബിനെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. സൈദിനുവേണ്ടി തിരുമേനി തന്നെ വിവാഹമൂല്യം നല്‍കി. വീട്ടാവശ്യങ്ങള്‍ക്കായി കുറേ സാധനങ്ങളും നല്‍കി.

'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.')

സൈദും സൈനബും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ശിഥിലമായിക്കഴിഞ്ഞ സന്ദര്‍ഭത്തിലുള്ള കാര്യമാണിത്. അദ്ദേഹം പലവട്ടം പരാതിപ്പെട്ടശേഷം ഒടുവില്‍ നബി(സ)യോട് ബോധിപ്പിച്ചു: 'ഞാനവരെ വിവാഹമോചനം ചെയ്യാനാഗ്രഹിക്കുന്നു.' സൈനബാവട്ടെ, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന മാനിച്ചുകൊണ്ട് ആ വിവാഹം അംഗീകരിച്ചിരുന്നുവെങ്കിലും സൈദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയും തന്റെ കുടുംബത്തിന്റെ ആശ്രിതനും ആണെന്നും താന്‍ അറബികളിലെ ആഢ്യകുടുംബത്തിലെ പെണ്‍കുട്ടിയായിട്ടും ഇത്രയും താഴ്ന്ന ഒരാളുമായാണ് വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളതെന്നും ഉള്ള വിചാരം തുടച്ചുനീക്കാനാവാതെ വിഷമിക്കുകയായിരുന്നു. ഈ വിചാരം കാരണം ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും അവര്‍ ഹ: സൈദിനെ അനുയുക്തനായി കരുതിയിരുന്നില്ല. ഇക്കാരണത്താല്‍തന്നെ അവര്‍ക്കിടയില്‍ രസക്കേടുകള്‍ വളര്‍ന്നു. ഒരു കൊല്ലവും കുറച്ചു നാളുകളും കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ വിവാഹമോചനത്തോളം ചെന്നെത്തി.

അന്നേരം അല്ലാഹു വെളിപ്പെടുത്താനുദ്ദേശിച്ച കാര്യം നീ മനസ്സിലൊളിപ്പിക്കുന്നുണ്ടായിരുന്നു. നീ ആളുകളെ ഭയപ്പെടുകയായിരുന്നുവല്ലോ; ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവായിരിക്കെ.

