Wednesday, March 3, 2010

പ്രവാചകന്റെ സൈനബുമായുള്ള വിവാഹം

വിശുദ്ധഖുര്‍ആനിലെ 33ാം അധ്യായമായ സൂറത്തുല്‍ അഹ്‌സാബിലെ 36 മുതല്‍ 40 വരെയുള്ള സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യുന്നത്. അറബികളില്‍ അന്ന് നിലനിന്നിരുന്ന ചില തെറ്റായ സമ്പ്രദായങ്ങളുടെയും അനാചാരങ്ങളെയും അവസാനിപ്പിക്കുന്നതിന് വേണ്ടി അല്ലാഹുവിന്റെ തീരുമാന പ്രകാരം കൈകൊണ്ട ചില നടപടികള്‍ ഇസ്‌ലാമിന്റെ വൈരികള്‍ ഏക്കാലത്തും ഒരു നല്ല അവസരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് പ്രസ്തുത സൂക്തങ്ങള് അവയ്ക് നല്‍കിയ വ്യാഖ്യാനങ്ങളുടെ വെളിച്ചതില്‍ സംക്ഷിപ്തമായി ഇവിടെ നല്‍കുന്നു. കൂടുതല്‍ പഠനമാഗ്രഹിക്കുന്നവര്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രസ്തുത സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം വായിക്കുക. അമാനി മൗലവിയുടെ വി.ഖുര്‍ആന്‍ വിവരണത്തിലും ഇത് വിശദമായി ചര്‍ച ചെയ്തിട്ടുണ്ട്. സൂക്തങ്ങള്‍ ഇതാണ്


(36-39) അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി. പ്രവാചകാ, അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട് നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: 'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.' അന്നേരം അല്ലാഹു വെളിപ്പെടുത്താനുദ്ദേശിച്ച കാര്യം നീ മനസ്സിലൊളിപ്പിക്കുന്നുണ്ടായിരുന്നു. നീ ആളുകളെ ഭയപ്പെടുകയായിരുന്നുവല്ലോ; ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവായിരിക്കെ. പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍ നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍-അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍- ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ടതുതന്നെയായിരുന്നു. അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല. ഇതുതന്നെയായിരുന്നു മുമ്പ് കഴിഞ്ഞുപോയ സകല പ്രവാചകന്മാരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നടപടി. അല്ലാഹുവിന്റെ കല്‍പനയോ, ഖണ്ഡിതമായ തീരുമാനമത്രെ. അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അവനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍, (അവരോടുള്ള അല്ലാഹുവിന്റെ നടപടിയാണിത്). വിചാരണക്കായി അല്ലാഹുതന്നെ എത്രയും മതിയായവനല്ലോ.


(40) ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ.
**************************************************

അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി.


പ്രവാചകാ, അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട്നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: 'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.'

നബി (സ) ഹ. സൈനബിനെ ഹ: സൈദിന് വിവാഹം ചെയ്തുകൊടുക്കുവാനാലോചിക്കുകയും ഹ. സൈനബും അവരുടെ ബന്ധുക്കളും അതില്‍ വിമ്മിട്ടം പ്രകടിപ്പിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തമാണിത്. ഇബ്‌നുഅബ്ബാസ് ഉദ്ധരിക്കുന്നു: നബി (സ) ഈ ആലോചനയറിയിച്ചപ്പോള്‍ ഹ: സൈനബ് പറഞ്ഞു: ഞാന്‍ അദ്ദേഹത്തെക്കാള്‍ കുലീനയാണ്.

അവരുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശും ഈ രീതിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. കാരണം, ഹ: സൈദ് നബി (സ) സ്വതന്ത്രനാക്കിയ അടിമയായിരുന്നു. ഹ: സൈനബാവട്ടെ നബി (സ)യുടെ സ്വന്തം പിതൃസഹോദരി(ഉമൈമ ബിന്‍തു അബ്ദില്‍ മുത്തലിബ്)യുടെ മകളും. ഇത്രയും ഉന്നതമായ കുടുംബത്തിലെ പെണ്‍കുട്ടി, അതും പുറത്താരുമല്ല, നബിയുടെ സ്വന്തം പിതൃസഹോദരിയുടെ പുത്രിതന്നെ. അവരെ താന്‍ സ്വതന്ത്രനാക്കിയ ഒരടിമക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുന്നത് അവര്‍ക്കൊക്കെ തീരെ അസഹ്യമായി തോന്നി. അതു സംബന്ധിച്ചാണ് ഈ സൂക്തമവതരിച്ചത്. ഇതു കേള്‍ക്കേണ്ട താമസം, ഹ: സൈനബും അവരുടെ കുടുംബാംഗങ്ങളെല്ലാവരും യാതൊരു സങ്കോചവുമില്ലാതെ അതനുസരിച്ചു. അനന്തരം നബി (സ) അവരുടെ നിക്കാഹ് നടത്തി. ഹ: സൈദിനുവേണ്ടി അവിടുന്നുതന്നെ പത്തു ദീനാറും അറുപതു ദിര്‍ഹമും വിവാഹമൂല്യം നല്‍കി. കല്യാണപ്പുടവ നല്‍കി. വീട്ടാവശ്യങ്ങള്‍ക്കായി കുറച്ചു സാധനങ്ങളും കൊടുത്തയച്ചു.

