Sunday, March 28, 2010

സന്യാസത്തിന്റെ പ്രത്യേകതകള്‍

ഖുര്‍ആനും സന്യാസവും എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത്. ദൈവത്തിനാവശ്യം മനുഷ്യന്‍ കൂറെ കഷ്ടപ്പെടുക എന്നതല്ല. മനുഷ്യന് ആരാധനാകര്‍മങ്ങളിലുടെ ആത്മീയമായ ശക്തിയാണ് ദൈവം ഉദ്ദേശിക്കുന്നത്. എന്നാല്‍ ആത്മീയത എന്നാല്‍ അതിന്റെ പൂര്‍ണത സന്യാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ പുതുതായുണ്ടായ സന്യാസത്തിന്റെ പ്രത്യേകതകള്‍ മൗദൂദി ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. ക്രൈസ്തവമതത്തില്‍ സന്യാസം രൂപം കൊണ്ടതും അതില്‍ ചില പുണ്യാളന്‍മാര്‍ സഹിച്ച ത്യാഗവും മറ്റുമാണ് ഇവിടെ വിശദീകരിക്കുന്നത്. പലതും അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പലതും ക്രൂരതയായി നമ്മുക്ക് തോന്നുമെങ്കിലും ആ മഹത്തുക്കള്‍ ശരീരത്തെയും മനസ്സിനെയും അവര്‍ വിശ്വസിക്കുന്ന ദൈവത്തിന് വേണ്ടി അങ്ങനെ മെരുക്കിയെടുത്തു എന്ന് വേണം പറയാന്‍. മൗദൂദി അവലംബിച്ച ചരിത്രഗ്രന്ഥമല്ല ഇവിടെ ലിങ്കായി നല്‍കിയിരിക്കുന്നത് എന്നത് പറയേണ്ടതില്ല. ഗൂഗിളില്‍ സര്‍ചിയപ്പോള്‍ ലഭിച്ച ഏതാനും ലിങ്കുകളാണ്. പലതിലും വളരെ ചുരുക്കിയാണ് വിവരിച്ചിരിക്കുന്നത്. മൗദൂദി പറഞ്ഞ ചില സംഭവങ്ങള്‍ അവയില്‍ അതുകൊണ്ടുതന്നെ കാണാന്‍ കഴിയുന്നില്ല. സമാന സംഭവങ്ങള്‍ കാണുകയും ചെയ്യുന്നു. വായിക്കുക:

i) കര്‍ക്കശമായ അനുഷ്ഠാനങ്ങളുടെ പുതിയ പുതിയ രീതികളിലൂടെ സ്വദേഹത്തെ പീഡിപ്പിക്കുക. ഇക്കാര്യത്തില്‍ ഓരോ സന്യാസിയും മറ്റുള്ളവരെ കവച്ചുവയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. ക്രൈസ്തവ പുണ്യാളചരിതങ്ങളില്‍ ഇത്തരം ആളുകളുടെ യോഗ്യതകള്‍ വര്‍ണിച്ചിട്ടുള്ളതിന്റെ സ്വഭാവം ഏതാണ്ടിങ്ങനെയാണ്. അലക്‌സാണ്ട്‌റിയയിലെ സെന്റ് മക്കാരിയോസ് സദാ തന്റെ ശരീരത്തില്‍ എണ്‍പതു പൗണ്ട് ഭാരം ചുമന്നിരുന്നു. ആറുമാസക്കാലത്തോളം അദ്ദേഹം ഒരു ചതുപ്പുനിലത്താണ് അന്തിയുറങ്ങിയത്. വിഷപ്രാണികള്‍ അദ്ദേഹത്തിന്റെ നഗ്നശരീരത്തില്‍ കടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്‍ സെന്റ് യൂസിപിയൂസ് ഗുരുവര്യനെയും കവച്ചുവയ്ക്കുന്ന പീഡനങ്ങളാണേറ്റിരുന്നത്. നൂറ്റമ്പത് പൗണ്ട് ഭാരവും ചുമന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. മൂന്നു വര്‍ഷത്തോളം ഒരു വരണ്ട കിണറ്റിലായിരുന്നു ഉറക്കം. സെന്റ് സാബിനൂസ്, മാസം  മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് ദുര്‍ഗന്ധം വമിക്കുന്ന ചോളം മാത്രമായിരുന്നു ആഹരിച്ചിരുന്നത്. സെന്റ് ബസാരിയോന്‍ നാല്‍പതുനാള്‍ മുള്ളുനിറഞ്ഞ പുല്ലില്‍ കിടന്നു. നാല്‍പതാണ്ടോളം അദ്ദേഹം ഭൂമിയില്‍ പുറം തൊടീച്ചിട്ടില്ല. സെന്റ് പാഖൂമിയോസ് പതിനഞ്ചാണ്ടാണ് (അമ്പതാണ്ടാണെന്നും പ്രസ്താവമുണ്ട്) ഭൂമിയില്‍ പുറം തൊടീക്കാതെ കഴിച്ചുകൂട്ടിയത്. സെന്റ് ജോണ്‍ മൂന്നു വര്‍ഷത്തോളം ആരാധനയില്‍ നില്‍പായിരുന്നു. ഇക്കാലത്ത് അദ്ദേഹം ഇരുന്നിട്ടേയില്ല. വിശ്രമത്തിന് ഒരു പാറയില്‍ ചാരുകയായിരുന്നു. ഞായറാഴ്ചതോറും അദ്ദേഹത്തിനു വേണ്ടി കൊണ്ടുവന്നിരുന്ന നിവേദ്യം മാത്രമായിരുന്നു ആഹാരം. പ്രമുഖ ക്രൈസ്തവ പുണ്യവാളന്മാരില്‍പ്പെട്ട സൈമണ്‍ സ്റ്റൈലൈറ്റ്  (390-449) ഓരോ ഈസ്റ്ററിനു മുമ്പും നാല്‍പതുനാള്‍ ഉപവസിക്കുമായിരുന്നു. ഒരിക്കല്‍ ഒരാണ്ടുകാലം അദ്ദേഹം ഒരു ജലസംഭരണിയില്‍ നിന്നു. പലപ്പോഴും മഠം വിട്ടുപോയി ഒരു കിണറ്റില്‍ വസിക്കാറുണ്ടായിരുന്നു. അവസാനകാലത്ത് ഉത്തര സിറിയയിലെ സൈമണ്‍ കോട്ടയ്ക്കടുത്ത് 60 അടി ഉയരമുള്ള സ്തംഭമുണ്ടാക്കിച്ചു. അതിന്റെ മുകള്‍ത്തലപ്പിന് മൂന്നടി മാത്രമായിരുന്നു വിസ്തീര്‍ണം. ഈ സ്തംഭത്തിനു മുകളിലാണദ്ദേഹം മൂന്നുവര്‍ഷം കഴിച്ചുകൂട്ടിയത്. വെയിലും മഴയും മഞ്ഞും തണുപ്പുമൊക്കെ അദ്ദേഹത്തെ കടന്നുപോയിക്കൊണ്ടിരുന്നു. അദ്ദേഹം താഴെ ഇറങ്ങിയില്ല. ശിഷ്യന്‍ കയറില്‍ കെട്ടിയാണ് ഭക്ഷണമെത്തിച്ചിരുന്നതും വിസര്‍ജ്യങ്ങള്‍ ശുചീകരിച്ചിരുന്നതും. പിന്നീട് അദ്ദേഹം ഒരു കയറില്‍ തന്നെ സ്തംഭവുമായി കൂട്ടിക്കെട്ടി. അങ്ങനെ കയര്‍ അദ്ദേഹത്തിന്റെ മാംസവുമായി ഒട്ടിപ്പിടിച്ചു. അവിടെ വ്രണമായി. വ്രണത്തില്‍ കീടങ്ങള്‍ നിറഞ്ഞു. വ്രണത്തില്‍നിന്ന് കീടങ്ങള്‍ വീണുപോകുമ്പോള്‍, ദൈവം നിനക്ക് തന്നത് തിന്നുകൊള്ളുക എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം അതിനെയെടുത്ത് വ്രണത്തില്‍തന്നെ വയ്ക്കുമായിരുന്നു. ദൂരദിക്കുകളില്‍നിന്ന് സാധാരണ ക്രിസ്ത്യാനികള്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ക്രൈസ്തവ പുണ്യവാളന്റെ ഏറ്റവും ഉല്‍കൃഷ്ടമായ മാതൃകയാണ് അദ്ദേഹമെന്ന് സാധാരണക്കാര്‍ വിധിച്ചു.

ഈ കാലഘട്ടത്തിലെ ക്രൈസ്തവ പുണ്യവാളന്മാര്‍ക്ക് ഉണ്ടായിരുന്നതായി വര്‍ണിക്കപ്പെട്ടിട്ടുള്ള മഹത്ത്വങ്ങള്‍ ഇതുപോലുള്ള ഉദാഹരണങ്ങളാല്‍ നിറഞ്ഞതാണ്. ഒരു പുണ്യവാളന്‍ പ്രസിദ്ധനായത് 30 വര്‍ഷം മൗനവ്രതമനുഷ്ഠിച്ചതിന്റെ പേരിലാണ്. അദ്ദേഹം മിണ്ടുന്നതു കണ്ടിട്ടേയില്ല. മറ്റൊരാള്‍ തന്നെ ഒരു പാറയുമായി കൂട്ടിക്കെട്ടി. ഇനിയൊരാള്‍ വനത്തില്‍ ഇലയും പുല്ലും തിന്ന് അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞുകൂടി. വേറൊരാള്‍ സദാ വലിയൊരു ഭാരവും ചുമന്നാണ് നടന്നത്. ചില മഹാന്മാര്‍ സ്വന്തം കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ചു. ചില പുണ്യവാളന്മാര്‍ കാലിത്തൊഴുത്തിലോ പൊട്ടക്കിണറുകളിലോ പഴയ കല്ലറകളിലോ പാര്‍ത്തു. ചില മഹാന്മാര്‍ സദാ ദിഗംബരരായി വാണു. വളര്‍ന്നു നീണ്ട സ്വന്തം മുടികൊണ്ട് നഗ്നത മറച്ചുകൊണ്ട് അവര്‍ മണ്ണിലലഞ്ഞുനടന്നു. ഇത്തരം ഔലിയാക്കളുടെ കറാമത്തുകള്‍ (അദ്ഭുതസിദ്ധികള്‍ സര്‍വത്ര പ്രചരിച്ചിരുന്നു. മരണാനന്തരം അവരുടെ അസ്ഥികള്‍ മഠങ്ങളില്‍ സൂക്ഷിച്ചുപോന്നു. ഇത്തരം അസ്ഥികളുടെ നല്ലൊരു ലൈബ്രറി സീനാ പര്‍വതത്തിനു താഴെയുള്ള സെന്റ് കാഥറിന്‍ മഠത്തില്‍ എനിക്കുതന്നെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ചില പുണ്യവാളന്മാരുടെ അസ്ഥികള്‍ ക്രമപ്പെടുത്തിവച്ചിരിക്കുന്നു. ചിലരുടെ കൈകാലുകളുടെ അസ്ഥികള്‍ മാത്രമേയുള്ളൂ. ഒരു പുണ്യാളന്റെ പൂര്‍ണമായ അസ്ഥികൂടം ഒരു ഗ്ലാസ് അലമാരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ii) സദാ അഴുക്കില്‍ കുളിച്ചു നടക്കുക ഇതിന്റെ മറ്റൊരു സവിശേഷതയായിരുന്നു. ശുചിത്വത്തില്‍നിന്ന് അവര്‍ സൂക്ഷ്മതയോടെ അകന്നുനിന്നു. കുളിക്കുകയോ ശരീരത്തില്‍ വെള്ളം തൊടുകയോ ചെയ്യുന്നത് അവരുടെ വീക്ഷണത്തില്‍ ദൈവബോധത്തിന് എതിരായിരുന്നു. ശരീരത്തിന്റെ ശുചിത്വത്തെ അവര്‍ ആത്മാവിന്റെ മാലിന്യമായി കരുതി. മരണം വരെ കാലുകഴുകിയിട്ടില്ല എന്ന സെന്റ് ആന്റണിയുടെ മഹത്ത്വം സെന്റ് അഥനേഷ്യസ് വളരെ ആദരപൂര്‍വമാണ് വര്‍ണിച്ചിട്ടുള്ളത്. സെന്റ് അബ്രഹാം അമ്പത് വര്‍ഷക്കാലം മുഖമോ കാലോ കഴുകിയിട്ടില്ല. പ്രശസ്ത സന്യാസിനിയായ സില്‍വിയ കന്യക ജീവിതകാലം മുഴുവന്‍ വിരലുകളല്ലാത്ത ശരീരഭാഗങ്ങളിലൊന്നും വെള്ളം തൊടീച്ചിട്ടില്ല. 130 സന്യാസികളുടെ കഥ രേഖപ്പെടുത്തിയ ഒരു പുസ്തകത്തില്‍, അവര്‍ ഒരിക്കലും കാലു കഴുകിയിട്ടില്ലെന്നും കുളിയെന്നു കേട്ടാല്‍തന്നെ അവരുടെ ശരീരത്തിന് വിറയല്‍ ബാധിച്ചിരുന്നുവെന്നും പ്രസ്താവിച്ചിരുന്നു.