ചിലയാളുകള്‍ ഈ വാക്യത്തിന് നേരെ വിപരീതമായ ആശയമാണ് നല്‍കിയിട്ടുള്ളത്. അവര്‍ പറയുന്നു: നബി(സ) സൈനബുമായുള്ള വിവാഹം കാംക്ഷിച്ചിരുന്നു. സൈദ് അവരെ വിവാഹമുക്തയാക്കിയെങ്കില്‍ എന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ, സൈദ് വന്നു താന്‍ വിവാഹമോചനമാഗ്രഹിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ അവിടുന്ന്- മആദല്ലാഹ്-പുറമെക്ക് അത് വിലക്കി. ഇതു സംബന്ധിച്ചാണ് അല്ലാഹു പറയുന്നത്: 'അല്ലാഹു വെളിപ്പെടുത്താനിച്ഛിക്കുന്ന സംഗതി താങ്കള്‍ ഒളിച്ചുവെക്കുന്നു.' പക്ഷേ, യഥാര്‍ഥ സംഭവം നേരെ മറിച്ചാണ്. ഈ സൂറയിലെ 1,2,3,7 സൂക്തങ്ങള്‍ ഇതോടു ചേര്‍ത്തുവായിച്ചു നോക്കിയാല്‍, സൈദ്-സൈനബ് ദാമ്പത്യം ശിഥിലമായിത്തുടങ്ങിയപ്പോള്‍ തന്നെ സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍, ആ വിവാഹമുക്തയെ താങ്കള്‍ വിവാഹം ചെയ്യണമെന്ന് അല്ലാഹു നബി(സ)യോട് നിര്‍ദേശിച്ചിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാം. പക്ഷേ, ദത്തുപുത്രന്റെ വിവാഹമുക്തയെ വിവാഹം ചെയ്യുകയെന്നാല്‍ അറബ് സമൂഹത്തില്‍ എന്താണര്‍ഥമെന്ന്- അതും ഒരുപിടി മുസ്‌ലിംകളൊഴിച്ചുള്ള അറബികളഖിലം തന്നോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സാഹചര്യത്തില്‍ -അവിടത്തേക്ക് നല്ലവണ്ണം അറിയാമായിരുന്നു. അതുകൊണ്ട് ആ കഠിനമായ പരീക്ഷണത്തെ നേരിടാന്‍ അവിടുന്ന് അറച്ചുനിന്നു. സൈദ് വിവാഹമോചനാഭിലാഷം പ്രകടിപ്പിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: 'നീ അല്ലാഹുവിനെ ഭയപ്പെടുക, നിന്റെ ഭാര്യയെ ത്വലാഖ് ചെയ്യാതിരിക്കുക.' ഇയാള്‍ വിവാഹമോചനം ചെയ്യാതിരിക്കുകയാണെങ്കില്‍ തനിക്ക് ഈ പരീക്ഷണത്തിലകപ്പെടാതെ രക്ഷപ്പെടാമല്ലോ എന്നായിരുന്നു അവിടത്തെ വിചാരം. ഈ വിവാഹമോചനം നടക്കുകയാണെങ്കില്‍ താന്‍ ദൈവാജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തുടര്‍ന്ന് തന്റെമേല്‍ ചളിവാരിയെറിയപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു. എന്നാല്‍, തന്റെ പ്രവാചകന്‍ പാലിക്കേണ്ട നിശ്ചയദാര്‍ഢ്യത്തിന്റെയും സമചിത്തതയുടെയും ഉന്നതനിലവാരത്തോട് പൊരുത്തപ്പെടുന്ന നടപടിയായിരുന്നില്ല, അപവാദഭയത്താല്‍ ഹ: സൈദിനോട് മനഃപൂര്‍വം വിവാഹമോചനം വിലക്കിയത്.അല്ലാഹുവാകട്ടെ വലിയൊരു നന്മയുടെ പേരിലാണ് അദ്ദേഹത്തോട് ആ കാര്യം കല്‍പിച്ചിരുന്നത്. 'താങ്കള്‍ ജനത്തെ ഭയപ്പെടുന്നു; ഭയപ്പെടാന്‍ ഏറ്റം അര്‍ഹനായിട്ടുള്ളത് അല്ലാഹുവായിരിക്കെ' എന്ന വാക്യം ഈ ആശയമാണ് വ്യക്തമാക്കുന്നത്.

ഇമാം സൈനുല്‍ ആബിദീന്‍ അലിയ്യുബ്‌നു ഹുസൈനും ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''സൈനബ് താങ്കളുടെ പത്‌നിമാരില്‍ ഉള്‍പ്പെടുന്നവളാണെന്ന് അല്ലാഹു നേരത്തെ തന്നെ നബി(സ)യെ അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, സൈദ് അവരെക്കുറിച്ച് തന്നോട് പരാതിപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിനെ സൂക്ഷിക്കുക, നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്.'  ഇതേപ്പറ്റി അല്ലാഹു പറഞ്ഞു: ''ഞാന്‍ അവളെ താങ്കള്‍ക്കു വിവാഹം ചെയ്തു തരുമെന്ന് നേരത്തെ അറിയിച്ചിരുന്നുവല്ലോ. താങ്കള്‍ സൈദിനോട് ഇങ്ങനെ സംസാരിച്ചപ്പോള്‍ അല്ലാഹു വെളിപ്പെടുത്താനിരിക്കുന്ന ആ സംഗതി മറച്ചുവെക്കുകയായിരുന്നു.'' (ഇബ്‌നു അബീഹാതിമിനെ അവലംബമാക്കിക്കൊണ്ട് ഇബ്‌നു ജരീറും ഇബ്‌നു കസീറും )