ഈ സൂക്തം ഒരു പ്രത്യേക സന്ദര്‍ഭത്തിലവതരിച്ചതാണെങ്കിലും ഇതില്‍ പറഞ്ഞ വിധി ഇസ്‌ലാമിക ദര്‍ശനത്തിന്റെ അതിപ്രധാനമായ അടിസ്ഥാന തത്വമാകുന്നു. മുഴുവന്‍ ഇസ്‌ലാമിക ജീവിതക്രമത്തിനും അത് ബാധകവുമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി വീക്ഷിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നും പ്രവാചകനില്‍ നിന്നും ഉള്ളതെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യത്തിലും സ്വാഭിപ്രായങ്ങള്‍ പ്രയോഗിക്കുവാന്‍ മുസ്‌ലിമായ വ്യക്തിക്കോ സമൂഹത്തിനോ കോടതിക്കോ പാര്‍ലമെന്റിനോ സ്റ്റേറ്റിനോ ഒന്നും യാതൊരധികാരവുമില്ല. മുസ്‌ലിമാവുക എന്നതിന്റെ അര്‍ഥം തന്നെ, ദൈവത്തിന്റെയും ദൈവദൂതന്റെയും മുമ്പില്‍ തന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അടിയറവെക്കുക എന്നാണല്ലോ. വല്ല വ്യക്തിയോ സമൂഹമോ മുസ്‌ലിമായിരിക്കുകയും അതോടൊപ്പം തെരഞ്ഞെടുപ്പധികാരം സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് പരസ്പര വിരുദ്ധമായ നിലപാടാണ്. ഈ രണ്ടു ലൈനുകളുടെയും സംയോജനം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിഭാവനം ചെയ്യാനേ സാധ്യമല്ല. ഒരുവന്‍ മുസ്‌ലിമാണെങ്കില്‍ അവന്‍ അനിവാര്യമായും ദൈവത്തിന്റെ മുമ്പില്‍ ശിരസ്സ് കുനിച്ചവനായിരിക്കും. ആര്‍ ഇങ്ങനെ തല കുനിക്കുന്നില്ലയോ അവന്‍ മുസ്‌ലിമല്ലെന്ന് നേര്‍ക്കുനേരെ മനസ്സിലാക്കാവുന്നതാണ്. ഞാന്‍ മുസ്‌ലിമാണെന്ന് അയാള്‍ എത്രമാത്രം ഉറപ്പിച്ചു പറഞ്ഞാലും അത് വിശ്വസിക്കാവതല്ല. ദൈവത്തിന്റെയും സൃഷ്ടികളുടെയും ദൃഷ്ടിയില്‍ അവന്‍ കപടനാണെന്നു തന്നെയായിരിക്കും തീരുമാനിക്കപ്പടുക.

(അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട്നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: 'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.') ഇതിനുശേഷം വെളിപ്പെടുത്തിപ്പറഞ്ഞിട്ടുള്ളതുപോലെ ഹ: സൈദാണ് ഉദ്ദേശ്യം. അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യമെന്തായിരുന്നു, നബി (സ)യില്‍ നിന്നുള്ള ഔദാര്യമെന്തായിരുന്നു? അതു മനസ്സിലാക്കുവാന്‍ അദ്ദേഹത്തിന്റെ ചരിത്രം സംക്ഷിപ്തമായെങ്കിലും പറയേണ്ടിയിരിക്കുന്നു. അദ്ദേഹം വാസ്തവത്തില്‍ കല്‍ബ് ഗോത്രത്തിലെ ഹാരിസത്തുബ്‌നു ശറാഹീലിന്റെ മകനായിരുന്നു. ത്വയ്യ് ഗോത്രത്തിന്റെ ഒരുപശാഖയായ മഅ്ന്‍ വംശത്തില്‍പ്പെട്ട ഥഅ്‌ലബയുടെ പുത്രി സുഅ്ദായായിരുന്നു മാതാവ്. സൈദിന്ന് എട്ട് വയസ്സുള്ളപ്പോള്‍ മാതാവ് അദ്ദേഹത്തെ പിതൃഗൃഹത്തില്‍ വിട്ടിട്ടുപോയി. അവിടെ വെച്ച് ഖൈനുബ്‌നു ജസര്‍ ഗോത്രക്കാര്‍ അവരുടെ സങ്കേതം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അവര്‍ അടിമകളായിപ്പിടിച്ചവരില്‍ ഹ: സൈദും ഉണ്ടായിരുന്നു. അവരദ്ദേഹത്തെ ത്വാഇഫിന്നടുത്തുള്ള ഉക്കാള് ചന്തയില്‍ കൊണ്ടുവന്നു വിറ്റു. ഹ: ഖദീജയുടെ മച്ചുനനായ ഹകീമുബ്‌നു ഹിസാമായിരുന്നു വാങ്ങിയത്. അദ്ദേഹം ആ അടിമക്കുട്ടിയെ മക്കയില്‍ കൊണ്ടുവന്നു. തന്റെ മച്ചുനിച്ചിയുടെ സേവനത്തിനായി നേര്‍ന്നു. നബി (സ) ഹ: ഖദീജയെ വിവാഹം ചെയ്തപ്പോള്‍ അവരോടൊപ്പം ഹ: സൈദും ഉണ്ടായിരുന്നു. ഹ: സൈദിന്റെ നടപടികളും പെരുമാറ്റവുമെല്ലാം തിരുമേനിക്ക് നന്നെ ഇഷ്ടപ്പെട്ടു. തിരുമേനി സൈദിനെ തനിക്ക് വേണമെന്ന് ഖദീജ(റ)യെ; അറിയിച്ചു. അങ്ങനെ ആ ഭാഗ്യവാനായ കുട്ടി, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാചകനാകാനിരിക്കുന്ന സൃഷ്ടി ശ്രേഷ്ഠനായ വ്യക്തിയുടെ സന്നിധിയിലെത്തി. അന്ന് ഹ: സൈദിന് 15 വയസ്സായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സൈദിന്റെ പിതാവും പിതൃവ്യനും തങ്ങളുടെ പുത്രന്‍ മക്കയിലുണ്ടെന്നറിഞ്ഞു; അവനെയുമന്വേഷിച്ച് മക്കയില്‍ വന്നു നബി (സ)യുടെ അടുത്തെത്തി. തിരുമേനിയോട് അവര്‍ അപേക്ഷിച്ചു: 'അങ്ങേക്ക് നഷ്ടപരിഹാരമായി എന്തുവേണമെങ്കിലും തരാം. ഞങ്ങളുടെ കുട്ടിയെ ഞങ്ങള്‍ക്ക് വിട്ടുതരുമാറാകണം.' തിരുമേനി പറഞ്ഞു: 'ഞാന്‍ കുട്ടിയെ വിളിച്ച് അവന്റെ ഇഷ്ടംപോലെ ചെയ്യാന്‍ പറയാം. അവന്‍ നിങ്ങളോടൊപ്പം വരാനോ എന്റെ കൂടെ കഴിയാനോ ഇഷ്ടപ്പെടുന്നത് എന്ന് സ്വയം തീരുമാനിക്കട്ട. നിങ്ങളോടൊപ്പം പോരാനാണാഗ്രഹിക്കുന്നതെങ്കില്‍ എനിക്ക് യാതൊരു നഷ്ടപരിഹാരവും വേണ്ട. ഞാന്‍ വെറുതെ തന്നെ നിങ്ങള്‍ക്കവനെ വിട്ടു തന്നേക്കാം. പക്ഷേ, അവന്‍ എന്റെ കൂടെ കഴിയാനാണാഗ്രഹിക്കുന്നതെങ്കില്‍, എന്റെ കൂടെ കഴിയാനിഷ്ടപ്പെടുന്ന ഒരുവനെ എങ്ങനെയെങ്കിലും ആട്ടിപ്പായിക്കുന്നവനല്ല ഞാന്‍.' അവര്‍ പറഞ്ഞു: 'ഏറ്റവും വിശിഷ്ടമായ ന്യായമാണല്ലോ അങ്ങു പറഞ്ഞത്. കുട്ടിയെ വിളിച്ചു ചോദിച്ചാലും.' തിരുമേനി സൈദിനെ വിളിച്ചു ആഗതരെ ചൂണ്ടിക്കൊണ്ടു ചോദിച്ചു: 'ഇവരെ അറിയുമോ?' അദ്ദേഹം പറഞ്ഞു: 'അറിയും, ഇതെന്റെ പിതാവാണ്. അത് പിതൃവ്യനും.' തിരുമേനി പറഞ്ഞു: 'നിനക്ക് ഇവരെയും എന്നെയും അറിയാമല്ലോ. ഇനി നിനക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ അവരുടെ കൂടെ പോകാം. അല്ലെങ്കില്‍ എന്റെ കൂടെ വസിക്കുകയും ചെയ്യാം.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അങ്ങയെ വിട്ട് ആരുടെ കൂടെയും പോകാന്‍ ആഗ്രഹിക്കുന്നില്ല.' അദ്ദേഹത്തിന്റെ പിതാവും പിതൃവ്യനും പറഞ്ഞു: 'ഓ സൈദ്, നീ സ്വാതന്ത്ര്യത്തെക്കാള്‍ അടിമത്തത്തെ ഇഷ്ടപ്പെടുന്നുവോ? നിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വെടിഞ്ഞ് അന്യരുടെ കൂടെ കഴിയാനാഗ്രഹിക്കുന്നുവെന്നോ?' സൈദ് മറുപടി പറഞ്ഞു: 'ഇദ്ദേഹത്തില്‍ കാണുന്ന മഹദ്ഗുണങ്ങള്‍ അനുഭവിച്ച എനിക്ക് ഇനി ഈ ലോകത്ത് യാതൊരാള്‍ക്കും അദ്ദേഹത്തേക്കാള്‍ മുന്‍ഗണന നല്‍കാന്‍ കഴിയില്ല.' സൈദിന്റെ ഈ മറുപടി അദ്ദേഹത്തിന്റെ പിതാവിനെയും പിതൃവ്യനെയും സന്തുഷ്ടരാക്കി. തിരുമേനി (സ) അപ്പോള്‍ തന്നെ സൈദിനെ സ്വതന്ത്രനാക്കുകയും ഹറമില്‍പോയി ഖുറൈശി സഭയില്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: 'എല്ലാ ജനങ്ങളും സാക്ഷികളാകുവിന്‍. ഇന്നു മുതല്‍ സൈദ് എന്റെ പുത്രനാകുന്നു. ഞാന്‍ അവനില്‍നിന്നും അവന്‍ എന്നില്‍നിന്നും അനന്തരാവകാശമെടുക്കുന്നതാകുന്നു.'  ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ അദ്ദേഹത്തെ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്നു വിളിച്ചുതുടങ്ങി. ഇതെല്ലാം പ്രവാചകത്വലബ്ധിക്ക് മുമ്പു നടന്ന സംഭവങ്ങളാണ്. പിന്നീട് മുഹമ്മദ്‌നബി(സ) പ്രവാചകത്വലബ്ധി കൊണ്ടനുഗൃഹീതനായപ്പോള്‍ ഒരുനിമിഷംപോലും സംശയിക്കാതെ അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കേട്ടമാത്രയില്‍ അംഗീകരിച്ച നാലാളുകളുണ്ടായിരുന്നു. ഖദീജ, സൈദ്, അലി, അബൂബക്റ്‍(റ) എന്നിവരായിരുന്നു അവര്‍. അന്ന് സൈദിന് 30 വയസ്സായിരുന്നു. ഹിജ്‌റക്കുശേഷം നാലാം ആണ്ടില്‍ നബി (സ) തന്റെ പിതൃസഹോദരീപുത്രിയായ സൈനബിനെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. സൈദിനുവേണ്ടി തിരുമേനി തന്നെ വിവാഹമൂല്യം നല്‍കി. വീട്ടാവശ്യങ്ങള്‍ക്കായി കുറേ സാധനങ്ങളും നല്‍കി.

'നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക.')

സൈദും സൈനബും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ശിഥിലമായിക്കഴിഞ്ഞ സന്ദര്‍ഭത്തിലുള്ള കാര്യമാണിത്. അദ്ദേഹം പലവട്ടം പരാതിപ്പെട്ടശേഷം ഒടുവില്‍ നബി(സ)യോട് ബോധിപ്പിച്ചു: 'ഞാനവരെ വിവാഹമോചനം ചെയ്യാനാഗ്രഹിക്കുന്നു.' സൈനബാവട്ടെ, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന മാനിച്ചുകൊണ്ട് ആ വിവാഹം അംഗീകരിച്ചിരുന്നുവെങ്കിലും സൈദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയും തന്റെ കുടുംബത്തിന്റെ ആശ്രിതനും ആണെന്നും താന്‍ അറബികളിലെ ആഢ്യകുടുംബത്തിലെ പെണ്‍കുട്ടിയായിട്ടും ഇത്രയും താഴ്ന്ന ഒരാളുമായാണ് വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളതെന്നും ഉള്ള വിചാരം തുടച്ചുനീക്കാനാവാതെ വിഷമിക്കുകയായിരുന്നു. ഈ വിചാരം കാരണം ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും അവര്‍ ഹ: സൈദിനെ അനുയുക്തനായി കരുതിയിരുന്നില്ല. ഇക്കാരണത്താല്‍തന്നെ അവര്‍ക്കിടയില്‍ രസക്കേടുകള്‍ വളര്‍ന്നു. ഒരു കൊല്ലവും കുറച്ചു നാളുകളും കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ വിവാഹമോചനത്തോളം ചെന്നെത്തി.

അന്നേരം അല്ലാഹു വെളിപ്പെടുത്താനുദ്ദേശിച്ച കാര്യം നീ മനസ്സിലൊളിപ്പിക്കുന്നുണ്ടായിരുന്നു. നീ ആളുകളെ ഭയപ്പെടുകയായിരുന്നുവല്ലോ; ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവായിരിക്കെ.

ചിലയാളുകള്‍ ഈ വാക്യത്തിന് നേരെ വിപരീതമായ ആശയമാണ് നല്‍കിയിട്ടുള്ളത്. അവര്‍ പറയുന്നു: നബി(സ) സൈനബുമായുള്ള വിവാഹം കാംക്ഷിച്ചിരുന്നു. സൈദ് അവരെ വിവാഹമുക്തയാക്കിയെങ്കില്‍ എന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ, സൈദ് വന്നു താന്‍ വിവാഹമോചനമാഗ്രഹിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ അവിടുന്ന്- മആദല്ലാഹ്-പുറമെക്ക് അത് വിലക്കി. ഇതു സംബന്ധിച്ചാണ് അല്ലാഹു പറയുന്നത്: 'അല്ലാഹു വെളിപ്പെടുത്താനിച്ഛിക്കുന്ന സംഗതി താങ്കള്‍ ഒളിച്ചുവെക്കുന്നു.' പക്ഷേ, യഥാര്‍ഥ സംഭവം നേരെ മറിച്ചാണ്. ഈ സൂറയിലെ 1,2,3,7 സൂക്തങ്ങള്‍ ഇതോടു ചേര്‍ത്തുവായിച്ചു നോക്കിയാല്‍, സൈദ്-സൈനബ് ദാമ്പത്യം ശിഥിലമായിത്തുടങ്ങിയപ്പോള്‍ തന്നെ സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍, ആ വിവാഹമുക്തയെ താങ്കള്‍ വിവാഹം ചെയ്യണമെന്ന് അല്ലാഹു നബി(സ)യോട് നിര്‍ദേശിച്ചിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാം. പക്ഷേ, ദത്തുപുത്രന്റെ വിവാഹമുക്തയെ വിവാഹം ചെയ്യുകയെന്നാല്‍ അറബ് സമൂഹത്തില്‍ എന്താണര്‍ഥമെന്ന്- അതും ഒരുപിടി മുസ്‌ലിംകളൊഴിച്ചുള്ള അറബികളഖിലം തന്നോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സാഹചര്യത്തില്‍ -അവിടത്തേക്ക് നല്ലവണ്ണം അറിയാമായിരുന്നു. അതുകൊണ്ട് ആ കഠിനമായ പരീക്ഷണത്തെ നേരിടാന്‍ അവിടുന്ന് അറച്ചുനിന്നു. സൈദ് വിവാഹമോചനാഭിലാഷം പ്രകടിപ്പിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: 'നീ അല്ലാഹുവിനെ ഭയപ്പെടുക, നിന്റെ ഭാര്യയെ ത്വലാഖ് ചെയ്യാതിരിക്കുക.' ഇയാള്‍ വിവാഹമോചനം ചെയ്യാതിരിക്കുകയാണെങ്കില്‍ തനിക്ക് ഈ പരീക്ഷണത്തിലകപ്പെടാതെ രക്ഷപ്പെടാമല്ലോ എന്നായിരുന്നു അവിടത്തെ വിചാരം. ഈ വിവാഹമോചനം നടക്കുകയാണെങ്കില്‍ താന്‍ ദൈവാജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തുടര്‍ന്ന് തന്റെമേല്‍ ചളിവാരിയെറിയപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു. എന്നാല്‍, തന്റെ പ്രവാചകന്‍ പാലിക്കേണ്ട നിശ്ചയദാര്‍ഢ്യത്തിന്റെയും സമചിത്തതയുടെയും ഉന്നതനിലവാരത്തോട് പൊരുത്തപ്പെടുന്ന നടപടിയായിരുന്നില്ല, അപവാദഭയത്താല്‍ ഹ: സൈദിനോട് മനഃപൂര്‍വം വിവാഹമോചനം വിലക്കിയത്.അല്ലാഹുവാകട്ടെ വലിയൊരു നന്മയുടെ പേരിലാണ് അദ്ദേഹത്തോട് ആ കാര്യം കല്‍പിച്ചിരുന്നത്. 'താങ്കള്‍ ജനത്തെ ഭയപ്പെടുന്നു; ഭയപ്പെടാന്‍ ഏറ്റം അര്‍ഹനായിട്ടുള്ളത് അല്ലാഹുവായിരിക്കെ' എന്ന വാക്യം ഈ ആശയമാണ് വ്യക്തമാക്കുന്നത്.

