Monday, October 11, 2010

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ്.

മനുഷ്യന്‍ സംസാരിക്കുന്ന വാക്കുകള്‍ ചേര്‍ന്നുകൊണ്ടുള്ള വാക്യങ്ങള്‍ തന്നെയാണ് ഖുര്‍ആനിലുള്ളത്. അറബി ഭാഷയേയും ഭാഷാ സാഹിത്യത്തേയും സംബന്ധിച്ച നിയമങ്ങള്‍ തന്നെയാണ് സ്വാഭാവികമായും അതിലും പ്രവര്‍ത്തികുന്നതെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതോടൊപ്പം തന്നെ അതിന്റെ വാചക ഘടനയും വിവരണരീതിയും അറബി സാഹിത്യ ഭണ്ഡാരത്തിലൊന്നും പരിശോധിച്ചാല്‍ കാണാന്‍ കഴിയാത്തവിധം വ്യത്യസ്ഥമാണ്. അന്യാദൃശവും വിസ്മയാവഹമുമായ ഒരു നിസ്തുലത അതിനുണ്ട്. ആശ്ചര്യകരമായ ഈ അവസ്ഥയുടെ ശരിയായ രൂപമെന്താണെന്ന് ഏകദേശം അനുമാനിക്കാന്‍ വേണ്ടി പ്രഗല്ഭ സാഹിത്യകാരന്‍മാരുടെ ചില സാക്ഷ്യം കേള്‍ക്കുക. അവ ഖുര്‍ആനിലും ഇസ്‌ലാമിലും വിശ്വാസമുള്ളവരല്ല. മറിച്ച് ഇസ്‌ലാമിന്റെ കഠിന വിരോധികളുടെ സാക്ഷ്യങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മലയാളികളായ ചില യുക്തിവാദികള്‍ ഖുര്‍ആന്റെ സാഹിത്യശൈലിയെ പരിഹസിക്കാറുണ്ട്. പരിഭാഷവായിച്ച് ഖുര്‍ആനെ വിലയിരുത്തിയവരല്ല ഈ കാര്യത്തില്‍ ആധികാരികമായി പറയാന്‍ യോഗ്യര്‍. ഏതൊരു മഹാനായ കലാകാരനും അദ്ദേഹം ഏത് മേഖലയിലുള്ള ആളാകട്ടെ. താന്‍ മികച്ച് നില്‍ക്കുന്ന മേഖലയില്‍ അമ്പരപ്പിക്കുന്ന ഒരു സൃഷ്ടികണ്ടാല്‍ അതിനെ അവഗണിക്കുകയോ ചെറുതാക്കികാണിക്കുകയോ ചെയ്യാറില്ല, അതിലെ ഉള്ളടക്കത്തോട് അയാള്‍ക്ക് എത്രമാത്രം വിയോജിപ്പുണ്ടെങ്കിലും ശരി. ഈ ബുദ്ധിപരമായ വസ്തുതയെ മുഖവിലക്കെടുത്താണ്. ഇസ്‌ലാം  സ്വീകരിക്കാത്ത സാഹിത്യസാമ്രാട്ടുകളായി ചരിത്രത്തില്‍ അറിയപ്പെടുന്ന ഏതാനും പേരുടെ സാക്ഷ്യം ഇവിടെ നല്‍കുന്നത്.

അവരില്‍ ഒരാളാണ് പ്രസിദ്ധ ഖുറൈശി നേതാവായ വലീദുബ്‌നു മുഗീറത്ത് അദ്ദേഹം പ്രവാചകന്‍ തിരുമേനിയുടെ അടുത്തുവന്നു. നബി തന്റെ സാധാരണ സമ്പ്രദായമനുസരിച്ച് അദ്ദേഹത്തിനു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകേള്‍പ്പിച്ചു. ദിവ്യവചനങ്ങളുടെ വശ്യശക്തി നിമിത്തം അദ്ദേഹം മൗനിയായി. ഒന്നും ഉരിയാടാതെ വീട്ടിലേക്ക് തിരിച്ചു. ഈ വാര്‍ത്ത ആബൂജഹ് ല്‍ അറിഞ്ഞപ്പോള്‍ പരിഭ്രമത്തോടുകൂടി വലീദിന്റെ അടുക്കല്‍ ഓടിയെത്തി. (കഠിനമായ പ്രവാചക വിരോധമുണ്ടായിരുന്ന അബൂജഹ് ലിന് ആരെങ്കിലും പ്രവാചകനില്‍ ആകൃഷ്ടനായി എന്നറിയുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല.) ഇങ്ങനെ പറഞ്ഞു: "ബഹുമാനപ്പെട്ട പിതൃസഹോദരാ മുഹമ്മദിനെക്കുറിച്ച് താങ്കളുടെ നിലപാട് ഒന്ന് വ്യക്തമാക്കണം. അവന്റെ വാദം സത്യമാണെന്ന് താങ്കള്‍ക്ക് വിശ്വാസമില്ലെന്ന് ജനങ്ങള്‍ക്ക് സമാധാനിക്കാന്‍ ഉപകരിക്കുന്ന ഒരു പ്രസ്താവന താങ്കളിപ്പോള്‍ ചെയ്യണം."

അതിന് വലീദിന്റെ മറുപടി : "ഞാനെന്താണ് പറയേണ്ടത്!. കവിതയാകട്ടെ, കാവ്യമാകട്ടെ ജിന്നുകളുടെ പദ്യമാകട്ടെ, അറബി ഭാഷയിലുള്ള ഏതോരു സാഹിത്യവും നിങ്ങളെക്കാള്‍ കൂടുതലായി എനിക്കറിയാം. എന്നാല്‍ ഞാന്‍ ദൈവത്തിന്റെ പേരില്‍ സത്യം ചെയ്തു പറയുന്നു. ഈ മനുഷ്യന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക തരം ഭംഗിയുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ മുരടാകട്ടെ വളരെയധികം പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നു. തീര്‍ചയായും അത് സര്‍വവചനങ്ങളെക്കാളും ഉന്നതമാണ്. അതിനെ താഴ്തിക്കാണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന എല്ലാറ്റിനേയും അതു തകര്‍ത്തുകളയുമെന്നതില്‍ യാതൊരു സംശയവുമില്ല." (ബൈഹഖി, ഹാകിം എന്നിവര്‍ ഉദ്ദരിച്ചത്)

ഖുറൈശികളിലെ മറ്റൊരു നേതാവ് ഉത്ബത്ത്ബ്‌നു റബീഅ പറഞ്ഞതിങ്ങനെ: "ദൈവമാണ് സത്യം അവന്‍(മുഹമ്മദ് നബി) സമര്‍പിക്കുന്ന ആ വചനം വശീകരണ വിദ്യയല്ല, കവിതയല്ല, (ഖുര്‍ആന്‍ കവിതയല്ല) ജ്യോത്സ്യന്‍മാരുടെ സംസാരവുമല്ല." ശത്രുക്കള്‍ ആരോപിച്ചിരുന്ന ചില ആരോപണങ്ങള്‍ ഖണ്ഡിക്കുകയാണ് ഉത്ബ.


ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ആ സാഹിത്യ നിര്‍ത്ധരി ജനമനസുകളിലേക്ക് നിമിഷനേരം കൊണ്ട് ഒഴുകിയിറങ്ങുന്നു. അതേ, ലോകത്തിലെ എറ്റവും കുടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. പേര് തന്നെ (ഖുര്‍ആന്‍ ) 'കൂടുതല്‍ വായിക്കപ്പെടുന്നത്' എന്ന പേര് നല്‍കപ്പെട്ട  ഗ്രന്ഥം. അതിന്റെ പാരായണത്തിന് മാത്രമായി ആധുനിക ലോകത്ത് നൂറുകണക്കിന് എഫ്.എം സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും. എത്ര കേട്ടാലും മതിവരാത്ത പ്രാസഭംഗി. ഒരോ അധ്യായത്തിനും വ്യത്യസ്ത ടോണുകള്‍. ഇവയൊന്നും പരിഭാഷയില്‍ കൊണ്ടുവരാനാകില്ല. അതിനാല്‍ പരിഭാഷവായിച്ച് അഭിപ്രായം പറയുന്നവര്‍ ഇവിടെ പരിഹാസ്യരാകുന്നതില്‍ അത്ഭുതമില്ല.  

1400 വര്‍ഷത്തിനിടയില്‍ മനുഷ്യനനുകരിക്കാന്‍ സാധിക്കാത്ത ഈ സാഹിത്യം ഖുര്‍ആന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവാണ്.