iii) ഈ റുഹ്ബാനിയ്യത്ത് വൈവാഹിക ജീവിതം തികച്ചും നിഷിദ്ധമാക്കി. ദാമ്പത്യബന്ധം പൊട്ടിച്ചെറിയുന്നതില്‍ അതികര്‍ക്കശമായ നിലപാടാണ് കൈക്കൊണ്ടത്. നാലും അഞ്ചും നൂറ്റാണ്ടുകളിലെ മതലേഖനങ്ങളിലെല്ലാംതന്നെ അവിവാഹിത ജീവിതം മഹത്തായ ഒരു ധര്‍മമാണെന്നും ഭാര്യാഭര്‍ത്താക്കളായാല്‍ പോലും ലൈംഗികബന്ധം പൂര്‍ണമായി വര്‍ജിക്കുകയാണ് സദാചാരശുദ്ധിയെന്നുമുള്ള സങ്കല്‍പം മുഴച്ചുകാണാം. മനുഷ്യന്‍ അവന്റെ മനസ്സിനെ, ശാരീരികസുഖത്തിനുവേണ്ടിയുള്ള യാതൊരു താല്‍പര്യവും അവശേഷിക്കാത്തവിധം കീഴടക്കുന്നതിലാണ് ആത്മീയജീവിതത്തിന്റെ സമ്പൂര്‍ണതയെന്നു കരുതപ്പെട്ടിരുന്നു. അഭിലാഷങ്ങളിലൂടെ മൃഗീയത ശക്തി പ്രാപിക്കുമെന്നതിനാല്‍ അതിനെ നിഗ്രഹിക്കേണ്ടത് അവരുടെ ദൃഷ്ടിയില്‍ അനിവാര്യമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സുഖവും പാപവും ഒരേ അര്‍ഥത്തിലുള്ള പദങ്ങളായിരുന്നു. സന്തോഷം പോലും അവര്‍ ദൈവവിസ്മൃതിയുടെ പര്യായമായി കരുതി. സെന്റ് ബസീല്‍ പുഞ്ചിരിയും മന്ദഹാസവും വരെ വിലക്കപ്പെട്ടതായി വിധിച്ചു. ഈ സങ്കല്‍പപ്രകാരം സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹബന്ധം തികച്ചും മ്ലേഛമായി കരുതപ്പെട്ടു. സന്യാസി വിവാഹം ചെയ്യുന്നതുപോകട്ടെ, സ്ത്രീരൂപം ദര്‍ശിക്കാന്‍ പോലും പാടുണ്ടായിരുന്നില്ല. വിവാഹിതനാണെങ്കില്‍ ഭാര്യയെ ഉപേക്ഷിച്ചു വരണം. ദൈവരാജ്യത്തു പ്രവേശനം കിട്ടണമെങ്കില്‍ എന്നെന്നും കന്യകയായി വാഴണമെന്ന് പുരുഷന്മാരെപ്പോലെ സ്ത്രീകളും ധരിച്ചുവശായി. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവില്‍നിന്നകന്നു കഴിയണം. സെന്റ് ജെറോമിനെപ്പോലുള്ള പ്രമുഖ ക്രൈസ്തവ പണ്ഡിതന്മാര്‍ പറയുന്നു: യേശുവിനുവേണ്ടി സന്യാസം സ്വീകരിച്ചു ജീവിതകാലമത്രയും കന്യകയായി കഴിയുന്ന സ്ത്രീ യേശുവിന്റെ മണവാട്ടിയാകുന്നു. അവളുടെ അമ്മയ്ക്ക് ദൈവത്തിന്റെ അമ്മായിയമ്മ അഥവാ യേശുവിന്റെ ശ്വശുര എന്ന ശ്രേഷ്ഠതയുണ്ട്. സെന്റ് ജെറോം മറ്റൊരിടത്ത് പ്രസ്താവിക്കുന്നു: സദാചാരശുദ്ധിയെന്ന കോടാലികൊണ്ട് ദാമ്പത്യബന്ധമാകുന്ന മരത്തടി മുറിച്ചുമാറ്റുക സന്യാസം സ്വീകരിക്കുന്നവന്റെ പ്രഥമ കര്‍ത്തവ്യമാകുന്നു. ഇത്തരം അധ്യാപനങ്ങള്‍ മൂലം മതവികാരം വിജൃംഭിക്കുന്ന ക്രിസ്ത്യന്‍ പുരുഷനിലും സ്ത്രീയിലും ഉളവായിരുന്ന ഒന്നാമത്തെ പ്രതികരണം ഇതാണ്: സന്തുഷ്ടമായ കുടുംബജീവിതം ഉടനെ അവസാനിപ്പിക്കുക. ക്രിസ്തുമതത്തില്‍ വിവാഹമോചനം നിഷിദ്ധമായതിനാല്‍ വിവാഹബന്ധമുള്ളവര്‍ പരസ്പരം അകന്നു കഴിയുകയേ അതിനു നിവൃത്തിയുണ്ടായിരുന്നുള്ളൂ. രണ്ടു കുട്ടികളുടെ  അച്ഛനായിരുന്ന സെന്റ് നൈറ്റസ് സന്യാസം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നകന്നു വിലപിച്ചു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. സെന്റ് അമോന്‍ വിവാഹിതനായ പ്രഥമരാത്രിയില്‍ തന്നെ ദാമ്പത്യബന്ധം മ്ലേച്ഛമാണെന്ന് തന്റെ മണവാട്ടിയെ ഉപദേശിച്ചു. അങ്ങനെ ജീവിതം മുഴുവന്‍ പരസ്പരം അകന്നുകഴിയാന്‍ ഇരുവരും ഒന്നിച്ചു തീരുമാനിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് പ്രഥമ രാത്രിയില്‍തന്നെ ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോവുകയാണ് സെന്റ് അബ്രഹാം ചെയ്തത്. സെന്റ് അലക്‌സിസും ഇപ്രകാരം ചെയ്യുകയുണ്ടായി. ഇത്തരം സംഭവങ്ങളാല്‍ നിറഞ്ഞുകിടക്കുകയാണ് ക്രൈസ്തവ മഹച്ചരിതമാലകള്‍.

സഭാവ്യവസ്ഥയുടെ മൂന്നു നൂറ്റാണ്ടോളം സ്വന്തം പരിധിയില്‍ ഈ ആത്യന്തിക സങ്കല്‍പങ്ങള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് പുരോഹിതന് (അച്ചന്‍) ബ്രഹ്മചര്യം അനിവാര്യമായിരുന്നില്ല. പൗരോഹിത്യപ്പട്ടം നേടുന്നതിനു മുമ്പുതന്നെ വിവാഹിതനായിരുന്നുവെങ്കില്‍ അയാള്‍ക്ക് ഭാര്യയോടൊത്തു ജീവിക്കാം. പുരോഹിതനായി നിശ്ചയിക്കപ്പെട്ട ശേഷം വിവാഹം ചെയ്യുന്നതേ നിഷിദ്ധമായിരുന്നുള്ളൂ. വിവാഹമുക്തയെയോ വിധവയെയോ വിവാഹം ചെയ്തവരെ പുരോഹിതന്മാരായി നിശ്ചയിക്കാന്‍ പാടുണ്ടായിരുന്നില്ല. രണ്ടു ഭാര്യമാരുള്ളവരുടെയും വീട്ടില്‍ വെപ്പാട്ടികളെ പുലര്‍ത്തുന്നവരുടെയും കാര്യവും അപ്രകാരംതന്നെ. നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രമേണയായി, മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന വ്യക്തി വിവാഹിതനാകുന്നത് തീരെ അനാശാസ്യമാണെന്ന ചിന്ത സഭയില്‍ ശക്തി പ്രാപിച്ചു. ക്രി. 362-ല്‍ ഗന്‍ഗ്രാ കൗണ്‍സിലിന്റെ (THE COUNCIL OF GANGRA) അവസാന സമ്മേളനം നടന്നു. അതില്‍ ഇത്തരം ചിന്തകള്‍ മതവിരുദ്ധമാണെന്ന തീരുമാനമുണ്ടായി. പക്ഷേ, കുറച്ചു കാലത്തിനു ശേഷം 376-ല്‍ നടന്ന സിനഡ് (Synod) എല്ലാ പാതിരിമാരെയും ദാമ്പത്യബന്ധങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഉപദേശിക്കുകയാണുണ്ടായത്. അടുത്ത വര്‍ഷം പോപ്പ് സൈറീസ്യസ് (Siricius) എല്ലാ പുരോഹിതന്മാരോടുമായി, വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരോ വിവാഹിതരായിക്കൊണ്ട്  ഭാര്യമാരുമായി ബന്ധപ്പെട്ടു കഴിയുന്നവരോ ആയ പാതിരിമാര്‍ സ്ഥാനത്യാഗം ചെയ്യണമെന്ന് കല്‍പിച്ചു. സെന്റ് ജേറോം, സെന്റ് അഗസ്റ്റിന്‍, സെന്റ് അംബ്രാസ് തുടങ്ങിയ പ്രമുഖ ക്രൈസ്തവ  പണ്ഡിതന്മാര്‍ ഈ തീരുമാനത്തെ സഹര്‍ഷം പിന്താങ്ങുകയുണ്ടായി. ചില്ലറ എതിര്‍പ്പുകള്‍ക്കുശേഷം പാശ്ചാത്യ സഭയില്‍ ഇത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ നേരത്തെ വിവാഹിതരായിരിക്കുന്നവര്‍ പുരോഹിതരായി നിശ്ചയിക്കപ്പെട്ട ശേഷവും തങ്ങളുടെ ഭാര്യമാരുമായി 'അവിഹിത' ബന്ധങ്ങള്‍ പുലര്‍ത്തുന്നതു സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനു വേണ്ടി നിരവധി കൗണ്‍സിലുകള്‍ ചേരുകയുണ്ടായിട്ടുണ്ട്. ഒടുവില്‍ അവരെ സംസ്‌കരിക്കുന്നതിന് ഇങ്ങനെ ഒരു ചട്ടമുണ്ടാക്കി. അവര്‍ തുറന്ന സ്ഥലത്ത് ഉറങ്ങണം. ഭാര്യയുമായി തനിച്ചാവാന്‍ അവസരമുണ്ടാകരുത്. അവര്‍ കണ്ടുമുട്ടുന്നത് ചുരുങ്ങിയത് മറ്റു രണ്ടാളുടെയെങ്കിലും സാന്നിധ്യത്തിലാവണം. സെന്റ് ഗ്രിഗ്രറി ഒരു പുരോഹിതനെ പ്രശംസിച്ചുകൊണ്ടെഴുതുന്നു: നാല്‍പതാണ്ട് അദ്ദേഹം സ്വന്തം ഭാര്യയില്‍നിന്നകന്ന് ജീവിച്ചു. മരണവേളയില്‍ ഭാര്യ അടുത്തുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സ്ത്രീ! ദൂരെ മാറിപ്പോവുക!'