ഇമാം സൈനുല്‍ ആബിദീന്‍ അലിയ്യുബ്‌നു ഹുസൈനും ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''സൈനബ് താങ്കളുടെ പത്‌നിമാരില്‍ ഉള്‍പ്പെടുന്നവളാണെന്ന് അല്ലാഹു നേരത്തെ തന്നെ നബി(സ)യെ അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, സൈദ് അവരെക്കുറിച്ച് തന്നോട് പരാതിപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിനെ സൂക്ഷിക്കുക, നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്.'  ഇതേപ്പറ്റി അല്ലാഹു പറഞ്ഞു: ''ഞാന്‍ അവളെ താങ്കള്‍ക്കു വിവാഹം ചെയ്തു തരുമെന്ന് നേരത്തെ അറിയിച്ചിരുന്നുവല്ലോ. താങ്കള്‍ സൈദിനോട് ഇങ്ങനെ സംസാരിച്ചപ്പോള്‍ അല്ലാഹു വെളിപ്പെടുത്താനിരിക്കുന്ന ആ സംഗതി മറച്ചുവെക്കുകയായിരുന്നു.'' (ഇബ്‌നു അബീഹാതിമിനെ അവലംബമാക്കിക്കൊണ്ട് ഇബ്‌നു ജരീറും ഇബ്‌നു കസീറും )

'റൂഹുല്‍ മആനി'യില്‍, അല്ലാമാ ആലൂസിയും ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളതിങ്ങനെയാണ്: കൂടുതല്‍ ഉചിതമായത് ഉപേക്ഷിച്ചതിനെ വിമര്‍ശിക്കുകയാണിവിടെ. ഈയവസരത്തില്‍ നബി(സ) മൗനം പാലിക്കുകയോ സൈദിനോട് 'നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക' എന്നു പറയുകയോ ആയിരുന്നു ഏറെ ഉചിതം. വിമര്‍ശനത്തിന്റെ പൊരുളിതാണ്: താങ്കളെന്തിനാണ് സൈദിനോട് ഭാര്യയെ ഉപേക്ഷിക്കരുതെന്നു പറഞ്ഞത്. സൈനബ് താങ്കളുടെ പത്‌നിമാരിലുള്‍പ്പെടേണ്ടവളാണെന്ന് ഞാന്‍ നേരത്തെ അറിയിച്ചിരുന്നുവല്ലോ.

പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍

അതായത്, സൈദ് തന്റെ ഭാര്യയെ ത്വലാഖ് ചെയ്യുകയും അവരുടെ ഇദ്ദ പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ 'താല്‍പര്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു' എന്ന വാക്യം സ്വയം തന്നെ ഇനി സൈദിന് അവരില്‍ യാതൊരാവശ്യവും അവശേഷിക്കുന്നില്ല എന്ന ആശയത്തെ പ്രകടിപ്പിക്കുന്നുണ്ട്. ഈ അവസ്ഥ ത്വലാഖ് ചെയ്യുന്നതിനെ മാത്രമല്ല പ്രകടിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇദ്ദാവേളയില്‍ ഭര്‍ത്താവിന് വല്ല ആകര്‍ഷണവും അവശേഷിക്കുന്നുണ്ടെങ്കില്‍ മടക്കിയെടുക്കാവുന്നതാണ്. അവള്‍ ഗര്‍ഭിണിയാണോ അല്ലേ എന്നറിയുക എന്നതും വിവാഹമുക്തയായ ഭാര്യയില്‍ ഭര്‍ത്താവിന് അവശേഷിക്കുന്ന ഒരു താല്‍പര്യമാണ്. അതിനാല്‍, വിവാഹമുക്ത അവളുടെ ഇദ്ദാകാലം പൂര്‍ത്തിയാക്കുമ്പോഴേ മുന്‍ഭര്‍ത്താവിന് അവളിലുള്ള താല്‍പര്യം അവസാനിക്കുന്നുള്ളൂ.

നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു;

നബി(സ) ഈ വിവാഹം നടത്തിയത് സ്വാഭീഷ്ടപ്രകാരമല്ല. അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് എന്ന ഖണ്ഡിതമായ പ്രഖ്യാപനമാണ് ഈ വാക്കുകള്‍.

വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍-അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍- ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി.