ഇസ്രാഈലീ പണ്ഡിതന്‍മാരുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന്റെ മൂന്നാമത്തെ തെളിവ് പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ജൂതന്‍മാരും ക്രിസ്ത്യാനികളുമായിരുന്ന ഇസ്രഈലി പണ്ഡിതന്‍മാരുടെ സാക്ഷ്യമാണ്. ഒരു പ്രവാചകന്റെയും ദൈവികഗ്രന്ഥത്തിന്റെയും ആഗമനം ജൂതക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രവാചകന് ദിവ്യബോധനം ലഭിച്ച ഉടനെ കാര്യമറിയാനായി പത്‌നി ഖദീജ അഭിപ്രായമാരാഞ്ഞ വറഖത്ത് ബ്‌നു നൗഫല്‍ എന്ന് ക്രിസ്തീയ പണ്ഡിതനും ഖദീജയുടെ ബന്ധുവുമായ വയോവൃദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ് ഖദീജയുടെയും പ്രവാചകന്റെയും ആശങ്കനീങ്ങിയത്. മക്കയില്‍ ജൂതക്രൈസ്തവരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ഉണ്ടായിരുന്നത് മദീനയിലായിരുന്നു. മൂന്ന് പ്രബല ജൂതഗോത്രങ്ങളുടെ ആ്‌വാസ സ്ഥലമായിരുന്നു മദീന. അവരോട് കൂടെ സഹവസിച്ചിരുന്ന ഔസ് ഖസ്‌റജ് എന്ന രണ്ട് പ്രബല അറബി ഗോത്രങ്ങളുമായി പലപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ ജൂതന്‍മാര്‍ പറയുമായിരുന്നു. ഞങ്ങളില്‍ ഒരു പ്രവാചകന്‍ വരാനുണ്ട് അദ്ദേഹം വന്നാല്‍ നിങ്ങളെ ഞങ്ങള്‍ തോല്‍പിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ സ്വഭാവവും രൂപവും അവര്‍ക്ക് ജൂതന്‍മാരില്‍നിന്ന് അറിയാമായിരുന്നു.

മദീനയില്‍നിന്ന് ഹജ്ജിന് വന്ന അറബി ഗോത്രങ്ങള്‍ മക്കക്കാരുടെ നിയന്ത്രണം അവഗണിച്ച് പ്രവാചകനുമായി സന്ധിച്ചു. ജൂതന്‍മാര്‍ ചിത്രീകരിച്ചുകൊടുത്ത മുഴുവന്‍ ലക്ഷണങ്ങളും പ്രവാചകനില്‍ യോജിച്ചതായി അവര്‍ കണ്ടു. ഇതോടെ ജൂതന്‍മാര്‍ സ്വീകരിക്കുന്നതിന് മുമ്പായി തങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുടരേണ്ടതുണ്ട് എന്ന് മനസ്സിലാക്കി മുസ്‌ലിംകളായിട്ടാണ് അവര്‍ മദീനയിലേക്ക് മടങ്ങിയത്. അവരുടെ വാഗ്ദാനമനുസരിച്ചാണ് പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്തത്. മദീനയിലെത്തിയ പ്രവാചകനെ ജൂതന്‍മാര്‍ വരവേറ്റു. പക്ഷെ അവരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞതിനാല്‍ അവരദ്ദേഹത്തെ പെട്ടെന്ന് പിന്‍പറ്റാന്‍ സന്നദ്ധമായില്ല. സത്യത്തില്‍ സ്വന്തം മക്കളെ അറിയുന്ന പ്രകാരം അവര്‍ക്ക് പ്രവാചകന്‍ കൊണ്ടുവന്ന സത്യത്തെ
 തിരിച്ചറിയാന്‍ കഴിയുമായിരുന്നു.('നാം വേദം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ സത്യം അവരുടെ മക്കളെ അറിയുംപ്രകാരം സംശയലേശമന്യേ അറിയുന്നുണ്ട്.' 6:20) പക്ഷെ അഹങ്കാരവും അസൂയയും അവരില്‍ പലരെയും പിന്തിരിച്ചപ്പോള്‍ അവരിലെ സാദാത്തുക്കളായ പണ്ഡിതന്‍മാരും നേതാക്കളും  നേതാക്കളും ഈ സത്യത്തില്‍നിന്ന് മാറിനിന്നില്ല. ആ നല്ല മനുഷ്യര്‍ ഈ ഖുര്‍ആനിന്റെ അനുയായികളായി മാറി. കാരണമായി ഖുര്‍ആന്‍തന്നെ പറഞ്ഞുതരുന്നു.

'നാം ഗ്രന്ഥം (തൗറാത്ത്) നല്‍കിയവര്‍ക്കറിയാം, തീര്‍ചയായും ഇത് (ഖുര്‍ആന്‍ ) നിന്റെ നാഥന്റെ പക്കല്‍നിന്ന് സത്യസമ്മേതം അവതരിപ്പിക്കപ്പെട്ടതാണെന്ന്' (6:114). ഈ വചനത്തിന്റെ പുലര്‍ച നാം ചരിത്രത്തില്‍ കാണുന്നു. ഇന്നും അത് ആവര്‍ത്തികപ്പെട്ടുകൊണ്ടിരിക്കുന്നു.

അത്തരം സത്യസ്‌നേഹികളുടെ വളരെ നീണ്ട ഒരു പട്ടിക ചരിത്രം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അബ്‌സീനിയ (ഏത്യോപ്യ)യിലെ ഭരണാധിപനായ നജ്ജാശി, അദ്ദേഹത്തിന്റെ സഹോദരിപുത്രനായ ദൂമഖ്മര്‍, ഫലസ്തീനിലെ റോമന്‍ ഗവര്‍ണറും ബിഷപ്പുമായ ഇബ്‌നു നാത്തൂര്‍,
നജ്‌റാനിലെ ക്രിസ്തീയ ഭരണമേധാവിയുടെ സഹോദരന്‍ കുര്‍സുബ്‌നു അല്‍ഖമ, ബനൂത്വയ്യ് ഗോത്രനേതാവായ അദിയ്യുബ്‌നു ഹാത്തിം, സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍മാരായ കഅബുല്‍ അഹ്ബാര്‍, വഹബ്‌നു മുനബ്ബഹ്, അബ്ദുല്ലാഹിബ്‌നു സലാം തുടങ്ങിയ പണ്ഡിതനേതാക്കളും അവരോടൊപ്പവും അല്ലാതെയും ധാരാളം വേദക്കാരും ഈ വിശുദ്ധഖുര്‍ആനിന്റെ അനുയായികളായി മാറി.

ജൂതരും ക്രിസ്ത്യാനികളുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചു എന്നത് ഖുര്‍ആനിന്റെ സത്യസന്ധതക്ക് തെളിവായി ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നു :

'ഇസ്രാഈലീ പണ്ഡിതന്‍മാര്‍ ഇത് (ഖുര്‍ആന്‍ ) തിരിച്ചറിയുന്നുവെന്ന പരമാര്‍ത്ഥം ഇവര്‍ക്കൊരു ദൃഷ്ടാന്തമായിട്ടില്ലേ' (26:197)

അങ്ങനെ അവരിലുണ്ടായിരുന്ന യഥാര്‍ഥ പണ്ഡിതന്‍മാരും ദൈവഭയമുള്ളവരും സത്യത്തോടുള്ള സ്‌നേഹം സാമുദായിക പക്ഷപാതിത്വത്തിന് അടിയറ വെക്കാത്തവരും ഒട്ടും സംശയിച്ചു നില്‍ക്കാതെ ഖുര്‍ആനെ ആശ്ലേഷിക്കുകയുണ്ടായി. ഖുര്‍ആന്റെ സന്ദേശങ്ങള്‍ അവരുടെ മുന്നില്‍ സമര്‍പ്പിതമായപ്പോള്‍ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന അമൂല്യസമ്പത്ത് കയ്യില്‍കിട്ടിയ അനുഭൂതിയാണ് അവര്‍ക്കനുഭവപ്പെട്ടത്. ചരിത്രപരമായ പരമാര്‍ഥം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെ.

'അങ്ങനെ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ (ഖുര്‍ആനില്‍ ) വിശ്വസിക്കുന്നു.' (29:47)

അബ്ദുല്ലാഹിബ്‌നുസലാമിനെ പോലുള്ള ക്രിസ്തീയ പണ്ഡിതരുടെ അനുഭവം ഖുര്‍ആനില്‍ ഇങ്ങനെ വിവരിക്കുന്നു.

'ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നതു നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: `നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!` അവര്‍ പറയുന്നു: `ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!`' (5:83,84)

എങ്ങനെയാണ് ഇസ്‌റാഈലി പണ്ഡിതന്‍മാര്‍ക്ക് പ്രവാചകനെയും ഖുര്‍ആനെയും ദൈവികഗ്രന്ഥമായി മനസ്സിലാക്കിയത്. എന്ന് ചിന്തിക്കുമ്പോള്‍ അവരുടെ വേദങ്ങളില്‍ ഇവ രണ്ടിനെയും കുറിച്ച വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ നാം എത്തിച്ചേരും. ഖുര്‍ആനിന്റെ സൂക്തങ്ങള്‍ അത് കേവലം നിഗമനമല്ല സത്യം തന്നെ എന്ന് അതിന്റെ അനുയായികള്‍ക്ക് അറിയിപ്പും നല്‍കുന്നു.
'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.'(7:157)

എന്തുകൊണ്ട് ഖുര്‍ആനെക്കുറിച്ച് മാത്രം മറ്റുവേദങ്ങളില്‍ പരാമര്‍ശമുണ്ടാകുന്നു എന്ന് സാധാരണ ചോദിക്കപ്പെടാറുണ്ട്. മറുപടി ഖുര്‍ആന്‍ മനുഷ്യര്‍ക്കാകമാനമുള്ള ദൈവികദര്‍ശനത്തിന്റെ അവസാന പതിപ്പാണ്. മുന്‍കാലത്ത് നല്‍കപ്പെട്ടതെല്ലാം പ്രത്യേക കാലത്തേക്കും ദേശത്തേക്കും മാത്രമായിരുന്നു. സാര്‍വലൗകികവും സാര്‍വകാലികവുമായ ഒരു ദിവ്യസന്ദേശത്തിന്റെ വാഹകനെക്കുറിച്ച മുന്നറിയിപ്പ് അതുകൊണ്ട് പുര്‍വവേദങ്ങളില്‍ അപ്രതീക്ഷിതമല്ല. എല്ലാറ്റിന്റെയും ദാതാവ് ദൈവമായിരിക്കെ അതില്‍ ഒരു മാനക്കേട് തോന്നേണ്ട കാര്യമില്ല. ഖുര്‍ആന്‍ എന്തെങ്കിലും ഒരു പുതിയ വിശ്വാസം കൊണ്ടുവന്നിട്ടില്ല. മനുഷ്യ സമൂഹത്തിന് നല്‍കപ്പെട്ട സന്ദേശങ്ങളുടെ തുടര്‍ചതന്നെയായിരുന്നു ഇതെന്ന് പറയുന്നതില്‍ ആ ഗ്രന്ഥം ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞു:
 
'പൂര്‍വജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുര്‍ആനില്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. പ്രത്യുത അതിനുമുമ്പ് അവതീര്‍ണമായിട്ടുള്ള വേദപ്രമാണങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവും സത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു. (12:111)

ഈ സത്യം പൂര്‍വികരായ വേദപണ്ഡിതന്‍മാരില്‍ പലരും മനസ്സിലാക്കി എന്നാണ് നാം പറഞ്ഞുവന്നത്. ജൂതരും ക്രൈസ്തവരുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചതുതന്നെ, തൗറാത്തിലും ഇഞ്ചീലിലുമുണ്ടായിരുന്ന പ്രവചനങ്ങളുടെ പുലര്‍ചയാണ് ഖുര്‍ആനെന്നതിന് മതിയായ തെളിവാണ്. കാരണം അവര്‍ വേദവും ന്യായപ്രമാണവുമുള്ളവരായിരുന്നു. ഖുറൈശികളെ പോലെ ഗ്രന്ഥരഹിതരായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഗ്രന്ഥമില്ലാത്ത നിര്‍ഭാഗ്യം ദൂരീകരിക്കാന്‍ ഖുര്‍ആന്‍ ദൈവികമാണെന്ന് അവര്‍ കണ്ടമാനം സമ്മതിച്ചുപൊയതാണ് എന്ന് പറയാമായിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ലാതെ തൗറാത്തിനും ഇഞ്ചീലിനും പകരം ഖുര്‍ആനെ അനുധാവനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചുവെങ്കില്‍ അവരുടെ ഈ അസാമാന്യമായ നെഞ്ചുറപ്പ് ആവശ്യമായ കര്‍മത്തിന് മനഃശാസ്ത്രപരമായും ബുദ്ധിപരമായും അതിന് നമ്മുക്ക് ലഭിക്കുന്ന തൃപ്തികരമായ ന്യയം ഇതാണ്. തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ച പ്രവചനങ്ങള്‍ അവര്‍ കണ്ടു. മറുവശത്ത് ഖുര്‍ആനെയും പ്രവാചകനെയും കുറിച്ച് അവര്‍ ചിന്തിച്ചു. അതോടെ അവരുടെ ഹൃദയങ്ങള്‍ വിളിച്ചു പറഞ്ഞു. തങ്ങക്ക് മുമ്പേ അറിവുനല്‍കപ്പെട്ടിരുന്നതിതാ പുലര്‍ന്നു കഴിഞ്ഞുവെന്ന്. അനന്തരം തങ്ങളുടെ സത്യസ്‌നേഹം അതുസ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു.

ദൃക്‌സാക്ഷ്യം: രണ്ടാമത്തെ തെളിവ്

വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള രണ്ടാമത്തെ തെളിവ്. ദൃക്‌സാക്ഷിയുടെ തെളിവാണ്. ആ ദൃക്‌സാക്ഷി മുഹമ്മദ് നബിയാണ്. അദ്ദേഹം അത് സമര്‍പിച്ചിട്ടുള്ളത് തന്റേതായിട്ടല്ല. ദൈവത്തിങ്കല്‍ ലഭിച്ച സന്ദേശമായിട്ടാണ്. താന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍നിന്ന് എനിക്ക് അവതരിച്ചുകിട്ടിയതാണെന്നും അല്ലാഹുവിന്റെ പരിശുദ്ധ മലക്കായ ജിബ് രീലിനെ അവന്‍ എന്റെ അടുക്കലേക്കയക്കുകയും ആ മലക്ക് ഈ വചനങ്ങള്‍ എന്നെ കേള്‍പ്പിക്കുകയും ചെയ്യുകയാണ് പതിവെന്നും ഏത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത വാക്കും സാക്ഷ്യവും സത്യമാണെന്നുതന്നെ വിശ്വസിക്കണമെന്നുണ്ടോ എന്ന ചോദ്യം ന്യായമാണ്.

ഇതിനുള്ള മറുപടി, എല്ലാവിധ സംശയങ്ങള്‍ക്കും അതീതമായ സത്യസന്ധതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു ചരിത്ര സത്യമാണ്. സ്വന്തക്കാരുടെ ദൃഷ്ടിയില്‍ മാത്രമല്ല അന്യരുടെ ദൃഷ്ടിയിലും അദ്ദേഹത്തിന്റെ സത്യസന്ധത സംശയാതീതമായിരുന്നു. അദ്ദേഹത്തെ എതിര്‍ക്കാന്‍ വേണ്ടി അറബികള്‍ അവരുടെ കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമാണെന്ന പരമാര്‍ഥം അവര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് ലോകത്തിനറിയാവുന്നതാണ്.

പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാരും പ്രധാനികളുമായ മക്കാനിവാസികളെല്ലാം അദ്ദേഹത്തിന് അല്‍ അമീന്‍ (വിശ്വസ്തന്‍ ) എന്ന നാമം തന്നെ നല്‍കിയിരുന്നു. പ്രവാചകത്വ ലബ്ദിക്ക് ശേഷം ആ വിഷയത്തില്‍ മാത്രം അവര്‍ അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചില്ല. അദ്ദേഹം അവരുടെ വിശ്വസ്തനായും അവരുടെ അമാനത്തുകള്‍ സൂക്ഷിക്കുന്നവനായും അവരദ്ദേഹത്തെ കണ്ടു. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ അലിയെ തന്നെ തന്റെ വൈരികള്‍ ഏല്‍പിച്ച മുതലുകള്‍ മടക്കികൊടുക്കാന്‍ ചുമതലപ്പെടുത്തി. പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന അബൂസുഫ് യാന്‍ , അബൂജഹ് ല്‍ എന്നിവര്‍ പോലും പ്രവാചകനില്‍ അസത്യം ആരോപിച്ചില്ല. ചില സംഭവങ്ങള്‍ കാണുക.