iv) ഈ സന്യാസത്തിന്റെ ഏറ്റവും വേദനാജനകമായ വശം ഇതായിരുന്നു: മനുഷ്യന്‍ തന്റെ മാതാപിതാക്കളോടും മക്കളോടും സഹോദരീ സഹോദരന്മാരോടുമുള്ള ബന്ധം വരെ ഛേദിച്ചുകളയുന്നു. ക്രൈസ്തവ പുണ്യവാളന്‍മാരുടെ ദൃഷ്ടിയില്‍ മക്കളെ മാതാപിതാക്കളും മാതാപിതാക്കളെ മക്കളും സഹോദരന്മാരെ സഹോദരികളും സ്‌നേഹിക്കുന്നതുവരെ പാപമായിരുന്നു. ഇത്തരം ബന്ധങ്ങളെല്ലാം മുറിച്ചുകളയേണ്ടത് അവരെ സംബന്ധിച്ചിടത്തോളം ആത്മീയോല്‍ക്കര്‍ഷത്തിന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ക്രൈസ്തവ പുണ്യവാള ചരിതങ്ങളില്‍ അത്തരം മനസ്സലിയിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. അവ വായിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കും. ഇവാഗ്രിയസ് (Evagrius) എന്ന പുണ്യവാളന്‍ വര്‍ഷങ്ങളോളം മരുഭൂമിയില്‍ അനുഷ്ഠാനങ്ങളുമായി കഴിഞ്ഞുകൂടി. ഒരുനാള്‍ ആകസ്മികമായി അദ്ദേഹത്തിന് സ്വന്തം മാതാപിതാക്കളുടെ കത്തു കിട്ടി. വര്‍ഷങ്ങളായി തങ്ങളില്‍നിന്നകന്നു കഴിയുന്ന പുത്രനെക്കുറിച്ചുള്ള പിടച്ചിലായിരുന്നു അതില്‍. ആ കത്തു വായിച്ചാല്‍ തന്നില്‍ മനുഷ്യസ്‌നേഹ വികാരം ഉണര്‍ന്നുപോയെങ്കിലോ എന്നദ്ദേഹം പേടിച്ചുപോയി. അദ്ദേഹം കത്തു തുറക്കാതെ കത്തിച്ചുകളഞ്ഞു. സെന്റ് തിയോഡോറിന്റെ മാതാവും സഹോദരിയും ഒരുപാട് പുരോഹിതന്മാരുടെ ശുപാര്‍ശക്കത്തുകളുമായാണ് സന്യാസിമഠത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നത്. മകനെ, സഹോദരനെ ഒരുനോക്കു കാണുക മാത്രമായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ, അദ്ദേഹം അവരുടെ മുമ്പില്‍ വരാന്‍ പോലും കൂട്ടാക്കിയില്ല. സെന്റ് മാര്‍ക്യൂസിനെ കാണാന്‍ മാതാവ് അദ്ദേഹത്തിന്റെ മഠത്തില്‍ ചെന്നു. അവര്‍ മഠാധിപനെ (abbot) പ്രീതിപ്പെടുത്തുകയും പുത്രനോട് മാതാവിന്റെ മുമ്പില്‍ വരാന്‍ കല്‍പിക്കാന്‍ സമ്മതിപ്പിക്കുകയും ചെയ്തതാണ്. പക്ഷേ, മകന്‍ ഒരു നിലയ്ക്കും മാതാവിനെ കാണാന്‍ ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ അദ്ദേഹം ആചാര്യന്റെ കല്‍പന പ്രാവര്‍ത്തികമാക്കിയത് വേഷം മാറി കണ്ണുകെട്ടിക്കൊണ്ട് അവരുടെ മുന്നില്‍ വന്നിട്ടാണ്. അങ്ങനെ പുത്രന്‍ മാതാവിനെയോ മാതാവ് പുത്രനെയോ പരസ്പരം തിരിച്ചറിയാത്ത നിലയില്‍ തമ്മില്‍ കാണാന്‍! മറ്റൊരു പുണ്യാളനായ സെന്റ് പോയ്മനും (St. Poemen) ആറു സഹോദരന്മാരും ഈജിപ്ഷ്യന്‍ മരുഭൂമിയിലെ ഒരു സന്യാസിമഠത്തിലാണ് പാര്‍ത്തിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ വൃദ്ധമാതാവ് അവരെപ്പറ്റി അറിയുകയും ഒരു നോക്കുകാണാന്‍ മഠത്തിലെത്തുകയും ചെയ്തു. അമ്മയെ ദൂരെനിന്നു കണ്ട മക്കള്‍ ഉടനെ ഓടി സ്വന്തം മുറിയില്‍ കയറി വാതിലടച്ചു. അമ്മ പുറത്തിരുന്ന് കരയാന്‍ തുടങ്ങി. അവര്‍തേങ്ങിത്തേങ്ങി പറയുന്നുണ്ടായിരുന്നു: ''ഈ കിളവി ഇത്രയും ദൂരം യാത്രചെയ്തു വന്നത് നിങ്ങളെ ഒരുനോക്കു കാണാന്‍ മാത്രമാണ്. ഞാനൊന്നു കണ്ടതുകൊണ്ട് നിങ്ങള്‍ക്കെന്തു കുറവു പറ്റാന്‍? ഞാന്‍ നിങ്ങളുടെ അമ്മയല്ലേ?'' പക്ഷേ, പുണ്യവാളന്മാര്‍ വാതില്‍ തുറന്നില്ല. അവര്‍ വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ നിങ്ങളെ ദൈവത്തിന്റെ സന്നിധിയില്‍ വെച്ചു കണ്ടുമുട്ടുന്നതായിരിക്കും.'' ഇതിനേക്കാള്‍ ദാരുണമാണ് സെന്റ് സൈമണ്‍ സ്റ്റെലിറ്റസിന്റെ കഥ. അദ്ദേഹം 27 വര്‍ഷം മാതാപിതാക്കളെ വെടിഞ്ഞ് അപ്രത്യക്ഷനായി. ആ ദുഃഖത്താല്‍ പിതാവ് മരിച്ചുപോയി. ജീവിച്ചിരുന്ന മാതാവ് മകന്റെ ദിവ്യത്വത്തെക്കുറിച്ച് ദൂരദൂരം പരന്ന കീര്‍ത്തികളിലൂടെ അവന്‍ എവിടെയാണെന്നു മനസ്സിലാക്കി. അവര്‍ അക്ഷമയോടെ മകന്റെ മഠത്തില്‍ പാഞ്ഞെത്തി. എന്നാല്‍, അവിടെ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. പുത്രന്‍ തന്നെ അകത്തേക്കു വിളിച്ചോ അല്ലെങ്കില്‍ പുറത്തേക്കു വന്നോ ഒന്നു കാണാന്‍ അനുവദിക്കണമെന്ന് അവര്‍ ഒരായിരം വട്ടം കെഞ്ചിനോക്കി. പക്ഷേ, ആ ദിവ്യപുരുഷന്‍ അതെല്ലാം നിസ്സങ്കോചം നിഷേധിക്കുകയായിരുന്നു. മൂന്നു രാപകലുകള്‍ അങ്ങനെ അവര്‍ മഠത്തിന്റെ പടിക്കല്‍  ചടഞ്ഞുകൂടി. ഒടുവില്‍ അവിടെക്കിടന്നുതന്നെ ജീവന്‍ വെടിഞ്ഞു. അപ്പോള്‍ പുണ്യാളന്‍ പുറത്തുവന്ന് മാതാവിന്റെ മൃതദേഹത്തില്‍ കണ്ണീര്‍ തൂകിക്കൊണ്ട് അവരുടെ പാപമുക്തിക്കുവേണ്ടി പ്രാര്‍ഥിച്ചു.

ഈ വിധമുള്ള ഹൃദയശൂന്യത തന്നെയാണ് പുണ്യാളന്മാര്‍ സ്വന്തം മക്കളോടും സഹോദരിമാരോടും അനുവര്‍ത്തിച്ചിരുന്നത്. മൂഷ്യസിന്റെ (Mutius) കഥ ഒരാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ഒരു സന്തുഷ്ടനായിരുന്നു. പെട്ടെന്ന് അയാളില്‍ ആത്മീയചിന്തയുണര്‍ന്നു. തന്റെ ഏഴുവയസ്സു പ്രായമുള്ള കുഞ്ഞിനെയും കൂട്ടി അയാള്‍ ഒരു സന്യാസിമഠത്തിലെത്തി. അവിടെ അയാളുടെ ആത്മീയോല്‍ക്കര്‍ഷത്തിന് പുത്രസ്‌നേഹം മനസ്സില്‍നിന്നും തുടച്ചുനീക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ആദ്യം പുത്രനെ അയാളില്‍നിന്നു വേര്‍പ്പെടുത്തി. അനന്തരം അയാളുടെ കണ്‍മുമ്പില്‍ വെച്ച് ആ പാവം കുഞ്ഞിന്റെ മേല്‍ നാനാവിധ പീഡനങ്ങള്‍ ഏല്‍പിച്ചുകൊണ്ടിരുന്നു. അയാള്‍ അതെല്ലാം നിസ്സംഗനായി നോക്കിക്കൊണ്ടിരുന്നു. പിന്നെ മഠത്തിലെ ആത്മീയാചാര്യന്‍ അയാളോടു കല്‍പിച്ചു, അയാളുടെ കൈകൊണ്ടുതന്നെ മകനെ എടുത്തുകൊണ്ടുപോയി പുഴയിലെറിയണമെന്ന്. അയാള്‍ ഈ കല്‍പന നടപ്പാക്കാന്‍ തയ്യാറാവുകയും കുഞ്ഞിനെ പുഴയിലെറിയാന്‍ തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ സന്യാസിമാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് അയാള്‍ യഥാര്‍ഥത്തില്‍ പുണ്യാളപദവി പ്രാപിച്ചതായി അംഗീകരിക്കപ്പെട്ടത്.