ഈ പരിപാടിയിലൂടെയല്ലാതെ മറ്റൊരു വഴിക്കും പൂര്‍ത്തീകരിക്കപ്പെടാത്ത ചില താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അല്ലാഹു ഇക്കാര്യം ചെയ്തതെന്ന് ഈ വാക്കുകള്‍ സ്പഷ്ടമാക്കുന്നു. ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കുവാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെ മുന്നോട്ടു വന്ന് അത് ലംഘിക്കുക എന്നതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അതിനാല്‍, അല്ലാഹു ഈ വിവാഹബന്ധം സൃഷ്ടിച്ചത് പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുന്നതിനുവേണ്ടി മാത്രമായിരുന്നില്ല. സുപ്രധാനമായ ഒരാവശ്യം പൂര്‍ത്തീകരിക്കുന്നതിന് കൂടിയായിരുന്നു.

അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ടതുതന്നെയായിരുന്നു.

മറ്റു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹം അനുവദനീയം മാത്രമായിരുന്നുവെങ്കിലും നബി(സ)യെ സംബന്ധിച്ചിടത്തോളം ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധബാധ്യതയായിരുന്നുവെന്ന് ഈ വാക്കുകളില്‍നിന്നു വ്യക്തമാകുന്നു.
 
അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് യാതൊരു തടസ്സവുമില്ല. ഇതുതന്നെയായിരുന്നു മുമ്പ് കഴിഞ്ഞുപോയ സകല പ്രവാചകന്മാരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നടപടി. അല്ലാഹുവിന്റെ കല്‍പനയോ, ഖണ്ഡിതമായ തീരുമാനമത്രെ. 

അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമാകുന്ന ഏതു ശാസനയും പ്രാവര്‍ത്തികമാക്കുക എന്നത് ഒഴിഞ്ഞുമാറാന്‍ പഴുതില്ലാത്ത നിര്‍ബന്ധ വിധിയാണെന്നത് പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം ഒരു ശാശ്വത നിയമമാണ് എന്നര്‍ഥം. അല്ലാഹു തന്റെ പ്രവാചകനില്‍ ഒരു കാര്യം ചുമത്തിയാല്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുകതന്നെ വേണം; ലോകം മുഴുവന്‍ അതിനെ എതിര്‍ത്തുനിന്നാലും ശരി.

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അവനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍, (അവരോടുള്ള അല്ലാഹുവിന്റെ നടപടിയാണിത്). വിചാരണക്കായി അല്ലാഹുതന്നെ എത്രയും മതിയായവനല്ലോ.

(വിചാരണക്കായി അല്ലാഹുതന്നെ എത്രയും മതിയായവനല്ലോ.) ഇതിനു രണ്ടര്‍ഥങ്ങളുണ്ട്: ഒന്ന്, ഏതാപത്തിനെയും ഭയത്തിനെയും നേരിടാന്‍ മതിയായവനാണ് അല്ലാഹു. രണ്ട്, വിചാരണ ചെയ്യാന്‍ അല്ലാഹു മതി. അവനെക്കൂടാതെയുള്ളവരുടെ വിചാരണകളെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല.

(40) ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ.


നബി(സ)യുടെ എതിരാളികള്‍ ഈ വിവാഹത്തെസംബന്ധിച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളുടെയും വേരറുത്തിരിക്കുന്നു ഈ വാക്യത്തില്‍.

പുത്രവധുവിനെ വേള്‍ക്കല്‍ തന്റെ സ്വന്തം ശരീഅത്തില്‍പോലും നിഷിദ്ധമായിരിക്കെ അദ്ദേഹം പുത്രവധുവിനെ വേട്ടിരിക്കുന്നു എന്നായിരുന്നു ഒന്നാമത്തെ വിമര്‍ശനം. അതിന് മറുപടിയായി പറഞ്ഞു: 'മുഹമ്മദ് നിങ്ങളിലുള്ള ഒരു പുരുഷന്റെയും പിതാവല്ല. അതായത്, അദ്ദേഹം ആരുടെ വിവാഹമുക്തയെ വേട്ടുവോ, ആ മനുഷ്യന്‍ അദ്ദേഹത്തിന്റെ പുത്രനായതെപ്പോഴാണ്, അയാളുടെ വിവാഹമുക്ത അദ്ദേഹത്തിന് നിഷിദ്ധയാകാന്‍? മുഹമ്മദി(സ)ന് ഒറ്റ പുത്രനുമില്ലെന്നത് നിങ്ങള്‍ക്കുതന്നെ അറിയാവുന്നതാണ്.'