സീസര്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറില്‍ വെച്ച് അബൂസുഫ് യാനോട് ചോദിച്ചു. "പ്രവാചകത്വം വാദിക്കുന്നതിന് മുമ്പ് ഈ വ്യക്തി കളവു പറഞ്ഞതായി നിങ്ങള്‍ വല്ലപ്പോഴും ആരോപിച്ചിട്ടുണ്ടോ. ?" ശത്രുവികാരം മനസ്സിലുണ്ടായിട്ടും അതെ എന്ന് പറയാന്‍ യാതൊരു പഴുതും അദ്ദേഹം കണ്ടില്ല. സീസര്‍ വീണ്ടും ചോദിച്ചു. "ഈ വ്യക്തി വാഗ്ദത്തം ലംഘിക്കാറുണ്ടോ?" അതിന് അബൂസുഫ് യാന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഇല്ല ഇതുവരേക്കും അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോള്‍ അദ്ദേഹവും ഞങ്ങളും ഒരു (ഹുദൈബിയ) സന്ധിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് അതില്‍ അദ്ദേഹത്തിന്റെ നിലയെന്തായിരിക്കുമെന്ന് നിശ്ചയമില്ല." (ബുഖാരി). ഇസ്‌ലാമിന്റെ ശത്രുക്കളുടെ നേതാവായ അബൂജഹ് ല്‍ പോലും ഒരിക്കല്‍ നബിയോട് സംസാരിക്കുന്നതിനിടയില്‍ പറയുകയുണ്ടായി "താങ്കളെ കളവാക്കുന്നില്ല. പക്ഷെ താങ്കള്‍കൊണ്ടുവന്നത് (ഖുര്‍ആന്‍ )  കള്ളമാണെന്നെത്രേ ഞങ്ങള്‍ കരുതുന്നത്."

ബദ് ര്‍ യുദ്ധാവസരത്തില്‍ അബുജഹ് ലിന്റെ ഒരു സുഹൃത്തായ അഖ്‌നസുബ്‌നു ശുറൈഖ് അബൂജഹ് ലിനോടന്വേഷിച്ചു. "നിങ്ങള്‍ നേര് പറയണം മുഹമ്മദ് സത്യവാനോ അസത്യവാനോ നിങ്ങളുടെ വിശ്വാസമെന്താണ്." അബൂജഹ് ല്‍ മറുപടി പറഞ്ഞു. "ദൈവാമാണ, മുഹമ്മദ് സത്യവാനായ ഒരു മനുഷ്യനാണ്. ആയുഷ്‌കാലത്തൊരിക്കലും അദ്ദേഹം കളവ് പറഞ്ഞിട്ടില്ല." (ഇബ്‌നു ജരീര്‍).

ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനു നബി നല്‍കിയ സാക്ഷ്യം സത്യമാണെന്ന് നാം വിശ്വസിക്കേണ്ടതുണ്ടോ. ഇല്ലേ എന്ന് ഇനി നിങ്ങള്‍ക്ക് തീര്‍ചപ്പെടുത്താം. സത്യസന്ധതയും വിശ്വസ്തതയും ഒരു നിമിഷംപോലും നിത്യജീവിതത്തില്‍ കൈവിടാതെ പാലിച്ച് ജീവിച്ച ഒരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവ് പറയുകയോ. ഈ കളവ് ഒന്നോ രണ്ടോ പ്രാവശ്യമല്ല. ഇരുപത്തിമൂന്ന് വര്‍ഷം തുടര്‍ചയായി. തന്റെ ബദ്ധവൈരിയെ സംബന്ധിച്ചുപോലും ഒരിക്കലും കളവ് പറായത്ത ഒരു വ്യക്തി തന്റെ നാഥന്റെ പേരില്‍ ജനങ്ങള്‍ക്കുപാകാരം മാത്രം നല്‍ക്കുന്ന സന്ദേശം നല്‍കുന്നതിന് കളവ് പറയുകയോ. കളവ് പറയല്‍ മഹാപാതകമെന്ന് പഠിപ്പിച്ച് ആളുകളെ അതിനനുസരിച്ച് പരിവര്‍ത്തിപ്പിച്ച ഒരു മഹാന്‍ നിസങ്കോചം കളവ് പറഞ്ഞ് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയോ. അദ്ദേഹം ദൈവത്തിന്റെ പേരില്‍ ഒരിക്കലും സത്യം പറയാതിരിക്കുകയോ. എന്തൊരാശ്ചര്യം മനഃശാസ്ത്ര പാഠങ്ങളോ അനുഭവസാക്ഷ്യമോ ബുദ്ധിയുടെ വിശകലനമോ വല്ലതും ആശ്ചര്യകരമായ ഇത്തരം അസാധാരണ വാദത്തിന് പിന്തുണ നല്‍കുമോ. സാധാരണഗതിയില്‍ ഇത്തരം വ്യക്തിപറയുന്നതൊക്കെ നാം മുഖവിലക്കെടുക്കുകയാണ് പതിവ്. എന്നാല്‍ അതില്‍ അവസാനിപ്പിച്ച് ചര്‍ച മതിയാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ഖുര്‍ആന്‍ ദൈവികമാണെന്നതിന് മറ്റുള്ള തെളിവുകള്‍ നമ്മുക്ക് പരിശോധിക്കാം.

Monday, August 30, 2010

ഖുര്‍ആന്റെ അമാനുഷികത

ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവിലത്തെ വേദവും ഏറ്റവും അവസാനത്തെ മാര്‍ഗനിര്‍ദ്ദേശപത്രികയുമാണത്.

ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍  അംഗീകരിച്ചിട്ടുണ്ട്.  ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?. 

ഒന്നാമത്തെ തെളിവ്:

ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. (26:192-203)
ഖുര്‍ആന്‍ ദൈവികമാണെന്ന അതിന്റെ വാദംകൊണ്ട് അത് ദൈവികമാണെന്നതിന് തെളിവാകുമോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെയാണ് എന്റെയും മറുപടി. എന്നാല്‍ 'പ്രാഥമികവും അനിവാര്യവുമായ തെളിവ്' എന്ന നിലപാടതിനുണ്ട്. പ്രസ്തുത വാദത്തിന്റെ അഭാവത്തില്‍ വാദസ്ഥാപനവും വാദത്തിന് തെളിവ് കൊണ്ടുവരലും ഒന്നും സാധ്യമാവുകയില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന വാദത്തെ വ്യവസ്ഥാപിതവും ശ്രദ്ധാര്‍ഹവുമാക്കുന്നത് പ്രസ്തുത പ്രസ്ഥാവന തന്നെയാണ്. ആ വാദം ചര്‍ചായോഗ്യമായി തീരുന്നുതും ആ അടിസ്ഥാനത്തിലാണ്.

ഖുര്‍ആന്‍ ദൈവികമാണെന്നതിനെ സംബന്ധിച്ച ചര്‍ചക്ക് അടിസ്ഥാനം ഖുര്‍ആന്‍ സ്വന്തമായി വ്യക്തമായ ഭാഷയില്‍, അങ്ങനെ വാദിക്കുന്നുണ്ടോ ഇല്ലേ എന്നായിരിക്കം. ഉണ്ടെങ്കില്‍ പ്രസ്തുത ചര്‍ച പരിഗണനീയവും പരിശോധനാര്‍ഹവും പഠനാര്‍ഹവുമാണെന്ന് മനസ്സിലാക്കാം. ഇല്ലെങ്കില്‍ നാം അതിന് മിനക്കെടേണ്ടുതുമില്ല. ഇതാണ് പ്രഥമികവും അനിവാര്യവുമായ ഒന്നാമത്തെ തെളിവ് സ്വയം അവകാശവാദം തന്നെയാണ് എന്ന് പറയാന്‍ കാരണം.

ഒന്നുകൂടി വിശദമാക്കാം. ഒരു ഗ്രന്ഥം ദൈവികമാണ് എന്ന് വാദിക്കേണ്ടത് ഒന്നാമതായി ആ ഗ്രന്ഥമോ അതുകൊണ്ടു വന്ന പ്രവാചകനോ ആയിരിക്കണം. അനുയായികളാകരുത്. അനുയായി എന്ന് വെച്ചാല്‍ ആ വാദം അംഗീകരിക്കുന്നവന്‍ മാത്രമാണ്. അതിന് സാക്ഷ്യം വഹിക്കുന്നവനാണ്. മറിച്ച് വാദം അവന്റെ ഉത്തരവാദിത്തമല്ല. വ്യവസ്ഥാപിതമായ ഒരു വാദം മുമ്പില്‍ വന്നുകഴിഞ്ഞാല്‍ മാത്രമേ സാക്ഷ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രസക്തിതന്നെ നിലവില്‍ വരികയുള്ളൂ. അതില്ലെങ്കില്‍ പിന്നെ സാക്ഷ്യത്തിന് എന്തര്‍ഥം. ദിവ്യഗ്രന്ഥമാണെന്ന് സ്വയം വാദമില്ലാതെ അതിന് വേണ്ടി തെളിവുകള്‍ ഉന്നയിക്കപ്പെടാം. ജനങ്ങളുടെ വിശ്വാസപരമായ അതിരുകവിച്ചില്‍ കാരണമായി ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ വേദങ്ങളാവുകയും മനുഷ്യര്‍ ദൈവമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വയം ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവില്ല.
 
പ്രാഥമികമായ  തെളിവ് ഈ സ്വയം അവകാശവാദം തന്നെ.

Saturday, May 22, 2010

ബൈബിളില്‍ തെറ്റ് സംഭവിച്ചിട്ടില്ല ?.

 കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ എങ്ങനെയാണ് ബൈബിളില്‍ തെറ്റ് കടന്നുകൂടിയത് എന്ന് വസ്തുനിഷ്ഠമായി വിശദീകരിച്ചു. സത്യത്തില്‍ ബൈബിളില്‍ തെറ്റ് സംഭവിച്ചതായി ക്രിസ്ത്യാനികള്‍ കരുതുന്നുവോ. അപ്രകാരം തെറ്റുണ്ടെന്ന് കരുതുന്ന ഒരു വേദഗ്രന്ഥത്തില്‍ തന്നെയാണോ അവര്‍ വിശ്വസിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഇനി ആതെറ്റ് തിരുത്തുക അസാധ്യമാണന്നതിനാല്‍ അതുമായി സമരസപ്പെടുക എന്ന കാഴ്ചപ്പാടിന് പ്രസക്തിയുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ക്ഷമ എന്ന ബ്ലോഗര്‍ അപ്രകാരം ഒരഭിപ്രായം നല്‍കുകയും ചെയ്തു. അതിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് നല്ല ഉറപ്പില്ല. എന്നുവെച്ചാല്‍ എത്ര ശതമാനം ക്രൈസ്തവരാണ് അപ്രകാരം കരുതുന്നതെന്ന്.

ക്ഷമ പറയുന്നു:
ബൈബിള്‍ "തെറ്റുകള്‍" ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികള്‍ അതിനെ "സത്യവേദപുസ്തകം" എന്ന് വിശ്വസ്സിക്കുന്നത് എങ്കില്‍ നിങ്ങളുടെ "തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി" അവര്‍ക്ക് ആവശ്യമില്ല എന്ന് അവര്‍ പ്രഖ്യാപിക്കുകയല്ലേ?
എന്നാല്‍ സന്തോഷ് തന്റെ ബ്ലോഗില്‍ ആവര്‍ത്തിച്ച് പറയുന്നത് മറ്റൊന്നാണ്. ഇത് വരെ  നമ്മുക്ക് ബുദ്ധിപരമായും പ്രായോഗികതലത്തിലും ബോധ്യപ്പെട്ട വസ്തുതകളെ കയ്യൊഴിഞ്ഞ്, ബൈബിളില്‍ തെറ്റുസംഭവിക്കുക അസംഭവ്യമാണെന്നും തെറ്റിദ്ധാരണയോടെ വായിക്കുന്നത് കൊണ്ടാണ് തെറ്റുകള്‍ കണ്ടെത്തുന്നതെന്നും നാം തിരുത്തിമനസ്സിലാക്കണം. ഏതായാലും നമ്മുക്ക് ഈ ലേഖനങ്ങളെ പിന്തുടരാം. തുടര്‍ന്ന് വായിക്കുക: ( [[[...]]] ഈ ചിഹ്നങ്ങള്‍ക്കിടയിലുള്ളതാണ് ലേഖനം)   

[[[ പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്‌ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടതാണ്‌. ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌. (2 പത്രോസ് 1:19-21)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം.

യേശുവിന്റെ വചനങ്ങള്‍ കാലഘട്ടത്തിനപ്പുറത്ത് വളരുന്നു. അത് വിതയ്ക്കപ്പെട്ട വിളപോലെയാണ്.  വളരുന്ന വചനമാണ്. വചനങ്ങള്‍ കാലത്തിനും ദേശത്തിനും വിധേയമായി പക്വതയിലേക്ക് വളരുന്നവയാണ്. നിത്യമായി എഴുതപ്പെട്ടതാണെങ്കിലും നിത്യതയിലേക്ക് വളരുന്നവയാണ്. മരിച്ച ശരീരമല്ല ഉയിര്‍ക്കുന്നത്‌ എന്നുപറയുന്നത് പോലെ എഴുതപ്പെട്ട വചനമല്ല വായിക്കപ്പെടുന്ന വചനത്തിലെ സന്ദേശം.

ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നത്തെ വ്യാഖ്യാനങ്ങള്‍ അന്ന് പ്രസക്തമല്ലാത്തതായിതോന്നും. പുതിയ പുതിയ മുകുളങ്ങള്‍ വചന വൃക്ഷത്തില്‍ തളിരിടുന്നു. വചനം, വചനത്തിലെ അക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; കാലഘട്ടത്തിനനുസ്സരിച്ചു അവയെ മനസ്സിലാക്കണം. ആധുനിക യുഗത്തിലെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം ബൈബിളില്‍ ഇല്ല എന്നുപറഞ്ഞു ആ ചിന്തയെ ഒഴിവാക്കാന്‍ ആവില്ല.  "വനിതാ പൌരോഹിത്യം" കാലഘട്ടത്തിന്റെ ഒരു ചിന്തയാണ്. ബൈബിളില്‍ വനിതകള്‍ക്ക് പൌരോഹിത്യം കൊടുക്കുന്നതിനെപറ്റി പരാമര്‍ശങ്ങള്‍ ഇല്ല എന്നാ കാരണത്താല്‍ അത് നിഷേധിക്കാന്‍ ആവില്ല. സഭയ്ക്ക് ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുവാന്‍ അവകാശം ഉണ്ട്. യേശുവിന്റെ അപ്പോസ്തലന്മാര്‍ എല്ലാം പുരുഷന്മാര്‍ ആയിരുന്നു എന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് പൌരോഹിത്യം സാധിക്കില്ല എന്നു ബൈബിള്‍ അടിസ്ഥാനമാക്കി പറയുന്നതില്‍ യുക്തി ഇല്ല.

യേശുവിന്റെ പഠനങ്ങളുടെ പ്രഥമ പാഠങ്ങളില്‍മാത്രം അല്ല ബൈബിള്‍ ഒതുങ്ങേണ്ടത്. ബൈബിള്‍ ചൈതന്യത്തിനു തടസ്സം ആകാത്തവ ഒക്കെയും അനുവദനീയമാകണം. മാറ്റുവാന്‍ ആകാത്ത ചില വിഷയങ്ങള്‍ ബൈബിളില്‍ ഉണ്ട്.

     ഏകദൈവത്തിലുള്ള വിശ്വാസം
     ജ്ഞാനസ്നാനത്തെ സംബന്ധിച്ച പ്രബോധനങ്ങള്‍
     കൈവയ്പ്പ്‌ ശുശ്രൂഷ
     ദൈവികവും മാനുഷികവുമായ നന്മകളിലുള്ള വളര്‍ച്ച
     പരസ്നേഹവും പരസ്നേഹ പ്രവൃത്തികളും
     ദൈവ പരിപാലന
     മരിച്ചവരുടെ ഉയിര്‍പ്പ്
     നിത്യവിധി
     തിന്മയില്‍ നിന്നുള്ള തിരിച്ചുവരവ്‌

ഇവയില്‍ മാറ്റമുണ്ടാക്കുവാന്‍ ആവില്ല. ബാക്കി വിഷയങ്ങളില്‍ ക്രിസ്തുവിന്റെ പഠനങ്ങളുടെ പക്വതയിലേക്ക് വളര്‍ന്നു വേണം ചിന്തിക്കുവാന്‍. ബൈബിള്‍ സത്യങ്ങള്‍ വിശ്വാസ്സിക്ക് വിശ്വാസത്തിലൂടെ മാത്രം അല്ല ലഭിക്കുക. വിശ്വാസി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നതും യുക്തി ഉപയോഗിക്കുന്നതും പ്രോത്സാഹനജനകമാണ്. ബൈബിള്‍ പഠിക്കുന്നവന്‍ ബൈബിളിനെ ഒരു വിശ്വാസ ഗ്രന്ഥം മാത്രമായി കാണരുത്. വിശ്വാസം വളരുന്നത്‌ വാദപ്രതിവാദത്തിലൂടെയും യുക്തിചിന്തയിലൂടെയും കൂടിയാണ്. ദൈവമാണ് വിശ്വാസം തരുന്നത് എങ്കിലും വളര്‍ത്താനും ആഴപ്പെടുത്താനും ഉള്ള കടമ മനുഷ്യന്റെതാണ്. വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ് വിശ്വസിക്കുവാന്‍ എളുപ്പമുള്ളവയെക്കാള്‍ ബൈബിളില്‍ കൂടുതല്‍ ഉള്ളത്. ഓരോ ഗ്രന്ഥങ്ങളിലും ഓരോ അധ്യായങ്ങളിലും വൈരുദ്ധ്യമായവ കാണാന്‍ ആവുന്നു