ക്രൈസ്തവ സന്യാസത്തിന്റെ ഇവ്വിഷയകമായ കാഴ്ചപ്പാട് ഇതായിരുന്നു: ദൈവത്തിന്റെ സ്‌നേഹം കാംക്ഷിക്കുന്നവന്‍ ഈ ലോകത്ത് അവനെ തന്റെ മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടും പുത്രകളത്രാദികളോടും ബന്ധിപ്പിക്കുന്ന മാനവിക സ്‌നേഹത്തിന്റെ സകല ചങ്ങലകളും പൊട്ടിച്ചെറിയണം. സെന്റ് ജെറോം പറയുന്നു: നിന്റെ അരുമമകള്‍ കഴുത്തില്‍ കൈയിട്ടു നിന്നെ പുണര്‍ന്നാലും നിന്റെ അമ്മ മുലപ്പാലിന്റെ പേരു പറഞ്ഞ് നിന്നെ തടഞ്ഞാലും നിന്റെ അപ്പന്‍ നിന്നെ തടയുന്നതിനായി നിന്റെ മുന്നില്‍ കിടന്നാലും നീ അവരെയെല്ലാം വെടിഞ്ഞ് അച്ഛന്റെ ശരീരം ചുറ്റിക്കടന്ന്, ഒരു തുള്ളി ബാഷ്പം വീഴ്ത്താതെ കുരിശു പതാകയുടെ നേരെ ഓടിവരുക. ഇക്കാര്യത്തില്‍ കരുണയില്ലായ്മയാകുന്നു ദൈവഭക്തി. സെന്റ് ഗ്രിഗറി എഴുതി: ഒരു യുവസന്യാസിക്ക് അമ്മയപ്പന്മാരോടുള്ള സ്‌നേഹം മനസ്സില്‍നിന്ന് തുടച്ചുമാറ്റാനായില്ല. ഒരു രാത്രി അയാള്‍ ആരുമറിയാതെ ഓടിപ്പോയി അവരെ കണ്ടുവന്നു. മഠത്തിലെത്തിയപാടെ അയാള്‍ മരിച്ചുപോയി എന്നതായിരുന്നു ദൈവം ആ കുറ്റത്തിനു നല്‍കിയ ശിക്ഷ. അയാളുടെ ശരീരം മണ്ണില്‍ കുഴിച്ചുമൂടിയപ്പോള്‍ ഭൂമി അതു സ്വീകരിച്ചില്ല. പലവട്ടം അയാളുടെ ശവമടക്കിയെങ്കിലും അപ്പോഴൊക്കെ ഭൂമി അതിനെ പുറന്തള്ളിക്കളഞ്ഞു. അവസാനം സെന്റ് ബെനഡിക്ട് അയാളുടെ മാറിടത്തില്‍ അനുഗ്രഹം നിക്ഷേപിച്ചപ്പോഴാണ് ഭൂമി അയാളെ സ്വീകരിച്ചത്. സ്വന്തം അമ്മയോടുള്ള സ്‌നേഹം മനസ്സില്‍നിന്ന് കഴുകിക്കളയാന്‍ കഴിയാതിരുന്ന മറ്റൊരു സന്യാസി മരണാനന്തരം മൂന്നുദിവസം ദണ്ഡനത്തിനു വിധേയനാവുകയുണ്ടായി. വേറൊരു പുണ്യവാളനെ പ്രകീര്‍ത്തിച്ചുകൊണ്ടെഴുതിയിട്ടുള്ളതിങ്ങനെയാണ്: ''അദ്ദേഹം തന്റെ ബന്ധുക്കളോടല്ലാതെ ആരോടും നിര്‍ദയമായി പെരുമാറിയിട്ടില്ല.''

v) തങ്ങളുടെ ഉറ്റബന്ധുക്കളോട് നിര്‍ദയമായും സങ്കുചിതമായും പെരുമാറിക്കൊണ്ടുള്ള ഈയാളുകളുടെ പരിശീലനം മൂലം അവരുടെ മാനുഷിക വികാരങ്ങള്‍ മരിച്ചുപോയി.  അതിന്റെ ഫലമായി അവരോട് മതപരമായി അഭിപ്രായവ്യത്യാസങ്ങള്‍ പുലര്‍ത്തിയവരെ അതികഠിനമായ അക്രമമര്‍ദനങ്ങളിലൂടെ നേരിടാന്‍ അവര്‍ ഒട്ടും മടിച്ചില്ല. നാലാം നൂറ്റാണ്ടുവരെ ക്രൈസ്തവതയില്‍ ഏതാണ്ട് 80/90 വിഭാഗങ്ങള്‍ ഉളവായിക്കഴിഞ്ഞിരുന്നു. സെന്റ് അഗസ്റ്റിന്‍ തന്റെ കാലത്തെ 88 ഗ്രൂപ്പുകളെ എണ്ണിയിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ പരസ്പരം രൂക്ഷമായ വിദ്വേഷം പുലര്‍ത്തിയിരുന്നു. ഈ വിദ്വേഷാഗ്നി ആളിക്കത്തിക്കാനും അതില്‍ എതിര്‍ഗ്രൂപ്പുകളെ ചാമ്പലാക്കാനും ശ്രമിച്ചിരുന്നതും പ്രധാനമായും സന്യാസിമാരായിരുന്നു. ഈ കക്ഷിസംഘട്ടനത്തിന്റെ വലിയൊരു വേദിയായിരുന്നു അലക്‌സാണ്ട്‌റിയ. അവിടെ ആദ്യം ആരിയന്‍ (Arian) വിഭാഗത്തിന്റെ ബിഷപ്പ് അഥനേഷ്യസിന്റെ കക്ഷിയെ ആക്രമിച്ചു. അവരുടെ മഠങ്ങളില്‍നിന്ന് കന്യാസ്ത്രീകളെ പിടിച്ചു പുറത്താക്കി. അവരെ നഗ്നരാക്കി മുള്‍മരങ്ങളോടു ചേര്‍ത്തുകെട്ടി. സ്വന്തം വിശ്വാസത്തില്‍നിന്നു പശ്ചാത്തപിച്ചു മടങ്ങുന്നതിനു വേണ്ടി അവരുടെ ശരീരത്തില്‍ അടയാളമിട്ടിരുന്നു. പിന്നീട് കത്തോലിക്കാ വിഭാഗത്തിന് ആധിപത്യം കിട്ടിയപ്പോള്‍ അവര്‍ ആരിയന്‍ വിഭാഗത്തോടും ഇതൊക്കെത്തന്നെയാണ് ചെയ്തത്. എത്രത്തോളമെന്നാല്‍, അരിയൂസി(Arius)നെത്തന്നെ വിഷം കൊടുത്തു കൊന്നതായി അനുമാനിക്കപ്പെടുന്നുണ്ട്. അലക്‌സാണ്ട്‌റിയയില്‍തന്നെ ഒരിക്കല്‍ സെന്റ് സിറിലിന്റെ (St. Syril) ശിഷ്യന്മാരായ സന്യാസിമാര്‍ വമ്പിച്ച കലാപം സൃഷ്ടിക്കുകയുണ്ടായി. അവര്‍ എതിര്‍ ഗ്രൂപ്പിലെ ഒരു സന്യാസിയെ പിടിച്ചു തങ്ങളുടെ ചര്‍ച്ചില്‍ കൊണ്ടുപോയി കൊന്നുകളഞ്ഞു. ശവശരീരം വെട്ടിനുറുക്കി ദഹിപ്പിച്ചു. റോമിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ക്രി. 366-ല്‍ പോപ്പ് ലിബറസ് (Liberous) മരിച്ചതിനെത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകള്‍ മാര്‍പ്പാപ്പാസ്ഥാനത്തേക്ക് താന്താങ്ങളുടെ സ്ഥാനാര്‍ഥികളെ നിറുത്തി. ഇരുവരും തമ്മില്‍ രക്തരൂഷിതമായ സംഘട്ടനം നടന്നു. ഒരൊറ്റ ദിവസം തന്നെ ചര്‍ച്ചില്‍നിന്ന് 137 ശവങ്ങള്‍ നീക്കം ചെയ്യേണ്ടിവന്നു.

vi) ഈ സംസാരവിരക്തിയും സന്യാസവും ബ്രഹ്മചര്യവുമൊന്നും ഭൗതികവിഭവങ്ങള്‍ സംഭരിക്കുന്നതില്‍ കുറവു വരുത്തിയില്ല. 5-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചക്രവര്‍ത്തിമാരെപ്പോലെ സ്വന്തം കൊട്ടാരത്തിലാണ് റോമാ ബിഷപ്പ് വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനം പട്ടണത്തിലേക്ക് പുറപ്പെടുമ്പോള്‍ അവയുടെ ധാടിയും മോടിയും സീസറിന്റെ വാഹനങ്ങളുടേതില്‍നിന്ന് ഒട്ടും കുറവായിരുന്നില്ല. സെന്റ് ജെറോം തന്റെ കാലത്തെ (നാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം) കുറിച്ച് ഇങ്ങനെ പരാതിപ്പെട്ടിട്ടുണ്ട്: ''പല ബിഷപ്പുമാരുടെയും സല്‍ക്കാരം ഗവര്‍ണര്‍മാരുടെ സല്‍ക്കാരങ്ങളെ നാണിപ്പിക്കുന്നതാണ്.'' ചര്‍ച്ചുകളിലേക്കും മഠങ്ങളിലേക്കുമുള്ള സമ്പത്തിന്റെ ഈ ഒഴുക്ക് ഏഴാം നൂറ്റാണ്ട് (ഖുര്‍ആന്റെ അവതരണകാലം) ആയപ്പോഴേക്കും വളര്‍ന്നുവളര്‍ന്നു പ്രചണ്ഡരൂപം പ്രാപിച്ചുകഴിഞ്ഞിരുന്നു. ഇത് സാധാരണക്കാരില്‍ ഇങ്ങനെയുള്ള ധാരണ വളര്‍ത്തി: ഒരാള്‍ ഒരു വന്‍പാപം ചെയ്തുപോയാല്‍ അതിനു പ്രായശ്ചിത്തമായി ഏതെങ്കിലും പുണ്യവാളന്റെ സന്നിധാനത്തിലേക്ക് വഴിപാട് നേരുകയോ അല്ലെങ്കില്‍ ഒരു മഠത്തിലോ ചര്‍ച്ചിലോ സംഭാവന സമര്‍പ്പിക്കുകയോ ചെയ്താല്‍ മതി. അങ്ങനെ ഏതൊന്നില്‍നിന്നുള്ള ഓടിപ്പോക്കാണോ സന്യാസിമാരുടെ മുഖ്യ സവിശേഷത, അതുതന്നെ അവരുടെ കാല്‍ക്കീഴില്‍ വന്നുകൊണ്ടിരുന്നു. ഈ തരംതാഴ്ചയ്ക്ക് സവിശേഷമായി ആക്കംകൂട്ടിയ സംഗതി ഇതായിരുന്നു: സന്യാസിമാരുടെ അസാധാരണ സാധനകളും ആത്മീയയോഗ്യതകളും കണ്ട ജനത്തിന് അവരില്‍ അപാരമായ വിശ്വാസമുളവായപ്പോള്‍ ഭൗതികപ്രമത്തരായ പലരും സന്യാസിക്കുപ്പായമിട്ട് അവരുടെ കൂട്ടത്തില്‍ ചേരുകയും ഭൗതികവിരക്തന്റെ വേഷം ധരിച്ച് ഭൗതികവിഭവങ്ങള്‍ നേടാനുള്ള ഏര്‍പ്പാടുകള്‍ വികസിപ്പിക്കുകയും ചെയ്തു. നേര്‍ക്കുനേരെ സമ്പത്തു തേടി പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാര്‍ പോലും അവരുടെ മുമ്പില്‍ അടിയറവു പറഞ്ഞിരുന്നു.