'റൂഹുല്‍ മആനി'യില്‍, അല്ലാമാ ആലൂസിയും ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളതിങ്ങനെയാണ്: കൂടുതല്‍ ഉചിതമായത് ഉപേക്ഷിച്ചതിനെ വിമര്‍ശിക്കുകയാണിവിടെ. ഈയവസരത്തില്‍ നബി(സ) മൗനം പാലിക്കുകയോ സൈദിനോട് 'നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക' എന്നു പറയുകയോ ആയിരുന്നു ഏറെ ഉചിതം. വിമര്‍ശനത്തിന്റെ പൊരുളിതാണ്: താങ്കളെന്തിനാണ് സൈദിനോട് ഭാര്യയെ ഉപേക്ഷിക്കരുതെന്നു പറഞ്ഞത്. സൈനബ് താങ്കളുടെ പത്‌നിമാരിലുള്‍പ്പെടേണ്ടവളാണെന്ന് ഞാന്‍ നേരത്തെ അറിയിച്ചിരുന്നുവല്ലോ.

പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍

അതായത്, സൈദ് തന്റെ ഭാര്യയെ ത്വലാഖ് ചെയ്യുകയും അവരുടെ ഇദ്ദ പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ 'താല്‍പര്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു' എന്ന വാക്യം സ്വയം തന്നെ ഇനി സൈദിന് അവരില്‍ യാതൊരാവശ്യവും അവശേഷിക്കുന്നില്ല എന്ന ആശയത്തെ പ്രകടിപ്പിക്കുന്നുണ്ട്. ഈ അവസ്ഥ ത്വലാഖ് ചെയ്യുന്നതിനെ മാത്രമല്ല പ്രകടിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇദ്ദാവേളയില്‍ ഭര്‍ത്താവിന് വല്ല ആകര്‍ഷണവും അവശേഷിക്കുന്നുണ്ടെങ്കില്‍ മടക്കിയെടുക്കാവുന്നതാണ്. അവള്‍ ഗര്‍ഭിണിയാണോ അല്ലേ എന്നറിയുക എന്നതും വിവാഹമുക്തയായ ഭാര്യയില്‍ ഭര്‍ത്താവിന് അവശേഷിക്കുന്ന ഒരു താല്‍പര്യമാണ്. അതിനാല്‍, വിവാഹമുക്ത അവളുടെ ഇദ്ദാകാലം പൂര്‍ത്തിയാക്കുമ്പോഴേ മുന്‍ഭര്‍ത്താവിന് അവളിലുള്ള താല്‍പര്യം അവസാനിക്കുന്നുള്ളൂ.

നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു;

നബി(സ) ഈ വിവാഹം നടത്തിയത് സ്വാഭീഷ്ടപ്രകാരമല്ല. അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് എന്ന ഖണ്ഡിതമായ പ്രഖ്യാപനമാണ് ഈ വാക്കുകള്‍.

വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍-അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍- ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി.

ഈ പരിപാടിയിലൂടെയല്ലാതെ മറ്റൊരു വഴിക്കും പൂര്‍ത്തീകരിക്കപ്പെടാത്ത ചില താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അല്ലാഹു ഇക്കാര്യം ചെയ്തതെന്ന് ഈ വാക്കുകള്‍ സ്പഷ്ടമാക്കുന്നു. ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കുവാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെ മുന്നോട്ടു വന്ന് അത് ലംഘിക്കുക എന്നതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അതിനാല്‍, അല്ലാഹു ഈ വിവാഹബന്ധം സൃഷ്ടിച്ചത് പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുന്നതിനുവേണ്ടി മാത്രമായിരുന്നില്ല. സുപ്രധാനമായ ഒരാവശ്യം പൂര്‍ത്തീകരിക്കുന്നതിന് കൂടിയായിരുന്നു.

അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ടതുതന്നെയായിരുന്നു.

മറ്റു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹം അനുവദനീയം മാത്രമായിരുന്നുവെങ്കിലും നബി(സ)യെ സംബന്ധിച്ചിടത്തോളം ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധബാധ്യതയായിരുന്നുവെന്ന് ഈ വാക്കുകളില്‍നിന്നു വ്യക്തമാകുന്നു.
 
അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല. ഇതുതന്നെയായിരുന്നു മുമ്പ് കഴിഞ്ഞുപോയ സകല പ്രവാചകന്മാരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നടപടി. അല്ലാഹുവിന്റെ കല്‍പനയോ, ഖണ്ഡിതമായ തീരുമാനമത്രെ. 

അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമാകുന്ന ഏതു ശാസനയും പ്രാവര്‍ത്തികമാക്കുക എന്നത് ഒഴിഞ്ഞുമാറാന്‍ പഴുതില്ലാത്ത നിര്‍ബന്ധ വിധിയാണെന്നത് പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം ഒരു ശാശ്വത നിയമമാണ് എന്നര്‍ഥം. അല്ലാഹു തന്റെ പ്രവാചകനില്‍ ഒരു കാര്യം ചുമത്തിയാല്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുകതന്നെ വേണം; ലോകം മുഴുവന്‍ അതിനെ എതിര്‍ത്തുനിന്നാലും ശരി.

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അവനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍, (അവരോടുള്ള അല്ലാഹുവിന്റെ നടപടിയാണിത്). വിചാരണക്കായി അല്ലാഹുതന്നെ എത്രയും മതിയായവനല്ലോ.

(വിചാരണക്കായി അല്ലാഹുതന്നെ എത്രയും മതിയായവനല്ലോ.) ഇതിനു രണ്ടര്‍ഥങ്ങളുണ്ട്: ഒന്ന്, ഏതാപത്തിനെയും ഭയത്തിനെയും നേരിടാന്‍ മതിയായവനാണ് അല്ലാഹു. രണ്ട്, വിചാരണ ചെയ്യാന്‍ അല്ലാഹു മതി. അവനെക്കൂടാതെയുള്ളവരുടെ വിചാരണകളെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല.

(40) ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ.


നബി(സ)യുടെ എതിരാളികള്‍ ഈ വിവാഹത്തെസംബന്ധിച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളുടെയും വേരറുത്തിരിക്കുന്നു ഈ വാക്യത്തില്‍.

പുത്രവധുവിനെ വേള്‍ക്കല്‍ തന്റെ സ്വന്തം ശരീഅത്തില്‍പോലും നിഷിദ്ധമായിരിക്കെ അദ്ദേഹം പുത്രവധുവിനെ വേട്ടിരിക്കുന്നു എന്നായിരുന്നു ഒന്നാമത്തെ വിമര്‍ശനം. അതിന് മറുപടിയായി പറഞ്ഞു: 'മുഹമ്മദ് നിങ്ങളിലുള്ള ഒരു പുരുഷന്റെയും പിതാവല്ല. അതായത്, അദ്ദേഹം ആരുടെ വിവാഹമുക്തയെ വേട്ടുവോ, ആ മനുഷ്യന്‍ അദ്ദേഹത്തിന്റെ പുത്രനായതെപ്പോഴാണ്, അയാളുടെ വിവാഹമുക്ത അദ്ദേഹത്തിന് നിഷിദ്ധയാകാന്‍? മുഹമ്മദി(സ)ന് ഒറ്റ പുത്രനുമില്ലെന്നത് നിങ്ങള്‍ക്കുതന്നെ അറിയാവുന്നതാണ്.'