വായനക്കാരന്‍ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും ഭാവനകാണുന്നതും അല്ല ബൈബിളില്‍ പലതും. മനുഷ്യബുദ്ധിക്കു നിരക്കാത്തവ ദൈവനിയോഗത്തിന് ചേരുന്നവയാണ് എന്നുകൂടി ബൈബിള്‍ പഠിപ്പിക്കുന്നു. പഠിച്ചുവച്ചതും മനസ്സിലാക്കിയതുമായ പല സത്യങ്ങള്‍ക്കും വിരുദ്ധമായതും വ്യത്യസ്തമായതുമായ അര്‍ത്ഥമാനങ്ങള്‍ കണ്ടെത്തുമ്പോള്‍, ബൈബിളിന്റെ ദൈവനിവേശിതത്വിനോ വിശ്വസനീയതയ്ക്കോ തടസം ഉണ്ടാകുന്നു എന്നു ചിന്തിക്കുവാന്‍ കാരണം ആകുന്നു. ബൈബിളിലെ ചില ഭാഗങ്ങള്‍ ബൈബിളില്‍തന്നെ ഉള്‍പ്പെടുത്താന്‍ ആകുമോ എന്നും ചിന്തിക്കുവാന്‍ തോന്നും. ]]]

ബൈബിളില്‍ ഒരു കാര്യം ഇല്ല എന്നകാരണത്താല്‍ സ്ത്രീകള്‍ക്ക പൗരോഹിത്യം പാടില്ല എന്ന നിലപാടില്‍ നില്‍ക്കേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് ലേഖകനുള്ളത്. മാറ്റാന്‍ പാടില്ലാത്ത ചിലവിഷയങ്ങള്‍ നമ്മുടെ ശ്രദ്ധയാകര്‍ശിക്കേണ്ടതാണ്. ഏകദൈവത്തിലുള്ള വിശ്വാസം അതില്‍ ഒന്നാമതായി വരുന്നു.  അതില്‍ കൈവെയ്പ്പ് ശുശ്രൂഷ എന്ന ഇനം ഒഴികെ ബാക്കി എനിക്ക് പെട്ടെന്ന് മനസ്സിലാകുന്നതും മനുഷ്യസമൂഹം എക്കാലത്തും പുലര്‍ത്തേണ്ടതുമാണെന്ന കാര്യത്തില്‍ സംശയമില്ല.

Friday, May 21, 2010

ബൈബിളില്‍ തെറ്റായി കരുതപ്പെടുന്നത്.

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ എന്ന പോസ്റ്റിന്റെ തുടര്‍ചയാണിത്. ബൈബിള്‍ സത്യങ്ങളും രഹസ്യങ്ങളും എന്ന ലേഖനത്തെ അവലംബിച്ച് പകര്‍ത്തിയെഴുത്ത് എന്ന ബ്ലോഗില്‍ നല്‍കിയ ഈ ലേഖനത്തില്‍ പ്രധാനമായും പലതലക്കെട്ടുകളും ബൈബിളിലെ തെറ്റുകളെക്കുറിച്ചല്ല, മറിച്ച് ബൈബിളിലെ ചില പരാമര്‍ശങ്ങള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതെങ്ങനെയെന്നും. ചില അബദ്ധങ്ങള്‍ ലേഖകര്‍തന്നെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണെന്നും വളരെ വ്യക്തമായി ഉപന്യസിച്ചിരിക്കുന്നു. ഏതൊരു മുസ്‌ലിമും ഇത്രമാത്രമേ പറയുന്നുള്ളൂ. എന്നാല്‍ ഇത്ര കൃത്യമായ വിലയിരുത്തല്‍ ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ നടത്തിയതായി ശ്രദ്ധയില്‍ പെടാത്തതുകൊണ്ടാണ് ഇതിവിടെ എടുത്ത് ചേര്‍ക്കുന്നത്. മുസ്‌ലിം പണ്ഡിതര്‍ വിലയിരുത്തുന്ന കാര്യവും ഇതിനെ സാധൂകരിക്കുന്നു. പക്ഷെ ഇതേ കാര്യങ്ങള്‍ അവര്‍ പറയുമ്പോള്‍ ആപൂര്‍വം ചില ക്രിസ്ത്യാനികളെങ്കിലും അതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. അതിന് യുക്തിവാദികളെന്ന് പറയുന്ന ഇസ്‌ലാം വിമര്‍ശകര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വിശകലന വിധേയമാക്കാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും ബൈബിളിനെ അപ്രാകരം ചെയ്യാന്‍ മുസ്‌ലിംകള്‍ക്കുമുണ്ട് എന്നത് മനുഷ്യബുദ്ധിയോട് കാണിക്കുന്ന സ്വാഭാവിക നീതിമാത്രം. തുടര്‍ന്ന് വായിക്കുക :
[[[ ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌ (ഹെബ്ര 4:12)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം (ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ നോക്കുക)

വ്യാഖ്യാനങ്ങള്‍

മനസ്സിലാക്കാനാവാത്ത സ്വപ്നങ്ങള്‍ക്കും, ദര്‍ശനങ്ങള്‍ക്കും, വൈയക്തികദര്‍ശനങ്ങള്‍ക്കും അമിത പ്രാധാന്യം നല്കിയതും, ബൈബിളില്‍ വൈരുദ്ധ്യങ്ങളും സംശയങ്ങളും ഉണ്ടാക്കി. എസക്കിയെലും ദാനിയേലും യോഹന്നാനും മറ്റും കണ്ട ദര്‍ശനങ്ങള്‍ അതുപോലെ രേഖപ്പെടുത്തിയതും അവയെ വ്യാഖ്യാനിക്കാന്‍ സാധിക്കാതെ വന്നതും ബൈബിളില്‍ തെറ്റുകള്‍ഉണ്ടെന്നു പറയുവാന്‍ കാരണമായി.

മനുഷ്യപ്രകൃതിയോടുള്ള ആദരവ്

ബൈബിള്‍ ഇതിഹാസ്സങ്ങളോ ഭാവനാ ചരിത്രങ്ങളോ അല്ല. പച്ചയായ മനുഷ്യന്റെ വികാരങ്ങളും സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഗതിവിഗതികളും ആണ് ബൈബിളിന്റെ മൂലഭാഷ. അതുകൊണ്ടുതന്നെ മനുഷ്യന്റെ പാപപ്രകൃതി, പ്രലോഭന ചായ്'വുകള്‍ എന്നിവയെല്ലാം ബൈബിളിന്റെ ഭാഗങ്ങള്‍ ആയി. മനുഷ്യന്‍ തന്റെ ദുഃഖം മറക്കുവാന്‍ മദ്യത്തിലേക്കു തിരിഞ്ഞപ്പോള്‍ ബൈബിളില്‍ എഴുതപ്പെട്ടു : "മദ്യം കഴിച്ചാല്‍ ദുഃഖം മറക്കും" എന്ന്. എന്നാല്‍ ഇത് മദ്യം കഴിച്ചു ദുഃഖം മറക്കുവാനുള്ള ഉപദേശമല്ല, മദ്യം കഴിച്ചു ദുഃഖം മറക്കാനാവും എന്ന ഒരു സത്യം എഴുതിയെന്നെയുള്ളൂ. എല്ലാ സമ്പത്തുകളും മനുഷ്യന്‍ ഉപേക്ഷിക്കേണ്ടി വരും എന്നും, മനുഷ്യന്‍ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നും ഉള്ള പഠനമാണ് "സകലവും മിഥ്യ" എന്ന ബൈബിള്‍ വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ വാക്യങ്ങളൊക്കെ ബൈബിള്‍ വാക്യങ്ങള്‍ ആയപ്പോള്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ടായി

പാപം ചെയ്‌താല്‍ ‍, തിന്മ പ്രവൃത്തിച്ചാല്‍ ‍, ദൈവത്തെ നിഷേധിച്ചാല്‍ ‍, മനുഷ്യന്‍ നശിക്കും എന്ന ചിന്ത നിത്യനരകത്തിലേക്കുള്ള ചിന്തയെ കൊണ്ടുവന്നു. ഇത് ഒരു ദൈവിക വെളിപാട് ആണ്. അങ്ങനെ നരകം ബൈബിള്‍ ഭാഗമായി. നരകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നരക ചിന്തയില്‍ നിന്നുമുള്ള വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ഉദ്ധരിച്ചപ്പോള്‍ ദൈവ കാരുണ്യത്തിന്റെ പ്രസ്താവനകളും ബൈബിളില്‍ രൂപപ്പെട്ടു. ദൈവ കാരുണ്യത്തെ ചിത്രീകരിക്കുന്ന അനേകം വാക്യങ്ങള്‍ ഉണ്ടായപ്പോള്‍ മനുഷ്യനില്‍ ആശയസംഘട്ടനങ്ങളും ഉണ്ടായി. അതിനാല്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് ബൈബിളില്‍ നിന്നും കണ്ടെത്തുക ബുദ്ധിമുട്ടായി തീര്‍ന്നു. ഈ ബുദ്ധിമുട്ടുകള്‍ തെറ്റുകള്‍ ഉണ്ടെന്നു സംശയിക്കാന്‍ കാരണമായിത്തീര്‍ന്നു.