vii) സദാചാരക്കാര്യത്തിലും പ്രകൃതിയോടു പടവെട്ടിയ സന്യാസം പലവട്ടം തോറ്റുപോയി. തോറ്റപ്പോള്‍ വഷളാംവണ്ണം തോറ്റു. മഠങ്ങളില്‍ ആത്മനിയന്ത്രണത്തിന് ചില പരിശീലനങ്ങള്‍ ഇങ്ങനെയുമുണ്ടായിരുന്നു: സന്യാസിമാരും സന്യാസിനിമാരും ഒരേ സ്ഥലത്തു വസിക്കുക. ചിലപ്പോള്‍ അല്‍പം കൂടുതല്‍ പരിശീലിക്കുന്നതിനുവേണ്ടി അവര്‍ ഒരേ മെത്തയില്‍ അന്തിയുറങ്ങി. സെന്റ് ഇവാഗ്രിയസ് (St. Evagrious) എന്ന പ്രശസ്ത സന്യാസി ഫലസ്തീനിലെ ചില സന്യാസിമാരുടെ ആത്മനിയന്ത്രണത്തെ ഏറെ പ്രശംസിക്കുന്നു. അവര്‍ സ്ത്രീകളോടൊപ്പം കുളിച്ചിരുന്നു. പരസ്പര ആലിംഗനം ചെയ്യുന്നതുകൊണ്ടുപോലും പ്രകൃതിവാസനക്ക് അവരെ ജയിക്കാനാവാത്തത്ര വികാരനിയന്ത്രണമുള്ളവരായിരുന്നു അവര്‍. കുളി സന്യാസത്തില്‍ അനഭിലഷണീയമാണെങ്കിലും ആത്മനിയന്ത്രണ പരിശീലനാര്‍ഥം ഇത്തരം കുളികളും നടക്കാറുണ്ടായിരുന്നു. ഒടുവില്‍ ഇതേ ഫലസ്തീനികളെക്കുറിച്ച് നിസ്സായിലെ സെന്റ് ഗ്രിഗറി (മരണം 347) എഴുതി: ''അത് ദുര്‍വൃത്തിയുടെ കൂടാരമായിത്തീര്‍ന്നു. മനുഷ്യപ്രകൃതി അതിനോട് യുദ്ധം ചെയ്യുന്നവരോട് പ്രതികാരം വീട്ടാതിരിക്കില്ല. സന്യാസം അതിനോട് സമരംചെയ്ത് ഒടുവില്‍ അധാര്‍മികതയുടെ ഏതു ഗര്‍ത്തത്തിലാണാപതിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന കഥകള്‍ എട്ടുമുതല്‍ 11 വരെ നൂറ്റാണ്ടുകളിലെ ക്രിസ്തുമത ചരിത്രത്തെ ഏറ്റവും മോശമായ മട്ടില്‍ മലിനമാക്കിയിട്ടുള്ളതായി കാണാം.'' പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതുന്നു. ''മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവരെ ദുര്‍നടപ്പിന്റെ പേരില്‍ ശിക്ഷിക്കാനുള്ള നിയമം സഭ പ്രായോഗികമായി നടപ്പാക്കുകയാണെങ്കില്‍ കുട്ടികള്‍ മാത്രമേ ശിക്ഷയില്‍നിന്നു മുക്തരാകൂ. അവിഹിത സന്തതികളെ കൂടി ദൈവിക സേവനങ്ങളില്‍നിന്നു മാറ്റിനിറുത്താനുള്ള നിയമം നടപ്പാക്കുകയാണെങ്കില്‍ പള്ളിയുടെ പരിപാലകരില്‍ ഒറ്റ കുട്ടിയും ബാക്കിയാവില്ല. മധ്യനൂറ്റാണ്ടുകളില്‍ വിരചിതമായ ഗ്രന്ഥങ്ങളില്‍ സന്യാസിമഠങ്ങള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിത്തീര്‍ന്നുവെന്ന പരാതികള്‍ മുഴച്ചുകാണാം. അതിന്റെ നാലു ചുവരുകള്‍ക്കകത്ത് നവജാതശിശുക്കളുടെ കൊല പതിവായിരുന്നു. പാതിരിമാരും സഭയുടെ വൈദിക പ്രവര്‍ത്തകരും വിവാഹം നിഷിദ്ധമായ രക്തബന്ധുക്കളായ സ്ത്രീകളുമായി വരെ അവിഹിതബന്ധം പുലര്‍ത്തിപ്പോന്നു. മഠങ്ങളില്‍ പ്രകൃതിവിരുദ്ധ ബീജങ്ങള്‍ വ്യാപിച്ചു. ചര്‍ച്ചിലെ കുമ്പസാരച്ചടങ്ങ് (Confession) ദുര്‍നടപ്പിന്റെ മാധ്യമമായിത്തീര്‍ന്നു."

ഖുര്‍ആന്‍ ഇവിടെ, റുഹ്ബാനിയ്യത്ത് എന്ന ബിദ്അത്ത് ആവിഷ്‌കരിക്കുകയും എന്നിട്ടതിനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് ക്രിസ്ത്യാനിസത്തിലെ ഏതു വീഴ്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ഈ വിശദീകരണങ്ങളില്‍നിന്ന് ശരിക്കും മനസ്സിലാക്കാവുന്നതാണ്.

15 comments:

  1. അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹത്തിനു ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു. അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല. അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. (57:27)

    ReplyDelete
  2. ലത്തീഫെ, താങ്കള്‍ക്കു ഖുര്‍ ആന്‍ വെളിച്ചം പകര്‍ന്നു നല്‍കണം എന്നുണ്ടെങ്കില്‍ അത് ഖുര്‍ ആനില്‍ നിന്ന് മാത്രം ആവുക, അല്ലാതെ ക്രിസ്തീയ വിശ്വാസ്സങ്ങള്‍ കുഴിച്ചുനോക്കി ആവരുത്.

    ദയവായി താങ്കളുടെ സന്യാസത്തിന്റെ പ്രത്യേകതകള്‍, ഖുര്‍ആനും സന്യാസവും എന്നീ ലേഖനങ്ങളുടെ ക്രിസ്തീയ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയോ ലേഖനങ്ങള്‍ മുഴുവനായും പിന്‍വലിക്കുകയോ ചെയ്യേണ്ടതാണ്. കാരണം ഈ ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ക്രൈസ്തവര്‍ പുണ്യാവാന്മാര്‍ എന്ന് വിശ്വസ്സിക്കുന്നവരെക്കുരിച്ചും ക്രൈസ്തവ പുരോഹിതന്മാര്‍ സന്ന്യാസ്സിനികള്‍ എന്നിവരെക്കുറിച്ചും സമൂഹത്തില്‍ മോശമായ കാഴ്ചപ്പാടുകള്‍ വളര്‍ത്തുവാന്‍ ഇടയാക്കും.

    ReplyDelete
  3. ഇവിടെ വരുന്ന വിശ്വാസികളും അല്ലാത്തവരും ഈ രണ്ടു പോസ്റ്റുകളും ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് അപേക്ഷിക്കുന്നു. ഇടക്ക് വെച്ച് വായിച്ചാല്‍ എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രായാസം നേരിടും. 'സന്യാസം നാം അവരോട് കല്‍പിച്ചിരുന്നില്ലെന്നും. അവരത് മതത്തില്‍ കൂട്ടിചേര്‍ക്കുകയാണുണ്ടായതെന്നും' ക്രൈസ്തവരിലെ സന്യാസത്തെ കുറിച്ച് പറഞ്ഞു മാത്രമല്ല. അതവര്‍ക്ക് യഥാവിധി പാലിക്കാന്‍ സാധിച്ചതുമില്ല. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചരിത്രങ്ങള്‍ വെച്ച് പരിശോധിക്കുന്ന ഒരു സ്വാഭാവം സയ്യിദ് മൗദൂദിക്കുണ്ട്. അതിനാല്‍ അദ്ദേഹം പൗരാണിക കാലത്ത് പ്രവാചകനും മുമ്പ്, വിവിധ പുണ്യാളന്‍മാരുടെ ജീവിതം ചരിത്രം പരിശോധിച്ചു. അവരുടെ ജീവിതം രേഖപ്പെടുത്തി. അവരോടുള്ള ബഹുമാനം ഒട്ടും അവമതിക്കാതെ തന്നെ അതിന്‍െ ആവശ്യവും അദ്ദേഹത്തിനില്ല. അതില്‍ അവര്‍ സ്വന്തം ഇഛകളെയും മനോഭാവങ്ങളെയും എത്രപ്രയാസത്തോടെയാണ് നിയന്ത്രിക്കാന്‍ പാടുപെട്ടതെന്ന് പറഞ്ഞു. പിന്നീട് ഈ പുണ്യാളന്‍മാര്‍ സ്വീകരിച്ച് സന്യാസം പിന്‍ തലമുറക്കാര്‍ക്ക് 'നിലനിര്‍ത്താന്‍ കഴിഞ്ഞില്ല' എന്ന ഖുര്‍ആനിക് സൂക്തത്തെ ക്രൈസ്തവ പാതിരിമാര്‍ തന്നെ എഴുതിയ പുസ്തകത്തിലെ ഉദ്ധരണികള്‍ സഹിതം തുറന്ന് കാട്ടി. നേരത്തെ പറഞ്ഞ പുണ്യാളന്‍മാര്‍ ഇതൊക്കെ ചെയ്തുവെന്നല്ല. മറിച്ച് സന്യാസവും പൗരോഹിത്യവും ചില പ്രോത്സാഹനജനകമല്ലാത്ത കാര്യങ്ങളിലേക്ക് നീങ്ങി എന്നാണ് അത് അര്‍ഥമാക്കുന്നത്. ഇതിനെതിരെയാണ് ക്രിസ്തുമത്തില്‍ തന്നെ തിരുത്തല്‍ ശക്തികള്‍ രംഗത്ത് വന്ന ചരിത്രം സ്‌കൂളുകളില്‍ ഞാനും നിങ്ങളും പഠിച്ചതാണല്ലോ.

    മുസ്‌ലിം ചരിത്രത്തിലും ഇപ്രകാരം ചികഞ്ഞെടുക്കാവുന്ന കാര്യങ്ങളുണ്ട്. അവ പറയുമ്പോഴേക്ക് മുസ്‌ലിംകളെല്ലാരും ഇവിടെ സന്തോഷ് പ്രതികരിക്കുന്നത് പോലെ പ്രതികരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാറ്റിലും യഥാര്‍ഥവും കള്ളനാണയങ്ങളുമുണ്ടാകും. സന്താഷില്‍ നിന്ന് ഇക്കാര്യത്തില്‍ കുറച്ചുകൂടി പക്വത ഞാന്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. ബീമാപള്ളിയുടെ ബ്ലോഗില്‍ ഈ പോസ്റ്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ചിലര്‍ നല്‍കുകയുണ്ടായി അതിനോടുള്ള എന്റെ പ്രതികരണവും ഇവിടെ അതേ പ്രകാരം നല്‍കുന്നു.


    പ്രിയ ബീമാപള്ളി,

    ഇവിടെ വിഷയവുമായി ബന്ധമില്ലാത്ത കമന്റുകള്‍ താങ്കള്‍ ഒഴിവാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യാം. അത് താങ്കളുടെ ഇഷ്ടം. പക്ഷെ ഇതില്‍ ചില കമന്റുകള്‍ താങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമാത്രമാണ് ഉദ്ദേശ്യമെന്ന് തോന്നുന്നു അതിനാലാണ് ഇപ്രകാരമൊരു ആമുഖം നല്‍കിയത്. ഖുര്‍ആനും അതുമായി ബന്ധപ്പെട്ട വിവരണങ്ങളും മാത്രം നല്‍കുന്ന ഒരു ബ്ലോഗില്‍ വിശുദ്ധഖുര്‍ആന്റെ ഒരു വചനത്തിന്റെ ചരിത്രസത്യം പരിശോധിക്കുകയാണ് മൗദൂദി. അതില്‍ ഒരു പുണ്യാളനേയോ ബഹുമാനിക്കപ്പെടുന്നവരേയോ അനാദരിച്ചിട്ടില്ല. എന്നാല്‍ നമ്മുടെ പശ്ചാതലത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ചരിത്രത്തിലെ സംഭവങ്ങളുടെ വിവരണം പോലും. താങ്കള്‍ സൂചിപ്പിച്ച നിന്ദ്യമായ വൃത്തികെട്ട ആക്രമണങ്ങളുടെ സമാനതയായി കാണുന്നത് ചുരുക്കിപറഞ്ഞാല്‍ വിവരക്കേട് മാത്രമാണ്.


    ഒന്നുകില്‍ താലിബാനിസം അല്ലെങ്കില്‍ ബുഷിസം ഇതുരണ്ടുമല്ലാത്ത ബുദ്ധിപരമായ ഒരു മാര്‍ഗമില്ലേ. ചരിത്ര വസ്തുതകളെ അഭിമുഖീകരിക്കുയും അതില്‍ തിരുത്തുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു സമീപനത്തെയല്ലാതെ പിന്തുണക്കാന്‍ കഴിയില്ല. ബൈബിളിനെയോ ചില പുണ്യാളന്‍മാരുടെയോ പേര് പറയുമ്പോഴേക്ക് ഇതാ ഞങ്ങളെ അവമതിക്കുന്നേ എന്ന് നിലവിളിക്കേണ്ടതില്ല. അതല്ല ഒരു മുസ്‌ലിമും നിങ്ങളോട് ഇസ്‌ലാമിന്റെ കാര്യത്തില്‍ പറയുന്നത്
    പറയുന്നത് എന്ന് ആമുഖമായി പറയട്ടേ.