അവരുടെ രണ്ടാമത്തെ വിമര്‍ശനം ഇപ്രകാരമായിരുന്നു: ശരി, ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനാവുകയില്ലെന്നുതന്നെ വെക്കുക. എന്നാലും ഏറിവന്നാല്‍ അവന്റെ വിവാഹമുക്തയെ വേള്‍ക്കല്‍ അനുവദനീയമാണ് എന്നല്ലേയുള്ളൂ. അങ്ങനെ ചെയ്തുകൊള്ളണമെന്നൊന്നുമില്ലല്ലോ. അതിനു മറുപടിയാണ്, 'എന്നാല്‍, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന വാക്യം. അതായത്, ഏതൊരു ഹിതകരമായ കാര്യത്തെ നിങ്ങളുടെ ആചാരം അഹിതകരമാക്കിയിരിക്കുന്നുവോ, അതിനോടുള്ള നിങ്ങളുടെ എല്ലാ പക്ഷപാതിത്വങ്ങളും അവസാനിപ്പിക്കേണ്ടതും അതിന്റെ അനുവദനീയത യാതൊരു സന്ദേഹത്തിനും പഴുതില്ലാത്തവിധം തെളിയിക്കേണ്ടതും ദൈവദൂതന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ നിര്‍ബന്ധ ബാധ്യതയാകുന്നു. പിന്നെ അക്കാര്യം ഒന്നുകൂടി ഊന്നിപ്പറഞ്ഞു: 'അദ്ദേഹം പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു.' അതായത് അദ്ദേഹത്തിനുശേഷം ഒരു 'റസൂല്‍' പോകട്ടെ, സാധാരണ പ്രവാചകന്‍പോലും വരാനില്ല. ഉണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ കാലത്ത് നിയമപരമോ സാംസര്‍ഗികമോ ആയ വല്ല സംസ്‌കരണവും നടപ്പിലാകാതെ ശേഷിച്ചാല്‍ അത് ഇനി വരാനിരിക്കുന്ന പ്രവാചകന്‍ വന്നു പൂര്‍ത്തിയാക്കിക്കൊള്ളുമായിരുന്നു. അതില്ലാത്തതിനാല്‍ ഈ ജാഹിലിയ്യാ ആചാരം അദ്ദേഹം തന്നെ അവസാനിപ്പിക്കേണ്ടത് കൂടുതല്‍ അനിവാര്യമായിത്തീര്‍ന്നു.പിന്നെ അതിന് ഒന്നുകൂടി ഊന്നല്‍ നല്‍കുകയാണ്, 'അല്ലാഹു എല്ലാ സംഗതികളെക്കുറിച്ചും അറിവുള്ളവനാകുന്നു'  എന്ന വാക്യത്തിലൂടെ. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയുടെ ചര്യയിലൂടെ ഈ അനാചാരം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും അങ്ങനെ ചെയ്തില്ലെങ്കിലുണ്ടാകുന്ന ദോഷമെന്താണെന്നും അല്ലാഹുവിന്നറിയാം എന്നു സാരം. ഇനി താന്‍ പ്രവാചകന്മാരെയൊന്നും നിയോഗിക്കുകയില്ല എന്ന് അവന്നറിയാം. അതിനാല്‍ തന്റെ അന്ത്യ പ്രവാചകനിലൂടെ ഈ അനാചാരം അവസാനിപ്പിച്ചില്ലെങ്കില്‍, ലോകത്തുള്ള സകല മുസ്‌ലിംകളില്‍നിന്നും എന്നെന്നേക്കുമായി അവസാനിപ്പിക്കും വിധം ഇത് ലംഘിക്കുന്ന മറ്റൊരു വ്യക്തിത്വം ഇനി ഈ ലോകത്തുണ്ടാവുകയില്ല. പില്‍ക്കാല പരിഷ്‌കര്‍ത്താക്കളില്‍ വല്ലവരും അത് ലംഘിച്ചാല്‍ തന്നെ, അദ്ദേഹത്തിന്റെ പ്രവൃത്തി, തനിക്കുശേഷം എല്ലാ ദേശക്കാരും കാലക്കാരും പിന്തുടരുംവണ്ണം ആഗോള സ്വാധീനമുള്ളതായിരിക്കുകയില്ല. അവരില്‍ ആരും തന്നെ, ഒരു കാര്യം തന്റെ ചര്യയാക്കിയാല്‍ അതുകൊണ്ടുമാത്രം അതിനെതിരായ ചര്യയോട് ആളുകള്‍ക്കുള്ള എല്ലാ വെറുപ്പും തുടച്ചുമാറ്റപ്പെടുംവിധം വിശുദ്ധമായ വ്യക്തിത്വമല്ല.

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...