ബൈബിളില്‍ കാണുന്ന പല ആപ്തവാക്യങ്ങളും സമഗ്രപഠനത്തിനു വിധേയമാക്കിയാല്‍ മാത്രമേ അവ കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ഓരോ വാക്യങ്ങളും പെറുക്കി, അറുത്തെടുത്താല്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ട് എന്ന് തോന്നും. ഉദാഹരണമായി "അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം" എന്ന ബൈബിള്‍ വാക്യം എപ്പോഴും ശരിയാകണം എന്നില്ല; ചില അവസ്സരങ്ങളില്‍ ശരിയാണ് താനും. ബൈബിളിലെ വാക്യങ്ങള്‍ സത്യമാകുന്നതു ദൈവത്തിന്റെ കാലദൈര്‍ഘ്യത്തിലും ദൈവത്തിന്റെ മനസ്സിലും എല്ലാത്തിനെയും കാണുമ്പോള്‍ മാത്രമാണ്. "പ്രഭാതത്തില്‍ ഉണര്‍ന്നു അവനെ അന്വേഷിക്കുന്നവര്‍ക്ക് കൃപ ലഭിക്കും", എന്നാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അല്ല ഇത്. അതിനാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം പ്രഭാതത്തില്‍ ദൈവത്തെ അന്വേഷിക്കലാണ് എന്ന് നമുക്ക് പറയുവാന്‍ സാധിക്കില്ല.

ബൈബിളില്‍ "വാള്‍ ഏറ്റു മരിച്ചവര്‍ വിശപ്പുകൊണ്ട് മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാര്‍ ആണ്" എന്ന് ഒരു വാക്യം ഉണ്ട്. എന്നാല്‍ ഇത് എപ്പോഴും സത്യം ആകുന്നില്ല. ബൈബിളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു എന്ന് ചിന്തിച്ചു എന്നും എപ്പോഴും ഇത് നിത്യസത്യമായി നിലകൊള്ളണം എന്നില്ല. അത്യാവശ്യമില്ലാത്ത കാര്യങ്ങളും അതിന്റേതായ ആവശ്യമില്ലത്തതായ അവതരണങ്ങളും ബൈബിളില്‍ ധാരാളം ഉണ്ട്. ഉദാഹരണമായി ലേവ്യരുടെ പുസ്തകത്തിലെ അനുഷ്ഠാനവിധികളും സംഖ്യയുടെ പുസ്തകത്തിലെ സംഖ്യാനിര്‍ണ്ണയങ്ങളും അമിതമായ ആവര്‍ത്തനങ്ങള്‍ ആണ്.

ദൈവസങ്കല്‍പ്പത്തിലെ മനുഷ്യബുദ്ധിയുടെ പരിമിതി

ബൈബിളില്‍ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്ത്താക്കള്‍ക്കും ദൈവം വ്യത്യസ്തനാണ്. ബൈബിളിലെ ഓരോ ഗ്രന്ഥങ്ങളിലും പ്രബോധനങ്ങളിലും വ്യത്യസ്തമായ ദൈവസങ്കല്പങ്ങള്‍ ആണുള്ളത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ബൈബിളില്‍ സുലഭമാണ്. വ്യത്യസ്ത ദൈവസങ്കല്പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണം ആകുന്നു.

യഹൂദമതം

യഹൂദ മതത്തിന്റെ ശക്തമായ സ്വാധീനവും ചരിത്രവുമാണ് ബൈബിളിലെ പഴയനിയമം മുഴുവനും. അതുകൊണ്ടുതന്നെ ആ മതത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ ദൈവവിശ്വാസികളുടെ പൊതുസ്വത്തായി. ലേവ്യരുടെ പുസ്തകത്തിലും മറ്റും വിവരിച്ചിരിക്കുന്ന യുക്തിരഹിതം എന്ന് തോന്നുന്ന അനുഷ്ഠാനവിധികള്‍ ദൈവനിവേശിത ഗ്രന്ഥത്തിന്റെ ഭാഗമായി കിടക്കുകയാണ്. അതിലെ ആശയങ്ങളും അനുഷ്ഠാനങ്ങളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവയും അനുഷ്ടിക്കേണ്ടവയും അല്ലാതിരുന്നിട്ടും ബൈബിള്‍ ഭാഗങ്ങള്‍ ആയി. അവയൊക്കെയും വിശുദ്ധമായി കരുതേണ്ടവ ആണെന്ന സങ്കല്‍പ്പവും ഉണ്ടായി. ]]]

ലേഖനം വളരെ വ്യക്തമാണ്. സ്വാഭാവികമായും ചില സംശയങ്ങള്‍ വളരെ ശക്തിയായി നമ്മില്‍ ഉയര്‍ന്ന് വരാമെങ്കിലും. ഉദാഹരണമായി ബൈബില്‍ ദൈവികമാണ് എന്നാവര്‍ത്തിക്കുമ്പോള്‍ തന്നെ അതില്‍ അബദ്ധങ്ങളും തെറ്റുകളും കടന്നിട്ടുണ്ട് എന്ന് അംഗീകരിച്ചാല്‍. ദൈവിക ഗ്രന്ഥത്തില്‍ കലര്‍പ്പുണ്ടായി എന്ന് മാറ്റിപ്പറയുന്നതിന് പകരം. വീണ്ടും അതേ തെറ്റുകളോടുകൂടി നിലനില്‍ക്കുന്ന ഗ്രന്ഥത്തെ ദൈവികമെന്ന് പറയുന്നതെങ്ങനെ.

ബൈബിള്‍ പൂര്‍ണമായും ദൈവികമല്ലാത്തതിരുന്നിട്ടും അതേ പ്രകാരം അതില്‍ പലയഹൂദമത ആചാരങ്ങളും കൂടിചേരുകയും വിശുദ്ധി നഷ്ടപ്പെടുകയും ചെയ്തിട്ടും നാം അതിനെ നമ്മുടെ ജീവിതത്തിനും വിശ്വാസത്തിനും അതിനെ മാനദണ്ഡമാക്കുന്നതെങ്ങനെ. ബൈബിളിലെ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്‍ത്താക്കള്‍ക്കും ദൈവം വ്യത്യസ്ഥനാണ്. ഈ വ്യത്യസ്ഥ ദൈവസങ്കല്‍പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണമായി എന്ന് തുറന്ന് പറയുമ്പോള്‍, തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി ഊന്നിപ്പറയുകയല്ലേ ചെയ്യുന്നത്. ആ നിലക്ക് മുസ്‌ലിംകളുടെയും ഖുര്‍ആന്റെയും അവകാശവാദം പരിശോധിക്കാന്‍ ബുദ്ധിയും യുക്തിയുമുള്ള മനുഷ്യന് ബാധ്യതയില്ലേ?. ചിന്തിക്കുക!. വികാരം മാറ്റിവെച്ച് വിചാരത്തോടെ.

Wednesday, May 19, 2010

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ?

വിശുദ്ധഖുര്‍ആനെ ചര്‍ചചെയ്യുന്ന ബ്ലോഗില്‍ സ്വാഭാവികമായും ഇതരവേദഗ്രന്ഥങ്ങളും ചര്‍ചയില്‍ വരും. വിശുദ്ധഖുര്‍ആന്‍ മാത്രമമാണ് അവതരിക്കപ്പെട്ട അതേ മുലഭാഷയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേദഗ്രന്ഥമെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ തന്നെ ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ വേദഗ്രന്ഥമായ ബൈബിളിനുള്ളത് അതിന്റെ പരിഭാഷമാത്രമാണ്. നിലവിലുള്ള വേദഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ വചനങ്ങളുടെ കലര്‍പ്പില്ലാത്ത പൂര്‍ണമായും ദൈവികവചനങ്ങളുള്‍കൊള്ളുന്ന വേദഗ്രന്ഥങ്ങളാണോ. ഖുര്‍ആനില്‍ വിശ്വസിക്കുന്നവരെല്ലാം  ഖുര്‍ആന് അത്തരമൊരു സവിശേഷത അംഗീകരിച്ചുകൊടുക്കുന്നവരാണ്. അതില്‍ പ്രവാചകന്റെ പോലും വചനമില്ല. എന്നാല്‍ ബൈബിളോ. മുസ്‌ലിംകള്‍ (ഖുര്‍ആന്‍ തന്നെ)പറയുന്നു. അവയില്‍ മനുഷ്യന്റെ വചനങ്ങള്‍ കൂടിചേര്‍ന്നിട്ടുണ്ട് എന്ന്. എന്നാല്‍ ക്രിസ്ത്യാനികളില്‍ ചിലര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കൂ.

തുടര്‍ന്നുള്ള ഭാഗങ്ങള്‍ എടുത്തത്, ഇവിടെ നിന്ന്. വായിക്കുക:
[[[ വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു. (2 തിമോ. 3: 16 -17)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുകയാണ് ഇതിലൂടെ..