    ഇവിടെ യുക്തി, സന്തോഷ് എന്നിവരുടെ കമന്റുകളോട് എനിക്ക് പ്രതികരിക്കാനുണ്ട്. പക്ഷെ അത് ബീമാപള്ളിയുടെ അനുവാദമുണ്ടെങ്കില്‍ മാത്രം. പോസ്റ്റിന്റെ വിഷയവുമായി അതിന് ബന്ധമില്ല എന്നതുകൊണ്ടുതന്നെ.

    ReplyDelete
  5. ബീമാപള്ളിയുടെ ബ്ലോഗില്‍ ഈ പോസ്റ്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ചിലര്‍ നല്‍കുകയുണ്ടായി അതിനോടുള്ള എന്റെ പ്രതികരണവും ഇവിടെ അതേ പ്രകാരം നല്‍കുന്നു.

    ഞാന്‍ പ്രസ്തുത ബ്ലോഗിന്റെ കമന്റെ മോഡറേഷന്‍ വെച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് വേണ്ടി ഞാന്‍ അത് ഒഴിവാക്കിയിരിക്കുന്നു. നിങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും അവിടെ പ്രകടിപ്പിക്കുക. പിന്നെ ഒരു കാര്യം 2000 വര്‍ഷത്തെ ക്രിസ്തുമത ചരിത്രത്തില്‍ നടന്ന സംഭവങ്ങളൊക്കെ ഇപ്പോള്‍ സംസ്‌കരിച്ചെടുത്ത് അതിലെ ബഹുമാനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ ആര്‍ക്കും സംസാരിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നതിനെയാണ് താലിബാനിസം എന്ന് വിളിക്കേണ്ടത്. എന്താണ് താലിബാനിസം എന്ന് ചോദിച്ചാല്‍ എനിക്കുമറിയില്ല. പക്ഷെ ആ മനേഭാവത്തെ ഈ കാലഘട്ടത്തില്‍ എളുപ്പം മനസ്സിലാക്കികൊടുക്കാന്‍ കഴിയുന്ന പദം എന്ന നിലക്ക് ഞാനത് ഉപയോഗിക്കുന്നു. മൗദൂദി പറയുന്നത് അദ്ദേഹം വായിച്ച ചരിത്രം വെച്ചാണ്. അല്ലെങ്കില്‍ അവിടെ പറയുക. പറയപ്പെട്ട പുണ്യാളന്‍മാര്‍ക്ക് അത്തരം ചര്യകളുണ്ടായിരുന്നില്ലെങ്കില്‍ ദൈവത്തിന് സ്തുതി എന്ന് മാത്രമേ ഞാന്‍ പറയൂ. അവരത് ചെയ്തത് ക്രൂരത എന്ന നിലക്കായിരുന്നു എന്നല്ല് പറയുന്നത് ദൈവത്തിന് വേണ്ടി സ്വയം പീഢിപ്പിക്കുകയായിരുന്നു. എന്ന തലത്തില്‍ തന്നെയാണ് മൗദൂദി അതിനെ എടുത്തുദ്ധരിക്കുന്നത്. ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്താലോ എന്ന് എനിക്ക് തോന്നി. എന്നാല്‍ ക്രൈസ്തവ പാതിരിമാരുടെ പുസ്തകത്തെ അദ്ദേഹം ക്വാട്ട് ചെയ്തതാണ് അവ എന്ന് മനസ്സിലായി. അവരേക്കാള്‍ ഇക്കാര്യത്തില്‍ ഞാന്‍ സൂക്ഷമത കാണിക്കേണ്ടതില്ല. മാത്രമല്ല. 40 വര്‍ഷത്തിലേറെ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമുണ്ട്. ഇന്ന് വരെ അക്കാര്യങ്ങളെല്ലാം തെറ്റാണെന്ന് സ്ഥാപിച്ച് ഒരു പുസ്തകവും ഇറങ്ങിയിട്ടില്ല. അതാണ് ബുദ്ധിപരമായ സത്യസന്ധതയും പ്രതികരണവും. ലിങ്ക് നല്‍കിയ ക്രൈസ്തവ നെറ്റില്‍ ഉദ്ധരിച്ച സംഭവത്തിലും അത്തരം ചര്യകളിലേക്കുള്ള സൂചനകളുണ്ട്. മാത്രമല്ല ലേഖനം നല്‍കിയപ്പോള്‍ തന്നെ അവരുടെ മഹത്വങ്ങള്‍ വര്‍ണിക്കുന്ന ക്രൈസ്തവ സൈറ്റിലേക്കുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്.

    ഇനി ഞാനൊരു വെല്ലുവിളി നടത്തട്ടേ. പ്രവാചക ചരിത്രം ഇതുപോലെ വിശകലനം ചെയ്യാനും. യുക്തിവാദികളുടെയും ഖുര്‍ആന്‍ വിമര്‍ശകരുടെയും സൈറ്റിലേക്കല്ലാതെ ഇസ്‌ലാമിക സൈറ്റിലേക്ക് ലിങ്ക് നല്‍കാനും എത്ര ഇസ്‌ലാം വിമര്‍ശകര്‍ക്ക് കഴിയും.

    ReplyDelete
  6. ഇസ്ലാമില്‍ സന്യാസമില്ല ..അതുകൊണ്ട് സന്യാസം നിലനില്‍ക്കുന്ന ക്രൈസ്തവ സഭയിലെ സന്യാസത്തെ കേവലം മത വിരോധത്തിന്റെ പേരില്‍ താറടിക്കുക എന്നത് മാത്രമാണ് ഇത്തരം പോസ്റ്റുകളുടെ ഉദ്ദേശം ..സന്യാസം വ്യക്തികള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണ് ..ദൈവത്തിനും സമൂഹത്തിനും വേണ്ടു ജീവിതം സമര്‍പ്പിച്ചു ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരെ (കേവലം ഒരു ന്യുനപക്ഷത്തിന്റെ തെറ്റിന്റെ പേരില്‍) അപമാനിക്കുന്നത് വിശ്വാസി സമൂഹത്തിനു ഒട്ടും ഭൂഷണമല്ല ....

    ReplyDelete
  7. പ്രിയ നാസിയാന്‍സന്‍

    ഒരു പ്രവാചകമതവും സന്യാസം പഠിപ്പിച്ചിട്ടില്ല. അത് പ്രകൃതി വിരുദ്ധവുമാണ് എന്നാണ് ഇസ്്‌ലാമിന്റെ പക്ഷം. എന്ന് വെച്ച് സന്യാസികളെ ആക്ഷേപിക്കുയോ അവമതിക്കുകയോ ചെയ്യില്ല. സന്യാസം എന്നത് തന്നെ ഒരു തരം പീഢയാണ്. കാണുന്നവര്‍ക്കെങ്കിലും. അതപ്രകാരം പറയുന്നത് അവരെ അവമതിക്കലല്ല. പിന്നെ ചിലര്‍ ചെയ്തതിന്റെ പാപഭാരം ആരും വഹിക്കേണ്ടതില്ല. ഞാന്‍ മുകളില്‍ സൂചിപ്പിച്ചപോലെ ചിലപ്പോള്‍ ഏത് സമൂഹവും ചില അപഭ്രംശത്തില്‍ പെടാറുണ്ട്. അതിനെതിരെ ആ മതത്തില്‍ നിന്ന് തന്നെ പരിഷ്‌കരണ സംരംഭങ്ങളുമുണ്ടാകാറുണ്ട്. ഇവിടെ വിഷയമേതെന്നും അതിന്‍െ ലക്ഷ്യമെന്തെന്നും വ്യക്തമാക്കിയിരിക്കെ നിങ്ങള്‍ പുതിയ ലക്ഷ്യം കണ്ടെത്തേണ്ടതില്ല.

    ReplyDelete
  8. മൗദൂദി പറഞ്ഞതിനെയെല്ലാം ന്യായീകരിക്കുക എന്‍െ ലക്ഷ്യമല്ല. ഇവിടെ മൗദൂദി ഉദ്ധരിച്ച ചരിത്രം തെറ്റാണെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അത് വ്യക്തമാക്കിയാല്‍ പ്രസിദ്ധീകരിക്കും. എന്നാലും വിഷയം അതുപോലെ തന്നെ കിടക്കും. കാരണം സന്യാസം സ്വയം പീഢനമാണ്. അത് ആരും ഒട്ടും നടത്തിയിട്ടില്ല എന്ന് തെളിയിച്ചാല്‍ അവര്‍ സന്യാസികളോ പുണ്യാളന്‍മാരുോ ആയിരുന്നില്ല എന്ന് മാത്രമാണ് അതുകൊണ്ട് വരിക. ഇവിടെ രണ്ട് വശമുണ്ട് എന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഒന്ന് പുണ്യാളരുടെ ജീവിതം അത് നമ്മുക്ക് അല്‍പം പ്രയാസകരമായി തോന്നിയാലും അവര്‍ മനസ്സിലാക്കിയ മതത്തിനും ദൈവത്തിനും വേണ്ടിയായിരുന്നു. അവരില്‍ പലരും ചിന്തകരും സമൂഹത്തിന് നന്മക്ക് നേതൃത്വം നല്‍കിയവരുമായിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ ചിലഘട്ടങ്ങളില്‍ ആ സന്യാസം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു ഇത് ആര് നിഷേധിച്ചാലും ചരിത്രത്തില്‍ മാറാതെ കിടക്കുമല്ലോ. ചുരുക്കത്തില്‍ സന്യാസം എന്നത് ദൈവികമായിരുന്നില്ല. എന്ന് ഖുര്‍ആന്‍ അതിന്റെ വിശ്വാസികളെ ഉണര്‍ത്തുകയാണ്. ചരിത്രം സൂചിപ്പിച്ചുകൊണ്ട്. ആര്‍ക്കും അതിനോട് വിയോജിക്കാം. ഖുര്‍ആന്‍ തന്നെ ബൈബിളിന്റെ കോപ്പിയാണ് എന്ന് വിശ്വസിക്കുന്നവര്‍ ഈ സൂക്തത്തില്‍ അമ്പരക്കേണ്ടതുമില്ല. മുഹമ്മദ് മതം പ്രചരിപ്പിക്കാനുപയോഗിച്ച ഒരു തന്ത്രമായി കണ്ടുകൊണ്ട് വിട്ടുകളഞ്ഞാല്‍ മതിയല്ലോ.

    ചുരുക്കത്തില്‍ ഈ ബ്ലോഗില്‍ നൂറ് കമന്റ് കവിഞ്ഞാലും ചര്‍ച ഈ പോയിന്റില്‍ നിന്ന ഒരടി മുന്നോട്ട് പോകില്ല എന്ന് തോന്നുന്നു. അങ്ങനെ വന്നാല്‍ പറഞ്ഞതൊക്കെ സത്യം തന്നെ എന്ന നിഗമനത്തില്‍ ഞാന്‍ കൂടുത്ല്‍ ഉറപ്പിക്കും.

    ഇത് മതത്തെ അവഹേളിക്കുന്നു.. പുണ്യാളന്‍മാരെ അവഹേളിക്കുന്നു... എന്ന യുക്തിവാദികളും ദൈവനിഷേധികളും ചില ക്രൈസ്തവ വിശ്വാസികളും ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഞങ്ങള്‍ നടത്തുന്നതും ഇതുതന്നെയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിമാത്രം.
    അതിന് വേണ്ടിത്തന്നൈയാണ് കമന്‍ര് മോഡറേഷന്‍ തല്‍കാലം ഞാന്‍ എടുത്ത് കളഞ്ഞത്.

    ReplyDelete
  9. Quote : Latheef

    സന്തോഷിനോട് ഇവ്വിധം ചര്‍ചതുടരാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഈ പോസ്റ്റ് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടതാണ്. വിശുദ്ധഖുര്‍ആനിലെ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ മൗദൂദി ചരിത്രത്തിന്റെ പിന്‍ബലത്തില്‍ നല്‍കിയ വിശദീകരണം. ഞാന്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് അതിന് വിരുദ്ധമായ കൂടുല്‍ സത്യസന്ധമെന്ന് തോന്നുന്ന ചരിത്രം പറയുക മാത്രമാണ് അതിനുള്ള മറുപടി. അതിന് ഞാനെന്‍െ ബ്ലോഗില്‍ അവസരം നല്‍കിയിരിക്കുന്നു. ഇതരവിശ്വാസവുമായി ബന്ധപ്പെട്ടതുകൊണ്ട് തുറന്ന് കമന്‍െഴുതാന്‍ ഞാന്‍ നിലവിലെ മോഡറേഷന്‍ എടുത്ത് കളയുകയും ചെയതു.