അവരുടെ രണ്ടാമത്തെ വിമര്‍ശനം ഇപ്രകാരമായിരുന്നു: ശരി, ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനാവുകയില്ലെന്നുതന്നെ വെക്കുക. എന്നാലും ഏറിവന്നാല്‍ അവന്റെ വിവാഹമുക്തയെ വേള്‍ക്കല്‍ അനുവദനീയമാണ് എന്നല്ലേയുള്ളൂ. അങ്ങനെ ചെയ്തുകൊള്ളണമെന്നൊന്നുമില്ലല്ലോ. അതിനു മറുപടിയാണ്, 'എന്നാല്‍, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന വാക്യം. അതായത്, ഏതൊരു ഹിതകരമായ കാര്യത്തെ നിങ്ങളുടെ ആചാരം അഹിതകരമാക്കിയിരിക്കുന്നുവോ, അതിനോടുള്ള നിങ്ങളുടെ എല്ലാ പക്ഷപാതിത്വങ്ങളും അവസാനിപ്പിക്കേണ്ടതും അതിന്റെ അനുവദനീയത യാതൊരു സന്ദേഹത്തിനും പഴുതില്ലാത്തവിധം തെളിയിക്കേണ്ടതും ദൈവദൂതന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ നിര്‍ബന്ധ ബാധ്യതയാകുന്നു. പിന്നെ അക്കാര്യം ഒന്നുകൂടി ഊന്നിപ്പറഞ്ഞു: 'അദ്ദേഹം പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു.' അതായത് അദ്ദേഹത്തിനുശേഷം ഒരു 'റസൂല്‍' പോകട്ടെ, സാധാരണ പ്രവാചകന്‍പോലും വരാനില്ല. ഉണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ കാലത്ത് നിയമപരമോ സാംസര്‍ഗികമോ ആയ വല്ല സംസ്‌കരണവും നടപ്പിലാകാതെ ശേഷിച്ചാല്‍ അത് ഇനി വരാനിരിക്കുന്ന പ്രവാചകന്‍ വന്നു പൂര്‍ത്തിയാക്കിക്കൊള്ളുമായിരുന്നു. അതില്ലാത്തതിനാല്‍ ഈ ജാഹിലിയ്യാ ആചാരം അദ്ദേഹം തന്നെ അവസാനിപ്പിക്കേണ്ടത് കൂടുതല്‍ അനിവാര്യമായിത്തീര്‍ന്നു.പിന്നെ അതിന് ഒന്നുകൂടി ഊന്നല്‍ നല്‍കുകയാണ്, 'അല്ലാഹു എല്ലാ സംഗതികളെക്കുറിച്ചും അറിവുള്ളവനാകുന്നു'  എന്ന വാക്യത്തിലൂടെ. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയുടെ ചര്യയിലൂടെ ഈ അനാചാരം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും അങ്ങനെ ചെയ്തില്ലെങ്കിലുണ്ടാകുന്ന ദോഷമെന്താണെന്നും അല്ലാഹുവിന്നറിയാം എന്നു സാരം. ഇനി താന്‍ പ്രവാചകന്മാരെയൊന്നും നിയോഗിക്കുകയില്ല എന്ന് അവന്നറിയാം. അതിനാല്‍ തന്റെ അന്ത്യ പ്രവാചകനിലൂടെ ഈ അനാചാരം അവസാനിപ്പിച്ചില്ലെങ്കില്‍, ലോകത്തുള്ള സകല മുസ്‌ലിംകളില്‍നിന്നും എന്നെന്നേക്കുമായി അവസാനിപ്പിക്കും വിധം ഇത് ലംഘിക്കുന്ന മറ്റൊരു വ്യക്തിത്വം ഇനി ഈ ലോകത്തുണ്ടാവുകയില്ല. പില്‍ക്കാല പരിഷ്‌കര്‍ത്താക്കളില്‍ വല്ലവരും അത് ലംഘിച്ചാല്‍ തന്നെ, അദ്ദേഹത്തിന്റെ പ്രവൃത്തി, തനിക്കുശേഷം എല്ലാ ദേശക്കാരും കാലക്കാരും പിന്തുടരുംവണ്ണം ആഗോള സ്വാധീനമുള്ളതായിരിക്കുകയില്ല. അവരില്‍ ആരും തന്നെ, ഒരു കാര്യം തന്റെ ചര്യയാക്കിയാല്‍ അതുകൊണ്ടുമാത്രം അതിനെതിരായ ചര്യയോട് ആളുകള്‍ക്കുള്ള എല്ലാ വെറുപ്പും തുടച്ചുമാറ്റപ്പെടുംവിധം വിശുദ്ധമായ വ്യക്തിത്വമല്ല.

8 comments:

  1. 36-40 വചനത്തില്‍ ഞാന്‍ എവിടേയും ജബ്ബാര്‍ മാഷ് പറഞ്ഞ പ്പോലെയുള്ള സംഭവം കാണുന്നില്ല. എവിടെ നിന്നാണ് മാഷ് ഇതെഴുതുന്നത്. അതിന്റെ സോഴ്സ് എവിടെയാണ്?
    ഹദീസില്‍ ഉണ്ടോ? അതൊന്നും നിങ്ങള്‍ക്ക് ബാധകമല്ലേ?

    ഈ നാലു വചനങ്ങളുടെ വിശദീകരണം വായിച്ചു. എവിടെ നിന്നാണ് താങ്കള്‍ക്ക് ഈ വിവരണം കിട്ടിയത്..ഹദീസില്‍ നിന്നാണോ?

    ഞാന്‍ ചോദിക്കുന്നത് നിങ്ങള്‍ക്കു ബോധ്യമാകുന്നില്ലെങ്കില്‍ വിട്ടേക്കൂ... സമയം കളയണ്ടല്ലോ!!!

    ReplyDelete
  2. പ്രിയ ലത്തീഫ്,


    (36-39) അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി.

    സൈനബ് അല്ലാഹുവും ദൂതനും എടുത്ത തീരുമാനത്തെ (അടിമക്ക് വിവാഹം ചെയ്തു കൊടുത്ത പ്രവാചക തീരുമാനം) ധിക്കരിച്ചല്ലെ വിവാഹമോചനം നേടിയത്. അങ്ങനെ ദുര്‍മാര്‍ഗ്ഗത്തിലകപ്പെട്ട് നരകാവകാശിയായിത്തിര്‍ന്ന അവളെ പ്രവാചകന്‍ തന്നെ വിവാഹം ചെയ്യണമെന്ന്‍ അല്ലാഹുവിന്റെ ആവശ്യപ്പെട്ടത് പ്രവാചകന്റെ ആവശ്യം ദൈവത്തിന്റെ തലയിലിരിക്കട്ടെ എന്ന അതിബുദ്ധിയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താമോ?