കൈയ്യെഴുത്തുപ്രതി പകര്‍ത്തിഎഴുതിയതിലെ തെറ്റുകള്‍

ആധുനിക കാലത്തെ പല വിവര്‍ത്തനങ്ങളും ബൈബിളില്‍ വ്യത്യാസങ്ങളും അതുവഴി തെറ്റുകളും ഉണ്ടാക്കുന്നു. പല പദപ്രയോഗങ്ങളും അര്‍ത്ഥങ്ങള്‍ക്ക്‌ വ്യത്യാസം ഉണ്ടാക്കുന്നവയാണ്. ഓരോ ക്രൈസ്തവ വിഭാഗങ്ങളും തങ്ങളുടെ ദൈവശാസ്ത്രത്തിനൊപ്പിച്ചു മാറ്റാവുന്നിടത്തോളം വ്യത്യാസങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നു. പകര്‍ത്തിയെഴുതുന്നതിലൂടെയും വിവര്‍ത്തനതിലൂടെയും വന്ന തെറ്റുകള്‍  ബൈബിള്‍ തെറ്റുകളായി.

ഭാഷയുടെ പരിമിതി

ഗ്രീക്കിലും ഹീബ്രുവിലും അരമായിക്കിലും എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് മാറ്റുമ്പോള്‍ ഏറെ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭാഷയുടെ പരിമിതി വലിയ പരിമിതി തന്നെയാണ്. ഭാഷാപരിമിതിയും ബൈബിളിന്റെ പരിമിതിയായി.

കാലത്തിന്റെ വ്യത്യാസം

ഓരോ കാലഘട്ടത്തിനും അതിന്റേതായ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ഉണ്ട്. പഴയനിയമ കാലഘട്ടത്തിലെ ചിന്തയില്‍നിന്നും വ്യത്യസ്തമാണ് പുതിയനിയമ കാലഘട്ടം. ആധുനിക കാലഘട്ടം അതില്‍നിന്നും വ്യത്യസ്തമാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങള്‍ ബൈബിളിന്റെ വ്യത്യാസങ്ങളും കുറവുകളുമായിപ്പോയി.

ശാസ്ത്രീയത

ശാസ്ത്രീയ ജ്ഞാനം കുറവുള്ള കാലഘട്ടത്തോടാണ് ബൈബിള്‍ ആദ്യം സംസാരിച്ചത്. ശാസ്ത്രീയ ജ്ഞാനക്കുറവും ബൈബിള്‍ വിജ്ഞാനീയത്തിന് കുറവ് ഉണ്ടാക്കി.

മനുഷ്യ ബുദ്ധിയുടെ പരിമിതി

മനുഷ്യ ബുദ്ധിക്കു പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിയുടെ പരിമിതി ബൈബിളിന്റെ പരിമിതിയായിത്തീര്‍ന്നു.

ഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥത

ഓരോ ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രത്യേക ഉദ്ദേശമുണ്ട്. യാഹൂദര്‍ക്കുവേണ്ടി, യഹൂദരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മത്തായി സുവിശേഷം എഴുതിയപ്പോള്‍ യഹൂദരെ പ്രീണിപ്പിക്കുകകൂടി ലക്ഷ്യമായിരുന്നു. പാവങ്ങളോടും രോഗികളോടും അനാഥരോടും സ്ത്രീകളോടും പക്ഷം പിടിക്കുന്ന ലൂക്കായുടെ സ്വാകാര സ്വാര്‍ത്ഥതയും സുവിശേഷത്തില്‍ ഉണ്ട്. വചനഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥതകളും അങ്ങനെ ബൈബിളിന്റെഭാഗങ്ങളായി.

കാലഘട്ടത്തിന്റെ വ്യത്യാസം

ആയിരത്തിനാന്നൂറിലധികം വര്‍ഷം കൊണ്ട് രൂപപ്പെട്ട ഒരു ഗ്രന്ഥമാണ്‌ ബൈബിള്‍. സംഭവങ്ങള്‍ നടന്ന ക്രമത്തിലോ സംഭവങ്ങള്‍ നടന്ന സമയത്തോ അല്ല ബൈബിള്‍ എഴുതപ്പെട്ടത്. അതിനാല്‍ ഗ്രന്ഥകര്‍ത്താക്കളുടെ ഓര്‍മ്മക്കുറവിലെ പിശകുകളും ബൈബിളിലുണ്ട്. ബൈബിള്‍ രൂപപ്പെട്ടത് ഓരോരോ സമൂഹങ്ങളിലാണ്‌. സമൂഹങ്ങളുടെ പ്രത്യേകതകള്‍ - ബൌദ്ധിക, സാംസ്കാരിക, ആത്മീയ നിലവാരം - സമൂഹത്തെയും അതുവഴി ഗ്രന്ഥകര്‍ത്താക്കളേയും സ്വാധീനിചിരിക്കുന്നതിനാല്‍ സമൂഹത്തിന്റെ പരിധികളും പരിമിതികളും ബൈബിളില്‍ കടന്നുകൂടി. ഇവയൊക്കെയും ബൈബിളിന്റെഭാഗവുമായി.

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണത

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണതയും ബൈബിളില്‍ തെറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണമായി പൗലോസ്‌ തന്റെ ലേഖനങ്ങള്‍ എഴുതുമ്പോള്‍ വിജാതിയരോടുള്ള താല്പര്യം യാഹൂദാചാരത്തിന് മങ്ങലേല്‍പ്പിക്കുന്നതായി  കാണുന്നു. ബ്രഹ്മചര്യം, കന്യാത്വം, സ്ത്രീസമത്വം തുടങ്ങിയ  വിഷയങ്ങളില്‍ പൌലോസിന്റെ ലേഖനങ്ങള്‍ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നു. ഈ പ്രത്യേകതകളും ബൈബിളിലെ ഓരോ തെറ്റുകള്‍ ആയി.

ജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും മൌലികവാദം

സത്യദൈവം തങ്ങളുടെ ദൈവമാണെന്നും മറ്റു മനുഷ്യര്‍ വിജാതിയരാണെന്നും, ദൈവപ്രീതിക്ക് കാരണമാവാത്തവര്‍  ആണെന്നും ഉള്ള ചിന്തകള്‍ ബൈബിള്‍ ജനതയ്ക്കും ബൈബിള്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. വിജാതിയര്‍, സമരിയാക്കാര്‍ തുടങ്ങിയ പദങ്ങളിലൂടെ ഒരുതരം അവജ്ഞയും അവഗണനയും ആ ജനതയോട് ബൈബിള്‍ പുലര്‍ത്തി. ദൈവജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും അമിതഭക്തിയും മൌലികവാദവും മറ്റുള്ളവരെ പുശ്ചത്തോടെ വീക്ഷിക്കാനും, അവരുടെ പരാജയം ദൈവം തങ്ങളുടെ കൂടെയുള്ളതിന്റെ തെളിവുകളായും ചിത്രീകരിക്കാന്‍ ഇടവന്നു. ഇതും ബൈബിളിന്റെ ഭാഗമായി.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം
     
ബൈബിളില്‍ ശരിയും, നന്മയും, സത്യവും, പൂര്‍ണ്ണതയും മാത്രമല്ല ഉള്ളത്. ജീവിതത്തിന്റെ വേദനകളിലും അരക്ഷിതാവസ്തയിലും ബൈബിള്‍ കഥാപാത്രങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും ബൈബിളില്‍ രേഖപ്പെടുത്തി. ദൈവമില്ലെന്ന തോന്നല്‍, ആകാശത്തിനു താഴെയുള്ളതെല്ലാം മായ, പിശാചിന്റെ സ്വാധീനം ഇവയെല്ലാം സാധാരണ മനുഷ്യന്റെ അനുഭവമായപ്പോള്‍ അതും ബൈബിളില്‍ രേഖപ്പെടുത്തി. ഭൂമിശാസ്ത്രപരമായ അറിവിന്റെ കുറവ്, ജീവികളുടെ സ്വഭാവം, മാധ്യമങ്ങളുടെ അഭാവം, സൃഷ്ട്ടിയെപ്പറ്റിയുള്ള വ്യത്യസ്ത ചിന്തകള്‍ എന്നിവയൊക്കെയും ബൈബിളിനെ പരിമിതപ്പെടുത്തി. പരിമിതികളും പരിധികളും ബൈബിളില്‍ രേഖപ്പെടുത്തിയപ്പോള്‍ ദൈവനിവേശിത ബൈബിളില്‍ തെറ്റുകളുണ്ടെന്നു വിധി എഴുതാന്‍ അത് കാരണമായി. 

(തുടരും...) ]]] 
ഈ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം. ഇതിനോടുള്ള നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാം.

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...