    മൗദൂദി വായിച്ച ചരിത്രം ആരുടെ രചനയാണെന്നോ ആ ഗ്രന്ഥങ്ങളുടെ പേര് എന്താണെന്നോ ഈ വിശദീകരണത്തില്‍ ഒരിടത്തും അദ്ദേഹം വ്യക്തമാക്കുന്നില്ല എന്നുള്ളതുകൊണ്ടാണ് ഞാന്‍ ആദ്യംതന്നെ ഇങ്ങനെ പറഞ്ഞിരുന്നത് - "അസത്യങ്ങള്‍, അര്‍ദ്ധസത്യങ്ങള്‍, വളച്ചോടിക്കപ്പെട്ട വിശദീകരണങ്ങള്‍ മുതലായവയുടെ ഒരു ഘോഷയാത്രയാണ് അത്."

    താങ്കള്‍ ഉദ്ധരിച്ചവയ്ക്ക് വിരുദ്ധമായ സത്യസന്ധമായ ചരിത്രം ഞാന്‍ താങ്കളോട് പറയുന്നതുകൊണ്ട് എനിക്കോ താങ്കള്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. കാരണം 40 വര്‍ഷത്തിലേറെ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം വിവര്‍ത്തനമുള്ള ഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങള്‍ പൂര്‍ണ്ണമായും ശരിയാണ് എന്ന് വിശ്വസ്സിക്കുന്നതാണ് താങ്കള്‍ക്കു നല്ലത്. അതുമാത്രമാണ് ശരി എന്ന് താങ്കള്‍ എഴുതിയതുകൊണ്ടാണ് അതല്ല ശരി എന്ന് ഞാന്‍ ചൂണ്ടികാട്ടിയത്.

    താങ്കളുടെ മതവിശ്വാസം പഠിക്കുമ്പോള്‍ ഇതുപോലെയുള്ള വിശദീകരണങ്ങള്‍ കൂടി ഉണ്ടെങ്കിലെ പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണെങ്കില്‍ തീര്‍ച്ചയായും നിങ്ങക്ക് ആ രീതി തന്നെ പിന്തുടരേണ്ടി വരും. എന്റെ മതവിശ്വാസവും താങ്കളുടെതുമായി ഉള്ള ഒരു പ്രധാന വ്യത്യാസ്സവും അതാണ്‌. ഞാന്‍ ചെറിയകുട്ടി ആയിരുന്നപ്പോള്‍ വേദപാഠക്ലാസ്സില്‍ "ദൈവം സ്നേഹം ആകുന്നു" എന്ന് പഠിപ്പിക്കാന്‍ അദ്ധ്യാപകന്‍ ഉദാകരണമായി പറഞ്ഞത് മാതാപിതാക്കള്‍ / സഹോദരങ്ങള്‍ / സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ നമ്മളോട് പ്രകടിപ്പിക്കുന്ന സ്നേഹം, ദൈവം നല്‍കുന്നതാണ് എന്നാണ്. അതുപോലെ ഓരോ വിഷയങ്ങളും വേദപാഠക്ലാസ്സില്‍ പഠിപ്പിച്ചിരുന്നത് ചുറ്റുമുള്ളവരുടെ നന്മകള്‍ ചൂണ്ടികാട്ടിയാണ്, അല്ലാതെ ചുറ്റുപാടുമുള്ളവര്‍ക്ക് എന്തെങ്കിലും തിന്മകള്‍ ഉണ്ടോ, ആ തിന്മകള്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ചെയ്യുന്നില്ല, എന്ന രീതിയില്‍ ആയിരുന്നില്ല.

    താങ്കളുടെ മതവിശ്വാസ്സി അല്ലാത്ത ഒരാള്‍ക്ക്‌ താങ്കളുടെ മതവിശ്വാസം അനുസരിച്ചുള്ള കുറവുകള്‍ എന്തൊക്കെയാണെന്നും അങ്ങനെ കുറവുള്ളവരെ എങ്ങനെ കാണണം എന്നുള്ള രീതിയിലും സ്വന്തം വേദപുസ്തകം വ്യഖ്യാനിച്ചു നല്‍കുമ്പോള്‍ അത് കേട്ട് വളരുന്നവര്‍ക്ക് ഒരിക്കലും മറ്റൊരു മതവിശ്വാസ്സിയോടു നല്ല രീതിയില്‍ പെരുമാറാന്‍ ബുദ്ധിമുട്ടായിരിക്കും.

    ReplyDelete
  10. പ്രിയ സന്തോഷ്,

    സ്വമതത്തോടുള്ള താങ്കളുടെ ആത്മാര്‍ഥതയെ ഞാന്‍ വിലമതിക്കുന്നു. പക്ഷെ അത് ഞങ്ങളുടെ കൂട്ടത്തിലെ കേവലമതവിശ്വാസികളുടെ തലത്തില്‍ നിന്ന് ഉയര്‍ന്ന്‌നിന്നായാല്‍ മാത്രമേ ഒരു മതചര്‍ചയില്‍ താങ്കള്‍ക്ക് പ്രയാസമില്ലാതെ പങ്കെടുക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ഇടക്കിടക്ക് വികാരം വ്രണപ്പെടുന്നു എന്ന് പറഞ്ഞ് കരയേണ്ടിവരും.

    മൗദൂദി എടുത്ത് ചരിത്രത്തിന്റെ റഫറെന്‍സ് നല്‍കിയാലും വലിയ കാര്യമൊന്നുമില്ല. എനിക്കതിന്റെ ആവശ്യവുമില്ല. കാരണം ഈ പറയുന്നത് നിങ്ങളെ വിശ്വസിപ്പിച്ചേ അടങ്ങൂ എന്ന വാശി എനിക്കില്ല. നിങ്ങള്‍ക്കിത് സൗകര്യപൂര്‍വം അവഗണിക്കാം. സാക്ഷാല്‍ ബൈബിളില്‍ നിന്ന് യാതൊന്നിന്റെയും വിഗ്രഹത്തെ ഉണ്ടാക്കരുതെന്ന് നിര്‍ദ്ദേശം കാണിച്ച് തന്നാല്‍ താങ്കള്‍ എന്താണ് ചെയ്യുക. യേശുവിന്റെ ബിംബം എടുത്ത് മാറ്റുമോ സ്വന്തം വീട്ടില്‍ നിന്നെങ്കിലും. പിന്നെ ഏതോ ഒരാളുടെ ചരിത്ര പുസ്തകത്തില്‍ നല്‍കിയ ചില പുണ്യാളന്‍മാരുടെ സന്യസത്തിന്റെ രൂപങ്ങള്‍ കാണിച്ച് തന്നാല്‍ അതില്‍ നിന്ന് നിങ്ങള്‍ എന്താണ് പുതുതായി മനസ്സിലാക്കുക. മറ്റൊന്നും ഇവിടെ പറഞ്ഞിട്ടില്ലല്ലോ. എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ അങ്ങനെ വിശ്വസിക്കാന്‍ കഴിയണമെന്നില്ല. അതിനാല്‍ താങ്കള്‍ ഇതിനെതിരായ ചരിത്രം തേടിപ്പിടിക്കുകയും അതിവിടെ ഉദ്ധരിക്കുകയും ചെയ്യുക. അപ്പോള്‍ ഈക്കാര്യത്തില്‍ അങ്ങനെയും ഒരു ചരിത്രമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കും. ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഈ നിലപാട് നേരെമറിച്ച് ഖുര്‍ആനും പ്രവാചകചര്യയില്‍ നിന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ അത് കണ്ടെത്താനുള്ള മാര്‍ഗം എന്റെ മുന്നില്‍ ലഭ്യമാണ്.

    പിന്നെ മതം എന്ന നിലയില്‍ ഇസ്‌ലാമും ക്രിസ്തുമതവും താരതമ്യം അര്‍ഹിക്കുന്നില്ല. പിന്നെ മറ്റൊരുമതവിശ്വാസിയോട് നല്ല നിലയില്‍ ഒരു മുസ്‌ലിമിന് പെരുമാറാന്‍ പ്രയാസമായിരിക്കും എന്നതൊക്കെ താങ്കളുടെ വെറും തോന്നലുകള്‍. ക്രിസ്തുമതം സ്‌നേഹമാണ് പഠിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ടാണ് ടി.ജെ ജോസഫിനെ ഞാന്‍ മതനിഷേധിയായിരിക്കാം എന്ന നിഗമനം നടത്തിയത് അതിന്റെ പേരില്‍ ഒരാള്‍ ഒരു പോസ്റ്റ് തന്നെ ഇട്ടുകളഞ്ഞു. അപ്പോള്‍ പിന്നെ ഒരു മതത്തിന്റെ ആളാക്കുന്നതിലല്ല കാര്യം. ആ മതത്തിന്റെ സിദ്ധാന്തങ്ങള്‍ ഉള്‍കൊണ്ട് ജീവിക്കുന്നതിലാണ്. അതനുസരിച്ച ഒരു മുസ്ലിം മറ്റുമതസ്ഥരോട് ഏറ്റവും മാന്യമായി പെരുമാറുന്നവനായിരിക്കും. ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും.

    ReplyDelete
  11. സ്വമതത്തോടുള്ള താങ്കളുടെ ആത്മാര്‍ഥതയെ ഞാന്‍ വിലമതിക്കുന്നു.

    അഭിനന്ദനത്തിനു നന്ദി

    പക്ഷെ അത് ഞങ്ങളുടെ കൂട്ടത്തിലെ കേവലമതവിശ്വാസികളുടെ തലത്തില്‍ നിന്ന് ഉയര്‍ന്ന്‌നിന്നായാല്‍ മാത്രമേ ഒരു മതചര്‍ചയില്‍ താങ്കള്‍ക്ക് പ്രയാസമില്ലാതെ പങ്കെടുക്കാന്‍ കഴിയൂ.

    ഈ വാക്യം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശ്ശിക്കുന്നത്‌ എന്ന് മനസ്സിലായില്ല.

    അല്ലെങ്കില്‍ ഇടക്കിടക്ക് വികാരം വ്രണപ്പെടുന്നു എന്ന് പറഞ്ഞ് കരയേണ്ടിവരും

    ഞാന്‍ എവിടെയെങ്കിലും എന്റെ വികാരങ്ങള്‍ വൃണപ്പെട്ടു എന്ന് പറഞ്ഞു കരഞ്ഞതായി തോന്നിയെങ്കില്‍ അത് എന്റെ കുഴപ്പമല്ല. താങ്കളുടെ ഈ പോസ്റ്റില്‍ത്തന്നെ ഞാന്‍ ആദ്യം എഴുതിയ കമന്റ് ഒന്നുകൂടി വായിച്ചു നോക്കുക.

    മൗദൂദി എടുത്ത് ചരിത്രത്തിന്റെ റഫറെന്‍സ് നല്‍കിയാലും വലിയ കാര്യമൊന്നുമില്ല. എനിക്കതിന്റെ ആവശ്യവുമില്ല. കാരണം ഈ പറയുന്നത് നിങ്ങളെ വിശ്വസിപ്പിച്ചേ അടങ്ങൂ എന്ന വാശി എനിക്കില്ല. നിങ്ങള്‍ക്കിത് സൗകര്യപൂര്‍വം അവഗണിക്കാം.