    ReplyDelete
  3. പ്രാമാണികമായ വ്യാഖ്യാന ഗ്രന്ഥങ്ങളും ഹദീസ് ചരിത്ര ഗന്ഥങ്ങളും മുന്നില്‍ വെച്ച് പൗരാണികവും അധുനികവുമായ വിമര്‍ശനങ്ങളെ ഖണ്ഡിക്കുന്ന രൂപത്തില്‍ മൗലാനാ മൗദൂദി രചിച്ച പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ പ്രസ്തുത സൂക്തങ്ങള്‍ക്ക് നല്‍കപ്പെട്ട വ്യാഖ്യാനങ്ങളുടെ സംഗ്രഹമാണ് ഞാന്‍ നല്‍കിയിരിക്കുന്നത്. ജബ്ബാര്‍മാഷ് പരാമര്‍ശിച്ച ഏതെങ്കിലും സംഭവം ഇതില്‍ കാണുന്നുണ്ടെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. അല്ലാതെ കാണാതിരിക്കുന്നതില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രാമാണികരും വിശ്വസമുള്ളവരും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അങ്ങനെയായിക്കൊള്ളണം എന്നില്ല.

    ReplyDelete
  4. @രാജന്‍

    സൈനബ് അല്ലാഹുവും ദൂതനുമെടുത്ത തീരുമാനമനുസരിക്കുകയാണ് ചെയ്തത്. വിവാഹംബന്ധം തുടരാന്‍ സാധിച്ചില്ല എന്നത് അവരുടെ നിയന്ത്രണങ്ങള്‍ക്കതീതമായ കാര്യങ്ങളാലാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനത്തിനുള്ള അനുവാദം നല്‍കിയതും പ്രവാചകനാണ് എന്നിരിക്കെ താങ്കളുടെ വാദത്തിന് എന്തെങ്കിലും അര്‍ഥമുണ്ടോ. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് ഇതൊക്കെ എങ്ങനെയും വ്യാഖ്യാനിക്കാം. ഞാന്‍ കുറ്റപ്പെടുത്തുന്നുമില്ല. ദൈവത്തിന്റെ ദാസന്‍മാരുടെ(അവരത് അംഗീകരിച്ചില്ലെങ്കിലു) കണക്ക് നോക്കാനും അതിന് വേണ്ടത് ചെയ്യാനും അല്ലാഹു ഏറ്റം മതിയായവനാകുന്നു.

    അല്ലാഹു അവന്റെ ദാസന് മതിയായവനല്ലയോ? (ഖുര്‍ആന്‍).

    ReplyDelete
  5. അബ്ദുല്‍ അലി പറഞ്ഞു..
    Good work

    പ്രിയ അബ്ദുല്‍ അലി,

    താങ്കളുടെ കമന്റ് അറിയാതെ ഡിലിറ്റിപോയതില് ക്ഷമചോദിക്കുന്നു.

    ReplyDelete
  6. "അദ്ദേഹം പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു.' അതായത് അദ്ദേഹത്തിനുശേഷം ഒരു 'റസൂല്‍' പോകട്ടെ, സാധാരണ പ്രവാചകന്‍പോലും വരാനില്ല. ഉണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ കാലത്ത് നിയമപരമോ സാംസര്‍ഗികമോ ആയ വല്ല സംസ്‌കരണവും നടപ്പിലാകാതെ ശേഷിച്ചാല്‍ അത് ഇനി വരാനിരിക്കുന്ന പ്രവാചകന്‍ വന്നു പൂര്‍ത്തിയാക്കിക്കൊള്ളുമായിരുന്നു. അതില്ലാത്തതിനാല്‍ ഈ ജാഹിലിയ്യാ ആചാരം അദ്ദേഹം തന്നെ അവസാനിപ്പിക്കേണ്ടത് കൂടുതല്‍ അനിവാര്യമായിത്തീര്‍ന്നു." if it so, in my openion "slavery" was the worse cutom than this (status of adopted son!) that to be abolished by hismself.

    ReplyDelete
  7. അടിമത്തം തീര്‍ചയായും മോശമായ ആചാരമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒറ്റയടിക്ക് നിരോധിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. അതിന് പല കാരണങ്ങളും ഉണ്ട്. നിരോധിച്ചു എന്ന ഒരു നോട്ടിഫിക്കേഷന്‍ ഇറക്കി ആക്ഷേപത്തില്‍ നിന്ന് മുക്തമാകുക എന്ന ഒരു നടപടി ഇസ്‌ലാം ഒരു കാര്യത്തിലും സ്വീകരിച്ചിട്ടില്ല. നിരോധം പൂര്‍ണമായി വിജയിച്ചു. ദത്തുപുത്ര സമ്പ്രദായവും അപ്രകാരം തന്നെ. ആ നിരോധിക്കപ്പെട്ട അവസ്ഥയില്‍ പിന്നീട് മുസ്‌ലിംകളില്‍ ആ സമ്പ്രദായം നിലനിന്നിട്ടില്ല. മദ്യനിരോധത്തിന്റെ കാര്യവും അങ്ങനെത്തന്നെ. അടിമത്വത്തിന്റെ കാര്യത്തില്‍ ചെയ്തത്. അതിന്റെ ദുരിതപൂര്‍ണമായ അവസ്ഥ പരമാവധി ലഘൂകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടുകയും. ഒരു അടിമക്ക് സ്വതന്ത്രമാകാനുള്ള വാഞ്ജ ഉണ്ടാകുമ്പോള്‍ അതിനുള്ള എല്ലാ അവസരവും തുറന്നിടുകയും ചെയ്തു. ഇസ്‌ലാമിന്റെ നടപടികള്‍ പ്രായോഗികമായിരുന്നു. കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് വായിക്കുക. ഇസ്‌ലാമും അടിമത്തവും

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...