    താങ്കള്‍ എന്നെ വിശ്വസ്സിപ്പിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടില്ലല്ലോ... മൗദൂദി എടുത്ത് ചരിത്രത്തിന്റെ / ചരിത്രകാരന്റെ / ചരിത്ര ഗ്രന്ഥങ്ങളുടെ യാതൊരു സൂചനയും അദ്ദേഹം തന്റെ രചനയില്‍ നല്‍കിയിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ആ വ്യാഖ്യാനത്തിന്റെ ഉറവിടം നല്‍കുവാന്‍ ആവശ്യപ്പെട്ടത്. താങ്കള്‍ക്കു അതിനെക്കുറിച്ച് അറിവുണ്ടെങ്കില്‍ അത് നല്‍കുക. കാര്യമുണ്ടോ ഇല്ലയോ എന്നുള്ളത് അതിനു ശേഷം ആലോചിച്ചാല്‍ പോരെ?

    സാക്ഷാല്‍ ബൈബിളില്‍ നിന്ന് യാതൊന്നിന്റെയും വിഗ്രഹത്തെ ഉണ്ടാക്കരുതെന്ന് നിര്‍ദ്ദേശം കാണിച്ച് തന്നാല്‍ താങ്കള്‍ എന്താണ് ചെയ്യുക. യേശുവിന്റെ ബിംബം എടുത്ത് മാറ്റുമോ സ്വന്തം വീട്ടില്‍ നിന്നെങ്കിലും.

    ബൈബിളില്‍ എന്തൊക്കെയുണ്ടെന്നു താങ്കളെക്കാളും നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാന്‍. യേശുവിന്റെ ബിംബം മാറ്റുന്നതോ മാറ്റാത്തതോ അല്ല നമ്മുടെ വിഷയം എന്ന് ദയവായി ഓര്‍മ്മിക്കുക

    ReplyDelete
  12. പിന്നെ ഏതോ ഒരാളുടെ ചരിത്ര പുസ്തകത്തില്‍ നല്‍കിയ ചില പുണ്യാളന്‍മാരുടെ സന്യസത്തിന്റെ രൂപങ്ങള്‍ കാണിച്ച് തന്നാല്‍ അതില്‍ നിന്ന് നിങ്ങള്‍ എന്താണ് പുതുതായി മനസ്സിലാക്കുക. മറ്റൊന്നും ഇവിടെ പറഞ്ഞിട്ടില്ലല്ലോ.

    ഞാന്‍ എന്താണ് പുതിയതായി മനസ്സിലാക്കുക എന്ന് താങ്കള്‍ ആ ചരിത്രപുസ്തകങ്ങള്‍ കാണിച്ചുതന്നാലല്ലേ പറയുവാന്‍ പറ്റൂ. എന്റെ പ്രതിഷേധം എന്തിനോടാണെന്നു ഞാന്‍ മുന്‍പും സൂചിപ്പിചിരുന്നതാണ്. നിങ്ങള്‍ വിശുദ്ദഗ്രന്ഥം എന്ന് വിളിക്കുന്ന, 1500 ല്‍ പരം വര്‍ഷങ്ങളായി യാതൊരുവിധമായ തിരുത്തലുകള്‍ നടത്തപ്പെടാത്ത, തിരുത്തുവാന്‍ പാടില്ല എന്ന് വിശ്വസ്സിക്കപെടുന്ന "ഖുര്‍ ആന്‍" വ്യാഖ്യാനം ചെയ്ത മൗദൂദി സ്വന്തം കാഴ്ചപ്പാടുകള്‍ (മറ്റൊരു മതവിശ്വാസിയെ പരിഹസിക്കുന്ന രീതിയില്‍) "ഖുര്‍ ആന്‍" സൂക്തങ്ങളുടെ ഒപ്പം ചേര്‍ത്ത് അവതരിപ്പിച്ചു എന്നതാണ് ഞാന്‍ കണ്ട പോരായ്മ. ദൈവികം ആയിട്ടുള്ള ഒരു ഗ്രന്ഥം വ്യാഖ്യാനം ചെയ്യുമ്പോള്‍ അതില്‍ ഉപയോഗിക്കുന്ന ശൈലിയും ദൈവികം ആവണം.

    എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ അങ്ങനെ വിശ്വസിക്കാന്‍ കഴിയണമെന്നില്ല. അതിനാല്‍ താങ്കള്‍ ഇതിനെതിരായ ചരിത്രം തേടിപ്പിടിക്കുകയും അതിവിടെ ഉദ്ധരിക്കുകയും ചെയ്യുക. അപ്പോള്‍ ഈക്കാര്യത്തില്‍ അങ്ങനെയും ഒരു ചരിത്രമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കും.

    ഈ വാക്യങ്ങള്‍ക്കുള്ള മറുപടി ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്. ഒന്നുകൂടി ആവര്‍ത്തിക്കാം : " താങ്കള്‍ ഉദ്ധരിച്ചവയ്ക്ക് വിരുദ്ധമായ സത്യസന്ധമായ ചരിത്രം ഞാന്‍ താങ്കളോട് പറയുന്നതുകൊണ്ട് എനിക്കോ താങ്കള്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. കാരണം 40 വര്‍ഷത്തിലേറെ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം വിവര്‍ത്തനമുള്ള ഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങള്‍ പൂര്‍ണ്ണമായും ശരിയാണ് എന്ന് വിശ്വസ്സിക്കുന്നതാണ് താങ്കള്‍ക്കു നല്ലത്. അതുമാത്രമാണ് ശരി എന്ന് താങ്കള്‍ എഴുതിയതുകൊണ്ടാണ് അതല്ല ശരി എന്ന് ഞാന്‍ ചൂണ്ടികാട്ടിയത്."

    ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഈ നിലപാട് നേരെമറിച്ച് ഖുര്‍ആനും പ്രവാചകചര്യയില്‍ നിന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ അത് കണ്ടെത്താനുള്ള മാര്‍ഗം എന്റെ മുന്നില്‍ ലഭ്യമാണ്.

    ചരിത്രത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു (മൗദൂദി പറയുന്നപോലെ) സംഗതി ഉണ്ടെങ്കില്‍ താങ്കള്‍ അന്വേഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ക്കു അത് ലഭിക്കും. അതിനുള്ള മാര്‍ഗ്ഗവും താങ്കളുടെ മുന്നില്‍ ലഭ്യമാണ്.

    പിന്നെ മതം എന്ന നിലയില്‍ ഇസ്‌ലാമും ക്രിസ്തുമതവും താരതമ്യം അര്‍ഹിക്കുന്നില്ല.

    തീര്‍ച്ചയായും പല കാര്യങ്ങളിലും രണ്ടു വിരുദ്ധ ദ്രുവങ്ങളിലാണ് ക്രിസ്തുമതവും ഇസ്‌ലാമും. പിന്നെ മതം എന്ന നിലയില്‍ ഇസ്‌ലാമും ക്രിസ്തുമതവും താരതമ്യം അര്‍ഹിക്കുന്നില്ല എന്നാണ് താങ്കളുടെ നിലപാട് എങ്കില്‍, എന്തുകൊണ്ടാണ് താങ്കളുടെ വേദപുസ്തകം വ്യാഖ്യാനം ചെയ്യുന്നവര്‍ (മൗദൂദി ഉള്‍പ്പെടെ) ഖുര്‍ ആന്‍ സൂക്തങ്ങള്‍ വിശദീകരിക്കുവാന്‍ ക്രിസ്തുമതത്തെ ചൂണ്ടികാണിക്കുന്നത്?

    അപ്പോള്‍ പിന്നെ ഒരു മതത്തിന്റെ ആളാക്കുന്നതിലല്ല കാര്യം. ആ മതത്തിന്റെ സിദ്ധാന്തങ്ങള്‍ ഉള്‍കൊണ്ട് ജീവിക്കുന്നതിലാണ്. അതനുസരിച്ച ഒരു മുസ്ലിം മറ്റുമതസ്ഥരോട് ഏറ്റവും മാന്യമായി പെരുമാറുന്നവനായിരിക്കും. ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും.

    താങ്കള്‍ പറയുന്നതുപോലെയാണ് ശരി എങ്കില്‍ നല്ലത്. പക്ഷെ താങ്കള്‍ ഇവിടെ എടുത്തെഴുതിയ മൗദൂദിയുടെ ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ എന്റെ മതവിശ്വാസത്തോട്‌ കാണിച്ചത് മാന്യതയാണു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

    ReplyDelete
  13. @Santhosh,

    പോസ്റ്റിനോടും കമന്റിനോടുമുള്ള താങ്കളുടെ പ്രതികരണത്തിന് നന്ദി.

    ReplyDelete
  14. santhosh said..

    >>> താങ്കള്‍ പറയുന്നതുപോലെയാണ് ശരി എങ്കില്‍ നല്ലത്. പക്ഷെ താങ്കള്‍ ഇവിടെ എടുത്തെഴുതിയ മൗദൂദിയുടെ ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ എന്റെ മതവിശ്വാസത്തോട്‌ കാണിച്ചത് മാന്യതയാണു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. <<<

    മൗദൂദി ഇവിടെ സൂചിപ്പിക്കപ്പെട്ട സംഭവങ്ങളാണ് പറഞ്ഞിന്നതെങ്കില്‍ കുറെയെങ്കലും വാദത്തിന് നിലനില്‍പ്പുണ്ടായേനെ. ഇത്തരമൊരു ലിങ്ക് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും സന്തോഷിന്റെ അസംബന്ധ വാദം പൊളിക്കാന്‍ ഇതല്ലാതെ മാര്‍ഗവുമില്ല.

    ReplyDelete
  15. (((ലണ്ടന്‍: പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായ കുട്ടികളോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ക്ഷമാപണം നടത്തി. ബാലപീഡകരായ പുരോഹിതന്മാര്‍ റോമന്‍ കത്തോലിക്ക സഭയ്ക്കാകെ നാണക്കേട് ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. നാലുദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടെ ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ നടത്തിയ കുര്‍ബാനയ്ക്കുശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'പറയാന്‍ പറ്റാത്ത കുറ്റകൃത്യം' എന്നാണ് ബാലപീഡനത്തെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഇതുമൂലം കുട്ടികള്‍ക്കുണ്ടായ യാതനയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, പുരോഹിതരുടെ പീഡനത്തിനിരയായവരുടെ കൂട്ടായ്മയായ സര്‍വൈവേഴ്‌സ് നെറ്റ്‌വര്‍ക്ക് മാര്‍പാപ്പയുടെ ക്ഷമാപണം പൊള്ളയാണെന്ന് കുറ്റപ്പെടുത്തി. ''കുറ്റകൃത്യങ്ങളില്‍ വേദനിക്കുന്ന മാര്‍പാപ്പയെ ഞങ്ങള്‍ക്ക് ആവശ്യമില്ല. അവ തടയാന്‍ കഴിയുന്ന മാര്‍പാപ്പയെയാണവശ്യം''-കൂട്ടായ്മയിലെ അംഗമായ പീറ്റര്‍ ഇസ്‌ലി പറഞ്ഞു.))))

    ഇത് ക്രിസ്തുമത പുരോഹിതന്മാരെ താറടിക്കുന്നതാണ്, ക്രിസ്തുമതത്തെ അവമതിക്കുന്നതാണ് അതിനാല്‍ മാതൃഭൂമി ആ വാര്‍ത്ത നീക്കം ചെയ്യണം എന്നാരെങ്കിലും പറയുമോ.. അത്രപോലും യുക്തിസഹമല്ല, ഇവിടെ ചില സുഹൃത്തുക്കള്‍ പറയുന്നത്.

    സന്യാസവും പൌരോഹിത്യവും യേശുപഠിപ്പിച്ചിട്ടില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മിനിമം ഇവിടെ ക്രിസ്ത്യാനികള്‍ ശ്രമിക്കേണ്ടത് അങ്ങനെയല്ല യേശുക്രിസ്തു അങ്ങനെ പഠിപ്പിച്ചിടുണ്ട് എന്ന് വ്യക്തമാക്കാനാണ്. അതിന് കഴിയാതെ വന്നപ്പോഴാണ്, ഇത്തരം കാര്യങ്ങളിലേക്ക് ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ഈ പോസ്റ്റ് തന്നെ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്നത്.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...